ശ്മശാനത്തിലെ തുളസി
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
ശ്മശാനത്തിലെ തുളസി
പാവനീ, ഭവതിതൻ പൂർവപാപാധിക്യത്താൽ
പൂവനം പൂകിടാനും, പൂജ്യയായ്ത്തീർന്നീല നീ!
ഇക്കൊടും ചുടുകാട്ടിൽ വന്നു നീ ജനിച്ചതു
ദുഷ് കർമ്മഫലത്തിന്റെ പരിപാകത്താലല്ലീ?
മന്ദിരാങ്കണമദ്ധ്യേ മണ്ഡപമതിനുള്ളിൽ
നന്ദിനീ, നലമൊടു വന്നെങ്ങാൻ പിറന്നെങ്കിൽ,
അന്തിയിൽ ചെറുതായ കൈത്തിരിയൊന്നെങ്കിലും
നിന്തിരുവടിയുടെ പാദത്തിൽ പതിഞ്ഞേനേ!
സന്ധ്യയാം നവോഢതൻ പൂങ്കവിൾത്തട്ടിൽ, നിത്യം
ബന്ധുരമായീടും നത്സിന്ദൂരം പൂശിടുമ്പോൾ,
ലോകബാന്ധവൻ പശ്ചിമാംബുധിവീചിക്കുള്ളിൽ
ശോകവൈവർണ്ണ്യംപൂണ്ടു മറഞ്ഞുതുടങ്ങുമ്പോൾ
അഭ്രദേശത്തിലോരോ താരകൾ തെളിയുമ്പോൾ
ശുഭ്രവസ്ത്രാലംകൃതയായി മൽകുടുംബിനി
ഓലക്കമോലുന്നോരാലോലമാം ഫാലമദ്ധ്യേ
ചാലവേ വിഭൂതിയാൽ നേർവരക്കുറിചാർത്തി,
തങ്കവാരൊളിവളകിലുക്കമാർന്നീടുമ-
പ്പൊൻകരവല്ലിതന്നിൽ, നൽക്കൊടിവിളക്കുമായ്
അങ്കണത്തിങ്കൽത്തിങ്ങും വെണ്മണൽത്തരികളിൽ
കുങ്കുമച്ചാർ തളിക്കും പാദപത്മങ്ങളോടേ
നിൻ സമുദായത്തിലെ മറ്റൊരു സഹോദരി-
തൻ, സവിധത്തിൽ ചെന്നുനിന്നിടുന്നൊരാ നിൽപും-
തൃത്താവിൻ തൃച്ചേവടിതന്നിലാച്ചെറുദീപ-
മുൾത്താരിൽ ഭക്തിപൂർവ്വം വെച്ചിടുന്നൊരാ വെയ്പും-
അംബികേ, വൃന്ദാവനീ, നിന്മുന്നിലെത്തീടുമ്പോ-
ളൻപിനോടൊരു ചിത്രം പോലെ, ഞാനോർത്തീടുന്നൂ!
മന്ദമാരുതൻ സദാ മന്ത്രിച്ചുനടക്കു, മാ
മന്ദാരവല്ലി ചൂഴും, മഞ്ജുളമലർക്കാവിൽ
വന്നു നീ പിറന്നെങ്കിലുന്നതസൗഭാഗ്യത്താൽ
ധന്യയായ്ത്തീർന്നേനേ നീ- കാൺക നിൻ ഭാഗ്യദോഷം!
മന്നിന്റെ മനോഹരമായിടും മുഖത്തിങ്കൽ
പൊന്നിളം പൊടിപൂശും മംഗളവിഭാതത്തിൽ
യാമിനീകാലത്തിങ്കൽ, കാമുകരായ് രമിച്ചു
ഭാമിനീവൃന്ദ, മുഷ:സ്നാനവും കഴിച്ചുടൻ,
നിന്നിളംഗളനാളം നുള്ളിയമ്പലങ്ങളി-
ലന്നിദ്രമോദം ദേവനഞ്ജലിക്കായിട്ടേകും!
ശ്മശാനത്തിലെ തുളസി / ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
അമ്മഹാപീഠങ്ങളിലംബികേ, ലസിപ്പാനും
നന്മയിൽഭവതിക്കും സാദ്ധ്യമായ്ത്തീർന്നീലല്ലോ!
തെറ്റിപ്പോയ്;-ക്ഷമിക്കനീ;-യിശ്മശാനത്തിലല്ലോ
മുറ്റിനിൽപതു ശുഭേ, ശാന്തിയാം സുധാമൃതം?
വരുണ്ടിച്ചുടുകാട്ടിലാരാഞ്ഞു ഭവതിതൻ
വേരറുത്തെടുത്തീടാൻ?-ഈ വഴ്ച, സുഖാസ്പദം!
ലാരമാണെന്നാകിലെന്തിസ്ഥലം?-തമോഗുണ-
പൂരിതമാണെന്നാലും ശാന്തിതൻ നികേതനം!-
ലോകത്തിൻ രഹസ്യവും, കാപട്യങ്ങളും നിത്യ-
മാകവേ നിശ്ശബ്ദമായോതുന്ന വിദ്യാലയം!-
മാനുഷവർഗ്ഗത്തിന്റെ ഭിന്നരീതിയിലുള്ള
മാനസരത്നം ദ്രവിച്ചടിയും ഭണ്ഡാഗാരം!-
മപ്രദേശത്തിൽ വാണീത്തത്ത്വങ്ങൾ ഗഹിക്കുകിൽ
ക്ഷിപ്രമീദൃശലോകസൗഖ്യങ്ങൾ വെറുത്തുപോം!
എങ്ങനെ മുന്നോട്ടേക്കു ഗമിപ്പൂ മനുജന്മാ-
രെങ്ങനെയസ്സൗഭാഗ്യസോപാനമെത്തീടുന്നു?
ഓർക്കാനുമസാദ്ധ്യമാണത്രയ്ക്കു ഭയാനക-
മാർക്കുമേ ഗഹിപ്പാനും കഴിവീലതിൻ തത്ത്വം.
തന്നുടെ സഹോദരന്മാരുടെ തലയോടു
മുന്നിലുണ്ടതു കഷ്ടം ചവിട്ടിക്കുതിക്കുന്നു.
സോപാനം കരേറുവാൻ, സോദരഹൃൽശോണിതം
പാപമേ, പാനംചെയ്തു പാരാതെ പാഞ്ഞീടുന്നു!
എന്താണിച്ചൊല്ലും ഭാഗ്യമെന്താണിസ്സൗഖ്യം കഷ്ട-
മെന്താണിപ്രതാപം?-ഹാ, പാഴ്ക്കിനാവുകൾ മാത്രം!
ഇപ്പെരും കഴുകന്മാർ, കൊത്തുമോ ഭവതിതൻ
പൊൽപ്പുതുക്കതിർക്കുലക്കൂട്ടങ്ങൾ കൂത്താടുവാൻ;-
ഇല്ലില;-ഭവതിക്കു ശാന്തിപൂണ്ടിവിടത്തി-
ലുല്ലസിച്ചീടാം ഇതാണെല്ലാർക്കും പ്രാപ്യസ്ഥാനം!
ഈ ലോകരഹസ്യങ്ങളെപ്പൊഴും ചിന്തിച്ചു നീ
ലാലസിച്ചാലും, ഫലഭൂയിഷ്ഠം തവ ജന്മം!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
സഹതപിക്കുന്നു ഞാൻ
ജീവിതപ്പൂവിലഴകും സുഗന്ധവും
താവിത്തുളുമ്പാനിടയ്ക്കെനിക്കേകി നീ,
സായൂജ്യരേഖകൾ വീശി നീ നീളെ നിൻ
സാഹചര്യത്തിനാലെൻ വഴിത്താരയിൽ.
നിഷ്കളങ്കാർദ്രസ്മിതവുമായ്, കൈകൂപ്പി
നിൽക്കുന്നുനിന്മുന്നി, ലെന്നന്ദിയിപ്പൊഴും!
പോകിലും ഞാൻ വെറും കണ്ണുനീർത്തുള്ളിയൊ-
ന്നേകുമോ നീ, യിക്കൃതജ്ഞതയ്ക്കെങ്കിലും?
ലോകസാധാരണം വിസ്മൃതി, സൗഹൃദം
ശോകാസ്പദം;-ഹാ, ചതിച്ചില്ല നിന്നെ ഞാൻ!
ആകയാൽ മാപ്പുചോദിക്കേണ്ടതില്ലെനി-
യ്ക്കാകണ്ഠമസ്സുധയാസ്വദിച്ചെങ്കിലും!
വിണ്ണിൽനിന്നിറ്റിറ്റുവീഴുന്ന നീഹാര-
ബിന്ദുക്കൾപോലെന്റെ ജീവിതവേദിയിൽ
ചിന്തകൾ വർണ്ണം പിടിപ്പിച്ചു പെയ്തു നീ
സന്തതം, നാനാനവോന്മദപൂർത്തികൾ!
എന്തതിലത്ഭുതമസ്വപ്നരംഗത്തി-
ലന്തരാ തെല്ലൊന്നഹങ്കരിച്ചെങ്കിൽ ഞാൻ?
പിന്നെയും പിന്നെയും വേലിയേറ്റത്തിലെ-
പ്പൊന്നൊളിക്കുഞ്ഞലച്ചാർത്തുകള്മാതിരി;
വന്നുചേരുന്നു മറഞ്ഞ ദിനങ്ങളെൻ-
മുന്നിലില്ലങ്ങോട്ടു നോക്കില്ല മേലിൽ ഞാൻ!
ഞെട്ടറ്റപൂക്കളെച്ചിന്തിച്ചുചിന്തിച്ചു
പൊട്ടിക്കരയാൻ തുനിയില്ല കോകിലം.
എന്നാലുമയ്യോ വിഷാദം ക്ഷണിക്കാതെ
വന്നു കേറുന്നു, കെടുന്നു ദീപാങ്കുരം.
തപ്പിത്തടഞ്ഞീയിരുട്ടത്തു പോകിലും
കെൽപറ്റു കാൽ തെറ്റി വീണുപോകില്ല ഞാൻ!
ലുബ്ധല്പമല്ല നിയതിക്കൊരാനന്ദ-
ലബ്ധിയുമെത്തിക്കുകില്ലതു പൂർത്തിയിൽ-
ഏതുപീയൂഷമാണെങ്കിലുമാരെയു-
മേറെ സ്വദിപ്പിക്കുകില്ലതീയൂഴിയിൽ!
എന്തസൂയാലു-തരില കൈ നീട്ടേണ്ട
നൊന്തിടുന്നൊരീമനസ്സു നിനക്കായി
വേണമെനിക്കത, സ്പന്ദങ്ങളെക്കൊണ്ടു
വീണവായിപ്പിച്ചിരുന്നു രസിക്കുവാൻ!
വേദനിക്കേണമതെപ്പൊഴു, മല്ലെങ്കി-
ലാദരിച്ചീടുകില്ലത്രമേൽ നിന്നെ ഞാൻ!
ശ്മശാനത്തിലെ തുളസി / സഹതപിക്കുന്നു ഞാൻ
ചങ്ങമ്പുഴ
താരുണ്യലക്ഷ്മിക്കു താണ്ഡവമാടുവാൻ
താളംപിടിച്ചു നിൻ താരാട്ടിനൊത്തു ഞാൻ!
ആകർഷകങ്ങളായ്‌ത്തീർന്നൊരാ രംഗങ്ങ-
ളാകില്ലിനിത്തീരെ വിസ്മരിച്ചീടുവാൻ.
സങ്കൽപമൊക്കെപ്പൊതിഞ്ഞിതന്നായിരം
തങ്കക്കിനാവിൻ തണുത്തനിഴലുകൾ!
മോഹങ്ങളോരോന്നു മൊട്ടിട്ടുമൊട്ടിട്ടു
മോഹനോന്മാദപരിമളം വീശവേ;
സ്നേഹിച്ചുപോയ് നാം പരസ്പരമിന്നതു
സാഹസമായിക്കരുതുന്നു ലോകവും!
നീ വിഷാദിക്കേണ്ടനുപമേ, വാടാത്ത
നീരലരല്ല മനുഷ്യന്റെ ജീവിതം!
ആഴക്കു ചാമ്പലാണെല്ലാം!-അഴകറ്റു
വീഴും പുഴുക്കുത്തതിൻ ദളപാളിയിൽ!
പോകൂ, കരയാതെ പോകൂ, തണുത്ത നി-
ന്നേകാന്തതയിലേക്കെല്ലാം സഹിച്ചു നീ!
എങ്ങുമില്ലാർക്കും വിജയം!-വിജയമെ-
ന്നെണ്ണുന്നതെല്ലാം വെറുംവെറും വിഭ്രമം!
ഓങ്ങിടും ഖഡ്ഗം സ്വകണ്ഡത്തിലാപതി-
ച്ചേങ്ങിക്കിതച്ചു പതിക്കുന്നു ഘാതകൻ!
മുന്നിൽ വലവെച്ച വേട, നറിയാതെ
വന്നതിത്തന്നെ കുടുങ്ങുന്നവേളയിൽ;
ആകാശവീഥിയിലേക്കു പറക്കുന്നി-
താഹാരവും കൊക്കിലാക്കിപ്പതത്രികൾ!
കാണുന്ന ലോകമേ, കാണുന്നതല, നീ
കാണാൻ കഴിയില്ല നിന്നെ നീയായിനി!...
ഞാനൊന്നുകൊണ്ടും നിരാശനാവില്ലെന്തി-
നാണീ വിഫലപ്രയത്നം പ്രപഞ്ചമേ?
എന്നെച്ചവിട്ടി നീ താഴ്ത്തുമ്പൊഴൊക്കെയും
നിന്നിലും മീതെ ശിരസ്സു പൊക്കുന്നു ഞാൻ!
ഇത്ര കണ്ടിട്ടും മനസ്സിലായില്ലയോ
കഷ്ടം, ജഗത്തേ, സഹതപിക്കുന്നു ഞാൻ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
തിരസ്കാരം
പൂമരത്തണൽ തേടിയിന്നു നിൻ
പ്രേമലേഖനം നോക്കി ഞാൻ,
കണ്ടുമുട്ടിനേൻ ഞാനതിലൊരു
നൊന്തുകേഴുന്ന മാനസം.
ചുറ്റുപാടും പരന്ന സുന്ദര-
പുഷ്പസൗരഭവീചികൾ
തൊട്ടുണർത്തിയെന്നുള്ളിലോരോരോ
നഷ്ടഭാഗ്യസ്മരണകൾ.
അന്നിമേഷത്തിൽ ഞാനറിയാതെൻ-
കണ്ണുരണ്ടും നിറഞ്ഞുപോയ്!
വർത്തമാനത്തെവിട്ടു, ഭൂതത്തി-
ലെത്തിയെൻ ചുറ്റും നോക്കി ഞാൻ.
എന്തൊരുല്ലാസമെന്തൊരാവേശ-
മെന്തൊരത്ഭുതസൗഹൃദം.
നഷ്ടമായല്ലോ തോഴി, നമ്മൾക്കു
കഷ്ടമാ സ്വർഗ്ഗമൊക്കെയും.
സ്വപ്നമാത്രമിജ്ജീവിതത്തിലെ-
സുപ്രഭാതമശ്ശൈശവം,
എത്ര ശാന്ത, മതെത്ര കാന്ത, മ-
തെത്ര നിർവാണദായകം!
പോയല്ലോ, മാഞ്ഞുപോയല്ലോ തോഴി
മായികമപ്രഭാങ്കുരം!
ഇപ്രണയത്തെക്കാൾ മധുരമാ-
ണപ്പരിശുദ്ധസൗഹൃദം.
കണ്ടിടാമിതിലൊക്കെയും ചില
മഞ്ജുളാങ്കിതരേഖകൾ;
കമ്രമാണെന്നിരിക്കിലും, ചില
കണ്ണുനീരിൻ കലർപ്പുകൾ.
മാനസം മടുപ്പിക്കയാണിതു
തേനിലുപ്പിട്ടമാതിരി!
ഇല്ലതിങ്കലസ്സൗഹൃദത്തിങ്കൽ-
ത്തെല്ലുപോലുമിതൊന്നുമേ.
സുഭ്രസുന്ദരമാകമാന, മ-
തത്ഭുതപ്രഭാരഞ്ജിതം.
കിട്ടികില്ലിനിക്കിട്ടുകില്ലതിൻ
നഷ്ടരശ്മിയെന്നാകിലും!
അപ്പരിശുദ്ധ സൗഹൃദത്തിന്റെ
പുഷ്പതൽപകച്ഛായയിൽ,
ചിന്തയറ്റു സുഖിച്ചു നാം രണ്ടു
പൊൻകിനാവുകൾ മാതിരി!
അപ്പരമാർത്ഥചിത്തബന്ധത്തിൻ
മുഗ്ദ്ധകൽഹാരവാപിയിൽ,
അന്നു നീന്തിക്കളിച്ചു നാം, രണ്ടു
പൊന്മരാളങ്ങൾ മാതിരി!....
ശ്മശാനത്തിലെ തുളസി / തിരസ്കാരം
ചങ്ങമ്പുഴ
കാലമേവം കടന്നുപോയ്, നവ-
ശ്രീലയൗവനമെത്തവേ,
രണ്ടുമാർഗ്ഗമായന്നൊരന്തിയിൽ-
ക്കണ്ടുമുട്ടിപ്പിരിഞ്ഞു നാം.
ആ ദയനീയരംഗമോർത്തിന്നും
വേദനിക്കയാണെന്മനം!
എന്തിനയ്യോ, പുതുക്കിടുന്നത-
ബ്ബ്ന്ധമിന്നിയും തോഴി നാം?
ലഭ്യമല്ലല്ലോ നമ്മൾക്കന്നത്തെ-
ശ്ശുദ്ധമാം ഹൃദയോത്സവം!
തന്നിടും മാംസചോദനം നമു-
ക്കിന്നു രക്തവും മാംസവും.
നിന്നെ മന്നിൽ മറക്കുകില്ല ഞാൻ
നമ്മളെത്രയ്ക്കകലിലും
സുന്ദരസ്മൃതി തത്തുമന്നന്ത്യ-
സ്പന്ദനങ്ങളിൽക്കൂടിയും
മാമകകലാചോദനങ്ങൾക്കൊ-
രോമനസ്വപ്നമായ നീ;
അല്ലിയന്നൊരെൻ ചിന്തയി, ലേക-
വെള്ളിനക്ഷത്രമായ നീ;
മാമകാമലഭാവനയിലെ
മാദകപ്രഭയായ നീ;
എന്നുമെന്നും ലസിക്കുമീവിധ-
മെന്മൃദുമനോവേദിയിൽ!
ഇപ്രണയം തിരസ്കരിച്ചതെൻ-
സ്വപ്നമേ, നീ പൊറുക്കണേ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
വാടിയ പൂവുകണ്ടിട്ട്
പശ്ചിമാംബരത്തിലെപ്പാടലദ്യുതി നോക്കി
നിശ്ചലമായ് നിൽക്കുന്ന വാടിയ സൗന്ദര്യമേ,
നിഷ്ഫലബാഷ്പം സ്വയം നിർഗ്ഗളിച്ചിടും കണ്ണാൽ
പുഷ്പമേ, നിനക്കു ഞാൻ സ്വാഗതമരുളട്ടേ!
മറയാറായി വിശ്വമംഗളമണിദീപം
മറയാറായീ നിത്യഭാസുരതേജ:പുഞ്ജം.
ഹൃദയം മദീയം, ഹാ, തകരുന്നല്ലോ, ചൊല്ലാൻ
പദമില്ലല്ലോ!-നിന്നോടെന്തു ഞാനോതിടേണ്ടു?
മധുമാസത്തിൻ രാഗസാന്ദ്രമാമാശ്ലേഷത്തിൽ
മലർവാടികയ്ക്കാദ്യമുണ്ടായ രോമാഞ്ചമേ,
ഒരു വത്സരം മാത്രം നിന്റെ ജീവിതം!-കണ്ണീർ
ചൊരിയാതിരിക്കുന്നതെങ്ങിനെ?-നിർഭാഗ്യ നീ!
പരിപാവനരാഗസ്മിതസൗരഭം വീശി-
പ്പരിചിൽപ്പുലർകാലത്തിന്നു നീ വിടർന്നപ്പോൾ,
എത്രപേരാനന്ദാവേശോൽഫുല്ലചിത്തന്മാരാ-
യെത്തിയില്ലരികിൽ, നിൻ ശ്രീവിലാസൗഭഗം വാഴ്ത്താൻ!
ഇരുളിൻ കരിമ്പടം മീതെയിട്ടുറങ്ങിയ
ധരണീദേവിയിന്നു കണ്ണിണ തുറന്നപ്പോൾ;
മൃദുലാമലമന്ദസ്മിതസുന്ദരമാം നിൻ
വദനം കണികണ്ടു പുളകംകൊണ്ടീലല്ലീ?
ചന്ദനഗന്ധമ്പൂശി നിന്മുഖം നുകരുവാൻ
മന്ദമാരുതൻ വീർപ്പിട്ടെത്തി നിൻ സവിധത്തിൽ.
നീലക്കാറൊളിയേലും വരിവണ്ടുകൾ നിന്റെ
ചേലഞ്ചും സ്മിതം കണ്ടു രസിച്ചു ചുറ്റും കൂടി.
മഴവില്ലാശ്ലേഷിച്ച പൊൻചിറകുകൾ വീശി-
യഴകാളുമച്ചിത്രശലഭാവലിയെത്തി.
ഇല്ലെന്നാലിപ്പോളൊരു പുൽക്കൊടിപോലും നിന്നെ-
ച്ചൊല്ലി നിശ്വസിച്ചൊരു കണ്ണുനീർക്കണം തൂകാൻ.
കവിയും കദനത്താൽക്കരയുമൊരു ബാല-
കവിയേ കാണുന്നുള്ളൂ, ശോകമൂകയാം നിന്നെ!
പക്ഷപാതിയല്ലവനൊരുകാലത്തും, മൂക-
പുഷ്പമേ, നിനക്കവൻ ശാന്തിനേർന്നിതാ നിൽപ്പൂ!
ഇത്തരം ക്ഷണപ്രഭാചഞ്ചലവലയങ്ങൾ
നിത്യസൗന്ദര്യത്തിന്റെ നീണ്ട ശൃംഖല തീർക്കെ;
മിന്നിടും മഴവില്ലും മഞ്ഞുതുള്ളിയും, കാന്തി-
ചിന്നിടും പൂവും നോക്കി മാഴ്കായ്കെൻ മനമേ, നീ!
സൗന്ദര്യാത്മകമാകും വസ്തുവൊന്നൊരാനന്ദ-
കന്ദമാണെന്നെന്നേക്കു മെന്നു നീയറിവീലേ?
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
പൂക്കളം
സുപ്രഭാതത്തിന്റെ സുസ്മിതത്തിൽ-
പ്പൊൽപ്പനീർപ്പൂക്കൾ വിരിഞ്ഞിടുമ്പോൾ,
ആനന്ദസ്വപ്നങ്ങൾ പുൽകുമെന്നെ-
യാരോമൽപ്പൈതൽ വിളിച്ചുണർത്തി.
അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിൻ
സ്വപ്നം ഗസിച്ചു വിടർന്നു നിന്നു.
അപ്പനിനീരലർത്തൂമുഖമെ-
ന്നക്ഷിക്കുമുത്സവമായിരുന്നു.
മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരിൽ.
അന്നെന്നെപ്പുൽകിയ കാവ്യലക്ഷ്മി-
യെന്നെന്നും മന്നിതിൽ മിന്നിയെങ്കിൽ!
വാരൊളിവെൺകതിർമാല ചിന്നി
വാനിൻ ഹൃദയം തെളിഞ്ഞു മിന്നി.
നീരണിച്ചോലകൾ പാട്ടുപാടി,
നീളെപ്പൂവല്ലികൾ നൃത്തമാടി.
പുൽക്കൊടിപോലും ശിരസ്സുപൊക്കി-
പ്പുത്തൻ പ്രപഞ്ചത്തെ യെത്തിനോക്കി.
ആനന്ദപുഞ്ചിരി തൂകിത്തൂകി
മാനുഷഹൃത്തിലുണർച്ച പാകി,
മാവേലിമാഹാത്മ്യം പാടിപ്പാടി
മാകന്ദമഞ്ജരി തേടിത്തേടി,
പാറിപ്പികങ്ങൾ പറന്നു ചാലേ
പാടുമാനന്ദങ്ങളെന്നപോലെ!
പൂഞ്ചിറകാട്ടിശ്ശലഭവൃന്ദം
പൂരിതാനന്ദം പറന്നുമന്ദം
മാരിയേറ്റേറ്റു വിറച്ചലോകം
മാറിത്തെളിഞ്ഞു രചിച്ചു നാകം
പച്ചപ്പുൽപ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു.
മഞ്ജുമുകുളമുഖങ്ങൾതോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു
വെള്ളാമ്പൽ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും.
കറ്റകളെങ്ങും മെതിച്ചു തീർന്നു
ചിറ്റാടപൂത്തു മണം പരന്നു.
പിച്ചകപ്പൂത്തോപ്പിൽ പിച്ചവെച്ചു
കൊച്ചുകാറ്റങ്ങിങ്ങു സഞ്ചരിച്ചു.
സന്തതം മർത്ത്യനെ തൃപ്തനാക്ക-
നെന്തെല്ലാം വിശ്വപ്രകൃതി ചെയ്വൂ!
ശ്മശാനത്തിലെ തുളസി / പൂക്കളം
ചങ്ങമ്പുഴ
അത്തമാണത്തമാണദ്ദിനത്തി-
ലത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവർക്കും ചിത്തതാരിൽ
മുത്തണിയിക്കുന്നൊരോണമെത്തി!
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
പച്ചിലക്കുമ്പിളിലാക്കിപ്പിന്നെ!
കൊച്ചുവിളക്കുകൊളുത്തി മുന്നിൽ,
മുറ്റത്തു നിർമ്മിച്ച പൂക്കളത്തിൽ,
കറ്റക്കിടാവിട്ടു കൈകൾ കൂപ്പി,
മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലൻ,
വെൽക നീ ബാല്യമേ, യൗവനത്തിൻ
കൈകൾ നിൻ കണ്ണുപൊത്താതിരിക്കിൽ!....
മാവേലിവന്നെത്തും കാലമായി
പൂവേണിമാർക്കു കുതുകമായി.
ഖേലനലോലരായ് ബാലരെല്ലാം
കോലാഹലങ്ങൾ തുടങ്ങി നീളെ.
പൊയ്പ്പോയകാലത്തിൻ പുഞ്ചിരിയി-
ലൽപ്പമിന്നും ബാക്കി നിൽപതല്ലീ?
മന്നിനെപ്പുൽകിയുണർത്തിടുമി-
പ്പൊന്നോണനാളിൻ പുതുവിലാസം!
ഭൂതത്തോടൊത്ത നിൻ ഭൂതിയേറെ-
ഭൂതലം വിട്ടെങ്ങോ പാഞ്ഞൊളിച്ചു.
ഇത്തരം മുറ്റത്തെപ്പൂക്കളങ്ങൾ
ചിത്തത്തിലായിരം ചിന്ത ചേർപ്പൂ.
പണ്ടത്തെ വീരന്മാർ കേരളീയർ
കൊണ്ടാടിപ്പോന്നുള്ളോരോണനാളേ!
തല്ലിൽ ജയിക്കും തരുണരൊത്തു
വില്ലടിപ്പാട്ടു നടത്തും നാളേ!
ഇപ്പരിഷ്കാരകോലാഹലത്തിൽ
നിഷ്ഫലം തന്നെ നിൻ വേണുഗാനം!
മാവേലി വന്നെത്തുമോണനാളേ,
ഭൂവിൽ നീ നീണാൾ ജയിക്ക ചാലേ!
ശ്മശാനത്തിലെ തുളസി
ചങ്ങമ്പുഴ
മരണത്തിന്റെ മറവിൽ
അകളങ്കസ്നേഹത്തിൻ തൂമരന്ദ-
മകതാരിലാശു തുളുമ്പിനിൽക്കേ,
അനഘേ, നിൻ ധ്യാനത്തിൽ മഗ്നനായ് ഞാ-
നനവദ്യാനന്ദം നുകർന്നിരുന്നു.
അതുമമ ജീവിതവാടികതൻ
മധുമാസകാലങ്ങളായിരുന്നു-
ഒരുഞൊടിക്കുള്ളിലെൻ ഭാഗ്യതാര-
മിരുളിലെവിടെയോ പോയൊളിച്ചു.
മുകുളങ്ങളെല്ലാം വിടർന്നു വീണു
പികപാളി മാന്തോപ്പു വിസ്മരിച്ചു.
കരിമുകിൽ മാല പരന്നവാനിൽ
കതിരോന്റെ ചെങ്കതിർ തേഞ്ഞുമാഞ്ഞു.
ഇതുവരെക്കമ്രമായ്ക്കണ്ടു ലോകം
ഹതഭാഗ്യമ്മൂലമിരുണ്ടടിഞ്ഞു!
സ്വയനാശിയാകും നിയതിക്കുള്ള
കയമൊന്നുകൂടിക്കലങ്ങിപ്പൊങ്ങി.
ദ്യുതിയാളുമെത്രയോ നീർപ്പോളക-
ളതിനുള്ളിൽ പൊട്ടിത്തകർന്നിരിക്കാം.
അവസരമില്ലാത്ത 'കാല' ത്തിനി-
ന്നവയല്ലാം നോക്കിയിട്ടെന്തു കാര്യം?
ഒരു പിഞ്ചുചിത്തമുടങ്ങുവെങ്കിൽ
കരയുന്നതെന്തിനു യോകഗോളം?
അതിനേക്കാൾ മീതെയായെത്ര കാര്യ-
മതിനുണ്ടനുദിനം ചെയ്തുതീർക്കാൻ?
ചൊരിമണൽ തൃഷ്ണയ്ക്കൊരങ്കുശമായ്
ചൊരിയുകയാണെന്റെ കണ്ണുനീർ ഞാൻ.
ഗിരിനിരക്കോട്ടതൻ തുഞ്ചിൽനിന്നു
സുരപഥം ചുംബിക്കും വൻതരുവും
ഒരു ഫലമില്ലാത്ത കാട്ടുതാളിൻ
നറുകൂമ്പിൽത്തത്തും ജലകണവും
ഒരുപോലടിച്ചു നിലത്തു വീഴ്ത്തും
കരപുടം ചിത്രം പരം വിചിത്രം.
ഒരു ഭാഗം ലോലമാം ബാലിശത്വം
പര, മഹോ, പാരമ്യപാടവത്വം.
ഇവരണ്ടിൻ മദ്ധ്യത്തിലെത്രനേരം
സവിലാസസ്വപ്നം സമുല്ലസിക്കും?
വിവശമെൻ ചിത്തം വിശിഷ്ടചിത്രം
വിരചിച്ചതെല്ലാം വിഫലമായി.
അഴകേറും വാനിൽ ഞാനാഭകൂട്ടാൻ
ശ്മശാനത്തിലെ തുളസി / മരണത്തിന്റെ മറവിൽ
ചങ്ങമ്പുഴ
മഴവില്ലിനേറെനാൾ നിന്നുകൂടേ?
പരിമളപൂരം പകർന്നുകൊൾവാൻ
വിരിമലരെന്നെന്നും മിന്നിക്കൂടേ?
ശരി, ശരി, ശൂന്യതയില്ലെങ്കിൽ
പരിപൂർത്തിയെന്താണെന്നാരറിയും?
ഇരുളെന്നൊന്നില്ലായ്കിൽ പൂനിലാവിൻ
തെളിമയറിഞ്ഞീടാൻ സാദ്ധ്യമാണോ?
നിലയറ്റെൻ നിശ്വാസം നീണ്ടു നീണ്ടു
നിയതിതന്നാഴമളന്നൊടുവിൽ
ഒരു രാഗനാളമായ് നിന്നടുക്കൽ
വരുവോളം കാക്കുവേനോമലേ ഞാൻ!...