പെല്ലീസും മെലിസാന്ദയും
(ഒരു ബല്‍ജിയന്‍ നാടകം)
മൂലഗ്രന്ഥകാരന്‍
മോറിസ് മേറ്റര്ലിന്ക്ക്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
This Transalation was first Published in the
"Navajeevam" Weekly Trivandrum
in Kanni, 1115.
ഒന്നാമങ്കം
രംഗം ഒന്ന്
(കൊട്ടാരത്തിലെ വാതില്‍)വേലക്കാരികള്‍ :
(അകത്ത്) വാതലു തൊറന്നാട്ടെ! വാതലു തൊറന്നാട്ടെ!കാവല്ക്കാരന് :
(അകത്ത്) ആരാവടെ? എന്തിനാ നിങ്ങളെന്നെ വന്നൊ ണര്ത്ത്യേ? കൊച്ചു വാതിലുകളില്യോ? പൊറത്തേക്ക്യു പോണെങ്കി അതിക്കൂട്യെറങ്ങിപ്പോവരുതോ? വേണ്ടടത്തോളോണ്ടല്ലോ അത്തരം വാതല്......ഒരു ഭൃത്യ :
(അകത്ത്) വാതിക്കെക്കെടക്കണ കല്ലും, വാതലും, ചവട്ടുപടീം നല്ലോണം വെള്ളോഴിച്ചു കഴുകാനാ ഞങ്ങള്‍ വന്നേക്കണേ; ഉം, തൊറന്നാട്ടെ! തൊറന്നാട്ടെ!മറ്റൊരു വേലക്കാരി:
(അകത്ത്) വല്യേ വല്യേ മഹാ കാര്യങ്ങളൊക്കെ ഒണ്ടാവാന്‍ പോണു. എളുപ്പോന്നു തൊറക്കാനേയ്!കാവല്ക്കാരന് :
നിക്കൂ! നിക്കൂ! എന്നെക്കൊണ്ടു തന്നെ സാധിക്ക്യോന്നറിഞ്ഞൂടാ ഈ വാതലു വലിച്ചുതൊറക്കാന്. ഒരിക്കലും ഇതുവരെ ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിക്കൂ...........ആദ്യത്തെ വേലക്കാരി :
പൊറത്തൊക്കെ നല്ലോണം വെട്ടം വീണിട്ടൊണ്ട്....... ദേ, എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂര്യനെ.............കാവല്ക്കാരന് :
ഇതാ വല്ല്യേ താക്കോലുകള്‍... ഹോ! ഇതെന്തൊച്ച്യാ ഒണ്ടാക്കണേ, ഈ തഴുതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ....... എന്നെക്കൊണ്ടു തന്നെ ഒക്കില്ല....... ഒന്നെന്നെ സഹായിച്ചാട്ടെ.....എല്ലാ വേലക്കാരികളും :
ഞങ്ങള്‍ വലിക്കുകയാ..... ഞങ്ങള്‍ വലിക്കുകയാ.....രണ്ടാമത്തെ വേലക്കാരി :
ഇതു തൊറക്കുന്നു തോന്നണില്ല.......ഒന്നാമത്തെ വേലക്കാരി :
ആങ്! ങ്ആ! - തൊറന്നുതൊടങ്ങണു..... പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു.കാവല്ക്കാരന് :
ഹോ, എന്തൊരു കറകറശബ്ദാ അതൊണ്ടാക്കണെ...... അകത്തൊള്ളോരെ മുഴുവന്‍ അതൊണര്‍ത്തും........രണ്ടാമത്തെ വേലക്കാരി :
(തിണ്ണയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്) ഓ! പൊറത്തൊക്കെ പണ്ടയ്ക്കുപണ്ടേ വെട്ടം വീണു കഴിഞ്ഞു.ആദ്യത്തെ വേലക്കാരി :
അതാ സൂര്യനുദിക്കണു - കടലിനുമീതെ.കാവല്ക്കാരന് :
ഹാവൂ, ഒരു വിധോന്നു തൊറന്നൂ അപ്പാ! ഹെന്തൊരു പാട്!......ഒന്നാമത്തെ വേലക്കാരി :(എല്ലാ വേലക്കാരികളും ഇറയത്ത് പ്രത്യക്ഷപ്പെടുന്നു. വിലങ്ങനെയാണവര്‍ കടന്നെത്തുന്നത്.)
വാതിക്കെക്കെടക്കണെ ഈ കല്ലുമൊതല് കഴികിത്തൊടങ്ങാം ഞാന്‍..........രണ്ടാമത്തെ വേലക്കാരി :
ഇതു മുഴുവന്‍ കഴികി വൃത്ത്യാക്കാന്‍ ഒരിക്കലും നമ്മളെക്കൊണ്ടു സാധിക്കൂല്ല.......മറ്റു വേലക്കാരികള്‍ :
വെള്ളം കൊണ്ടന്നാട്ടെ! വെള്ളം കൊണ്ടന്നാട്ടെ!കാവല്ക്കാരന് :
അതെ, അതെ, വെള്ളോഴിച്ചാട്ടെ; വെള്ളോഴിച്ചാട്ടെ; ഒരു മല വെള്ളം മുഴുവന്‍ കോരിയൊഴിച്ചോളൂ; എന്നാലും, ഞാന്‍ പറയണു, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തീര്‍ക്കാന്‍ സാധിക്കൂല്ല.............
രംഗം രണ്ട്
( ഒരു വനം )
ഗോളാഡ് :(മെലിസാന്ദ ഒരു കിണറിനരികെ പ്രത്യക്ഷപ്പെടുന്നു. ഗോളാഡ് പ്രവേശിക്കുന്നു.)
ഈ വനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ഒരിക്കലും ഞാന്‍ വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എവിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്ന്. മരിച്ചുപോകുന്ന വിധത്തില്‍ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിന്റെ പാടുകള്‍. എന്നിരുന്നാലും, എനിക്കിപ്പോള്‍ അതിനെ കാണാന്‍ സാധിക്കാതായി. എനിക്കു വഴി തെറ്റി. ഞാന്‍ നശിച്ചുവെന്നാണ് തോന്നുന്നത് -- എന്റെ നായ്ക്കള്‍ക്കും എന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാന്‍ ഇനിയെന്റെ കാല്‍ച്ചുവടുകള്‍ നോക്കി പിന്‍തിരിഞ്ഞുകളയാം.....ആരോ ഒരാള്‍ കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം.......എനിക്ക്.......ഓഹോ....... ആ വെള്ളത്തിന്റെ വക്കത്ത് എന്താണത്? -- ആ കാണുന്നത്? ഒരു കൊച്ചു പെണ്കിടാവിരുന്നു കരയുകയാണോ? (ചുമയ്ക്കുന്നു) ഞാന്‍ പറയുന്നത് അവള് കേള്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. എനിക്ക് അവളുടെ മുഖം കണ്ടുകൂടാ. (അദ്ദേഹം അടുത്തേയ്ക്കു പതുക്കെ നീങ്ങിനീങ്ങിച്ചെന്നു മെലിസാന്ദയുടെ തോളില്‍ തൊടുന്നു) എന്തിനാണ് നീയിങ്ങനെ കരയുന്നത്? (മെലിസാന്ദ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് അവിടെ നിന്നും ഓടിപ്പോകാന്‍ ഉദ്യമിക്കുന്നു) ഒന്നും പേടിക്കേണ്ട. നിനക്കൊട്ടും ഭയപ്പെടേണ്ടതായിട്ടില്ല. എന്തിനാണ് നീയിങ്ങനെ കരയുന്നത്? -- ഇവിടെ നീയിങ്ങനെ തനിച്ചിരുന്ന്?മെലിസാന്ദ :
എന്നെ തൊടരുതേ! എന്നെ തൊടരുതേ!ഗോളാഡ് :
ഒട്ടും ഭയപ്പെടേണ്ട.... ഞാന്‍ നിന്നെ ഒന്നും ഉപദ്രവിക്കില്ല......ഓ, നീയൊരു സുന്ദരിയാണല്ലോ!മെലിസാന്ദ :
എന്നെ തൊടരുത്! എന്നെ തൊടരുത്! -- അല്ലെങ്കില്‍ ഞാന്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടും!........ഗോളാഡ് :
ഞാന്‍ നിന്നെ തൊടില്ല.....നോക്കൂ, ഞാനിതാ ഇവിടെ നിന്നോളാം -- ശരിക്കും ഈ മരത്തിനെതിരെ. ഒരിക്കലും നീ ഭയപ്പെട്ടുകൂടാ. ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?മെലിസാന്ദ :
ഓ, ഉവ്വ്! ഉവ്വ്! (അവര്‍ തേങ്ങിത്തേങ്ങി കരയുന്നു)ഗോളാഡ് :
ആരാണ് നിന്നെ ഉപദ്രവിച്ചത്?മെലിസാന്ദ :
അവര്‍ എല്ലാവരും! അവര്‍ എല്ലാവരും!ഗോളാഡ് :
അവര്‍ നിന്നെ ഉപദ്രവിച്ചതെങ്ങിനെ?മെലിസാന്ദ :
ഞാന്‍ പറയില്ല. അതെനിക്കു പറയാന്‍ പാടില്ല.
ഗോളാഡ് :
വരൂ! നീയിങ്ങനെ കരയരുത്! നീ എവിടെനിന്നു വരുന്നു?മെലിസാന്ദ :
ഞാന്‍ ഒളിച്ചോടിപ്പോന്നു! ഞാന്‍ ഒളിച്ചോടിപ്പോന്നു.ഗോളാഡ് :
അതുശരി...പക്ഷേ, എവിടെനിന്നാണ് നീ ഒളിച്ചോടിപ്പോന്നത്?മെലിസാന്ദ :
എനിക്കു വഴി തെറ്റിപ്പോയി..... തെറ്റിപ്പോയി...... ഓ, ഇവിടെ ഞാന്‍ വഴിതെറ്റി വന്നുകൂടി.... ഞാന്‍ ഇവിടെയെങ്ങും ഉള്ളതല്ല..... ഞാന്‍ ഇവിടെ ജനിച്ചതല്ല.ഗോളാഡ് :
എവിടെനിന്നാണ് നീ വരുന്നത്? നീ ജനിച്ചതെവിടെയാണ്?മെലിസാന്ദ :
ഓ, ഇവിടെനിന്നു വളരെ ദൂരെ..... വളരെ......വളരെ!ഗോളാഡ് :
വെള്ളത്തിന്റെ അടിത്തട്ടില്‍ എന്താണാക്കിടന്നു തിളങ്ങുന്നത്?മെലിസാന്ദ :
എവിടെ? -- ആങ്! എനിക്കയാള് തന്ന ചൂഡാമണിയാണത്.... .ഞാന്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അത് വീണുപോയി.ഗോളാഡ് :
ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമണി? ഞാനത് എടുക്കാന്‍ ശ്രമിക്കാം......മെലിസാന്ദ :
വേണ്ട. വേണ്ട. എനിക്കതാവശ്യമില്ല. എനിക്കതു വേണ്ട. അതിനുമുമ്പു ഞാന്‍ മരിക്കാന്‍ പോവുകയാണ്......ഇതാ ഈ നിമിഷം മരിക്കുകയാണ്.........ഗോളാഡ് :
എനിക്കതു നിഷ്പ്രയാസം എടുക്കാന്‍ സാധിക്കും! വെള്ളത്തിനു വലിയ ആഴമൊന്നുമില്ല.മെലിസാന്ദ :
എനിക്കതാവശ്യമില്ല. നിങ്ങള്‍ അതെടുക്കാനാണ് ഭാവമെങ്കില്‍, അതിനു പകരമായി ഞാന്‍ അതിനുള്ളിലേയ്ക്കു ചാടാന്‍ പോവുകയാണ്.....ഗോളാഡ് :
വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. ഞാനതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവുംകൂടാതെ വേണമെങ്കില്‍ അതെടുക്കാന്‍ കഴിഞ്ഞേനേ! കണ്ടിട്ടു വളരെ കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി -- ആട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ട്?മെലിസാന്ദ :
ഉവ്വുവ്വ്.........നിങ്ങള്‍ ആരാ?ഗോളാഡ് :
ഞാന്‍ ഗോളാഡ് രാജകുമാരനാണ് -- അലെമോണ്ഡേയിലെ രാജാവായ ആര്ക്കേലിന്റെ മകന്റെ മകന്.മെലിസാന്ദ :
ഓഹോ!........നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ!.........
ഗോളാഡ് :
ഉവ്വ്.........ഏതാനും ചില രോമങ്ങള്‍......ഈ ചെന്നിയോട് ചേര്‍ന്ന്........മെലിസാന്ദ :
നിങ്ങളുടെ താടിക്കുമുണ്ട് നര......നിങ്ങള്‍ എന്തിനാ ഇങ്ങനെ വല്ലാത്ത ഒരു മട്ടില്‍ എന്റെനേരെ നോക്കുന്നത്?ഗോളാഡ് :
ഞാന്‍ നോക്കുന്നത് നിന്റെ കണ്ണുകളിലേയ്ക്കാണ്....... നീ ഒരിക്കലും നിന്റെ കണ്ണുകള്‍ അടയ്ക്കാറില്ലേ?മെലിസാന്ദ :
ഉവ്വുവ്വ്.........രാത്രിയില്‍ ഞാനവയെ അടയ്ക്കാറുണ്ട്.ഗോളാഡ് :
നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നില്ക്കുന്നതെന്ത്?മെലിസാന്ദ :
നിങ്ങള്‍ ഒരു രാക്ഷസനാണോ?ഗോളാഡ് :
മറ്റുള്ള മനുഷ്യരെപ്പോലെ ഒരു മനുഷ്യനാണ് ഞാന്‍.മെലിസാന്ദ :
നിങ്ങള്‍ എന്തിനിവിടെ വന്നു?ഗോളാഡ് :
അതെനിക്കുതന്നെ അറിഞ്ഞുകൂടാ. ഞാന്‍ വനത്തില്‍ വേട്ടയാടുകയായിരുന്നു. ഞാന്‍ ഒരു പന്നിയെ പിന്തുടര്ന്നു പാഞ്ഞുപോയി........എനിക്കെന്റെ വഴിതെറ്റി. നീ തീരെ ചെറുപ്പമാണെന്നു തോന്നുന്നല്ലോ! നിനക്ക് എത്ര വയസ്സായി?മെലിസാന്ദ :
എനിക്കു വല്ലാത്ത തണുപ്പ് തോന്നിത്തുടങ്ങുന്നു.ഗോളാഡ് :
നിനക്കെന്നോടൊന്നിച്ചു പോരാമോ?മെലിസാന്ദ :
ഇല്ലില്ല......ഞാനിവിടെ താമസിച്ചുകൊള്ളാം.ഗോളാഡ് :
ഇവിടെയിങ്ങനെ തനിച്ചുതാമസിക്കാന്‍ നിനക്കു സാദ്ധ്യമല്ല. രാത്രി മുഴുവന്‍ നിനക്കിവിടെ കഴിച്ചുകൂട്ടാന്‍ സാധിക്കുകയില്ല...... നിന്റെ പേരെന്താ?മെലിസാന്ദ :
മെലിസാന്ദഗോളാഡ് :
ഇങ്ങനെ ഇവിടെ തനിച്ചിരുന്നാല്‍ നിനക്കു പേടിയാകും. ഒരുത്തനു പറയാന്‍ കഴിയില്ല ഇവിടെ എന്തെല്ലാമുണ്ടാകുമെന്ന്.......... രാത്രി മുഴുവന്‍.........അതും ഒറ്റയ്ക്ക്.......... അയ്യോ, അതു നിനക്കു സാദ്ധ്യമല്ല മെലിസാന്ദേ! വരൂ, എനിക്കു നിന്റെ കയ്യിങ്ങു തരൂ.........മെലിസാന്ദ :
അയ്യോ, എന്നെ തൊടല്ലേ!.............ഗോളാഡ് :
കിടന്നു നിലവിളിക്കാതെ!........ഇനി ഞാന്‍ നിന്നെ തൊടില്ല. എന്റെ കൂടെ പോന്നാല്മാത്രം മതി. രാത്രി വല്ലാത്ത ഇരുട്ടും തണുപ്പുമായിരിക്കും......എന്നോടൊന്നിച്ചു പോരൂ.............മെലിസാന്ദ :
ഏതു വഴിക്കാ നിങ്ങള്‍ പോകുന്നത്?ഗോളാഡ് :
എനിക്കറിഞ്ഞുകൂടാ......എനിക്കും തെറ്റിപ്പോയി, വഴി!........
രംഗം മൂന്ന്
( കൊട്ടാരത്തിലെ വിശാലമായ ഒരു മുറി )ജെനെവീവ് :(ആര്‍ക്കേലും ജെനെവീവും പ്രത്യക്ഷപ്പെടുന്നു)
ഇതാ, ഇതാണ് അവന്റെ സഹോദരനായ പെല്ലീസിനു അവനെഴുതുന്നത് :ആര്‍ക്കേല്‍ :
``--ഒരു സായാഹ്നത്തില്‍, വനത്തിനുള്ളില്‍ ഞാന്‍ വഴിതെറ്റി ചെന്നെത്തിയ സ്ഥലത്ത്, ഒരു കിണറ്റിനരികെ, അവള് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായിക്കണ്ടു. അവള്‍ക്കെത്ര വയസ്സായെന്നോ, അവള് ആരാണെന്നോ, എവിടെനിന്നു വരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. അവളോട് ചോദിക്കുവാനും എനിക്ക് ധൈര്യം തോന്നുന്നില്ല. എന്തുകൊണ്ടെന്നാല്‍, അവള്‍ക്ക് എന്തോ വല്ലാത്ത ഒരു ഭയപ്പാടുണ്ട്. എപ്പോഴെങ്കിലും, എന്താണവള്‍ക്കു പറ്റിയതെന്നു ചോദിച്ചേച്ചാല് മതി, പാവം, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവള് പൊട്ടിക്കരഞ്ഞുതുടങ്ങും; ധാരധാരയായിട്ടങ്ങനെ തേങ്ങിത്തേങ്ങി കരഞ്ഞുതുടങ്ങും. ഒരാള്‍, അതുകൊണ്ടു ഭയപ്പെട്ടുപോകുന്നു. കിണറ്റിന്നരികെ, ഞാനവളുടെ സമീപം ചെന്നപ്പോള്‍, അവളുടെ മുടിക്കെട്ടില്‍ നിന്നു സ്വര്‍ണംകൊണ്ടുള്ള ഒരു ചൂഡാമണി ആ ജലാശയത്തിലേയ്ക്ക് ഊര്‍ന്നുവീണു പോയി. എല്ലാറ്റിലും ഉപരിയായി, അവളുടെ വസ്ത്രങ്ങള്‍ മുള്‍പ്പടര്‍പ്പുകളില്‍ കുരുങ്ങി കീറിപ്പൊളിഞ്ഞിരുന്നുവെങ്കിലും, അവള് വസ്ത്രധാരണം ചെയ്തിരുന്നത് ഒരു രാജകുമാരിയേപ്പോലെയാണ്. ഇന്നിപ്പോള്‍ ആറുമാസമായിരിക്കുന്നു ഞാനവളെ വിവാഹം കഴിച്ചിട്ട്. എന്നാല്‍ അവളെ കണ്ടുമുട്ടിയ ആ ആദ്യത്തെ ദിവസത്തേതില്നിന്നധികമായി യാതൊന്നും തന്നെ അവളെസ്സംബന്ധിച്ച് ഇതാ ഇന്നും എനിക്കറിഞ്ഞുകൂടാ.........അപ്പോള്‍, എന്റെ പ്രിയപ്പെട്ട പെല്ലീസേ, നാം ഒരച്ഛന്റെ മക്കളല്ലെന്നിരുന്നാലും, ഒരു സഹോദരനേക്കാള് ഉപരിയായി നിന്നെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പ്രത്യാഗമനത്തിനു വേണ്ടതെല്ലാം നീ വട്ടംകൂട്ടൂ! എനിക്കറിയാം എന്റെ മാതാവു സന്തോഷപൂര്‍വം എനിക്കു മാപ്പുതരുമെന്ന്. പക്ഷേ, രാജാവിനെ -- നമ്മുടെ പുണ്യപാദനായ പിതാമഹനെ -- ഞാന്‍ ഭയപ്പെടുന്നു. അത്യന്തം ദയാലുവാണെന്നിരുന്നാലും, ആര്ക്കേലിനെ ഞാന്‍ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ഈ വിചിത്രമായ വിവാഹംമൂലം അദ്ദേഹത്തിന്റെ രാഷ്ട്രീയപദ്ധതികളാകമാനം ഞാന്‍ നിരാശതയിലേയ്ക്കു തള്ളിവിട്ടു. അതുമല്ല, മെലിസാന്ദയുടെ സൗന്ദര്യം, അദ്ദേഹത്തിന്റെ ബുദ്ധിയുള്ള കണ്ണുകളില്‍, എന്റെ ഭോഷത്വത്തെ മാപ്പാക്കുകയുമില്ല. എങ്ങിനെയെല്ലാമായിരുന്നാലും, അദ്ദേഹത്തിന്റെ സ്വന്തം മകളെ അദ്ദേഹം ഏതു രീതിയില്‍ സ്വാഗതം ചെയ്യുമോ, അതുപോലെതന്നെ അവളേയും സ്വാഗതം ചെയ്തുകൊള്ളാമെന്ന് അദ്ദേഹം സമ്മതിക്കുന്നുവെങ്കില്‍, ഈ കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭിവീക്ഷിച്ചുകൊണ്ടുനില്ക്കുന്ന ആ ഗോപുരത്തിന്റെ മുകളില്‍ ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകള്ത്തട്ടില്നിന്നുകൊണ്ട് നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ ചെയ്യാത്തപക്ഷം പിന്നേയും ഞാന്‍ പോകും; ഒരിക്കലും പിന്നെ തിരിച്ചുവരികയുമില്ല.''.....നിങ്ങള്‍ ഇതിനെന്തുപറയുന്നു?
യാതൊന്നുമില്ല. മിക്കവാറും അവനു ചെയ്യാനുണ്ടായിരുന്നത് അവന് ചെയ്തുകഴിഞ്ഞു. എനിക്കു പ്രായം കുറേ ഏറെയായി. എന്നിരുന്നാലും, ഒരിക്കലും, ഒരൊറ്റ നിമിഷംപോലും, എനിക്ക് എന്നെത്തന്നെ എന്നില്‍ വ്യക്തമായിട്ടൊന്നു കാണാന്‍ കഴിഞ്ഞിട്ടില്ല; അങ്ങനെയിരിക്കെ, അന്യന്മാരുടെ പ്രവൃത്തികളില്‍ വിധികല്‍പ്പിക്കുവാന്‍ എന്നെ നിങ്ങള്‍ക്കെങ്ങനെ ഉപകരിക്കും? എന്നെക്കുറിച്ചുതന്നെ ഒരു വിധി കല്പ്പിക്കുവാനുള്ള കെല്പ് എനിക്കില്ല.......ഒരുവന് തന്റെ കണ്ണുകള്‍ അടയ്ക്കാത്തപക്ഷം എപ്പോഴും അയാള്‍ക്ക് തെറ്റു പറ്റുന്നു. അവന്റെ പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്ക് തോന്നിയേയ്ക്കാം; അത്രയേ ഉള്ളൂ! കൊല്ലങ്ങളേക്കൊണ്ട് അളന്നു നോക്കുമ്പോള്‍ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം. കഥയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണറ്റിനരികെ കണ്ടെത്തിയ ഒരു പെണ്‍കിടാവിനെ അവന് പൂര്‍ണ്ണമനസ്സോടെ വിവാഹം കഴിച്ചിരിക്കുന്നു......... നമിക്കിതു വിചിത്രമായിത്തോന്നാം. എന്തുകൊണ്ടെന്നാല്‍, വിധിവിഹിതങ്ങളുടെ തെറ്റായ വശങ്ങള് മാത്രമേ നമുക്ക് കാണാന്‍ കഴിവുള്ളൂ........നമ്മുടെ സ്വന്തമായിട്ടുള്ളവരുടെപോലും തെറ്റായവശം! ഇതുവരെ അവന് എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉര്സുലാരാജകുമാരിയുടെ വിവാഹാര്ത്ഥിയായി പറഞ്ഞയച്ച് അവനെ സൗഭാഗ്യവാനാക്കിത്തീര്‍ക്കണമെന്നു ഞാന്‍ വിചാരിച്ചു........ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ ഭാര്യയുടെ മരണത്തിനുശേഷം സദാ അവന് തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം നീണ്ട നീണ്ട സമരങ്ങള്‍ക്കും ചിരകാലമായി നിലനിന്നുപോരുന്ന ശത്രുതകള്‍ക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു........അതങ്ങനെ ചെയ്യണമെന്ന് അവന് നിശ്ചയിച്ചില്ല. അവനെങ്ങനെ തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ......വിധിയുടെ വഴിയില്‍ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാള്‍ നന്നായിട്ടവനാണറിവ്. ഉദ്ദേശശൂന്യങ്ങളായ സംഭവങ്ങള്‍ എന്നൊരു കാര്യംതന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.
ജെനെവീവ് :
അവന് എല്ലായ്പ്പോഴും അതിബുദ്ധിമാനും, വലിയ ഗൗരവക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു.......പെല്ലീസായിരുന്നെങ്കില് എനിക്കു മനസ്സിലാക്കാം. പക്ഷേ അവന്.......... അതും, അവന്റെ പ്രായത്തില്‍......ആട്ടെ, ഒന്നാലോചിച്ചുനോക്കൂ, ആരെയാണവന്‍ നമ്മുടെ കൂട്ടത്തിലേയ്ക്കു കൊണ്ടുവരാന്‍ പോകുന്നത്? നിരത്തുവക്കില്നിന്നു തൂക്കിയെടുത്ത ഒരപരിചിതജീവി! അവന്റെ ഭാര്യയുടെ മരണത്തിനുശേഷം അവന്റെ മകന്, കൊച്ചു `നിയോള്ഡി'നു വേണ്ടി മാത്രമാണ് അവന് ജീവിച്ചുപോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന കാര്യത്തില്‍ അവന് ഞെരുങ്ങിപ്പിടിച്ചൊന്നു മ