സ്പന്ദിക്കുന്ന അസ്ഥിമാടം
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
സ്പന്ദിക്കുന്ന അസ്ഥിമാടം
മുഖവുര
-ഏ. ബാലകൃഷ്ണപിള്ള
ആധുനിക ഭാഷാപദ്യസാഹിത്യത്തിലെ പരാജയ(റിയലിസ്റ്റ്)പ്രസ്ഥാനത്തിന്‍റെ സ്ഥാപകരില്‍ ഒരാളും, അതിലെ സ്വപ്ന(സര്‍റിയലിസ്റ്റ്)പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമാണെന്ന് ഇടപ്പള്ളി രാഘവന്‍പിള്ളയുടെ 'മണിനാദ'ത്തിന്‍റെ അവതാരികയില്‍ ഞാന്‍ പ്രസ്താവിച്ചിട്ടുള്ള മഹാകവി ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള ആധുനികഭാഷാസാഹിത്യത്തിലെ അത്യുജ്ജ്വലവും ബഹുഖവുമായ ഒരു താരമാണെന്ന് നിക്ഷ്പക്ഷമതികള്‍ സമ്മതിക്കുന്നതാണ്. പ്രസ്തുത അവതാരികയില്‍ ഞാന്‍ 'പുരോഗമനസാഹിത്യപ്രസ്ഥാന'മെന്നു പേരിട്ടിട്ടുള്ളതിലും മനംനോക്കി(റൊമാന്റിക്)പ്രസ്ഥാനത്തിലും പെടുന്ന ചില നല്ല ഖണ്ഡകാവ്യങ്ങളും ശ്രീ. ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങളുടെ സ്ഥാപകനായതിനുപുറമേ, ഭാഷാപദ്യത്തിലെ കാവ്യരീതിയില്‍ ഒരു സ്മരണീയമായ പരിവര്‍ത്തനം വരുത്തിവെച്ചതുനിമിത്തം അദ്ദേഹം ഭാഷാപദ്യസാഹിത്യത്തിലെ ഒരു ഉപപ്രസ്ഥാനനായകന്‍ കൂടിയായി ഭവിച്ചിരിക്കുന്നു. ഭാഷാസാഹിത്യത്തിലെ നവീനപ്രസ്ഥാനങ്ങളേയും ഉപപ്രസ്ഥാനങ്ങളേയും കുറിച്ചു വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത 'മണിനാദ'ത്തിനും, അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി' എന്ന കവിതാ സമാഹാരത്തിനും ഞാന്‍ എഴുതിയിട്ടുള്ള അവതാരികകള്‍ വായിക്കേണ്ടതാണ്. പരാജയപ്രസ്ഥാനസ്ഥാപകരില്‍ ഒരാളായ ഇടപ്പള്ളി രാഘവന്‍പിള്ളയെ അതിന്‍റെ ഒരു ഘടകമായ വിഷാദാത്മകത്വത്തിന്‍റെ പാരമ്യത്തില്‍ ലോകത്തിലെ ഏറ്റവും കൊടിയ വിഷാദാത്മകമഹാകവിയായ ലിയോപ്പാര്‍ഡി എന്ന ഇത്താലിയനോടും, അതിന്‍റെ മറ്റൊരു സ്ഥാപകനായ ശ്രീ. ചങ്ങമ്പുഴയെ വിഷാദാത്മകത്വത്തിന്‍റെ അല്പിഷ്ഠതയില്‍ ആധുനിക ഇംഗ്ലീഷ് മഹാകവി ലാറന്‍സ് ഹൗസ്മാനോടും സാദൃശ്യപ്പെടുത്താം. കൂടാതെ, ഇടപ്പള്ളിയുടെ വിഷാദാത്മകത്വത്തില്‍ ലിയോപ്പാര്‍ഡിയുടേതിലുള്ളതു പോലെ ഒരു ആദര്‍ശപരത്വവും, ശ്രീ. ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തില്‍ ഹൗസ്മാന്റേതിലുള്ളതു പോലെ ഒരു കയ്പും കലര്‍ന്നിട്ടുണ്ട്.
പരാജയപ്രസ്ഥാനസ്ഥാപകരും സഖാക്കളുമായ ഇടപ്പള്ളിയും ചങ്ങമ്പുഴയും, വിശ്വസാഹിത്യത്തില്‍ ഇടയ്ക്കിടെ കാണാവുന്ന ഒരു വിചിത്രസംഭവത്തിനു ദൃഷ്ടാന്തമായും ഭവിച്ചിട്ടുണ്ട്. പുരുഷസ്വഭാവം പൊന്തിച്ചു നില്ക്കുന്ന ഒരു ദേഹവും, സ്ത്രീ സ്വഭാവം പൊന്തിച്ചു നില്‍ക്കുന്ന മറ്റൊരാളും ഒരേ സമയത്തോ, അടുത്തടുത്തോ സാഹിത്യലോകത്ത് ആവിര്‍ഭവിക്കുന്നതാണ് പ്രസ്തുത വിചിത്രസംഭവം. ഈ സംഭവത്തിനു ദൃഷ്ടാന്തങ്ങളായി ചുവടേ പല സാഹിത്യങ്ങളിലും നിന്ന് എടുത്തു ചേര്‍ത്തിരിക്കുന്ന സാഹിത്യകാരയുഗളങ്ങളില്‍ ആദ്യത്തെ മനുഷ്യനില്‍ പുരുഷസ്വഭാവവും രണ്ടാമത്തെ ദേഹത്തില്‍ സ്ത്രീസ്വഭാവവും പൊന്തിച്ചു നില്ക്കുന്നതായി കാണാം. ഫ്രഞ്ച് സാഹിത്യത്തില്‍, കോര്‍നെയിന്‍, റസീന്‍ എന്നിവരും വോള്‍ തെയര്‍, റൂസ്സോ എന്നിവരും വിക്തര്‍ യൂഗോ, ലമാര്‍തിന്‍ എന്നിവരും റിംബോ, വെര്‍ലെയിന്‍ എന്നിവരും സോല, അല്‍ഫാന്‍സ് ദാദേ എന്നിവരും ഇതിന് ഉദഹരണങ്ങളാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇത് ഉദാഹരിക്കുന്നവര്‍ ഷെല്ലി, കീറ്റ്‌സ് എന്നിവരും റോബര്‍ട്ട് ബ്രൗണിങ്, ടെന്നിസന്‍ എന്നിവരുമാണ്. ഭാരതീയ സാഹിത്യത്തില്‍ ഇതിന് ഉദാഹരണമായി ഇക്ബാലും ടാഗോറും പരിലസിക്കുന്നു. ഭാഷാസാഹിത്യത്തില്‍ ഇതിനു ദൃഷ്ടാന്തങ്ങള്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവരും നാലപ്പാട്ട്, ജി. ശങ്കരക്കുറുപ്പ് എന്നവരും ഇടപ്പള്ളി, ചങ്ങമ്പുഴ എന്നിവരും,വൈക്കം മുഹമ്മദ് ബഷീര് , തകഴി എന്നവരും, കെടാമംഗലം പപ്പുക്കുട്ടി, കേശവദേവ് എന്നിവരുമാണ്.
സ്ത്രീ സ്വഭാവത്തില്‍ ആത്മാരാധന (നാര്‍സിസ്സിസ്സം) അതായത്, ബാഹ്യലോകത്തെ ഒരുഉപദ്രവകാരിയായി മാത്രം പരിഗണിക്കുന്നത്, കൂടിയിരിക്കുമെന്നും, പുരുഷസ്വഭാവത്തില്‍ അഹന്ത (ഇഗോട്ടിസം), അതായത് ബാഹ്യലോകത്തെ സ്വാര്‍ത്ഥത്തിനു വേണ്ടി ഉപയോഗിക്കുന്നത്, അധികമായിരിക്കുമെന്നും ഫ്രായിഡിന്‍റെ ഒരു ശിഷ്യനായ ഡാക്ടര്‍. ഫ്രിറ്റ്‌സ് വിറ്റെല്‍സ് എന്ന മനശ്ശാസ്ത്രജ്ഞന്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാഷാസാഹിത്യത്തിലെ തൂലികാചിത്രമെന്ന രൂപസംബന്ധമായ ഉപപ്രസ്ഥാനത്തില്‍പ്പെടുന്ന കൃതികളില്‍, കലാലാവണ്യം മുതലായ അതിന് അവശ്യാവശ്യമായ ഗുണങ്ങളെ ആസ്പദിച്ചു പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ശ്രീ. വക്കം അബ്ദുല്‍ ഖാദറുടെ 'തൂലികാചിത്രങ്ങള്‍' എന്ന കൃതിയില്‍, സൂക്ഷ്മനിരീക്ഷകനായ ആ സാഹിത്യകാരന്‍ ശ്രീമാന്മാരായ ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും പ്രതികൂലവിമര്‍ശനം കൊണ്ട് അധികം ക്ഷോഭിക്കുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇതിനു കാരണം ഈ മഹാകവികളില്‍ സ്ത്രീസ്വഭാവഘടകമായ നാര്‍സിസ്സിസ്സം പൊന്തിച്ചുനില്‍ക്കുന്നതാണു താനും.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
സാമാന്യതത്ത്വങ്ങളിലുള്ള ഭ്രമം പുരുഷസ്വഭാവത്തിലും, പ്രത്യേകസംഗതികളിലുള്ള താല്‍പര്യം സ്ത്രീ പ്രകൃതിയിലും പൊന്തിച്ചു നില്‍ക്കുന്നത് ചുവടേ ചേര്‍ക്കുന്ന വാക്കുകളില്‍ ഡബ്ലിയു. ജെ ഫ്‌ലെമിങ് എന്ന അമേരിക്കന്‍ ഗ്രന്ഥകാരന്‍ തന്‍റെ 'Love and the Sex Emotions'എന്ന കൃതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു: ''തെരുവിലിരിക്കുന്ന കുരുടനോ, വിക്ഷതാംഗനോ ആയ ഒരു ഭിക്ഷക്കാരനെ നിങ്ങള്‍ നിരീക്ഷിക്കുന്നതായാല്‍, ഒരു പുരുഷനെ അപേക്ഷിച്ച് അഞ്ചോ ആറോ സ്ത്രീകള്‍ വീതം അവന്‍റെ മലര്‍ത്തി വച്ചിരിക്കുന്ന തൊപ്പിയില്‍ ഒരു നാണയമിട്ടു ഭിക്ഷ നല്കുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. സാമാന്യതത്ത്വങ്ങളോടു കൂടുതല്‍ ഭ്രമമുള്ള പുരുഷനാകട്ടേ, ഇത്തരം ദയനീയമായ ഒരു കാഴ്ച്ച കാണുമ്പോള്‍, ഏതാദൃശമായ ഭിക്ഷായാചന ഇല്ലാതാക്കുന്ന സമുദായപരിഷ്‌കരണപദ്ധതിയുടെ ആവശ്യകതയെക്കുറിച്ചു സങ്കലമായി ചിന്തിക്കുക മാത്രമാണ് ചെയ്യാറുള്ളത് ''. തന്നിലുള്ള സ്ത്രീ സ്വഭാവത്തിലെ ഈ ഘടകം മൂലമാണ് ഏറിയകൂറും 'ഓണപ്പൂക്കള്‍', 'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്നീ കൃതികള്‍ക്കു മുമ്പുള്ള ചങ്ങമ്പുഴക്കൃതികളില്‍ കാണാവുന്നതായി 'മണിനാദം' അവതാരികയില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്ന തത്ത്വഭ്രമക്കുറവും ചിന്താമാധുര്യക്കുറവും ജനിച്ചിട്ടുള്ളതും, സ്ത്രീ സ്വഭാവത്തില്‍ സാധാരണമായി കാണാവുന്ന ദുര്‍മ്മുഖം കാട്ടുന്നതിനുള്ള പോക്ക് നമ്മുടെ അനുകമ്പ നേടുന്നതിന്നു പ്രേരിപ്പിക്കുന്ന ഉപബോധമനസ്സിന്‍റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തന ഫലമാണെന്നു ജോസഫൈന്‍ ജാക്‌സണും ഹെലന്‍ സാലിസ്ബറിയും കൂടി രചിച്ചിട്ടുള്ള ഒരു സംയുക്തകൃതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശ്രീ. ചങ്ങമ്പുഴയുടെ കൃതികളിലും ഈ ദുര്‍മ്മുഖം കാട്ടല്‍ ഇടയ്ക്കിടെ കാണാം.
മുകളില്‍ പ്രസ്താവിച്ചിട്ടുള്ള ഫ്രഞ്ച് പരാജയപ്രസ്ഥാന മഹാകവി വെര്‍ലെയിനിനോടു സ്വഭാവഘടകങ്ങളിലും കാവ്യരീതിയിലും ശ്രീ. ചങ്ങമ്പുഴയ്ക്ക് വളരെയധികം സാദൃശ്യമുള്ളതുകൊണ്ട്, വെര്‍ലെയിന്‍റെ സ്വഭാവവും കാവ്യരീതിയും മനസ്സിലാക്കിയാല്‍ ശ്രീ. ചങ്ങമ്പുഴയുടേവ ഗ്രഹിക്കുവാന്‍ വൈഷമ്യമുണ്ടാകുന്നതല്ല. സിംബോളിസ്റ്റ് സാങ്കേതികമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ള ഫ്രഞ്ച് പരാജയപ്രസ്ഥാനത്തിന്‍റെ തത്ത്വജ്ഞാനിയായ ചാറത്സ് മോറിസ് വെര്‍ലെയിന്‍റെ സ്വഭാവഘടകങ്ങള്‍ ചുവടേ ചേര്‍ത്തിരിക്കുന്ന പ്രകാരം വര്‍ണ്ണിച്ചിരിക്കുന്നു:
''ചിരംജീവിയായ ഒരു ബാലന്‍റെ ആത്മാവാണ് വെര്‍ലെയിന്നുള്ളത്. ഇത്തരം ഒരു ആത്മാവിനുള്ള സകലപ്രത്യേകാവകാശവാദങ്ങളും ആപത്തുകളും എളുപ്പത്തില്‍ വ്യതിചലിച്ചേക്കാവുന്ന അചിന്തിതപൂര്‍വ്വങ്ങളായ നൈരാശ്യങ്ങളും അന്തമറ്റ പരിസ്ഫുടങ്ങളായ ആനന്ദാനുഭവങ്ങളും അത്യധികം സംശയങ്ങളും ഹൃദയം തുറന്നു കാട്ടുന്നതിനുള്ള പോക്കിന്‍റെ അതിരേകതയും ക്ഷണം തനിക്കുതന്നെ മുഷിവു തോന്നിക്കുന്ന ചാപല്യങ്ങളും അന്ധവിമോഹങ്ങളും വ്യക്തിപരദര്‍ശനത്തിലും ഇന്ദ്രിയാനുഭവത്തിലും കൂടി തനിക്കു സിദ്ധിച്ച തന്‍റെ സാകല്യത്തെ മറ്റൊന്നും കളങ്കപ്പെടുത്തരുതെന്നുള്ള വിചാരസഹിതം അവയെപ്പറ്റിയുള്ള ബോധത്തെ ആവര്‍ത്തിപ്പിക്കുന്നതിനുള്ള നിരന്തരപരിശ്രമങ്ങളും വെര്‍ലെയിനില്‍ കാണാം. കാലത്തിനും പരപ്രേരണകള്‍ക്കും പഠിപ്പിക്കലിനും ഇത്തരം സ്വാഭാവക്കാരനു മീതേകൂടി കടന്നുപോയി അദ്ദേഹത്തെ കുപിതനാക്കുവാനോ ക്ഷീണിപ്പിക്കുവാനോ മാത്രമേ സാധിക്കുകയുള്ളു; ഇവയ്ക്ക് ആ സ്വഭാവത്തെ രൂപാന്തരപ്പടുത്തുവാന്‍ -തിന്മയോടുള്ള മോഹവും നന്മയോടുള്ള ആരാധനയും കലര്‍ന്ന ദ്വൈധീഭാവം, അഥവാ ആദ്ധ്യാത്മികവും കായികവുമായുള്ളവ തമ്മിലുള്ള വൈരുദ്ധ്യം, അടങ്ങിയിരിക്കുന്ന തന്‍റെ വിശേഷസാകല്യത്തെ രൂപാന്തരപ്പെടുത്തുവാന്‍- ഒരിക്കലും കഴിയുകയില്ല. അന്യമനുഷ്യര്‍ തങ്ങളുടെ ജീവിതങ്ങളെ 'ഒരുക്കുക'യും ഒരുപക്ഷം പിടിച്ചു നില്ക്കുകയും, ഒരു ദിക്കിനെ ലാക്കാക്കുകയും ചെയ്തുവരുന്നു. വെര്‍ലെയിനാകട്ടെ, തനിക്ക് അതിമാനുഷികമായി തോന്നുന്ന ഈ തിരഞ്ഞെടുക്കലിനുമുമ്പില്‍ സംശയിച്ചു നില്‍ക്കുകയാണു ചെയ്യുന്നത്! അവിതര്‍ക്കിതമായ മാനുഷികസത്യത്തിന്‍റെ സാകല്യപരമായ സാരള്യമുള്ള തനിക്ക്, ഒരു തത്ത്വത്തിന്‍റെ ബലമോ, ഒരു മോഹത്തിന്‍റെ ആകര്‍ഷണമോ എത്ര കൊടിയതായി തോന്നിയാലും ശരി, ഇവയിലൊന്നിനെ മറ്റേതിനു വേണ്ടി ബലി കഴിക്കേണ്ടതിന്‍റെ ആവശ്യകതയക്കു കീഴടങ്ങുവാന്‍ സാധിക്കായ്കയാല്‍, അദ്ദേഹം ഒരു നിമിഷനേരത്തെ വിശ്രമംപോലുമില്ലാതെ ഒന്നില്‍നിന്നു മറ്റേതിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.''
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ശ്രീ. ചങ്ങമ്പുഴയുടേതിനോട് ഒട്ടധികം സാദൃശ്യമുള്ള പാള്‍ വെര്‍ലെയിന്‍റെ (1844-1896) കവിതാരീതിയെ ആര്‍തര്‍ സിമണ്‍സ് എന്ന നിരൂപകന്‍ വിവരിച്ചിട്ടുള്ളത് ചുവടെ ഉദ്ധരിക്കുന്നു:
"വെര്‍ലെയിനു മുമ്പുള്ള ഫ്രഞ്ച് കവിത കാവ്യരൂപത്തിലുള്ള ഒന്നാംതരം വാഗ്മിത്വപ്രകടനത്തിനു പറ്റുന്ന ഒരുപകരണമായിരുന്നു. റൊങ്‌സാര്‍ദിന്‍റെ കാലത്തിനുശേഷം വിക്തര്‍ യൂഗോവാണ് അതിനെ പാടുവാന്‍ ആദ്യമായി പഠിപ്പിച്ചത്; സൂക്ഷ്മവും അതിപിശുനവും മുഖ്യമായി ആധുനികരുടെ വികാരങ്ങളേയും ഇന്ദ്രിയാനുഭവങ്ങളേയും പ്രകടിപ്പിക്കുന്നതിനു പര്യാപ്തവുമായ ഒരു പുതിയ പദാവലി ബോദ്‌ലെയര്‍ അതിനു സമ്മാനിക്കുകയും ചെയ്തു. പക്ഷേ, വിക്തര്‍ യൂഗോയുടേയും ബോദ്‌ലെയറുടെയും കവിതകളില്‍ പോലും അതു വാഗ്മിത്തിനു കീഴ്‌പ്പെട്ടിരുന്നു. 'വാഗ്മിത്വത്തെ പിടികൂടി അതിനെ കഴുത്തുഞെക്കി കൊന്നുകളയുക' എന്നു തന്‍റെ 'കാവ്യകല' എന്ന കൃതിയില്‍ വെര്‍ലെയിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാഗ്മിത്വരഹിതമായി ഫ്രഞ്ച് പദ്യം രചിക്കാമെന്നു തന്‍റെ കൃതികള്‍മുഖേന അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. ആംഗ്ലേയമാതൃകകളുടെ പഠനത്തില്‍നിന്നു പദ്യത്തിലെ സ്വാതന്ത്ര്യത്തിന്‍റെ രഹസ്യം അദ്ദേഹം കുറെയൊക്കെ മനസ്സിലാക്കി. സമ്പൂര്‍ണ്ണമായ ആത്മാര്‍ത്ഥതാപൂര്‍വ്വം കാവ്യം രചിക്കുന്നതിനും, താന്‍ കണ്ടതിനെ സൂക്ഷ്മമായി പ്രകടിപ്പിക്കുന്നതിനും, വികാരതീക്ഷ്ണത അതിന്‍റെ സ്വന്തം പ്രകടനരീതി ആകസ്മികമായി എന്നു തോന്നുംവണ്ണം കണ്ടുപിടിക്കുന്ന തന്‍റെ സ്വന്തം സ്വഭാവവിശേഷതയ്ക്കു നാവു കൊടുക്കുന്നതിനുമുള്ള ശ്രമത്തില്‍ നിന്നാണ് വെര്‍ലെയിന്‍ അതിന്‍റെ രഹസ്യം ഗ്രഹിച്ചതെന്ന് പറയുന്നതായിരിക്കും കൂടുതല്‍ സൂക്ഷ്മമായിട്ടുള്ളത്. 'കലയെന്നത് ഒരാള്‍ സമ്പൂര്‍ണ്ണമായി താന്‍ തന്നെയാകുന്നതാകുന്നു, അനിയന്മാരേ,' എന്ന് അദ്ദേഹം തന്‍റെ ഒരു പില്ക്കാല കവിതയില്‍ പറഞ്ഞിട്ടുണ്ട്. വെര്‍ലെയിനെപ്പോലെ വിശേഷപ്പെട്ട വ്യക്തിമുദ്രയുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, പ്രകൃതിയെ സൂക്ഷ്മമായും സരസമായും പ്രതിബിംബിപ്പിക്കുന്നതിന് ഇതില്‍പ്പരം മറ്റെന്താണു ചെയ്യാനുള്ളത്?
'ഒരു പുതിയ കാവ്യരീതി സൃഷ്ടിക്കുന്ന ജോലി നിര്‍വഹിക്കുന്നതിന് ഈ മനുഷ്യനുണ്ടായിരുന്ന സ്വഭാവഗുണങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. 'ആത്മാര്‍ത്ഥതയും ഒരു നിമിഷത്തെ ബോധത്തെ അതിസൂക്ഷ്മമായി അനുകരിക്കുന്നതും'- ഇങ്ങനെയാണ് തന്‍റെ കാവ്യരീതിയെപ്പറ്റിയുള്ള ഒരു ലേഖനത്തില്‍ വെര്‍ലെയിന്‍ അതിനെ വിവരിച്ചിട്ടുള്ളത്. ഈഷദ്‌ഭേദങ്ങളാണ്, നിറഭേദങ്ങളല്ല നമുക്കു വേണ്ടത്. (അതായത് ഈഷന്നിറഭേദങ്ങളാണ്, ഭിന്നനിറങ്ങളല്ല, നമുക്ക് വേണ്ടത്.) എന്നു തന്‍റെ 'കാവ്യകല' എന്ന പ്രസിദ്ധകൃതിയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. ഈ പുതിയ കാവ്യരീതിയുടെ സൃഷ്ടിക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ഘടകങ്ങള്‍ എന്തെലല്ലാമായിരുന്നു എന്നു നോക്കുക:
'ഇന്ദ്രിയങ്ങളുടെ ഗ്രഹണസാമര്‍ത്ഥ്യം; ഇതുപോലെ ലളിതമായ വികാരപരതയ്ക്കുള്ള കെല്പ്; തനിക്ക് അനുഭവിക്കാന്‍ കഴിയുന്ന ഓരോ വികാരത്തേയും ജനിപ്പിക്കുന്ന തരത്തിലുള്ള പീഡിതമായ ഒരു ജീവിതരീതി; തത്കാലനിമിഷത്തെ അനുഭവങ്ങളില്‍ മുഴുകുന്ന ശീലം; മുന്നോട്ടും പിന്നോട്ടും നോക്കുന്നതിനു വേണ്ടിയുള്ള ശേഷിക്കുറവ്; സ്‌നേഹിക്കുന്നതിനും, പാപസമ്മതത്തിനുമുള്ള കൊടിയ ആവേശം; ഭൂഭാഗക്കാഴ്ച്ചയുടെ ലളിതങ്ങളായ ഈഷദ്‌ഭേദങ്ങളെ ചിത്രീകരിക്കുന്നതിനും, അന്തരീക്ഷം ധ്വനിപ്പിക്കുന്നതിനും കെല്പുള്ളതും വിസ്ലരുടെ ചിത്രകലാരീതിയോട് ഔപമ്യമുള്ളതുമായ കലാരീതി; തന്‍റെ സ്വഭാവസാരള്യത്തിന്‍റെ നേരിട്ടുള്ള ഫലമായ ഭാഷ; ഈ ഭാഷയുടെ ആത്മബോധം അതിനു നല്കിയ പരമമായ പദലാളിത്യം; ദൈവസൃഷ്ടികള്‍ സകലവും തീക്ഷ്ണതാപൂര്‍വ്വം തേടിനടന്നതിനു ശേഷം സ്‌നേഹാവേശം ദൈവത്തെ വഴിമദ്ധ്യേവെച്ചു കണ്ടുപിടിച്ച് അദ്ദേഹത്തിനു മുമ്പില്‍ പൊടിയില്‍ മുട്ടുകുത്തുവാനിടവരുന്നത്; പ്രായേണ ഭയങ്കരമായ അനൗദ്ധത്യം.
'വെര്‍ലെയിന്‍ ഒരിക്കലും ഒരു തത്ത്വവാദിയായിരുന്നില്ല; ഇത് അദ്ദേഹം മല്ലര്‍മേയ്ക്കു വിട്ടു കൊടുക്കുകയാണു ചെയ്തത്. അദ്ദേഹത്തിനു തന്‍റെ സഹജ്ഞാനത്തില്‍ നിന്നു സിദ്ധിച്ച ദര്‍ശനം മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നു സദാ വാഞ്ഛിക്കുന്ന കാവ്യം അതു സംഭവിക്കുന്നതുവരെ ക്ഷമയോടെ കാത്തുനിന്നിട്ടില്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നു. തന്‍റെ സ്വഭാവത്തിന്‍റെ ഗര്‍വ്വിതവും വിനീതവുമായ പ്രസ്തുത മിസ്റ്റിസിസം മൂലമാണ് ഒന്നും ചെയ്യാതെയിരിക്കുന്നതിന് ഉദ്യമിച്ചാല്‍ എത്രയധികം കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഗ്രഹിച്ചത്.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
'പിന്നെ, സകലതിനും മുന്നില്‍ സംഗീതം! സംഗീതം വീണ്ടും വീണ്ടും; സദാ സംഗീതം' (എന്നു 'കാവ്യകല' എന്ന തന്‍റെ കൃതിയില്‍ വെര്‍ലെയിന്‍ പറഞ്ഞിട്ടുണ്ട്.) പദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന്‍, മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന്‍ സാധിക്കുമോ, അത്രമാത്രം സംഗീതമയമായ ചില ഖണ്ഡകാവ്യങ്ങള്‍ വെര്‍ലെയിന്‍ രചിച്ചിട്ടുണ്ട്. തന്‍റെ ചുറ്റുമുള്ള മറ്റ് അദ്ഭുതങ്ങള്‍ക്കു സ്വയം വിധേയനാകുവാന്‍ തന്നെ പ്രേരിപ്പിച്ച വിവേകപൂര്‍ണ്ണമായ വിശ്വാസത്തോടുകൂടിത്തന്നെയാണ് അദ്ദേഹം പദങ്ങള്‍ അന്തരീക്ഷത്തില്‍ പാടുവാന്‍ തുടങ്ങിയ ഗാനത്തിനും വിധേയനാകുന്നത്; ഇതു തന്‍റെ സാരള്യത്തിന്‍റെയും ദിവ്യമായ ബാലിശത്വത്തിന്‍റെയും ഒരംശം മാത്രമാണുതാനും. വെര്‍ലെയിന്‍റെ ശ്രവണേന്ദ്രിയവും ദര്‍ശനേന്ദ്രിയവും തമ്മില്‍ പ്രായേണ പരസ്പരം പരിവര്‍ത്തനീയമായി ഭവിച്ചിട്ടുണ്ട്; നാദം കൊണ്ട് അദ്ദേഹം ചിത്രം രചിക്കുന്നു. അദ്ദേഹത്തിന്‍റെ രേഖയും അന്തരീക്ഷവും സംഗീതമയമായി ഭവിക്കുകയും ചെയ്യുന്നു...
'ശ്രവണേന്ദ്രിയാനുഭവങ്ങള്‍ക്കും ദര്‍ശനേന്ദ്രിയാനുഭവങ്ങള്‍ക്കും പദങ്ങള്‍ കണ്ടുപിടിക്കുവാന്‍ താന്‍ പ്രയോഗിച്ച ദത്താവധാനമായ സാരള്യത്തെത്തന്നെയാണ് അദ്ദേഹം ആത്മാവിന്‍റെ അനുഭൂതികളും, വികാരത്തിന്‍റെ ഈഷദ്‌ഭേദങ്ങളും കണ്ടുപിടിക്കുന്നതിനും പ്രയോഗിച്ചിരുന്നത്. തന്‍റെ ആഭ്യന്തരജീവിതം ആരംഭിച്ച നിമിഷം മുതല്ക്ക് അദ്ദേഹം നിരന്തരമായ സ്വഹൃദയപ്രകാശനജോലിയില്‍ മുഴുകിയിരുന്നിരുന്നു; പതിവായിരുന്ന സന്ദിഗ്ദ്ധവും ചിന്താമഗ്നവുമായ തന്‍റെ മട്ടില്‍ അദ്ദേഹം തന്നോടുതന്നെ സംഭാഷണം ചെയ്യന്നത് പ്രസ്തുത സ്വഹൃദയപ്രകാശനത്തില്‍ നമുക്കു കേള്‍ക്കാമെന്നു തോന്നും. ചിന്തയോടുള്ള ലളിതമായ സാദൃശ്യം, വിദൂരത്തില്‍ നിന്നു പറന്നുവന്നു നമ്മുടെ വളരെയടുത്ത് ഇറങ്ങല്‍, എന്ന ഇതിലെ ഗുണങ്ങള്‍ നിമിത്തം നമ്മളെ ചകിതരാക്കിചമയ്ക്കുന്ന പദങ്ങള്‍ ഇതില്‍ കാണാവുന്നതാണ്. അത്രയധികം നിഷ്‌കപടമായ വിശ്വാപൂര്‍വ്വം അത്രയധികം ആസംഗമായ രഹസ്യങ്ങള്‍ അദ്ദേഹത്തിന്‍റെ കവിത മന്ദം പറയുന്നു. വെര്‍ലെയിന്‍റെ സിദ്ധികളില്‍ ഒന്നായ പദ്യത്തിനുള്ള 'സ്വാതന്ത്ര്യദാനം' ഏറിയകൂറും പൂര്‍വ്വാധികം നിഷ്‌കപടമായിരിക്കുവാനുള്ള ഉദ്യമത്തില്‍ നിന്നു ഉദ്ഭവിച്ചതാണ്; യൂഗോ, ബോദ്‌ലെയര്‍, പര്‍ണാസിയന്‍ പ്രസ്ഥാനകവികള്‍ എന്നിവരുടെ വാഗ്മിത്വത്തിനു കീഴില്‍ മറഞ്ഞുകിടന്നിരുന്ന പ്രകൃതിയിലേക്കു തന്നെ തിരിച്ചുപോയി, കാവ്യകലയിലെ ജാലവിദ്യയെ ഒരു പുതിയ കാര്യസിദ്ധിക്കായി പ്രയോഗിക്കുവാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. ലാവണ്യത്തിന്‍റെയോ സത്യത്തിന്‍റെയോ സേവനാര്‍ത്ഥം വാഗ്മിത്വം പ്രയോഗിക്കുന്നതില്‍, ശ്രോതാക്കളുണ്ടെന്നും, ബാഹ്യമായ ഒരു വിധയെഴുത്തുണ്ടെന്നുമുള്ള ഒരുതരം ബോധം അന്തര്‍ഭവിച്ചിട്ടുണ്ട്; വാഗ്മിത്വം പ്രതീതിയും പ്രശംസയും ജനിപ്പിക്കുന്നതാണല്ലോ. തന്‍റെ ഉദ്‌ഗമനനിമിഷത്തിനും, തനിക്ക് ഒരിക്കലും പ്രാപിക്കാന്‍ സാധ്യമാകാത്ത പരമലാവണ്യത്തിനും ഇടയ്ക്കുള്ള ഒന്നിനെക്കുറിച്ചു ബോധമില്ലാതെയിരിക്കുന്നതാണ് കാവ്യത്തിന്‍റെ മൂലം. വിവേകപൂര്‍ണ്ണവും അതിസൂക്ഷ്മവുമായ ഈ ബോധശൂന്യത ഫ്രഞ്ച്കവി ലോകത്തെ വെര്‍ലെയിന്‍ പഠിപ്പിക്കുകയുണ്ടായി. ഇങ്ങനെ ചെയ്തപ്പോള്‍, അദ്ദേഹം വെര്‍ലെയിന്‍റെ ഭാഷയില്‍, തന്‍റെ വ്യക്തിമുദ്ര ലാവണ്യത്തില്‍ ശക്തിപൂര്‍വ്വം പതിപ്പിച്ച്, ഇതില്‍ പുതിയതും, അന്നു മുതല്ക്കു സനാതനമായി ഭവിച്ചതുമായ ഒരു വീക്ഷണകോടി ഉള്‍ക്കൊള്ളിക്കുകയും ചെയ്തു."
മുകളില്‍ ഉദ്ധരിച്ചിട്ടുള്ള ഭാഗത്തില്‍ വെര്‍ലെയിന്‍റെ ഭൂഭാഗചിത്രീകരണരീതിയെപ്പറ്റി പറഞ്ഞിട്ടുള്ളതു വിട്ടുകളഞ്ഞതിനുശേഷം, അവയില്‍ വെര്‍ലെയിനു പകരം ചങ്ങമ്പുഴയുടേയും, മദ്ധ്യകാലത്തെ കവിയും, ക്ലാസ്സിക് പ്രസ്ഥാനസ്ഥാപകരില്‍ ഒരാളുമായ റൊങ് സാര്‍ദിനു പകരം ചെറുശ്ശേരിയുടെയും, വിക്തര്‍ യൂഗോയ്ക്കു പകരം വള്ളത്തോളിന്‍റെയും, ബോദ്‌ലെയര്‍ക്കു പകരം കുമാരനാശാന്റേയും പേരുകള്‍ ചേര്‍ക്കുകയും ഫ്രഞ്ച് പദ്യമെന്നതിനെ ഭാഷാപദ്യമെന്നു മാറ്റുകയും ചെയ്യുന്നതായാല്‍, അത് ശ്രീ. ചങ്ങമ്പുഴയ്ക്കു ഭാഷാപദ്യത്തിലുള്ള നിലയും പ്രാധാന്യവും ഏറെക്കുറേ സൂക്ഷ്മമായി വിവരിക്കുന്നതായിരിക്കും. തന്‍റെ കവിതയെഴുത്തിനെക്കുറിച്ച് ശ്രീ. ചങ്ങമ്പുഴ തന്നെ 'സുധാംഗദ'യുടെ മുഖവുരയില്‍ എഴുതിയിരിക്കുന്നതും വെര്‍ലെയിന്‍റെ കാവ്യരചനയെപ്പറ്റി സിമണ്‍സ് പറഞ്ഞിട്ടുള്ളതിനോട് ഒട്ടധികം യോജിക്കുന്നുണ്ട്. ഈ ഭാഗം 'സുധാംഗദ'യില്‍ നിന്നു ചുവടെ ഉദ്ധരിക്കുന്നു.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
"വികാരോത്തേജകങ്ങളായ ചില നിമിഷങ്ങളില്‍, പ്രകടനോത്സുകമായ കവിഹൃദയം തരംഗതരളിതമായിച്ചമയുകയും, അവനറിയാതെ തന്നെ അതു തുളുമ്പിത്തുളുമ്പി വാഗ് രൂപത്തില്‍ പുറത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാര്‍ത്ഥ കലാകാരന് കലാനിര്‍മ്മിതി ഒരു സ്വപ്നമാണെന്നു ഞാന്‍ വിശ്വസിക്കുന്നു... അദൃശ്യമായ ഏതോ ഒരു ശക്തി അയാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അങ്ങനെ പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍ അയാള്‍ -അയാളുടെ സത്ത- ആ ശക്തിയുടെ വെറുമൊരു കിങ്കരന്‍ മാത്രം! ആജ്ഞാപിക്കുന്നതെന്തോ, അതു ചെയ്യുന്നു. ഇങ്ങനെ നിശ്ശബ്ദമായ ഒരാജ്ഞയുടെ ബോധരഹിതമായ അനുസരിക്കലിന് ഒരു യഥാര്‍ത്ഥകലാകാരന്‍ ഒട്ടുമിക്കപ്പോഴും പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ അജ്ഞയനുസരിക്കലാണ് അവന്‍റെ കലാസൃഷ്ടി... ശാസ്ത്രജ്ഞന്മാരോ നിരൂപകരോ എന്തുതന്നെ പറഞ്ഞാലും, എന്‍റെ അനുഭവം ഒരിക്കലും എന്‍റെ അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാന്‍ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേത് സംഭവിച്ച അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഞാന്‍ മുന്‍കൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിര്‍ണയം ചെയ്തിട്ടില്ല... ആകസ്മികമായി എന്നില്‍ എവിടെ നിന്നോ ഒരു മിന്നല്‍! ഞാന്‍ എഴുതുകയാണ്. വായിക്കുമ്പോള്‍ അതിനു വൃത്തമുണ്ട്... കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്‍റെ ഹൃദയം സംഗീതസമ്പൂര്‍ണ്ണമായിരുന്നു. ആ സംഗീതം പോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ താണു മുങ്ങി നീന്തിപ്പുളച്ചു പോകും... ചിലപ്പോള്‍ ഒരു കവിത എഴുതിവരുമ്പോളായിരിക്കും ആ എഴുതിപ്പോകല്‍ ഉണ്ടാകുക. പകുതിയോളം എത്തിക്കാണും; അപ്പോഴാണ് ആ മിന്നലിന്‍റെ ഉദയം! പിന്നെ എനിക്കു ക്ലേശമില്ല."
ശ്രീചങ്ങമ്പുഴ ഭാഷാപദ്യത്തില്‍ വരുത്തിവെച്ച കാവ്യരീതി പരിഷ്‌കാരം ഒരു വിശ്രുതനായ പാശ്ചാത്യനിരൂപകന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് മുകളില്‍ വിവരിച്ചിട്ടുള്ളതിനാല്‍, അതിനെ ഉദാഹരിക്കേണ്ട ഭാരം മാത്രമേ എനിക്കുള്ളു. ചുവടെ ചേര്‍ത്തിരിക്കുന്ന ഉദാഹരണപദ്യങ്ങളെ ഉറക്കെ പാടിയും മനസ്സിരുത്തിയും നിക്ഷ്പക്ഷമായി പഠിക്കുന്നതാകയാല്‍, ചങ്ങമ്പുഴയുടെ കാവ്യരീതിപരിഷ്‌കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കുവാന്‍ കഴിയും. ആദ്യമായി മദ്ധ്യകാലത്തെ ഫ്രഞ്ച്കവി റൊങ് സാര്‍ദിന്‍റെ ബദലായ ചെറുശ്ശേരിയുടെ വാഗ്മിത്വശൂന്യവും അകൃത്രിമവും ഏറെക്കുറേ സംഗീതമയവുമായ കാവ്യരീതിയ്ക്കുള്ള ഒരു ഉദാഹരണം ചേര്‍ക്കുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
(മഞ്ജരി)
'അമ്മയ്ക്കു നല്കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന്‍ കയ്യിലേ നല്കിച്ചൊന്നാന്‍;
നല്‍ച്ചേല നാലുമെന്നമ്മതന്‍ കയ്യിലേ
ഇച്ഛയാല്‍ നല്‌കേണമിന്നുതന്നെ.
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ
എന്നെ മറക്കൊല്ലായെന്നിങ്ങനെ.
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍
പാരമെനിക്കെന്നു ചൊല്ക പിന്നെ.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം.
വാഴപ്പഴങ്ങളും വര്‍ണ്ണം തിരണ്ടവ
കേഴുവനില്ലായ്കിലെന്നു ചൊല്‍വൂ;
ചിറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍
മറ്റാരും കാണാതെ വെച്ചുപോന്നു,
ഊനപ്പെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നിതെന്മാനസത്തില്‍.
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
മങ്ങാതെ മാനിച്ചു കൊള്ളേണം നീ.
വെറ്റില തിന്നു ചൊരുക്കിനനേരത്തു
തെറ്റെന്നു പൂട്ടുവാന്‍ ചൊന്നേനല്ലോ
കൂലിയായന്നതിനമ്മതാന്‍ നല്കിന
ചേലയും മാലുറ്റു പോകല്ലാതെ,
പിള്ളേരേ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ,
കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാന്‍
ഊണിന്നു വാരാതെ നിന്നനേരം
തെണ്ടമായന്നതിന്നന്നു നീ നല്കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ,
പൊങ്ങിനോരംശം പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ,
പാവകളൊന്നുമേ പാഴായിപ്പോകാതെ
പാലിച്ചു കൊള്ളേണം പാരാതെ നീ.
ചേണുറ്റുനിന്നുള്ളൊരോണവില്ലൊന്നുമേ
ഞാണറ്റുപോകല്ലാ ഞാന്‍ വരുമ്പോള്‍'
(കൃഷ്ണഗാഥ)
രണ്ടാമതായി, ചെറുശ്ശേരിയുടേയും വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരുടേയും കാലക്രമങ്ങള്‍ക്കിടക്കുള്ള ഭാഷാപദ്യത്തിന്‍റെ വാഗ്മിത്വപൂര്‍ണവും, കൃത്രിമവും സംഗീതശൂന്യവുമായ കാവ്യരീതി ഉദാഹരിക്കുവാന്‍ ശ്രീ. ഉള്ളൂരിന്‍റെ കൃതികളില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു:
(കേക)
പ്രകൃതിദത്തമായ വാസനാവിശേഷത്താല്‍
സുകൃതാത്മികേ! ഭവദ്ഗളനാളത്തില്‍ നിന്നും
കാലദേശാവസ്ഥകള്‍ക്കനുരൂപമായ് സ്വര-
ജാലം നിര്‍ഗ്ഗളിക്കുന്നു ശ്രോത്രൈകരസായനം.
ഒരിടം പുംസ്‌തോകിലോദ്ഗീപഞ്ചമസ്വന-
മൊരിടം ശാതോദരീപാണിവല്ലകീക്വാണം;
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ഒരിടം രാജദ്വാരപടഹമന്ദ്രദ്ധ്വാന-
മൊരിടം പ്രാവൃഷേണ്യകാദംബിനീനിര്‍ഘോഷം.
നേദിഷ്ഠങ്ങളാം മൃഗപക്ഷികള്‍ക്കാ നിസ്വനം
മോദത്തിന്നുതകീടും മുഗ്ദ്ധസംഗീതമാവാം;
ആത്തിര്യക്കുകളതിന്നോതിടും പ്രത്യുക്തിക-
ളാനന്ദസ്തവങ്ങളാമാശീര്‍വ്വാക്കുകളുമാം;
അംബ! മാനുഷര്‍ ഞങ്ങള്‍ക്കാ സ്വനമൊരു നവ്യ-
കര്‍മ്മയോഗീശോദ്ഘുഷ്ടകല്യാണഗീതാമൃതം.
നിന്നില്‍നിന്നോരോവിധം നിര്‍ഗ്ഗമിക്കും ശബ്ദങ്ങള്‍
നിര്‍ണ്ണയമുപനിഷദ്രഹസ്യവ്യാഖ്യാനങ്ങള്‍,
അങ്ങിങ്ങു മൗനത്താലും ഞങ്ങളെശ്ശാസിപ്പൂ നീ
ഭംഗിയില്‍ ഗുരുശ്രേഷ്ഠന്‍ ദക്ഷിണാമൂര്‍ത്തി പോലെ.
ഏതു തത്ത്വോപദേശം നിന്നില്‍നിന്നടിയങ്ങള്‍.
മാതാവേ, ലഭിപ്പീല മനനോന്മുഖസ്വാന്തര്‍!'
(പെരിയാറ്റിനോട്)
മൂന്നാമതായി, വാഗ്മിത്വവും കൃത്രിമത്വവും വളരെക്കുറഞ്ഞവയും, കുറേയധികം സംഗീതമുള്‍ക്കൊളളുന്നവയുമായ വള്ളത്തോളിന്‍റെയും കുമാരനാശാന്‍റെയും കൃതികളില്‍ നിന്ന് ഓരോ ഭാഗം വീതം ഉദ്ധരിക്കുന്നു.
'കാളിന്ദികൊണ്ടൊരു നീലക്കരയിട്ടു
ചേലില്‍ വിളങ്ങും വൃന്ദാരണ്യമേ,
കാലികള്‍ നക്കിത്തുടയ്ക്കുമാച്ചെന്തളിര്‍-
ക്കാലടിവെച്ചുകൊണ്ടുണ്ണിക്കണ്ണന്‍
സഞ്ചരിക്കുന്നു നിന്‍ ദിക്കിലെങ്ങാനൊരു
പിഞ്ചുപുല്ലായിപ്പിറക്കാവു ഞാന്‍!
ഹാ, ലോകഭാഗ്യമേ! പാവനമീ വനം
ഭൂലോകം പൂകിന ഗോലോകന്താന്‍.
നല്ലിളം പൂക്കളെ മെല്ലെത്തുറക്കുന്ന
മല്ലികേ, മാലതീ, മന്ദാരമേ!
വല്ലവപൊങ്കുഞ്ഞിന്‍ മന്ദഹാസാങ്കുര-
മല്ലയോ നിങ്ങളില്‍ വെള്ളവീശി!
അമ്പാര്‍ന്നു ശാലകള്‍ പൂകുന്ന ഗോക്കള്‍ ത-
ന്നുമ്പാരവമിതാ, മന്ദമായി
അമ്പാടി തന്നില്‍ നിന്നാരാലണയുന്നു;
നിന്‍ പാപം കര്‍ണ്ണമേ, നീറടിഞ്ഞൂ.
ഇക്കാണും ഗോകുലമന്ദിരപംക്തിതന്‍
വയ്‌ക്കോലുമേഞ്ഞുള്ള മേല്‍പ്പുരമേല്‍
സ്വീയകരങ്ങളാല്‍ സിന്ദൂരം ചാര്‍ത്തുന്നൂ
സായന്താനാരുണന്‍ സാധുവൃത്തന്‍.
അസ്തംഗമിക്കാന്‍ തുടങ്ങുന്ന ഭാസ്‌കരന്‍
വിസ്തൃതം തന്‍കരസര്‍വ്വസ്വവും
അപ്പരമേശ്വരന്‍ വസിക്കുമമ്പാടിയി-
ലര്‍പ്പണം ചെയ്യുന്നു പുണ്യശാലി.'
(അമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്‍)
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
(വഞ്ചിപ്പാട്ട്)
'പടിഞ്ഞാറു ചാഞ്ഞു സൂര്യന്‍ പരിരമ്യമമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ
രാജല്‍കരകേസരങ്ങള്‍ വീശിടുന്നു ദൂരത്തൊരു
രാജമല്ലിമരം പൂത്തു വിലസും പോലെ.
കൊണ്ടല്‍വേണീമണിയവള്‍ കൗതുകമാര്‍ന്നൊരു മലര്‍-
ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റീടുന്നു.
ഇളന്തെന്നല്‍ തട്ടി മെല്ലേയിളകച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും
വെളിയില്‍ വരുമാച്ചാരുവാമേതരപാദാബ്ജം പൊന്‍-
തള കിലുങ്ങുമാറവള്‍ ചലിപ്പിക്കുന്നു.
മറയും മലര്‍വല്ലിയില്‍ കുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാന്‍മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂര്‍ന്നിമ കറുത്തു മിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം, പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനില്ക്കുന്നു പിടിച്ചു തൂനീര്‍ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.
തുടുതുടെ സ്ഫുരിച്ചെഴുമധരപല്ലവങ്ങള്‍തന്‍
നടുവോളമെത്തും ഞാത്തിന്‍ ധവളരത്‌നം,
വിളങ്ങുന്നു മാണിക്യമായവള്‍ ശ്വസിക്കും രാഗംതാന്‍
വെഴിയിലങ്ങനെ ഘനീഭവിക്കും പോലെ,
നിതംബഗുരതയാല്‍ത്താന്‍ നിലം വിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീരംഭതനാത്രേ
വാസവദത്താഖ്യയായ വാരസുന്ദരീ- മധുരാ-
വാസികളിലറിയാതില്ലിവളെയാരും'
(കരുണ)
നാലാമതായി, ശ്രീ. ചങ്ങമ്പുഴയുടെ വാഗ്മിത്വശൂന്യവും, അകൃത്രിമവും, സംഗീതപൂര്‍ണ്ണവുമായ കാവ്യരീതിയ്ക്ക് ഒരു ഉദാഹരണം പ്രകൃതഗ്രന്ഥത്തില്‍നിന്ന് ഉദ്ധരിക്കുന്നു
(കുറത്തി)
'കരുണരസം കരകവിയും
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
കരയരുതിന്നാരും
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്‍ വന്നൊരോമല്‍-
ക്കാന്തിയേന്തും ചെമ്പനിനീര്‍ച്ചെമ്പകം കിളര്‍ന്നു
ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീര്‍ന്നു
സന്തതം പരിസരത്തില്‍പ്പൂന്തണല്‍ വിരിച്ച-
ന്നന്തികത്തൊരാര്‍ദ്രമാകും പാരിജാതം നിന്നു
ഒരു ശിശിരനിശയിലേതോ
പവനഗതിമൂലം പരിചിയലും ലതിക ചാഞ്ഞാ- തരുവരനില്‍ച്ചേര്‍ന്നു. പാവനമാം വിണ്‍വെളിച്ചം നിത്യവും നുകര്‍ന്നു
പാരിജാതച്ഛായയിലാച്ചെമ്പകം വളര്‍ന്നു.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
കാറ്റടിയും പേമഴയും തീവെയിലും മെയ്യി-
ല്ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു
നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു;
തളിരുലഞ്ഞും, മലരണിഞ്ഞും,
മധു ചൊരിഞ്ഞും, മെയ്യില്‍
ക്കുളിരണിഞ്ഞും, കരള്‍ക്കവര്‍ന്നാ-
ക്കനകവല്ലി മിന്നീ!'
(ഒരു കഥ)
"പദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന്‍, മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന്‍ സാധിക്കുമോ, അത്രമാത്രം സംഗീതമയമായ ചില ഖണ്ഡകാവ്യങ്ങള്‍ വെര്‍ലെയിന്‍ രചിച്ചിട്ടുണ്ട്" എന്നു സിമണ്‍സ് പറയുന്നുണ്ടല്ലോ. മുകളില്‍ ഉദ്ധരിച്ച ഭാഗമടങ്ങിയ 'ഒരു കഥ' ഭാഷാപദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന്‍ സാധിക്കുമെന്നു കാണിക്കുന്നുണ്ട്. ഭാഷാപദ്യത്തിന് എത്രമാത്രം മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന്‍ സാധിക്കുമെന്നു കാണിക്കുന്ന മറ്റൊരു ഖണ്ഡകാവ്യം കൂടി പ്രകൃതഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിച്ചു കൊള്ളുന്നു:
'ഒരു ദിവസം പുലരൊളിയില്‍
കുരുവികള്‍ നിന്‍ ജനലരികില്‍
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:
'മതിയുറക്കം, വെളുത്തു നേരം,
മറയുമിപ്പോള്‍ മധുരസ്വപ്നം;
മിഴി തുറക്കൂ, കരയുവാനാ
മിഴി തുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥന്‍.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും,
അവനൊരാളും പകര്‍ന്നു നല്കാ-
നരികിലില്ലാതവന്‍ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തില്‍ വരണ്ടുഴന്നു.
അമലരാഗം വഴിഞ്ഞൊരാ ഹൃ-
ത്തവസാനത്തില്‍ത്തകര്‍ന്നടിഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടല്‍ വെടിയാനവന്‍റെ ജീവന്‍
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോല്‍
പറയുവതായ് ശ്രവിച്ചു ഞങ്ങള്‍...
സുമലളിതേ, ഗുണമിളിതേ,
മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാ-
തരളിതമാം ഹൃദയമിതാ
അടിയറച്ചവനിവെടി-
ഞ്ഞനുപമേ ഞാനകന്നിടുന്നേന്‍!...'
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ചെറുശ്ശേരിക്കവിതയുടെ സാധാരണമായ പോക്ക് അലങ്കാരബഹുലമായ ദീപ്രരീതിയിലേക്കാണ്. അതു ചങ്ങമ്പുഴക്കവിതയ്ക്കു തുല്യം സംഗീതമയവുമല്ല. തന്നിമിത്തം അകൃത്രിമത്വവും സംഗീതാത്മകത്വവും കലര്‍ന്ന കാവ്യരീതിയില്‍ ശ്രീ ചങ്ങമ്പുഴ ഭാഷാപദ്യത്തില്‍ ആദിമുതല്ക്ക് ഇന്നുവരെ അതുല്യനായി പരിലസിക്കുന്നു.
കാവ്യത്തിന്‍റെ ബോധശൂന്യത ഫ്രഞ്ച് കവിലോകത്തെ പഠിപ്പിച്ച്, തന്‍റെ വ്യക്തിമുദ്ര ഫ്രഞ്ച് കാവ്യലാവണ്യത്തില്‍ ശക്തിപൂര്‍വ്വം പതിപ്പിച്ച്, അതില്‍ നവവും സനാതനവുമായ ഒരു വീക്ഷണകോടി വെര്‍ലെയിന്‍ ഉള്‍ക്കൊള്ളിച്ചു എന്നു സുപ്രസിദ്ധ ബെല്‍ജിയന്‍ മഹാകവി വെര്‍ഹേയിറന്‍ ചൂണ്ടിക്കാണിച്ചിരുന്നതായി സിമണ്‍സ് പറയുന്നുണ്ടല്ലോ. ഇതു തന്നെയാണ് ശ്രീ ചങ്ങമ്പുഴ ഭാഷാകാവ്യത്തില്‍ തന്‍റെ രീതിപരിഷ്‌കാരം മുഖേന ചെയ്തിട്ടുള്ളതും. തന്നിമിത്തം ഫ്രഞ്ച്‌സാഹിത്യം നിലനില്‍ക്കുന്നിടത്തോളം കാലം വെര്‍ലെയിന്‍ അതില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നതുപോലെ, ഭാഷാസാഹിത്യം നിലനില്‍ക്കുന്നിടത്തോളം കാലം ശ്രീ ചങ്ങമ്പുഴ അതില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നതാണ്.
പദ്യത്തിലെ പദങ്ങള്‍, സംഗീതത്തിലെ രാഗങ്ങള്‍പോലെ താളാനുസൃതങ്ങളായ രൂപങ്ങളില്‍ സംയോജിപ്പിച്ചിട്ടുള്ള നാദങ്ങള്‍ മാത്രമല്ല, പിന്നെയോ, സാധനങ്ങളുടെ ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ കൊണ്ടുവരുന്നവയും കൂടിയാണ്; എന്തെന്നാല്‍, വാക്കുകള്‍ നേത്രഗോചരങ്ങളായ സാധനങ്ങളേയോ, അവ തമ്മിലുള്ള ബന്ധങ്ങളേയോ, അനേകം സാധനങ്ങളില്‍ നിന്നോ, പരസ്പരബന്ധമുള്ള വികാരങ്ങളില്‍ നിന്നോ അനുമാനിച്ചെടുത്ത സാമാന്യതത്ത്വങ്ങളേയോ ധ്വനിപ്പിക്കുന്നുണ്ട്. തന്നിമിത്തം ഒരു കവി പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍, അദ്ദേഹം നാദങ്ങളേയും താളങ്ങളേയും മാത്രമല്ല, പിന്നേയോ, ദൃശ്യചിത്രങ്ങളേയും വികാരപരമായ അനുഭവങ്ങളേയും സാമാന്യാശയങ്ങളേയും കൂടി പൊരുത്തമുള്ള ഒരു രൂപത്തില്‍ തന്‍റെ കലാകുശലതയനുസരിച്ചു കൂട്ടിയിണക്കുകയാണു ചെയ്യുന്നത്. സാഹിത്യകാരന്മാരുടെ കലാപാടവം വര്‍ദ്ധിക്കുമ്പോള്‍ ഒരിക്കല്‍ കേള്‍ക്കുന്നതുകൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കാത്തവിധം അവരുടെ കൃതികള്‍ സങ്കീര്‍ണ്ണങ്ങളായി ഭവിക്കുന്നു. മനസ്സിലൂടെ ചിന്തിച്ചാല്‍ മാത്രമേ അവയെ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു. ഇതിനെയാണ് ചില നിരൂപകര്‍ 'കണ്ണിനു വേണ്ടി എഴുതുക' എന്നു പേരിട്ടിട്ടുള്ളത്. സുന്ദരകലകളില്‍ വെച്ചു സാഹിത്യത്തിനു മാത്രമേ മനുഷ്യമനസ്സില്‍ പ്രവേശിക്കുവാന്‍ മാര്‍ഗ്ഗദ്വയങ്ങളുള്ളു. പ്രതിമാശില്പം, ആലേഖ്യം, വാസ്തുശില്പം, നൃത്തം എന്നിവ ചെവിയിലൂടെയല്ല മനസ്സില്‍ പ്രവേശിക്കുന്നത്. കണ്ണിനോടു മാത്രമേ ഇവ സംഭാഷണം ചെയ്യുന്നുള്ളു. സംഗീതമാകട്ടേ, ചെവിയോടു മാത്രം സംസാരിക്കുന്നു. കാവ്യത്തിനു ചെവിയോടും കണ്ണിനോടും സംഭാഷണം ചെയ്യുവാന്‍ ശക്തിയുണ്ട്. പക്ഷേ, ഒരൊറ്റ ഇന്ദ്രിയത്തിലൂടെയുള്ള പ്രവേശനത്തിന് ഒന്നിലധികം ഇന്ദ്രിയങ്ങളിലൂടെയുള്ള പ്രവേശനത്തേക്കാള്‍ ശക്തിയേറുമെന്ന് 'രാജരാജീയ'ത്തില്‍ ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാവ്യത്തിനു ചെവിയിലൂടെയുള്ള പ്രവേശനത്തില്‍ സംഗീതത്തോടോ കണ്ണിലൂടെയുള്ള പ്രവേശനത്തില്‍ മറ്റു സുന്ദരകലകളോടോ വിജയപൂര്‍വ്വം മത്സരിക്കുവാന്‍ സാധിക്കുന്നതല്ല. തന്മൂലം കാവ്യത്തിന് ഇതരകലകളോളം ഐന്ദ്രിയസുഖം നല്കുവാന്‍ കഴിയുന്നതുമല്ല. ഇതരസുന്ദരകലകള്‍ നല്കുന്ന ശക്തിയേറിയ ഇന്ദ്രിയസുഖം കാവ്യത്തിനു നല്കുവാനുള്ള കഴിവുണ്ടാക്കുവാനാണ് വെര്‍ലെയിനും ശ്രീ ചങ്ങമ്പുഴയും ശ്രമിച്ചത്. ഇത് എത്രമാത്രം സാധ്യമാകുമോ, അത്രമാത്രം സാധിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു.
ലാവണ്യം എന്നത് ഒരു കലാകൃതിയില്‍ മാത്രം കുടികൊള്ളുന്ന ഒന്നായി വിചാരിക്കുന്നത് ശരിയല്ലായെന്നും ലാവണ്യം ഒരു അനുഭവമാകയാല്‍, അത് ആ കൃതി കാണുന്നവനിലും കേള്‍ക്കുന്നവനിലും കൂടി സ്ഥിതിചെയ്യുന്നു എന്നു വേണം പറയാനെന്നും, അമേരിക്കന്‍ ആലങ്കാരികനായ സി. ജെ. ഡുക്കാസും, ചില പ്രാചീനജാപ്പനീസ് ആലങ്കാരികരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലാവണ്യത്തിന്‍റെ കാമ്പ് എന്താണെന്നു നിര്‍ണയിക്കുവാന്‍ കഴിയുകയില്ലെന്നും അതിന്‍റെ ഫലത്തേ മാത്രമേ നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ഇതിന്‍റെ അര്‍ത്ഥം. ചിലതരം വായനക്കാര്‍ക്ക് സംഗീതം പോലെ ചെവിയിലൂടെ പ്രവേശിക്കുന്ന കാവ്യമേ ലാവണ്യപൂര്‍ണ്ണമായി തോന്നുകയുള്ളു. ലാവണ്യത്തെ സംബന്ധിച്ചുള്ള കേരളീയരുടെ നരവംശപരമായ പ്രകൃതി ഇത്തരത്തിലാണെന്നു ഞാന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചരിത്രാതീതകാലചരിത്രഗവേഷണലേഖനങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അവരുടെ വൃത്തത്തിന്‍റെ ഗാനാത്മകത്വവും ഇതു സ്പഷ്ടമാക്കുന്നുണ്ട്. കേരളീയരുടെ പ്രാചീനമായ പല ജനകീയശീലുകളേയും ചങ്ങമ്പുഴ തന്‍റെ കാവ്യങ്ങള്‍ മുഖേന പുനര്‍ജ്ജീവിപ്പിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
കേരളീയകവികളില്‍ ചെവിക്കു പരമമായ ഇമ്പം നല്കുന്ന കവി ശ്രീ ചങ്ങമ്പുഴ മാത്രമാകയാല്‍, ചെവിക്കുള്ള പരമമായ ഇമ്പം പരമലാവണ്യമാണെന്നു നൈസര്‍ഗികമായി വിചാരിക്കുന്ന കേരളീയ ജനതയിലെ ഭൂരിപക്ഷക്കാരും തങ്ങള്‍ നാശമടയുന്നതു വരെ അദ്ദേഹത്തെ തങ്ങളുടെ ഓമനക്കവിയായി പരിഗണിക്കുമെന്ന് പ്രവചിക്കാവുന്നതാണ്. ഇപ്രകാരം കേരളീയരുടെ വംശവാസനകളെ പുനര്‍ജ്ജീവിപ്പിക്കുകയും, വാല്മീകി, ഭാസന്‍ എന്നീ ഒന്നാംതരം ഭാരതീയസാഹിത്യകാരന്മാരെ അനുകരിച്ചു ദുരന്തകൃതികള്‍ വിരചിക്കുകയും ചെയ്തു വരുന്ന ശ്രീ ചങ്ങമ്പുഴ വിദേശിഭ്രമക്കാരനാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ വിദേശത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത മനംനോക്കി സാഹിത്യപ്രസ്ഥാനത്തില്‍പ്പെട്ടവരാ ണെന്നുള്ള വസ്തുതമനസ്സിലാക്കിയിട്ടുള്ളവര്‍ ചിരിച്ചു ചിരിച്ചു ചാവാറായിരിക്കുന്നു.
ശ്രീ ചങ്ങമ്പുഴയെ മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളവിധം ബാലിശമായി ആക്ഷേപിക്കുന്നവര്‍ അങ്ങനെ ചെയ്തുവരുന്നതിനുള്ള ഒരു കാരണം സൂക്ഷ്മനിരീക്ഷകനായ ശ്രീ വക്കം അബ്ദുല്‍ഖാദര്‍ തന്‍റെ 'തൂലികാചിത്ര'ത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "ചങ്ങമ്പുഴ പാടുമ്പോള്‍, നമ്മുടെ മഹാകവികളുള്‍പ്പെടെ കേരളത്തിലെ കണക്കറ്റ മഹാകവികളില്‍ ഭൂരിപക്ഷവും തങ്ങള്‍ പാടുകയല്ല, പറയുകയാണു ചെയ്തിട്ടുള്ളതെന്നു വിചാരിച്ച് തങ്ങളുടെ ഭാഗ്യഹീനതയില്‍ സങ്കടപ്പെടുന്നു. അവരില്‍ പലരും ചങ്ങമ്പുഴയെ ചതച്ചാലല്ലാതെ തങ്ങള്‍ക്കു രക്ഷയില്ലെന്നു വിശ്വസിച്ചുപോരുന്നു. അദ്ദേഹത്തെ പുലഭ്യം പറയുന്നവരുടേയും ആക്രമിക്കുന്നവരുടേയും അടിസ്ഥാനം മിക്കപ്പോഴും ആദര്‍ശമല്ല, കടുത്ത അസൂയയായി കാണപ്പെടുന്നു. ഒരു സാധാരണകവിയ്ക്ക് ഒരിക്കലും അസൂയാലുക്കളേയും നിര്‍ദ്ദയവിമര്‍ശകന്മാരേയും സൃഷ്ടിക്കുവാന്‍ കഴിയുകയില്ല".
ശ്രീ ചങ്ങമ്പുഴയോടുള്ള അസൂയയേപ്പറ്റി ശ്രീ അബ്ദുല്‍ഖാദര്‍ പറഞ്ഞിട്ടുള്ളതു വെറും പരമാര്‍ത്ഥമാണ്. ആധുനികഭാഷാസാഹിത്യലോകത്ത് ചങ്ങമ്പുഴയേപ്പോലെ കൊടിയ അസൂയയ്ക്കു പാത്രമായ മറ്റൊരു മഹാകവി കുമാരനാശാന്‍ മാത്രമേയുള്ളു. കുമാരനാശാനില്‍ പുരുഷസ്വഭാവാംശം പൊന്തിച്ചു നിന്നിരുന്നതിനാല്‍, നാര്സിസ്സിസ്സം കുറഞ്ഞിരുന്നു എന്നു മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. തന്നിമിത്തം അദ്ദേഹം ഈ അസൂയക്കാരില്‍നിന്ന് അധികം സങ്കടപ്പെടാതെ സ്ഥലംമാറിപ്പാര്‍ക്കുക എന്നതു മാത്രമേ ചെയ്തുള്ളു എന്ന് തന്‍റെ 'ഗ്രാമവൃക്ഷത്തിലെ കുയിലില്‍' ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു:
'ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖല-
ന്മാരില്‍ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാല്‍
പാപമേലായുവാനും
സത്താകും മാര്‍ഗ്ഗമെന്നായ് പഴയവസതി കൈ-
വിട്ടു പൊങ്ങിപ്പറന്നി-
ട്ടത്താലോദ്യാനമൊന്നാര്‍ന്നിതു പുരജനതാ-
കര്‍മ്മപുണ്യോല്‍ക്കരത്താല്‍
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
നമ്മുടെ പ്രതിപാദ്യവിഷയമായ കുയിലാകട്ടേ തന്നിലുള്ള നാര്‍സ്സിസ്സത്തിന്‍റെ ആധിക്യം നിമിത്തം പ്രസ്തുത വ്യാധന്മാരുടെ അസൂയാശരമേറ്റു നരകയാതന അനുഭവിക്കുകയാണു ചെയ്തതെന്ന് നമുക്ക് അനുമാനിക്കാന്‍ കഴിയും. കലാകാരന്മാര്‍ തമ്മിലുള്ള അസൂയ ലോകത്തിലെവിടെയും കാണാമെന്നും ചൂണ്ടിക്കാണിക്കേണ്ടതായി വരുന്നു. പാശ്ചാത്യകലാലോകത്തില്‍ നിന്നു ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം. ഹെന്റി ഇര്‍വിങ് എന്ന പ്രസിദ്ധ നടന് ബെര്‍നാഡ് ഷായോടും, സ്ട്രിന്‍ ബര്‍ഗിന് ഇബ്‌സനോടും, ഇബ്‌സന് ടോള്‍സ്റ്റോയിയോടും, ഡിക്കന്‍സിന് താക്കറേയോടും, മെറിഡിത്തിന് ഡിക്കന്‍സിനോടും, ഹെന്റി ജെയിംസിന് ഹാര്‍ഡിയോടും അസൂയ തോന്നിയിരുന്നു. അനതൊലെ ഫ്രാന്‍സ് എന്ന സുപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരന്‍ മരിച്ചയുടനേ അദ്ദേഹം ഒരു നിസ്സാര ഗ്രന്ഥകാരനാണെന്ന് ജീഡ്, മൊറങ്, മോര്‍വാ മുതലായ ഫ്രഞ്ച് സാഹിത്യകാരന്മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഷായും ഇബ്‌സനും ടോള്‍സ്റ്റോയിയും താക്കറെയും ഡിക്കന്‍സും ഹാര്‍ഡിയും ഫ്രാന്‍സും അധികം ജനപ്രീതി നേടിയിരുന്നതിനാല്‍ ഇതിനു സാധിക്കാത്ത മുകളില്‍ പ്രസ്താവിച്ച സാഹിത്യകാരന്മാര്‍ക്ക് അവരോട് അസൂയ തോന്നുകയുണ്ടായി. ചങ്ങമ്പുഴയുടെ കാര്യം വിഗണിച്ച് ഭാഷാസാഹിത്യത്തില്‍ നോക്കുന്നതായാലും ഇവിടുത്തെ സാഹിത്യകാരരില്‍ പലരുടെയിടയ്ക്കും കൊടിയ അസൂയ കളിയാടുന്നതു കാണാം. ടെക്സ്റ്റ് ബുക്കാക്കാത്ത ഭാഷയിലെ മറ്റൊരു പദ്യകൃതിക്കും 'ചങ്ങമ്പുഴയുടെ രമണന്‍' എന്ന നാടകീയകാവ്യത്തെപ്പോലെ പതിമ്മൂന്നു പതിപ്പുകള്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും, അവയില്‍ മിക്കവയ്ക്കും ഒരു രണ്ടാംപതിപ്പിനുപോലും ഭാഗ്യമുണ്ടായിട്ടില്ലെന്നും മനസ്സിലാക്കിയാല്‍ ചങ്ങമ്പുഴ ഇതരകവികളില്‍ പലരിലും ജനിപ്പിച്ച അസൂയ കണ്ട് അദ്ഭുതപ്പെടുന്നതല്ല. ഈ അസൂയയെപ്പറ്റി ചങ്ങമ്പുഴ പ്രകൃതഗ്രന്ഥത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ട്:
'തമ്മില്‍ത്തമ്മിലസൂയമൂലമളവി-
തുള്ളനര്‍ത്ഥങ്ങളാ-
ലിമ്മന്നില്‍ സുഖജവിതം ശിഥിലമാ-
ക്കിത്തീര്‍ത്തു കഷ്ടം! നരന്‍
കമ്രശ്രീമയവിശ്വഗേഹമവനാ-
വാസത്തിനായീശ്വരന്‍
നിര്‍മ്മിച്ചേകിയതും കൃതഘ്‌നനവനോ
വെട്ടിപ്പകുത്തു ശഠന്‍.'
ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നതിനു കച്ചകെട്ടിപ്പുറപ്പെട്ടിരുന്നവരി ല്‍ എല്ലാവരും അസൂയയാല്‍ പ്രേരിതരായിട്ടല്ല അതിനു മുതിര്‍ന്നിരുന്നത്. ഇവരില്‍ സഞ്ജയനെപ്പോലെയുള്ള ഒരു കൂട്ടര്‍ ചങ്ങമ്പുഴയെ ആക്ഷേപിച്ചത് സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞതനിമിത്തമായിരുന്നു. സാഹിത്യം കേവലം ഒരു വ്യക്തിപരമായ പ്രവര്‍ത്തനമാണെന്നും, പരിവര്‍ത്തനരഹിതമായി അത് എന്നും ഒരുപോലെയിരിക്കുമെന്നും ഇവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ വാസ്തവം ഇതല്ല. സാഹിത്യരചന ഒരു സാമുദായികപ്രവര്‍ത്തനമാണ്. സമുദായത്തില്‍ കാലാനുസൃതമായി മാറിമാറിവരുന്ന അഭിപ്രായഗതിക്കനുസരണമായി സ്ഹിത്യപ്രസ്ഥാനങ്ങള്‍ ജനിച്ചുകൊണ്ടിരിക്കും. ഒരു പ്രസ്ഥാനത്തില്‍പ്പെടുന്ന കൃതി മറ്റൊന്നില്‍പ്പെടുന്ന ഒന്നില്‍നിന്നു പാടേ വ്യത്യാസപ്പെട്ടിരിക്കും; ഇതിനു കാരണം ഓരോ പ്രസ്ഥാനത്തിനും ഓരോ പ്രത്യേകാദര്‍ശവും പ്രത്യേകലക്ഷണങ്ങളും ഉണ്ടായിരിക്കുമെന്നും തന്നിമിത്തം ഓരോ പ്രസ്ഥാനത്തിലേയും കൃതി അതിന്‍റെ പ്രത്യേകാദര്‍ശത്തേയും ലക്ഷണങ്ങളേയും ആസ്പദിച്ച് രചിച്ചിട്ടുള്ള ഒന്നായിരിക്കുമെന്നുമുള്ളതാണ്. പ്രസ്ഥാനങ്ങളുടെ ഭിന്നാദര്‍ശങ്ങളും ഭിന്നലക്ഷണങ്ങളും ഉദാഹരിക്കുവാനായി ഭാഷാസാഹിത്യലോകത്ത് ഇന്ന നാടു വാഴുന്ന മനംനോക്കി (റൊമാന്റിക്) പ്രസ്ഥാനത്തിന്റേയും, ഈ നാടുവാഴ്ച്ചയെ അവസാനിപ്പിച്ചുകൊണ്ട് സിംഹാസനം കരസ്ഥമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പരാജയ(റിയലിസ്റ്റ്)പ്രസ്ഥാനത്തിന്റേയും ആദര്‍ശങ്ങളും ലക്ഷണങ്ങളും ചുവടേ ചേര്‍ക്കുന്നു.
ഇന്നത്തെ ദൈനംദിനസാമുദായികജീവിതത്തില്‍ നിന്നു മുഖംതിരിച്ചു ഭാവനാപരമായ ഒരു ആദര്‍ശജീവിതം കാട്ടിക്കൊടുക്കുക, വ്യക്തിമാഹാത്മ്യം പ്രത്യക്ഷമാക്കുക, പ്രകൃതിസൗന്ദര്യത്തെയോ പ്രകൃതിസൗന്ദര്യസ്രഷ്ടാവായ ദൈവത്തിന്‍റെ മഹത്വത്തേയോ ആരാധിക്കുക, ചരിത്രവീരന്മാരേ ആരാധിക്കുന്നതിനു ശീലിപ്പിക്കുക എന്നീ ഘടകങ്ങളാണ് മനംനോക്കിപ്രസ്ഥാനത്തിന്‍റെ ആദര്‍ശത്തിലെ മുഖ്യഘടകങ്ങള്‍. ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷണങ്ങള്‍ പത്താണ്: (1) വ്യക്തിയുടെ പുരോഗതിയുടെ കഴിവുകള്‍ക്കു സീമയില്ലെന്നുള്ള വിശ്വാസം; (2) ജിജ്ഞാസ; (3) സ്വയം വേദനപ്പെടുത്തി ആനന്ദമനുഭവിപ്പിക്കുന്നതിനുള്ള വാസന (മനശ്ശാസ്ത്രഭാഷയില്‍, മസോക്കിസം); (4) ഒരൊറ്റ ഒഴുക്കുകൊണ്ട് മാത്രം തങ്ങളുടെ കൃതികള്‍ക്കു അംഗോപാംഗഘടന നിര്‍വ്വഹിക്കുക; (5) ഫ്രായിഡിന്‍റെ ഭാഷയില്‍ ഇഗോ(അഹംബോധം) റിയാലിറ്റിക്കു(പരിതഃസ്ഥിതിക്കു) കീഴടങ്ങുന്നതിനേക്കാളധികം സൂപ്പര്‍ ഇഗോയ്ക്കും(മനസ്സാക്ഷി, മതവിശ്വാസം, സന്മാര്‍ഗ്ഗതത്ത്വം മുതലായവയ്ക്കും) ഇദ്ദിനും(ഉപബോധ മനസ്സിന്‍റെ അടിത്തട്ടിനും) കീഴടങ്ങിയിരിക്കുക; (6) ദേശീയ, അഥവാ പ്രാദേശികമനഃസ്ഥിതി; (7) നവരസങ്ങള്‍ക്കും തുല്യപ്രാധാന്യം; (8) ശാലീനവും കലുഷവും ഉജ്ജ്വലവുമായ രീതികള്‍, ദ്രാക്ഷാപാകമോ, നാളികേരപാകമോ ആവാം; (9) പ്രസാദാത്മകത്വം; (10) കുറഞ്ഞ തത്ത്വഭ്രമം; അതായത്, സമുദായജീര്‍ണ്ണിപ്പിനെപ്പറ്റി ബോധമുണ്ടെങ്കിലും, അത് ഒരു മുഖ്യതത്ത്വമാക്കി സ്വീകരിക്കാതെയിരിക്കുന്നത്.
സമുദായവും അതിലെ സ്ഥാപനങ്ങളും ഇന്നു ജീര്‍ണ്ണിച്ചുപോയിരിക്കുന്നു എന്നും, ഈ സമുദായം മാഹാത്മ്യമേറുന്ന ഓരോ വ്യക്തിയേയും മഹാപീഡ ഏല്പിച്ചുവരുന്നു എന്നും, സമുദായത്തെ ധരിപ്പിച്ച് അതിനെ പരിവര്‍ത്തനോന്മുഖമാക്കണമെന്നു ള്ളതാണ് പരാജയപ്രസ്ഥാനത്തിന്‍റെ ആദര്‍ശം. ഈ പ്രസ്ഥാനത്തിനും പത്തു ലക്ഷണങ്ങളുണ്ട്: (1) വ്യക്തിയുടെ പുരോഗമനത്തിന്‍റെ കഴിവുകള്‍ക്ക് സീമയില്ലെന്നുള്ള വിശ്വാസം, (2) താന്‍ സ്‌നേഹിക്കുന്ന അന്യനു തന്‍റെ മനഃസ്ഥിതി തുറന്നു കാട്ടിക്കൊടുക്കുന്നതില്‍ ഒരു പ്രത്യേകസന്തോഷം (മനഃശാസ്ത്രഭാഷയില്‍, എക്‌സിബിഷനിസം); (3) താന്‍ സ്‌നേഹിക്കുന്ന അന്യനെ വേദനപ്പെടുത്തി സന്തോഷമനുഭവിക്കുവാനുള്ള താല്‍പര്യം (മനഃശാസ്ത്രഭാഷയില്‍, സാഡിസം); (4) ഏകരൂപമായ ഒരു അന്തരീക്ഷം കൊണ്ടുമാത്രം തന്‍റെ കൃതിയുടെ അംഗോപാംഗഘടന നിര്‍വ്വഹിക്കുക; (5) ഇഗോ സൂപ്പര്‍ ഇഗോയ്ക്കും, ഇദ്ദിനും കീഴടങ്ങുന്നതിനേക്കാളധികം റിയാലിറ്റിക്കു കീഴടങ്ങിയിരിക്കുക; (6) സാര്‍വ്വദേശീയമനഃസ്ഥിതിയുടെ ഒരു ശാഖയായ സമുദായഭക്തിയടങ്ങിയ മനഃസ്ഥിതി; (7) കരുണം, ബീഭത്സം, ആക്ഷേപഹാസ്യം എന്നീ മൂന്നു രസങ്ങള്‍ക്കു മാത്രം പ്രാമുഖ്യം; (8) ശാലീന, കലുഷ, ഊര്‍ജ്ജസ്വലരീതികള്‍; ദ്രാക്ഷാ പാകമോ നാളികേരപാകമോ ആകാം; (9) വിഷാദാത്മകത്വം; (10) ഏറിയ തത്ത്വഭ്രമം; അതായത്, സമുദായ ജീര്‍ണ്ണിപ്പ് എന്ന തത്ത്വത്തില്‍ ഭ്രമം.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ആധുനികഭാഷാസാഹിത്യത്തിലെ രണ്ടു പ്രസിദ്ധപ്പെട്ട ആക്ഷേപഹാസ്യസാഹിത്യകാരന്മാരില്‍. ഈ.വിയ്ക്കു ജന്മസിദ്ധമായ ഹാസവാസനയും, പിന്നീടു നേടിയ കാവ്യരചനാ സാമര്‍ത്ഥ്യവും, സഞ്ജയനു ജന്മസിദ്ധമായ കാവ്യവാസനയും പിന്നീടു നേടിയ ഹാസസാഹിത്യരചനാപാടവവുമുണ്ടായിരുന്നു. തനിക്കു വ്യക്തിപരമായി അനുഭവിക്കേണ്ടിവന്ന ഒറ്റ ദുഃഖം വരുത്തിവെച്ച ദുര്‍ബ്ബലമായ പരാജയമനഃസ്ഥിതിയാണ് സഞ്ജയനെ, തന്‍റെ ജന്മവാസന അമര്‍ത്തിവെച്ചിട്ടു ഹാസസാഹിത്യത്തിലേക്കു ഉന്തിവിട്ടത്. ഈ. വിയ്ക്കു സഞ്ജയനേക്കാള്‍ നിരൂപണസാമര്‍ത്ഥ്യം ഏറിയിരുന്നതും, സഞ്ജയന് ഈ. വിയേക്കാളധികം കവിതാരചനാസാമര്‍ത്ഥ്യമുണ്ടായിരുന്നതും മുകളില്‍ പ്രസ്താവിച്ച സംഗതികള്‍ കൊണ്ടു തന്നെയാണ്. ഏതു ഭാഷയ്ക്കും അഭിമാനിക്കാവുന്ന ചങ്ങമ്പുഴയുടെ കൃതികളെ ഈ. വി. അരങ്ങേറ്റിയതും, അവയെ സഞ്ജയന്‍ ആക്ഷേപിച്ചതും ഇതു നിമിത്തമത്രേ. തന്‍റെ ദുഃഖം ജനിപ്പിച്ച ആക്ഷേപഹാസപോക്ക്, തനിക്കു ജന്മസിദ്ധമായ മനംനോക്കി കവിതാവാസന ഉദിപ്പിച്ച പക്ഷപാതം നിമിത്തം സഞ്ജയന്‍ അതിന്‍റെ ബദ്ധവിരോധിയായ പരാജയപ്രസ്ഥാനകവിതയുടെ നേര്‍ക്കു തിരിച്ചുപോകയുണ്ടായി. പ്രസാദാത്മകത്വവും സമുദായജീര്‍ണിപ്പിനെക്കുറിച്ച് വിശ്വാസക്കുറവുമുള്ള മനംനോക്കി പ്രസ്ഥാനത്തിന്‍റെ ആദര്‍ശങ്ങളും ലക്ഷണങ്ങളും മാനദണ്ഡമാക്കിയാണ് വിഷാദാത്മകത്വവും സമുദായജീര്‍ണ്ണിപ്പില്‍ ഗാഢവിശ്വാസവുമുള്ള പരാജയപ്രസ്ഥാനകൃതികളെ സഞ്ജയന്‍ ആക്ഷേപിച്ചത്. ഇപ്രകാരം ഇന്നത്തെ മിക്ക ഭാഷാപത്രങ്ങളും പുസ്തകനിരൂപണം നിര്‍വ്വഹിച്ചും വരുന്നു. അത് അധര്‍മ്മമാണെന്ന് പ്രത്യക്ഷമാകുന്നുണ്ടല്ലോ. പരാജയപ്രസ്ഥാനസ്ഥാപകരായ ചങ്ങമ്പുഴയുടേയും തകഴിയുടേയും നേര്‍ക്കുള്ള സഞ്ജയന്‍റെ ശരം പൊഴിക്കല്‍ ലാക്കിലെത്താതെ പോയത് ഈ അധര്‍മ്മം കൊണ്ടാണു താനും. കാലഗതിയനുസരിച്ച് ഉദ്ഭവിക്കുന്ന സാഹിത്യപ്രസ്ഥാനങ്ങള്‍, സഹസ്രം സഞ്ജയന്മാരോ രാമക്കുറുപ്പുമാരോ കിഴക്കേപ്പട്ടുകളോ ശീവൊള്ളികളോ പ്രപുഷ്ണാചാര്യപാദന്മാരോ സാഹിത്യപഞ്ചാനനന്മാരോ ഭഗീരഥപ്രയത്‌നം ചെയ്താലും തുടര്‍ന്നുപൊയ്‌ക്കൊണ്ടേയിരിക്കുമെന്നുള്ള പരമാര്‍ത്ഥം കേരളീയര്‍ അറിഞ്ഞിരുന്നാല്‍ക്കൊള്ളാം.
സഞ്ജയനും കൂട്ടരും ചങ്ങമ്പുഴയില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വിഷാദാത്മകത്വം, ദുരന്തകഥാഭിരുചി, സാഹിത്യചോരണം, വിദേശിഭ്രമം മുതലായവയാണ്. വിഷാദാത്മകത്വം ചങ്ങമ്പുഴയുടെ പരാജയപ്രസ്ഥാനത്തിന്‍റെ ഒരു ലക്ഷണമാകയാല്‍, ഈ ആക്ഷേപത്തിനു കഴമ്പില്ല. ലോകവീക്ഷണഗതിയില്‍ ഇന്നു വിഷാദാത്മകത്വം പൊന്തിച്ചുനില്ക്കുന്നുണ്ടെന്നു ഞാന്‍ 'മണിനാദം' മുഖവുരയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഇന്നത്തെ സ്ഥിതിക്കു കേരളത്തിന് ഒഴിഞ്ഞുനില്ക്കാന്‍ കഴിയുന്നതുമല്ല. ദുരന്തകഥാഭിരുചിയും അതിന്‍റെ കാരണമായ കരുണരസപ്രാമുഖ്യവും പരാജയപ്രസ്ഥാനത്തിന്‍റെ ആദര്‍ശം അതില്‍ വരുത്തിവെച്ചിട്ടുള്ളതാണ്. ഭാരതീയസാഹിത്യകാരുടെ മുന്നില്‍ നില്‍ക്കുന്ന വാല്മീകിയും ഭാസനും ഈ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇന്നത്തെ സാഹിത്യഗവേഷണം സ്ഥാപിച്ചിട്ടുണ്ട്. വാല്മീകിരാമായണത്തില്‍ പൊന്തിച്ചുനില്‍ക്കുന്ന രസം കരുണരസമാണെന്നും, ഭാസന്‍ ഒന്നാംതരം ട്രാജഡികള്‍ രചിച്ചിട്ടുണ്ടെന്നും ഇന്നു കണ്ടുപിടിച്ചിട്ടുണ്ട്. ധനഞ്ജയന്‍റെ അടിസ്ഥാനരഹിതമായ അഭിപ്രായത്തെ ആസ്പദിച്ചാണ് സംസ്‌കൃതനാടകങ്ങളില്‍ മരണം കൊണ്ടുവരാന്‍ പാടില്ലെന്നു വിധിച്ചിട്ടുള്ളതെന്ന അഭിപ്രായം ലോകരില്‍ ജനിച്ചിട്ടുള്ളതെന്നു ഞാന്‍ 'രാജരാജീയ'ത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നതും ഇവിടെ ശ്രദ്ധേയമാണ്.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
റൊമാന്റിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചിട്ടുള്ള ഒരു പരാജയപ്രസ്ഥാനകൃതിയായ ചങ്ങമ്പുഴയുടെ 'രമണനെ'പ്പോലുള്ള കൃതികള്‍ ചെറുപ്പക്കാരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതാണെന്ന് ഒരു ആക്ഷേപവും ചിലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു കഴമ്പില്ല എന്നു സ്ഥാപിക്കുവാനായി ഇന്നത്തെ സ്ഥിതിവിവരക്കണക്കുശാസ്ത്രജഞരുടെ മുന്നണിയില്‍ നില്ക്കുന്ന ലൂയി, ഐ. ഡബ്ബിന്‍ എന്ന അമേരിക്കന്‍ ആത്മഹത്യയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ചില സംഗതികള്‍ ചുവടേ ഉദ്ധരിക്കുന്നു. റൊമാന്റിക് മനഃസ്ഥിതി കൂടപ്പിറവിയായിട്ടുള്ള ജര്‍മ്മന്‍ നരവംശക്കാരുടെ ഇടയ്ക്കും, ജപ്പാനിലുമാണ് ആത്മഹത്യ അധികമായുണ്ടാകുന്നത്. ആത്മഹത്യയും കൊലപാതകവും രണ്ടു വിഭിന്നമനഃസ്ഥിതിയില്‍ നിന്നു ജനിക്കുന്നതാണ്. സാധാരണയായി, പെട്ടെന്നുണ്ടായ ആവേശം നിമിത്തമാണ് മനുഷ്യര്‍ കൊലപാതകം ചെയ്യുന്നത്. നേരേമറിച്ച് അനേകം നാളുകളിലൂടെ ചിന്താമഗ്നതയ്ക്കു ശേഷമേ സാധാരണയായി ആത്മഹത്യകള്‍ ഉണ്ടാകാറുള്ളു. പ്രായം ആത്മഹത്യയക്കു ഒരു കാരണമായി ഭവിക്കുന്നു. ബാലന്മാരും ബാലികമാരും പ്രായേണ ആത്മഹത്യ ചെയ്യാറില്ല. യൗവനസഹജമായ മുഷിവും ഇച്ഛാഭംഗവും ആത്മഹത്യയെ ജനിപ്പിക്കാറില്ല. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ പകുതിയിലധികവും നാല്പത്തിയഞ്ചുവയസ്സിനു മേല്‍ പ്രായമുള്ളവരാണ്. പുരുഷന്മാരുടെ ഇടയ്ക്കാണ് ആത്മഹത്യ കൂടുതലായിക്കാണുന്നത്. പതിനഞ്ചുവയസ്സുമുതല്ക്കു പത്തൊമ്പതുവരെ പ്രായമുള്ള യുവതികളുടെയിടയ്ക്കു മാത്രമേ യുവാക്കന്മാരുടെ ഇടയ്ക്കുള്ള ആത്മഹത്യയേക്കാള്‍ അധികമായ ആത്മഹത്യകള്‍ കാണുന്നുള്ളു. ആത്മഹത്യയുടെ വിവിധകാരണങ്ങളുടെ ഇടയ്ക്കു സാമ്പത്തികസ്ഥിതിക്ക് ഒരു പ്രബലസ്ഥാനമുണ്ട്. ജര്‍മ്മനിയില്‍ ഗേറ്റേയുടെ റൊമാന്റിക് നോവലായ 'വെര്‍തറുടെ സങ്കടങ്ങള്‍' ഒരു ആത്മഹത്യാമാമൂല്‍ ജനിപ്പിക്കുകയും ചെയ്തിരുന്നു. ഡബ്ലിന്‍ പറഞ്ഞിട്ടുള്ള ഈ സംഗതികളില്‍ നിന്നു 'രമണനെ'പ്പോലെയുള്ള പരാജയപ്രസ്ഥാനകൃതികളല്ല, റൊമാന്റിക് പ്രസ്ഥാനകൃതികളാണ് ആത്മഹത്യ ജനിപ്പിക്കാറുള്ളതെന്നും ചെറുപ്പക്കാര്‍ അപൂര്‍വ്വമായി മാത്രമേ ആത്മഹത്യ ചെയ്യാറുള്ളു എന്നും സുവ്യക്തമാകുന്നുണ്ടല്ലോ. മനംനോക്കി പ്രസ്ഥാനകൃതികളുടെ മസോക്കിസം നിമിത്തമാണ് ആത്മഹത്യകള്‍ വാസ്തവത്തില്‍ ജനിക്കുന്നതും.
ചങ്ങമ്പുഴയുടെ 'മോഹിനി' എന്ന ലഘുകാവ്യത്തിന് സഞ്ജയന്‍ 'മോഹിതന്‍' എന്നൊരു ഹാസ്യാനുകൃതി രചിക്കുകയുണ്ടായി. പരാജയപ്രസ്ഥാനത്തിന്‍റെ ഒരു ലക്ഷണമായ സാഡിസത്തെ ചങ്ങമ്പുഴ 'മോഹിനി'യില്‍ പൊന്തിച്ചു കാട്ടിയിട്ടുണ്ട്. സൗന്ദര്യാരാധകനായ കഥാനായകന്‍ സുന്ദരിയായ ഭാര്യയുടെ സൗന്ദര്യം ക്ഷയിച്ചുവരുന്നത് കാണാതെയിരിക്കുവാന്‍ വേണ്ടി അവള്‍ സുന്ദരിയായിരിക്കുമ്പോള്‍ത്തന്നെ അവളെ കുത്തിക്കൊല്ലുന്നതാണ് ഇതിലെ കഥ. ഇതിലെ സാഡിസം സഞ്ജയനെ അരിശം കൊള്ളിച്ചു. ഇന്നത്തെ മനഃശാസ്ത്രം അങ്ങാടിയോ പച്ചയോ എന്നു സഞ്ജയന്‍ അറിഞ്ഞിരുന്നില്ല. കൂടാതെ റോബര്‍ട്ട് ബ്രൗണിങ് എന്ന ഇംഗ്ലിഷ് മഹാകവിയുടെ 'പൊര്‍ഫീറയുടെ കാമുകന്‍' എന്ന കാവ്യത്തിന്‍റെ ദുര്‍ബലമായ ഒരു അനുകരണമാണിതെന്ന് അദ്ദേഹം ആക്ഷേപിക്കുകയുംചെയ്തു. ബ്രൗണിങിന്‍റെ കൃതിയ്ക്കും തന്റേതിനും തമ്മിലുള്ള മൗലികമായ വ്യത്യാസം ചങ്ങമ്പുഴ തന്നെ 'മോഹിനി'യുടെ അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സഞ്ജയന്‍റെയും കൂട്ടരുടേയും സാഹിത്യചോരണവാദവും ദുര്‍ബലമാണ്.
അദൃഷപൂര്‍വ്വങ്ങളായ ആശയങ്ങളും ഉല്ലേഖങ്ങളും സിംബലുകളും പ്ലാട്ടുകളും മറ്റും വിശ്വസാഹിത്യത്തില്‍ വളരെ അപൂര്‍വമാണെന്നു മാത്രമേ അതുമായി നല്ല പരിചയമുള്ളവര്‍ അഭിപ്രായപ്പെടുകയുള്ളു. ഭാരതത്തിലേയും കേരളത്തിലേയും സാഹിത്യങ്ങളുടേയും കഥയും ഇതു തന്നെയാണ്. ഒരുമഹാകവിക്കു തന്‍റെ വ്യക്തിപരമായ കാവ്യാനുഭവങ്ങളില്‍നിന്നു സിദ്ധിച്ച ദര്‍ശനം പ്രത്യക്ഷപ്പെടുത്തുന്നതിന് ഉചിതമായ, അദൃഷപൂര്‍വ്വങ്ങളായ ഉല്ലേഖങ്ങളും സിംബലുകളും മറ്റും ലഭിക്കാതെ വരുമ്പോള്‍, അന്യകവികളുടേതു പകര്‍ത്തുമ്പോള്‍ സാരമായ ഒരു ദൂഷ്യമുണ്ടാകുന്നതല്ല. ചിത്രകലയെ സംബന്ധിച്ചു ഗോഗിന്‍ എന്ന പ്രസിദ്ധ ഫ്രഞ്ച് ചിത്രകാരന്‍ ഈ അഭിപ്രായം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്ധ്യകാലയൂറോപ്പിലെ കലാചോരണം എന്ന ആശയമേ ഉണ്ടായിരുന്നില്ലെന്നും ഉത്തമകലാകൃതികളുടെ ചില ഘടകങ്ങള്‍ പകര്‍ത്തുന്നതില്‍ അന്നത്തെ കലാകാരന്മാര്‍ വിമുഖതരായിരുന്നില്ലെന്നു എറിക് ഗില്‍ എന്ന ഇംഗ്ലിഷ് കലാകാരന്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കാളിദാസന്‍റെ 'മേഘദൂത്' എന്ന സന്ദേശകാവ്യത്തിലെ ചില ആശയങ്ങള്‍ കവര്‍ന്ന അനേകം നല്ല ഭാരതീയകവികളില്‍ ചിലരുടെ പേരുകള്‍ ഞാന്‍ 'രാജരാജീയ'ത്തില്‍ ചേര്‍ത്തിട്ടുമുണ്ടായിരുന്നു. ഒരു പ്രതിഭാശാലി (ജീനിയസ്സ്) അന്യരോട് ഏറ്റവും അധികം കടപ്പെട്ടവനായിരിക്കുമെന്ന് എമെര്‍സണ്‍ പറഞ്ഞിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ഔചിത്യമാണ്, അദൃഷപൂര്‍വ്വകത്വമല്ല, ഒരു മഹാകവിക്കു വേണ്ടതായ പ്രധാനഘടകങ്ങളില്‍ ഒന്ന് എന്ന് ഞാന്‍ 'മണിനാദം' അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്ഷേമേന്ദ്രന്‍ എന്ന പ്രസിദ്ധാലങ്കാരികനും പല പാശ്ചാത്യനിരൂപകരും ഔചിത്യത്തിന്‍റെ സര്‍വ്വപ്രാധാന്യം പ്രഖ്യാപനം ചെയ്തിട്ടുമുണ്ട്. ഔചിത്യമുണ്ടെങ്കില്‍, വിദേശിയോ സ്വദേശിയോ എന്ന കാര്യം പരിഗണിക്കേണ്ടതില്ല.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ചങ്ങമ്പുഴയുടെ ശത്രുവര്‍ദ്ധനത്തിനു മറ്റൊരു കാരണം അനന്യസദൃശ്യമായ തന്‍റെ കാവ്യരീതിയുടെ ആരാധനമാണ്. ഈ രീതിയുടെ വൈശിഷ്ട്യം ഉപബോധമനസ്സിലൂടെ അറിയുന്നവര്‍ പലരും തങ്ങള്‍ പെടുന്ന സാഹിത്യപ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവന്നു സ്ഥിരമായി ചേര്‍ത്ത് അതിനെ ധന്യമാക്കിച്ചമയ്ക്കുവാന്‍ സാധിക്കുന്നില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചുവരുന്നു. പ്രകൃത ഗ്രന്ഥത്തിലെ 'എന്‍റെ കവിത' എന്ന ഖണ്ഡകാവ്യത്തിനു കാരണമായ തൃപ്പുണ്ണിത്തുറ മഹാത്മാ വായനാശാലക്കാരുടെ നിശ്ചയം ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഒരു ഉദാഹരണമാണെന്നു തോന്നുന്നു.
മാമൂലിനെ വെല്ലുവിളിക്കുന്ന തന്‍റെ ജീവിതരീതിയും യാഥാസ്ഥിതികരില്‍ പലരേയും അദ്ദേഹത്തിന്‍റെ ശത്രുക്കളാക്കിച്ചമച്ചിട്ടുണ്ട്. പ്രകൃതഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണം ഇതുനിമിത്തം ഇവരെ കുറേ ക്ഷോഭിപ്പിച്ചേക്കും. പിത്തപ്പുണ്ണ് (സിഫിലിസ്) എന്ന ഭയങ്കരരോഗത്തിന്‍റെ കാരണവും ഫലങ്ങളും വ്യംഗ്യമായി ചിത്രീകരിച്ചിട്ടുള്ള ഇബ്‌സന്‍റെ 'പ്രേതങ്ങള്‍' ലണ്ടനില്‍, ഇന്‍ഡിപ്പെന്‍ഡന്റ് തിയറ്റേര്‍ സ്ഥാപിച്ച ഗ്രെയിന്‍ 1891-ല്‍ അഭിനയിച്ചപ്പോള്‍ ഇംഗ്ലിഷ് കലാലോകവും സമുദായവും അതിക്ഷുബ്ധമായി ഭവിച്ചു. കേരളത്തിലെ പത്രങ്ങള്‍ 'തെറി' എന്നു പറഞ്ഞു നിഷേധിച്ച ഖണ്ഡകാവ്യങ്ങളായ 'ബ്രഹ്മചാരി', 'ആശ്രമമൃഗം', 'വാളും കത്തി'യും മറ്റുമുള്‍പ്പെടെ, ഇന്നത്തെ കേരളീയസമുദായജീവിതത്തിലെ ഗുപ്തങ്ങളായ പിത്തപ്പുണ്ണുകളാകുന്ന കാപട്യങ്ങളെ കുറേ നഗ്നമായി തുറന്നു കാട്ടുന്നതിനുവേണ്ടി താന്‍ ഭംഗിപൂര്‍വ്വം രചിച്ചിരുന്ന പല കവിതകളും സമാഹരിച്ചു ചങ്ങമ്പുഴ താമസിയാതെ പ്രസിദ്ധീകരിക്കുവാനുദ്ദേശിക്കുന്നതായി അറിയുന്നു. ഇതിന്‍റെ പ്രസിദ്ധീകരണം പ്രസ്തുത 'പ്രേതങ്ങള്‍' ലണ്ടനില്‍ അഭിനയിച്ചപ്പോള്‍ അവിടെയുണ്ടാക്കിയ ഭയങ്കരമായ കോളിളക്കം ഇവിടെയും ജനിപ്പിക്കുന്നതാണ്. ഇതിന്‍റെ പ്രസിദ്ധീകരണസമയത്ത് യശ്ശശരീരനായ സഞ്ജയന്‍ ജീവിച്ചിരുന്നുവെങ്കില്‍, തകഴിയുടെ കൃതികളെ ആക്ഷേപിച്ച് അദ്ദേഹം രചിച്ചിട്ടുള്ള 'കപ്പവണ്ടി' എന്ന 'ഓക്കാന'ക്കൃതിയെ വെല്ലുന്ന ഒന്നു ലഭിക്കുവാന്‍ നമുക്കു ഭാഗ്യമുണ്ടാകുമായിരുന്നു.
വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടാകാതെ ഒരു സാഹിത്യകാരന് ഒരു മഹാകവിയോ, ഒരു യഥാര്‍ത്ഥകവിയോ ആയിത്തീരുവാന്‍ സാധിക്കുന്നതല്ലെന്നു 'മണിനാദം' അവതാരികയില്‍ ഞാന്‍ സ്ഥാപിച്ചിരുന്നു. ഈ വ്യക്ത്യനുഭവം കൂടാതെ കവിതയെഴുതുന്നവര്‍ക്കാണ് മാറ്റൊലിക്കവികള്‍ എന്നു ഞാന്‍ അതില്‍ പേരിട്ടിരുന്നത്. ഏതു സാഹിത്യത്തിലും ഭൂരിപക്ഷം കവികളും മാറ്റൊലിക്കവികളായിരിക്കും. വ്യകതിപരമായ കാവ്യാനുഭവങ്ങള്‍ പ്രകൃത്യാ ഉണ്ടാകാതെയിരിക്കുമ്പോള്‍ യഥാര്‍ത്ഥകവികള്‍ അവ ജനിപ്പിക്കുന്ന ജീവിതം തേടിപ്പോകുന്നതാണ്. കാവ്യലോകത്തിലെ ഈ പരമാര്‍ത്ഥം അറിയാവുന്നവര്‍ ഇങ്ങനെ ചെയ്തതിനു വെര്‍ലെയിനേയും ചങ്ങമ്പുഴയേയും പഴി പറയുന്നതല്ല. ചങ്ങമ്പുഴയുടെ ഇത്തരത്തിലുള്ള ജീവിതം അദ്ദേഹത്തിന്‍റെ കൃതികളുടെ മാറ്റു കൂട്ടിയിട്ടുണ്ടെന്ന് അടുത്തു തന്നെ സ്ഥാപിക്കുന്നതുമാണ്.
ഫ്രഞ്ച് മഹാകവി വെര്‍ലെയിന്‍റെ ജീവിതരീതിയ്ക്കും, ചങ്ങമ്പുഴയുടേതിനും തമ്മില്‍ കുറേയധികം സാദൃശ്യമുണ്ട്. ഈ ലോകത്തു മനുഷ്യനുരണ്ടുതരം ജീവിതം നയിക്കാന്‍ സാധിക്കുമെന്ന്,
'സംസാരേ സ്വല്പസാരേ പരിണതിതരളോ-
ദ്വേഗധീ പണ്ഡിതാനാം
തത്ത്വജ്ഞാനാമൃതാംഭഃപ്ലവലളിതധിയ
യാതുകാമാ കദാചിത്
നോചേത് മുഗ്ദ്ധാംഗനാനാം സ്തനജഘനഘനാ-
ഭോഗസംഭോഗിനീനാം
സ്ഥൂ ലോപസ്ഥസ്ഥലീഷു സ്ഥഗിതകരതല-
സ്പര്‍ശലീലോദ്യമാനാം'
എന്ന ശ്ലോകത്തില്‍ ഭര്‍തൃഹരി പറഞ്ഞിട്ടുണ്ട്. തത്ത്വജ്ഞാനം അതായത് മതം, ലൗകികസുഖാനുഭവം എന്നീ മാര്‍ഗ്ഗദ്വയങ്ങള്‍ മാത്രമേ ഭര്‍തൃഹരിയുടെയും വെര്‍ലെയിന്റേയും കാലങ്ങളിലുണ്ടായിരുന്നുള്ളു. ഈ രണ്ടുതരം ജീവിതവും വെര്‍ലെയിന്‍ മാറി മാറി നയിച്ചുവന്നിരുന്നു. ഇന്നാകട്ടെ മൂന്നാമത് ഒരു മാര്‍ഗ്ഗവും കൂടിയുണ്ടായിട്ടുണ്ട്. ഇതു സമുദായവിപ്ലവമാണ്. ചങ്ങമ്പുഴ പ്രസ്തുത മൂന്നുമാര്‍ഗ്ഗങ്ങളില്‍ ഒന്നില്‍ നിന്നു മറ്റേതിലും, ഇതില്‍ നിന്ന് മൂന്നാമത്തേതിലും ചാഞ്ചാടി ജീവിതം നയിച്ചുവന്നിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കവിതകള്‍സ്ഥാപിക്കുന്നുണ്ട്. വെര്‍ലെയിന്‍ തൊഴിലാളികളുടെയും ദരിദ്രരുടെയും ഭിക്ഷക്കാരുടെയും കുറ്റക്കാരുടെയും ചങ്ങാതിയായിത്തീരുന്നതിന് ചങ്ങമ്പുഴയുടെ വിപ്ലവഗാനരചനയോട് സാദൃശ്യമുണ്ട്.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
സമുദായവിപ്ലവത്തിലേക്കുള്ള ചങ്ങമ്പുഴയുടെ താല്‍ക്കാലികചാട്ടങ്ങള്‍ക്കൊണ്ട് അതിനു ശക്തിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശ്രീ. വക്കം അബ്ദുല്‍ഖാദര്‍ തന്‍റെ തൂലികാചിത്രങ്ങളില്‍ ഇങ്ങനെ പുറപ്പെടുവിച്ചിരിക്കുന്നു: 'അദ്ദേഹം സാമന്യോദ്ധാരണത്തെ ഉന്നമാക്കിക്കൊണ്ടു വിപ്ലവഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം വിപ്ലവകാരിയല്ല... അദ്ദേഹം ചൂടില്ലാത്ത പ്രകാശമാണ്. പൂനിലാവു പൊഴിക്കുമ്പോള്‍ ദ്രവിക്കുന്ന മാനസത്തില്‍നിന്നു വിപ്ലവാഗ്നിയുടെ ഊഷ്മാവ് ഉയരുന്നില്ല. അദ്ദേഹം നിര്‍ദ്ദയനിയമത്തിന്‍റെ നേര്‍ക്കയക്കുന്ന വെടിയുണ്ടകള്‍ അലറുകയല്ല പാടുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഖഡ്ഗം ഖഡ്ഗമല്ല, മധുവും മണവും നിറഞ്ഞ പുഷ്പമാണ്.' ചങ്ങമ്പുഴ നിയമത്തിന്‍റെ നേര്‍ക്കു സദാ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടിരുന്നെങ്കില്‍ അതിനിടയില്‍ അമുങ്ങി അത് ശ്വാസംമുട്ടി ചത്തുപോയേനേ എന്നു മാത്രമേ ഞാന്‍ ഇതിനെപ്പറ്റി പറയുന്നുള്ളു.
ഇനി പ്രകൃതഗ്രന്ഥത്തിലേക്കു കടക്കാം. 2 വരികള്‍ മുതല്ക്ക് 132 വരികള്‍ വരെ അടങ്ങിയവയും, 1107 മുതല്ക്ക് 1120 ധനുമാസംവരെ കവി രചിച്ചവയും, പരാജയ-മനംനോക്കി-പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളില്‍പ്പെട്ടവയും, കാവ്യമാഹാത്മ്യത്താല്‍ സമത്വരഹിതമായവയുമായ എഴുപത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് പ്രകൃതഗ്രന്ഥം. ഓരോ കവിതയുടെ രചനത്തീയതിയും ഓരോന്നിനു കീഴില്‍ ചേര്‍ത്തിട്ടുണ്ട്. ഈ 75-ല്‍ 49 കവിതകള്‍ 1119,1120 എന്നീ കൊല്ലങ്ങളില്‍ രചിച്ചവയാണ്. ഈ 49-ല്‍ 17 ദീര്‍ഘകവിതകള്‍ ഉള്‍പ്പെടെ 43 എണ്ണം പ്രസ്തുത രണ്ടു വര്‍ഷങ്ങളിലുമായി നടന്ന കവിയുടെ സ്വന്തം പ്രണയകഥയെയും, ഇതും ഇതിന്‍റെ ദുരന്തവും വരുത്തിവെച്ച ഫലങ്ങളെയും ആസ്പദിച്ചു രചിച്ചിട്ടുള്ളവയാണ്. സ്പന്ദിക്കുന്ന ഒരു അസ്ഥിമാടമാക്കിച്ചമച്ച കവിതകളില്‍ അറുപതു ശതമാനവും പ്രതിപാദിക്കുന്നതിനാല്‍, ഈ കവിതാ സമാഹാരത്തിനു, 'സ്പന്ദിക്കുന്ന ഒരു അസ്ഥിമാടം' എന്നു പേരിട്ടിട്ടുള്ളത് ഉചിതമാണെന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ.
ഈരടിമുതല്ക്ക് 132 വരികള്‍വരെയുള്ള തന്‍റെ കവിതകള്‍ മുഴുവനും, കാവ്യഗുണദോഷവിവേചനമെന്യേ, അവയുടെ സൃഷ്ടികാലങ്ങള്‍ കാണിക്കുന്ന കുറിപ്പുകളോടു കൂടി ഒരു കവി തന്‍റെ സമാഹാരത്തില്‍ ചേര്‍ക്കുന്നത് എന്തിനാണെന്നും, തന്‍റെ ഉത്തമകവിതകള്‍ മാത്രം അതില്‍ സമാഹരിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യങ്ങള്‍ പ്രകൃതഗ്രന്ഥത്തിന്‍റെ പ്രഥമദര്‍ശനത്തില്‍ ഉദിക്കുന്നതാണ്. കവിയുടെ ഓരോ പ്രധാനനിമിഷവും വരുത്തിവെച്ച ചിത്തവൃത്തി നിരൂപകനേ ഗ്രഹിപ്പിച്ച് തന്‍റെ കാവ്യങ്ങളെ ആത്മചരിത്രപരമായും മനശ്ശാസ്ത്രപരമായും പഠിച്ചു വിമര്‍ശിക്കുന്നതില്‍ അയാളെ സഹായിക്കണമെന്നുദ്ദേശിച്ചാണ് കവി ഇത്തരം പ്രസിദ്ധീകരണരീതി സ്വീകരിച്ചിട്ടുള്ളത്. കാവ്യപരമായ മേന്മ കുറഞ്ഞ കവിതകള്‍കൂടി ഒരു കവിതാസമാഹാരത്തില്‍ ചേര്‍ക്കുന്നതിനുള്ള ന്യായം പ്രസിദ്ധ ഫലിതസാഹിത്യകാരനായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ ഇപ്രകാരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്: 'ഒരു നല്ല നോവല്‍ അതിന്‍റെ നായകനെക്കുറിച്ചുള്ള പരമാര്‍ത്ഥം നമ്മെ ധരിപ്പിക്കുന്നു; ഒരു ചീത്തനോവലാകട്ടേ, അതു രചിച്ച മനുഷ്യനെക്കുറിച്ചുള്ള പരമാര്‍ത്ഥമാണ് നമ്മോടു പറയുന്നത്.'
ഇന്നത്തെ മനശ്ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളേപ്പറ്റി കവിയും നിരൂപകനും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതിന്‍റെ ആവശ്യകതയും ശ്രേഷ്ഠതയും ഹെര്‍ബര്‍ട്ട് റീഡ് എന്ന പ്രശസ്ത നിരൂപകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്: 'നമ്മുടെ കാലത്തെ ശാസ്ത്രീയമനസ്ഥിതി കലാകാരനും, ഇദ്ദേഹത്തിന്‍റെ പ്രതിനിധിയായ നിരൂപകനും അവശ്യാവശ്യമായി അംഗീകരിക്കേണ്ടതായ ഒരു കാര്യമല്ല. കലയും ശാസ്ത്രവും സത്യത്തെ കണ്ടു പിടിച്ചു ചിത്രീകരിക്കുവാനുള്ള രണ്ടു സ്വതന്ത്രമാര്‍ഗ്ഗങ്ങളായി മാത്രമേ എന്നും വര്‍ത്തിച്ചിട്ടുള്ളു. എന്നാല്‍ മനസ്സിനെ വിഷയമാക്കിയിട്ടുള്ള ഒരു ശാസ്ത്രീയവകുപ്പു സ്ഥാപിതമായ ഇന്ന് ഒരു പുതിയ സ്ഥിതി ആവിര്‍ഭവിച്ചിരിക്കുന്നു.' എന്ന് അദ്ദേഹം പറയുന്നു. കൂടാതെ, നവീനമനശ്ശാസ്ത്രത്തില്‍ നിന്നു ആരംഭിച്ചു കലയില്‍ എത്തിച്ചേരാമെന്നു വിചാരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ പരാജയപ്പെടുമെന്നും, എന്നാല്‍ ആധുനികമനശ്ശാസ്ത്രത്തിന്‍റെ മാനസികാപഗ്രഥനം ലളിതമായി സാഹിത്യസൃഷ്ടിയില്‍ പ്രയോഗിക്കുന്നത് കാവ്യസൃഷ്ടിയുടെ മാര്‍ഗ്ഗം ഗ്രഹിക്കുന്നതിനും ഒരു സാഹിത്യസൃഷ്ടിയുടെ മേന്മ നിര്‍ണ്ണയിക്കുന്നതിനും സഹായകരമായിരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നത്തെ മനശ്ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍ ഒരു പുതിയ മതത്തിന്‍റെ സ്ഥാപനം വരുത്തിവെക്കുന്ന ഫലങ്ങള്‍ക്കു സദൃശ്യമായുള്ളവ ജനിപ്പിച്ചുതുടങ്ങിയിരിക്കുന്നു എന്നു സുപ്രസിദ്ധശാസ്ത്രജ്ഞനും ചിന്തകനുമായ ജെ. ബി. എസ് ഹാല്‍ഡെയിന്‍ ചൂണ്ടിക്കാണിച്ചിരുന്നതും ഇവിടെ ശ്രദ്ധേയമാണ്. പിന്നെയും, കാവ്യസൃഷ്ടിയുടെ മനശ്ശാസ്ത്രപരവും യാന്ത്രികവുമായ പടികള്‍ ഗ്രഹിക്കുവാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബഫിലോ സര്‍വ്വകലാശാലക്കാരുടെ വക ലാര്‍ക്കു വുഡ് മെമ്മോറിയല്‍ ലൈബ്രറിയുടെ നായകന്മാര്‍ ആധുനികകവികളില്‍ പ്രധാനികളുടെ കാവ്യങ്ങളുടെ ആദിരൂപങ്ങളെ, അഥവാ നക്കലുകളെ- അതായത് തേച്ചുമിനുക്കി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള രൂപങ്ങളെ- ശേഖരിക്കുവാന്‍ തുടങ്ങിയിരിക്കുന്ന വസ്തുതയും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
പ്രകൃതഗ്രന്ഥത്തിലെ 20 വരിക്കുമേലുള്ള 25 ദീര്‍ഘകവിതകളില്‍ 'ഉപാസിനി' മാത്രമേ പൂര്‍ണ്ണമായ സ്വതന്ത്രകൃതിയാകാതെയിരിക്കുന്നുള്ളു. ഈ മനംനോക്കിക്കാവ്യം ദ്വിജേന്ദ്രലാല്‍ റോയിയുടെ 'മേവാഡ്പതന്‍' എന്ന നാടകത്തിലെ ഒരു രംഗമാണ്. ശേഷിച്ച 24 ദീര്‍ഘകവിതകളില്‍, രണ്ടു പുരോഗമനസാഹിത്യപ്രസ്ഥാനകവിതകളും, അഞ്ചു മനംനോക്കിപ്രസ്ഥാനകവിതകളും, ശേഷിച്ച പതിനേഴും പരാജയപ്രസ്ഥാനകവിതകളുമാകുന്നു. പുരോഗമനകവിതകള്‍ 'ഭാവത്രയം', 'പട്ടിണിക്കാര്‍' എന്നിവയും, മനംനോക്കിക്കവിതകള്‍ 'വിവാഹാശംസ', 'ആനന്ദലഹരി', 'ജീവിതം', 'ആ കുഗ്രാമത്തില്‍', 'തെങ്ങുകളുടെ വിഡ്ഢിത്തം' എന്നിവയുമാകുന്നു. ശേഷിച്ച പരാജയപ്രസ്ഥാനകവിതകളുടെ പേരുകളോ, ആദിവരിയുടെ ഭാഗമോ ചുവടെ ചേര്‍ക്കുന്നു: 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'അതിമാനുഷന്‍', 'ഹൃദയമുള്ള സര്‍പ്പം', 'ഒരു കഥ', 'അത്യന്തദീനമായേറെ ദൂരത്തുനിന്ന്', 'ഒരു ദിവസം പുലരൊളിയില്‍', 'പച്ച', 'നക്ഷത്രം', 'എന്‍റെ കവിത', 'മാമകമാനസവേദിയില്‍', 'വൈരുദ്ധ്യം', 'എന്തും മറക്കുന്നതെന്തും', 'എന്നിട്ടും വന്നില്ല', 'മരിച്ച സ്വപ്നങ്ങള്‍', 'ഒരു പുലപ്പെണ്ണിന്‍റെ പാട്ട്', 'സൗഹൃദമുദ്ര', 'ശാലിനി', 'പഞ്ചഭൂതാഭിയുക്തം' ഇവയില്‍ 'എന്‍റെ കവിത', 'ഒരു പുലപ്പെണ്ണിന്‍റെ പാട്ട്' എന്നീ രണ്ട് ഒഴിച്ചു ശേഷിച്ചവ കവിയുടെ സ്വന്തം പ്രണയകഥയെ ആസ്പദിച്ചു രചിച്ചിട്ടുള്ളവയാണ്. 'അതിമാനുഷന്‍', 'എന്‍റെ കവിത' എന്നിവയില്‍ ആക്ഷേപഹാസരസമാണ് പൊന്തിച്ചുനില്ക്കുന്നു. ശേഷിച്ച പരാജയകവിതകളില്‍ കരുണ രസമാണു പൊന്തിച്ചുനില്ക്കുന്നത്. 'ഒരു കഥ' എന്നതില്‍ കവി സിംബോളിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചിട്ടുമുണ്ട്.
വെര്‍ലെയിന്‍റെ കൃതികളുടെ ഇടയ്ക്ക് 'സജെസ്സ്' (വിവേകം) എന്ന ശ്രേഷ്ഠവും പ്രസിദ്ധവുമായ കാവ്യസമാഹാരത്തിനുള്ള മുന്നണിസ്ഥാനം 'സ്പന്ദിക്കുന്ന അസ്ഥിമാട'ത്തിനു ചങ്ങമ്പുഴക്കൃതികളുടെ ഇടയ്ക്കുണ്ടായിരിക്കുന്നതാണ്. ചങ്ങമ്പുഴ മംഗളോദയം മാസികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധപ്പെടുത്തിവരുന്ന 'മഗ്ദലനമോഹിനി' എന്ന കാവ്യത്തിനും, പ്രഭാതം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'രാധ' എന്ന നാടകീയകാവ്യത്തിനും വെര്‍ലെയിന്‍റെ മറ്റു മതപരമായ കാവ്യങ്ങലോടും സാദൃശ്യമുണ്ട്. മഗ്ദലനമോഹിനി കവിയുടെ തന്നെ സിംബലാണ്; ഇതു പോലെ രാധയിലെ ശ്രീകൃഷ്ണനും, രാധ കവിയുടെ പ്രസ്തുത പ്രേമകഥയിലെ നായികയുടെ സിംബലുമാണ്.
'സജെസ്സ്' എന്ന കൃതിയിലെ ആദിഗീതകങ്ങളില്‍ വെര്‍ലെയിന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'നിര്‍ദ്ദയമായ മനുഷ്യരേ!, ഈ ലോകത്തിലെ നൃശംസവും വിരൂപവുമായ ജീവിതമോഹവും ഇവിടത്തെ ചുംബനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും അകലെയായി, ബാലിശവും അതിലളിതവുമായ ഹൃദയവും നന്മയും ബഹുമാനയോഗ്യതയുമുള്ള ഏതോ ഒന്നു മലമേല്‍ നിവസിക്കുന്നില്ലേ? സാധുആത്മാവേ, കണ്ണടച്ചുകൊണ്ട് ഉടനേതന്നെ അതിനികൃഷ്ടങ്ങളായ പ്രലോഭനങ്ങളില്‍ നിന്നുപിന്തിരിയുക. പഴയ മൂഢത വീണ്ടും പുറപ്പെടാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍, ആ കളങ്കങ്ങളില്‍ നിന്നു ഓടിപ്പോയാലും... വിസ്തൃതവും ലളിതവുമായ മദ്ധ്യകാലങ്ങളിലേക്ക്, അസ്ഥിമാടത്തിന്‍റെ ഭാവവും ദയനീയങ്ങളായ വിഷയസുഖങ്ങളും നിറഞ്ഞ ഇന്നത്തെ കാലത്തിന് അകലെയുള്ള ഒരു കാലത്തിലേക്ക്, എന്‍റെ ഹൃദയത്തേ നയിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവിടെ ജീവിതാത്മാവിന്‍റെ ഒരു അംശമായും, സന്ന്യാസിയായും, നന്മ ചെയ്യുന്നവനായും നല്ല വിചാരങ്ങളുള്ളവനായും രൂപാന്തരപ്പെടുവാനും ആ ദേവാലയത്തിലെ ശിലാനിര്‍മ്മിതങ്ങളായ മുറികളുടെ മുകളിലുള്ള കുരിശിന്‍റെ അനന്യസദൃശമായ ഉന്മാദത്താല്‍ നയിക്കപ്പെട്ട്, ഉന്നത മതതത്ത്വങ്ങളും ഉറച്ച സന്മാര്‍ഗ്ഗസിദ്ധാന്തങ്ങളും അറിയുന്നവനായി ഭവിക്കുവാനും ഞാന്‍ മോഹിക്കുന്നു.'
വെര്‍ലെയിന്‍ ഇതില്‍ സൂചിപ്പിച്ചിട്ടുള്ള ലോകരുടെ ക്രൂരതയും, ജീവിതത്തിലെ അസൂയാദിവൈരൂപ്യങ്ങളും, സ്വന്തം പാപസമ്മതവും, വിഷയസുഖങ്ങളോടും ലൗകികജീവിതത്തോടുമുള്ള കയ്പും, വെറുപ്പും, കൊടിയ നൈരാശ്യവും, വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവവും, പ്രകൃതഗ്രന്ഥത്തില്‍ പൊന്തിച്ചുനില്ക്കുന്നു. ഈ മനസ്ഥിതി ചങ്ങമ്പുഴയില്‍ സ്ഥിരമായി നിലനില്ക്കുമെന്നു തോന്നുന്നില്ലെന്നും ഇടയ്ക്കു പ്രസ്താവിച്ചുകൊള്ളട്ടെ. പ്രസ്തുത മനസ്ഥിതിക്കുള്ള ചില ഉദാഹരണങ്ങള്‍ പ്രകൃതഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിച്ചുകൊള്ളുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
1
'അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീര്‍പ്പുഴകളൊഴുകി!
അത്തലാലലം വീര്‍പ്പിട്ടു വീര്‍പ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്ര കോടി
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി;
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമിക്കൊച്ചു നീര്‍പ്പോളമാത്രം!'
(സ്പന്ദിക്കുന്ന അസ്ഥിമാടം)
2
'ആ നല്ലകാലം കഴിഞ്ഞു; മനോഹര-
ഗാനം നിലച്ചു; പതിച്ചു യവനിക.
വേദനിപ്പിക്കും വിവിധ സ്തുതികളില്‍
വേദാന്തചിന്തയക്കൊരുങ്ങട്ടേ മേലില്‍ ഞാന്‍
അതേരമേല്‍ പൂര്‍ണ്ണമെന്നോര്‍ത്തതില്‍പ്പോലുമൊ-
രല്പമപൂര്‍ണ്ണതേ കാണ്മു നിന്‍ രേഖകള്‍'
(1120)
3
'പൊട്ടിത്തെറിക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളിട്ടിട്ടു പായും വിമാനങ്ങള്‍ മാതിരി
പാറിപ്പറന്നോടിസംഭവസഞ്ചയം
നീറിദ്ദഹിപ്പിക്കുന്നതെന്‍ നിശ്ശൂന്യജീവിതം!'
(1120)
4
'എന്തും മറക്കുന്നതെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാന്‍ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവയ്പൂ.
ഭീമപ്രചണ്ഡപ്രതീകാരമേ, നിന്‍റെ
ഹോമകുണ്ഡത്തില്‍ ദഹിക്കണം ഞാന്‍.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തു നിന്‍
വെന്നിക്കൊടികള്‍ പറത്തണം ഞാന്‍.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാന്‍.
ആകട്ടേ, ഞാനിന്നതിന്നുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ'
(1120)
5
'പോരാ, കാലമേ, തീരാവേദന
പോരാ, നീയെനിക്കേകിയതൊട്ടും
പോരാടുന്നതു തീരാതങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും'
(1120)
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
6
'ഇന്നോ?- ജഗത്തേ, നമസ്‌കരിക്കുന്നു ഞാ-
നെന്നെ നീ വിണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങള്‍തന്നസ്ഥികള്‍ ചിന്നിയ
തപ്തശ്മശാനമിന്നെന്‍ ഹൃദയം!
ഞാനിരുന്നല്പം കരയട്ടെ- നീ നിന്‍റെ
വീണവായിച്ചു രസിച്ചുകൊള്ളൂ!'
(മരിച്ച സ്വപ്നങ്ങള്‍)
7
'അരുതിനിപ്പാടുവാന്‍- പാടിയിട്ടെ-
ന്താരുമില്ലാരുമില്ലേറ്റു പാടാന്‍
കനകദീപങ്ങള്‍ പൊലിഞ്ഞുപോയി,
കാണികളൊക്കെപ്പിരിഞ്ഞുപോയി,
നവനവോത്തേജനം നല്കിയോരാ
നായികസ്‌മേരവും മാഞ്ഞുപോയി,
നിഴലും നിരാശയും നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാന്‍- പാട്ടുമൂല-
മഖിലര്‍ക്കും ഞാന്‍ വൃഥാ ശത്രുവായി. അത്തെക്കുനിന്നൊരു കാറ്റു വീശി-
യിദ്ദീപനാളവും കെട്ടിതെങ്കില്‍!'
(1120)
8
'മതി മമ തകരുന്നു, ദൈവകോപം
പതിയുമെനിക്കു ലഭിക്കുമുഗ്രശാപം;
ഗതിയിവനിനിയില്ല- നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാന്‍ മരിക്കും!
ഒരു പിടി മണലിന്നു മേന്മയെന്തു-
ണ്ടൊരുദിനമാ മണല്‍ മണ്ണടിഞ്ഞിടില്ലേ?
വരുവതു വരു,മാക്രമിക്കുമയ്യോ,
പൊരുതുകിലും ഫലമില്ല, കാലു തെറ്റും!
തടയുവതിലൊരര്‍ത്ഥമില്ലൊഴുക്കാ-
ക്കടയൊടെടുത്തു മറിച്ചുകൊണ്ടുപോകും;
വിടപി കഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?- വിലയിപ്പു, ഹാ, വിധേ, നീ!
ഇവനൊരു കവിപോലും!- ആയിരിക്കാം.
ശിവശിവ, ഞാനതുകൊണ്ടു വീര്‍പ്പുമുട്ടി,
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിക്കിതൊരഗ്നികുണ്ഡമായി!
കവി, കവി, സുകൃതസ്വരൂപി,യോര്‍ക്കില്‍
ഭൂവിയിതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്രമെങ്ങീ-
യവിഹിതമോഹിതശപ്തപാപകീടം?
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ചരിതവറിവതാരെനിക്കു മേന്മേ-
ലെരിയുകയാണു യശ്ശസിനുള്ള ദാഹം
പരിധൃതവിഷവിത്തപാദപത്തില്‍
പരിധിപെടാതെ പടര്‍ന്നിടുന്നു മോഹം!
എവിടെവിടെ വിലക്കിടുന്നു, ഞാന്‍, ഞാ,
നവിടവിടാര്‍ത്തു മദിച്ചു മത്തടിപ്പൂ.
കവി, കവി, കവിയാണുപോലുമയ്യോ,
കവിണ ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാന്‍!
നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിക്കില്‍
ഹര, ഹര, കവിമാനിയാവതയ്യോ,
ഗരളസമഗ്രതമോഗ്രനിപ്പിശാചോ?
ക്ഷിതി നരകസമാനമായി, ധര്‍മ്മ-
ച്യുതിയുടെ ചൂടിലെനിക്കു വീര്‍പ്പുമുട്ടി
മൃതിയണവതിനാശയായി- പക്ഷേ,
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍!
അതിനുമൊരുവനല്പമൊക്കെ വേണം
മതിഘടനയ്‌ക്കൊരു മാര്‍ദ്ദവം മഹത്വം
ചതിയോടഖിലദൗഷ്ട്യമൊത്തെഴുന്നെന്‍
മതിയിതിനില്ലതിനുള്ള മേന്മപോലും!'
(സൗഹൃദമുദ്ര)
കവിയില്‍ പ്രസ്തുത മനസ്ഥിതി ജനിപ്പിച്ചത് 1119, 1120 എന്നീ കൊല്ലവര്‍ഷങ്ങളിലായി നടന്ന സ്വന്തം പ്രണയകഥയും അതിന്‍റെ ദുരന്തമാകയാലും, ഈ വിഷയം പ്രകൃതഗ്രന്ഥത്തിന്‍റെ കാതലായിരിക്കുന്നതിനാലും, ഇതിനെപ്പറ്റി പ്രതിപാദിക്കാതെ ഗത്യന്തരമില്ല. ഈ പ്രണയകഥയെക്കുറിച്ചു പ്രസ്തുതഗ്രന്ഥത്തില്‍ മാത്രമല്ല, 1120 ചിങ്ങത്തില്‍ പ്രസിദ്ധപ്പെടുത്തിയ 'ഓണപ്പൂക്കള്‍' എന്ന കവിതാസമാഹാരത്തിലെ പതിന്നാലു കവിതകളിലും കൂടി കവി പാടിയിട്ടുണ്ട്. ദാന്തേയുടേയും ചണ്ഡീദാസന്റേയും പ്രണയകഥകളെ അനുസ്മരിപ്പിക്കുന്ന ഇതിനെ മുഴുവന്‍ സംഗ്രഹിച്ച് കവി പ്രകൃതഗ്രന്ഥത്തിലെ അതിമനോഹരമായ 'ഒരു കഥ' എന്ന ഖണ്ഡകാവ്യത്തില്‍ സിംബോളിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചുവിവരിക്കുന്നു. ഇതിനും പുറമേ, ഈ പ്രണയകഥയുടെ വിവിധരംഗങ്ങളും ദശകളും അവ വരുത്തിവെച്ച മനഃസ്ഥിതികളും പ്രസ്തുത രണ്ടു കവിതാസമാഹാരങ്ങളിലെ വലിയതും ചെറിയതുമായ അമ്പത്തിയാറു മറ്റു കവിതകളിലും വര്‍ണ്ണിച്ചിട്ടുണ്ട്. പ്രസ്തുതപ്രണയകഥ ശരിയായി മനസ്സിലാക്കുവാന്‍ ആദ്യമായി അതിന്‍റെ സംഗ്രഹം മുഴുവനും അടങ്ങിയ പ്രകൃതഗ്രന്ഥത്തിലെ ''ഒരു കഥ വായിക്കേണ്ടതാണ്. ഇത് 12-3-1120-ല്‍ രചിച്ചതാണ്. പിന്നീട്, ഇരു സമാഹാരങ്ങളിലുമായി മുറയ്ക്ക് വായിക്കേണ്ട കവിതകളുടെ പട്ടിക മുറയനുസരിച്ച് ചുവടേ ചേര്‍ക്കുന്നു. ഇതില്‍ ''സ എന്നത് ''സ്പന്ദിക്കുന്ന അസ്ഥിമാടത്തേയും, ''ഓ എന്നത് ''ഓണപ്പൂക്കളേയും സൂചിപ്പിക്കുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
പേരോ ആദ്യവരിയോ രചനാത്തിയതി കാവ്യസമാഹാരനാമം 1 ക്ഷമാപണം 5-2-119 ഓ 2 ആരു നീ ശങ്കരി 3-5-119 സ 3 അനുരാഗലോലനായന്തിയിലന്നു 12-5-119 സ 4 ജീവിതയാത്രയിലിത്രനാള്‍ 24-5-119 സ 5 ദേവത 2-6-119 ഓ 6 മാമകമാനസവേദിയിലുണ്ടൊരു 8-6-119 സ 7 ആഗര്‍ശസൗഭഗമാതാരമാര്‍ന്നപോല്‍ 10-6-119 സ 8 എങ്ങുനിന്നെങ്ങുനിന്നെന്നടുത്തെത്തി നീ 16-7-119 സ 9 ഗൃഹലക്ഷ്മി 14-8-119 ഓ 10 ഏകാന്തചിന്ത 7-9-119 ഓ 11 നീറുന്നു മന്മനം 16-9-119 ഓ 12 ലോകം ശാശ്വതമല്ല 19-9-119 സ 13 അന്തച്ഛിദ്രമെഴാതനന്തതയി 19-9-119 സ 14 ആനന്ദാസ്പദമായ 19-9-119 സ 15 തമ്മില്‍ത്തമ്മിലസൂയമൂലം 19-9-119 സ 16 അഴലിന്‍ ഗ്രീഷ്മാന്തത്തില്‍ 24-9-119 ഓ 17 വന്നാലുമോമനേ 27-9-119 ഓ 18 മനുഷ്യന്‍ 3-10-119 ഓ 19 വൃത്തം 4-10-119 ഓ 20 സ്വര്‍ഗീയരാഗം ചിരിച്ചു 11-10-119 സ 21 നിന്മനം പോലെ 13-10-119 ഓ 22 അടിമുടിമടുമലര്‍ 24-10-119 സ 23 യാത്രയോതിബ്ഭവാന്‍ 2-11-119 ഓ 24 കഷ്ടം മനോഹരി 6-11-119 സ 25 വിയുക്ത 7-11-119 ഓ 26 ചാരിതാര്‍ത്ഥ്യം 9-11-119 ഓ 27 എന്നട്ടും വന്നില്ല 12-11-119 സ 28 അനുരാഗലോലസ്മിതാര്‍ദ്രനായി 31-12-119 സ 29 മരിച്ചസ്വപ്നങ്ങള്‍ 10-1-120 സ 30 പ്രണയഭാരംകൊണ്ടിനി 5-2-120 സ 31 അത്യന്തദീനമായേറെ ദൂരത്തു 21-2-120 സ 32 ഹൃദയമുള്ള സര്‍പ്പം 2-3-120 സ 33 വൈരുദ്ധ്യം 3-3-120 സ 34 നക്ഷത്രം 9-3-120 സ 35 അതിമാനുഷന്‍ 11-3-120 സ 36 ഒരു കഥ 12-3-120 സ 37 വാനിന്‍വിമലവിശാല 14-3-120 സ 38 പച്ച 15-3-120 സ 39 സ്പന്ദിക്കുന്ന അസ്ഥിമാടം 16-3-120 സ 40 ഒരുദിവസം പുലരൊളിയില്‍ 18-3-120 സ 41 സൗഹൃദമുദ്ര 20-3-120 സ 42 എന്തും മറക്കുന്നതെന്തും 22-3-120 സ 43 മുഗ്ദ്ധപ്രണയമേ 23-3-120 സ 44 എത്തി ദൂരത്തുനിന്നെന്‍ മുന്നില്‍ 24-3-120 സ 45 ശാലിനി 5-4-120 സ 46 ഏതോ മഹത്താദൃശ്യകരങ്ങള്‍ 21-4-120 സ
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
47 പോകൂ, പോകൂ, സഹോദരീ 22-4-120 സ 48 പൊട്ടിത്തെരിക്കുന്നൊരാഗ്നേയപിണ്ഡങ്ങള്‍ 23-4-120 സ 49 ആ നല്ല കാലം കഴിഞ്ഞൂ 24-4-120 സ 50 പഞ്ചഭൂതാഭിയുക്തം 24-4-120 സ 51 തണലിട്ടുതന്നു നീ 25-4-120 സ 52 പോരാ, കാലമേ 26-4-120 സ 53 പേരും പെരുമയും 27-4-120 സ 54 നിശ്ചയം നിന്നെ മറക്കാന്‍ കഴിഞ്ഞെങ്കില്‍ 27-4-120 സ 55 അക്കളിത്തോഴനകന്നുപോയ് 27-4-120 സ 56 അരുതിനിപ്പാടുവാന്‍ 29-4-120 സ
പ്രസ്തുത പ്രണയകഥയിലെ നായിക ഒരു 'ഗൃഹലക്ഷ്മി' അതായത്, സഭര്‍ത്തൃകയാണ്. ധീരലളിതനായ കഥാനായകന്‍റെ 'കോമളമദാകലിതകാകളി'കളാല്‍ മയങ്ങി, നായിക തന്‍റെ അനുരാഗം 'അനുചിതമെന്നറിയുകിലും' ഹൃദയം നായകന് അര്‍പ്പിക്കുകയുണ്ടായി. പുറമേകാണുന്ന വിധം താന്‍ ഒരു പൂങ്കുയിലല്ല, കുയിലിന്‍റെ വേഷം കെട്ടിയ ഒരു ഗൃദ്ധ്രം(കഴുകന്‍) ആണെന്നു മുന്നറിവു കൊടുത്തിട്ടും നായിക തന്‍റെ പ്രണയം പരിത്യജിച്ചില്ല. തങ്ങളുടെ പ്രണയം 'കര്‍മ്മബന്ധപ്രഭാവ'ത്തിന്‍റെ 'ലീല'യായി കരുതി നായകന്‍ അതിനു വഴിപ്പെട്ടു. ഈ പ്രണയത്തിന്‍റെ സ്വഭാവത്തെ 'ഓണപ്പൂക്കളി'ലെ 'ഗൃഹലക്ഷ്മി'യില്‍ കവി ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:
'ദിവ്യാത്മബന്ധം ലോകം മറ്റൊന്നായ് വ്യാഖ്യാനിക്കാം
ദൈവത്തിന്‍ മുന്നില്‍ പക്ഷേ, തെറ്റുകാരല്ലല്ലോ നാം!
അതിനാലധീരമല്ലെന്‍ മനമൊട്ടും ലോക-
ഗതി കണ്ടിടയ്ക്കിടയ്ക്കല്ലലിലടിഞ്ഞാലും.
ഭൂവില്‍ ഞാന്‍ നിന്നെക്കണ്ടുമുട്ടാതിരുന്നെങ്കില്‍-
ജ്ജീവിതസൗന്ദര്യം ഞാനറിയാതിരുന്നേനേ!
നിസ്വാര്‍ത്ഥസ്‌നേഹാമൃതമാധുര്യം നീയാണാദ്യം
നിസ്വനാമെന്നെ സ്വദിപ്പിച്ചതീ പ്രപഞ്ചത്തില്‍!
നിന്നിലൂടീക്ഷിപ്പൂ ഞാന്‍ സ്ത്രീത്വത്തിന്‍ മാഹാത്മ്യത്തെ
നിന്നിലൂടാരാധിപ്പൂ ശക്തിയെസ്സഹര്‍ഷം ഞാന്‍.'
ഈ ദിവ്യപ്രണയം ഹേതുവായി,
'ഗൃദ്ധ്രവും നല്‍പ്പൂങ്കുയിലായ്ത്തീരുവാന്‍ ശ്രമിച്ചു
കാലദോഷം തീര്‍ന്നശേഷമാക്കഴുകന്‍ വീണ്ടും
കാര്‍ക്കുയിലായ്ത്തീര്‍ന്നു മേന്മേല്‍ക്കാകളി പകര്‍ന്നു'
ഈ പ്രേമം മൂലം സ്വര്‍ഗ്ഗീയസുഖം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, തന്‍റെ ഭാവിയേയും ശത്രുക്കളുടെ പ്രതികാരമനോഭാവത്തെയുംപറ്റി നായകനില്‍ ദുശ്ശങ്കകള്‍ ജനിക്കാതെയിരുന്നില്ലെന്നു ''സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ ചുവടേ ചേര്‍ക്കുന്ന ചെറുകവിതാഭാഗം കാണിക്കുന്നുണ്ട്:
'ഉള്‍ഭീതിയുണ്ടെനിക്കെത്രനാളീവിധ-
മിപ്പൊന്‍കിനാക്കള്‍ തളിര്‍ത്തുനില്ക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നില്‍ പനീര്‍പ്പൂക്കള്‍
സൃഷ്ടിച്ച കൈതാന്‍ പുഴുക്കളേയും,
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകള്‍,
ഒത്തൊരുമിച്ചു പറന്നു കളിക്കിലും
കൊത്താന്‍ തരംനോക്കിക്കൊണ്ടിരിക്കും.
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
പ്രസ്തുത ദുശ്ശങ്കകള്‍ അചിരേണ യാഥാര്‍ത്ഥ്യമായി ഭവിക്കുകയും ചെയ്തു. ഈ നായികാനായികന്മാരുടെ പ്രണയം ദാന്തേയുടെ പ്രണയമല്ല, കാസനോവയുടേതാണെന്നും, അത് 'അനുചിതമനുചിതമാണെ'ന്നും ലോകര്‍ പഴി പറഞ്ഞുതുടങ്ങി. നായകന്‍റെ ശത്രുക്കള്‍ തങ്ങളുടെ 'ഭീമപ്രചണ്ഡപ്രതികാര'ഹോമകുണ്ഡത്തിലിട്ട് അദ്ദേഹത്തെ 'ദഹിപ്പിക്കു'വാനും തന്‍റെ 'അസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു' തങ്ങളുടെ 'വെന്നിക്കൊടികള്‍' പറത്തുവാനും തുനിഞ്ഞു. ഇവയുടെ ഫലമായി നായികയുടെ ഗൃഹസ്ഥന്‍ 'ആര്‍ത്ത'നായിത്തീരുകയും നായകന്‍റെ ഗൃഹനായികയുടെ 'മാനസം തകരുകയും' ചെയ്തു. ഇത്തരം പഴിപറയലും പ്രതികാരവും നായകനില്‍ ജനിപ്പിച്ച സങ്കീര്‍ണ്ണമനഃസ്ഥിതിയുടെ ഒരുവശം 'ഓണപ്പൂക്കളി'ലെ 'മനുഷ്യന്‍' എന്ന കവിതയില്‍ നിന്നു മനസ്സിലാക്കാം. ഇതിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു:
'തുഷ്ടിയാര്‍ന്നീശ്വരന്‍ തന്‍ പ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോല്‍ മാനുഷനെ.
നേരാണതെങ്കിലോ,നൂനമാദ്ദൈവത്തിന്‍
പേരു കേട്ടാല്‍ മതി പേടിയാവാന്‍.
നിസ്സാരനീ നരന്‍പോലുമീമ്മട്ടൊരു
നിസ്സീമസംഹാരമൂര്‍ത്തിയായാല്‍,
ശപ്തമാം തന്‍ സര്‍ഗ്ഗസിദ്ധിക്കു താങ്ങായ
ശക്തിതന്‍ ശക്തിയെന്തായിരിക്കും!
പാഷാണമാത്രാത്മസത്ത്വനാം ഭീകര-
പാതകമൂര്‍ത്തിയാമിമ്മനുഷ്യന്‍
ദൈവപ്രതിരൂപമാണെങ്കിലത്തരം
ദൈവത്തിനെപ്പിന്നെയാര്‍ക്കു വേണം?
ജീവജാലങ്ങളിലൊക്കെയല്പാല്പമായ്
താവിയിട്ടുള്ളാത്തമോമയാംശം,
ഒന്നിച്ചുകൂട്ടിക്കലര്‍ത്തിക്കരുപിടി-
ച്ചൊന്നാദ്യമീശ്വരന്‍ വാര്‍ത്തുനോക്കി,
ഒത്തിട്ടില്ലതാണു ചെകുത്താ,നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
എന്ന'ല്ലിളമ്പത'മാകയാലുള്ളിനു
വന്നീല വേണ്ടത്ര കാഠിന്യവും
അക്കുറവൊക്കെപരിഹരിച്ചന്ത്യത്തി-
ലിക്കാണും മര്‍ത്ത്യനെത്തീര്‍ത്തു ദൈവം.
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാമ്പോ,ന്തൊക്കെയുണ്ടവനില്‍!
സ്രഷ്ടാവു പോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!'
ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തോടു കലര്‍ന്നിട്ടുള്ളതായി മുമ്പ് ചൂണ്ടിക്കാണിച്ചിരുന്ന കയ്പിന് ഇത് ഒരു മകുടോദാഹരണമാണ്. എന്നാല്‍ കയ്പിനെത്തുടര്‍ന്നു ഈ സന്ദര്‍ഭത്തില്‍ തത്ത്വജ്ഞാനചിന്തകളും നായകനില്‍ ഉദിക്കാതെയിരുന്നിട്ടില്ലെന്ന് 'ഓണപ്പൂക്കളി'ലെ 'വൃത്തം' എന്ന വിശിഷ്ടകാവ്യം സ്ഥാപിക്കുന്നുണ്ട്. തന്‍റെ പ്രണയാനുഭവം കവിക്കു പ്രദാനം ചെയ്ത കാവ്യചിന്താപരിണതിയെ പ്രസ്പഷ്ടമാക്കുന്ന 'വൃത്ത'ത്തില്‍നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു:
'ഒന്നിനൊന്നായൊക്കെ മാഞ്ഞുപോമെങ്കിലു-
മൊന്നും ജഗത്തില്‍ നശിക്കില്ലൊരിക്കലും
ഹാ, പരിണാമവിധിക്കു വിധേയമായി
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ,
എന്തുണ്ടുലകില്‍ നശിപ്പതെന്നേക്കുമാ-
യെന്തിനു പിന്നെപ്പരിതപിക്കുന്നു നാം?
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങിയ-
ക്കേവലത്വത്തിന്‍റെ കേന്ദ്രത്തിലെത്തുവാന്‍
കര്‍മ്മമല്ലാതില്ല, മാര്‍ഗ്ഗമിന്നാകയാല്‍-
ക്കര്‍മ്മത്തെയാദ്യം പവിത്രീകരിക്ക നാം.
മൃണ്മയമാകുമിക്കോവിലില്‍ ഭക്തിയാര്‍-
ന്നുണ്മയില്‍ച്ചിന്മയദ്ധ്യാനനിര്‍ല്ലീനനായ്
ആവസിപ്പൂ ജീവയോഗിനി, വെണ്മല-
രാവട്ടെ കര്‍മ്മങ്ങളര്‍ച്ചനയ്‌ക്കെപ്പോഴും!
എങ്കില്‍, ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങള്‍
സങ്കടമേകുകില്ലാ,ശ്വസിക്കൂ, സഖി!
ജന്മാന്തരങ്ങളില്‍പ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാ വേളയില്‍
അന്നു നാം കണ്ടൊരാപ്പൊന്നിന്‍കിനാക്കള-
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞു സതി!
ഇന്നവ മാഞ്ഞുമറഞ്ഞതു കണ്ടിട്ടു
ഖിന്നയാകായ്ക,വ വന്നിടും പിന്നെയും!
വര്‍ത്തമാനം ഭൂതമായ് സ്വയം മാറുന്നു,
വര്‍ത്തമാനത്തിലണയുന്നു ഭാവിയും.
ഭൂതങ്ങള്‍ ഭാവിയായി മാറുന്നിതബ്ഭാവി
ഭൂതമായിത്തീരുന്നു വര്‍ത്തമാനംവഴി.
വൃത്തമാണേവം സമസ്തവും -പോയവ-
യെത്തും, മറഞ്ഞുപോം നില്പവയൊക്കെയും.
രാവും പകലും യഥാര്‍ത്ഥത്തിലൊന്നുപോ-
ലാവശ്യമാണിജ്ജഗത്തിനെന്നോര്‍ക്ക നീ!
വേണമിരുട്ടും വെളിച്ചവും -ജീവിത-
മാണെങ്കില്‍, വേണം ചിരിയും കരച്ചിലും!'
'കൈവരിക്കുകീയമൃതം' എന്നു പറഞ്ഞു ദൈവം തങ്ങള്‍ക്കു നല്കിയ പ്രേമം കൈവരിച്ചതു നിമിത്തം 'ലോകനീതി' നായികനായകന്മാരെ 'കൈവിലങ്ങുവച്ച'തു കണ്ട് ഒടുവില്‍ അവര്‍ തമ്മില്‍ പിരിഞ്ഞു ദൂരദേശങ്ങളില്‍ പാര്‍പ്പായി. ഇവര്‍ തമ്മില്‍ പിരിഞ്ഞ രംഗം നായികയുടെ വാക്കുകളില്‍ കവി ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:
'യാത്രയോതിബ്ഭവാന്‍ പോയൊരാ വീഥിയില്‍
പൂത്തുപൂത്താടിയ സായാഹ്നദീപ്തികള്‍
അന്നെന്‍റെ ചിന്തയില്‍ പൂശിയ സൗരഭ-
മിന്നും തനിച്ചിരുന്നാസ്വദിക്കുന്നു ഞാന്‍!
ആ വഴിത്താരയ്ക്കിരുവക്കിലും തളിര്‍-
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകള്‍!
പിന്നാലെയെന്‍ മിഴിക്കോണുകള്‍ പായിച്ചു
നിന്നിതത്തൈമരം ചാരി വീര്‍പ്പിട്ടു ഞാന്‍,
ചേലില്‍ത്തലതിരിച്ചെന്‍നേര്‍ക്കിടയ്ക്കിട-
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞു മിന്നല്‍പ്പിണര്‍,
അപ്പൊഴെല്ലാമെന്‍ ശിരസ്സു താഴ്ത്തിച്ചതോ-
ടൊപ്പമൊന്നിക്കിളിയാക്കി മച്ചിത്തവും!'
(ഓണപ്പൂക്കള്‍)
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
നായികാനായകന്മാര്‍ ഇപ്രകാരം തമ്മില്‍ പിരിഞ്ഞു ദൂരദേശങ്ങളില്‍ പാര്‍ത്തുവന്നെങ്കിലും,
'മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദമൂലം!
നീരസം പരസ്പരമില്ലാര്‍ക്കുമാര്‍ക്കും- പക്ഷേ,
നീറി മാനസം ദ്രവിക്കയാണെല്ലാര്‍ക്കും'
എന്നു കവി പറയുന്നു. വിരഹാനന്തരമുള്ള നായികയുടെ മനഃസ്ഥിതി മുറയ്ക്ക് 'ഓണപ്പൂക്കളി'ലെ 'വിയുക്ത' എന്ന കവിതയിലും പ്രകൃതഗ്രന്ഥത്തിലെ 'എന്നിട്ടും വന്നില്ല', 'ശാലിനി' എന്നിവയിലും കവി വര്‍ണ്ണിച്ചിട്ടുണ്ട്. 'വിയുക്ത'യില്‍ നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു നായികയുടെ മനഃസ്ഥിതി പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു:
'ജനിതോല്ലാസം നിത്യമസ്സമാഗമമോര്‍ത്തി-
ജ്ജനല്‍വാതലിന്‍ ചാരെക്കാത്തു കാത്തിരിക്കും ഞാന്‍
ഇന്നും ഞാനിരിക്കയാണെന്തിനാണാരെക്കാത്താ-
ണെന്നാശാസുമെല്ലാം കൊഴിഞ്ഞുകഴിഞ്ഞല്ലോ.
പലരും വരുന്നുണ്ടു, പോകുന്നുമുണ്ടെന്നാലും
പഴുതേ കാക്കുന്ന ഞാന്‍ പാതയെന്‍ മുന്നില്‍ ശൂന്യം!
വരുന്നില്ലൊരാള്‍ മാത്രം, വന്നീടുകയുമില്ലി-
ത്തെരുവീഥിയില്‍ക്കൂടിയെങ്കിലും കാക്കുന്നു ഞാന്‍!
ഹാ, നിത്യപരിചയമൊക്കുമോ മാറ്റാന്‍? കാല്‍കള്‍
താനെയാനേരം വന്നാലിങ്ങോട്ടു നീങ്ങിപ്പോകും !
ഇമ്മന്നില്‍ സ്വാര്‍ത്ഥപ്പുക ലേശവും പുരളാത്ത
നിര്‍മ്മലപ്രേമംപോലുമപരാധമാണല്ലോ!
ഞാനെന്‍റെ ഹൃദയത്തെ വഞ്ചിക്കാന്‍ പഠിക്കാത്ത-
താണിന്നീ വിപത്തുകള്‍ക്കൊക്കെയുമടിസ്ഥാനം
എങ്കിലും പശ്ചാത്തപമില്ല മേ-നേരേ മറി-
ച്ചങ്കിതമാണെന്‍ ചിത്തമഭിമാനത്തിലിന്നും,
ഗദ്ഗദസ്വരത്തിലുള്ളാ യാത്രാമൊഴിയിതാ
മല്‍ക്കര്‍ണ്ണയുഗ്മത്തിങ്കലിപ്പോഴും മുഴങ്ങുന്നു;
മ്ലാനമാ മുഖമശ്രുകലുഷം മായാതെന്‍റെ
മാനസനേത്രങ്ങള്‍ക്കു മുമ്പിലിപ്പോഴും നില്പൂ.
മായ്ക്കുവാന്‍ നോക്കുന്തോറും മേല്ക്കുമേല്‍ത്തെളികയാ-
ണക്കണ്ണിലകളങ്കസ്‌നേഹത്തിന്‍ മരീചികള്‍.
ഭദ്രവും രാഗാര്‍ദ്രവും ദീനവുമാമാ നോട്ടം
നിദ്രയില്‍പ്പോലും നിത്യമസ്വസ്ഥയാക്കുന്നെന്നെ!'
വിരഹത്തിന്നു ശേഷം നായകനേക്കുറിച്ചു ശത്രുക്കള്‍ നായികയോട് നുണ പറഞ്ഞു കേള്‍പ്പിക്കയുണ്ടായി. ഇതിനെപ്പറ്റിയുള്ള തന്‍റെ നില നായിക നായകനെ ധരിപ്പിച്ചതാണ് 'ശാലിനി'യില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
'എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും,
ഞാനസൂയപ്പെടില്ലെന്‍റെയാണാമുഗ്ദ്ധ-
ഗാനാര്‍ത്തചിത്തമെനിക്കറിയാം, വിഭോ!
അന്യരസൂയയാലേറ്റം വികൃതമാ-
യങ്ങതന്‍ ചിത്രം വരച്ചുകാണിക്കിലും,
കാണുമെന്നല്ലാതതിന്‍ പങ്കമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും.
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവില്ലങ്ങയെ!
അന്ധരോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ല ഞാന്‍.
പ്രസ്തുതവിരഹം നായകനില്‍ വരുത്തിവെച്ച മനഃസ്ഥിതി പ്രകൃതഗ്രന്ഥത്തില്‍ നിന്നും ഒന്നിച്ചു മുകളില്‍ ഉദ്ധരിച്ചിരുന്ന എട്ടുഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. വിരഹദുഃഖംനിമിത്തം ഒടുക്കം നായകന്‍ മരണമടയുന്നത് കവി വര്‍ണ്ണിച്ചിരിക്കുന്നു. 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'ഒരു ദിവസം പുലരൊളിയില്‍' എന്നു തുടങ്ങുന്ന കവിത, എന്നിവയിലത്രേ കവി ഇങ്ങനെ ചെയ്തിട്ടുള്ളത്. ഒടുവില്‍ പറഞ്ഞ കവിത മുകളില്‍ ഉദ്ധരിച്ചിരുന്നല്ലോ. 'സ്പന്ദിക്കുന്ന അസ്ഥിമാട'ത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഭാഗം ചുവടേ ചേര്‍ക്കുന്നു.
'പഞ്ചത ഞാനടഞ്ഞെന്നില്‍ നിന്നെന്‍
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍
പൂനിലാവലതല്ലുന്ന രാവില്‍,
പൂവണിക്കുളിര്‍മാമരക്കാവില്‍,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പില്‍,
മുട്ടിമുട്ടിയിരിക്കുമ്പോഴേവം
രാക്കിളികളന്നെന്നസ്ഥിമാടം
നോക്കി വീര്‍പ്പിട്ടു വീര്‍പ്പിട്ടു പാടും:
'താരകളേ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം?'
ഹന്ത,യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെ പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദംമന്ദം പൊടിപ്പതായ്‌ക്കേള്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടുനിര്‍ത്തിച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍.
അതേതുടിപ്പുകളൊന്നിച്ചു ചേര്‍ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
'മണ്ണടിഞ്ഞു ഞാനെങ്കിലുമിന്നും
എന്നണുക്കളിലേവമോരോന്നും
ത്വല്‍പ്രണയസ്മൃതികളുലാവി-
സ്സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!'
താദൃശോത്സവമുണ്ടോ കഥിപ്പിന്‍
താരകകളേ, നിങ്ങള്‍തന്‍ നാട്ടില്‍?'
സ്പന്ദിക്കുന്ന അസ്ഥിമാടം / മുഖവുര
ചങ്ങമ്പുഴ
മരണാനന്തരം തന്‍റെ പഞ്ചഭൂതാംശങ്ങള്‍ നായികയുടെ വക ഏതു അഞ്ചു സാധനങ്ങളില്‍ച്ചെന്നു ലയിക്കണമെന്നു നായകന്‍ വിചാരിച്ചതിനെ കവി പ്രകൃതഗ്രന്ഥത്തിന്‍റെ 'പഞ്ചഭൂതാദിയുക്തമെന്‍ ഗാത്രം' എന്നു തുടങ്ങുന്ന ഒടുവിലത്തെ കവിതയില്‍ വര്‍ണ്ണിക്കുകയും ചെയ്തിരിക്കുന്നു.
'ആദര്‍ശഗംഗയ്ക്കുറവായി വര്‍ത്തിച്ചൊ-
രാദികവിതന്‍ വിശുദ്ധചിത്തം
ബന്ധുരരാഘവസീതാദിചിത്രങ്ങ-
ളെന്തിനി മണ്ണില്‍ വരച്ചു കാട്ടി?
എല്ലാരും കണ്ടിട്ടു,ണ്ടെല്ലാരും കാണുന്നു,-
ണ്ടാല്ലാസപൂര്‍വ്വമാ രാഘവനെ;
എന്നാല്‍ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല പത്തല്ലൊരായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തില്‍
ലാലസിച്ചീടുന്നിതായിരം വേശ്യകള്‍
ശീലാവതിക്കഥ പാടിപ്പാടി!
ജീവന്‍ മദിപ്പൂ സുഖമദിരാപ്തിയില്‍
നാവിലോ, ഗീത തപസ്സുചെയ്‌വൂ'
(മനുഷ്യന്‍)
എന്നിങ്ങനെ നമ്മുടെ കവി വര്‍ണ്ണിച്ചിട്ടുള്ള ഈ ഭാരതഭൂമിയില്‍, പ്രസ്തുത പ്രണയകഥയുടെ ദുരന്തം കണ്ട്, സൂക്ഷ്മദൃക്കുകള്‍ അദ്ഭുതപ്പെടുന്നതല്ല. 'പ്രണയത്തേക്കാളധികവും ആപല്‍ക്കരമായി ഭവിക്കുന്നത് അത് ഇട്ടുംവെച്ചു പോകുന്ന നഷ്ടാവശിഷ്ടങ്ങളാണ്' എന്നു റൊമാങ് റൊളാങ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ നഷ്ടാവശിഷ്ടങ്ങളും അതു വരുത്തിവെയ്ക്കുന്ന വിഷാദചിന്തയും ചില മനുഷ്യരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചേക്കാം. എങ്കിലും താന്‍ ഇങ്ങനെ ചെയ്യുന്നതല്ലെന്നു കവി തന്നെ മുകളില്‍ ഉദ്ധരിച്ചിരുന്ന 'സൗഹൃദമുദ്രാ'ഭാഗത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഭൂരിഭാഗം കേരളീയര്‍ക്കും തെല്ല് ആശ്വാസകരമായിരിക്കും. 31 വയസ്സുമാത്രം പ്രായമുള്ള കവിയുടെ സ്വഭാവത്തോട് ഒട്ടധികം സാദൃശ്യമുള്ള ഫ്രഞ്ച് കവി വെര്‍ലെയിന്‍റെ 52 വയസ്സുവരെയുള്ള ജീവചരിത്രം പ്രസ്തുതആശ്വാസത്തെ അല്പം വര്‍ദ്ധിപ്പിക്കുകയുംചെയ്യും.
പ്രകൃതഗ്രന്ഥത്തിന് ഇത്‌നരെയുണ്ടായ ചങ്ങമ്പുഴക്കൃതികളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം ലഭിക്കുന്നതാണെന്നു മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. 'ഓണപ്പൂക്കള്‍'ക്ക് പ്രസ്തുത പ്രണയകഥാവര്‍ണ്ണനനിമിത്തം ഇതിനടുത്ത് ഒരു സ്ഥാനം കിട്ടാതെയിരിക്കുന്നതുമില്ല. ഇതിനു കാരണങ്ങള്‍, ഈ രണ്ടു കൃതികളിലും കാണുന്ന വ്യക്തിപരമായ കാവ്യാനുഭവങ്ങളുടെ- അതായത്, പ്രസ്തുത പ്രണയവും അതിന്‍റെ ദുരന്തവും വരുത്തിവെച്ച അനുഭവങ്ങളുടെ- അതിതീക്ഷ്ണതയും, ഇതിന്‍റെ ഫലമായ കാവ്യചിന്താപരിണതിയും, കവിയുടെ കൃതികളില്‍ പലതിലും കാണാറുള്ള അംഗോപാംഗഘടനാസാമര്‍ത്ഥ്യക്കുറവിന്‍റെ അഭാവവുമാണ്. ശ്രീ ചങ്ങമ്പുഴ ഭാഷാപദ്യസാഹിത്യത്തിനു കാഴ്ച്ചവെച്ചിട്ടുള്ള അമൂല്യനിധികളില്‍ ഒന്നായ 'ഒരു കഥ', 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'അതിമാനുഷന്‍', 'പട്ടിണിക്കാര്‍' എന്നിവയിലും 'ഓണപ്പൂക്കളി'ലെ 'വിയുക്ത' മുതലായ ചില കവിതകളിലും പ്രസ്തുത അംഗോപാംഗഘടനാസാമര്‍ത്ഥ്യക്കുറവു സ്പര്‍ശിച്ചിട്ടുപോലുമില്ല. പ്രകൃതഗ്രന്ഥത്തിലെ 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'വൈരുദ്ധ്യം', 'സൗഹൃദമുദ്ര' മുതലായവയും 'ഓണപ്പൂക്കളി'ലെ 'വൃത്തം' എന്നതും കവിയുടെ കാവ്യചിന്താപരിണതി സ്ഥാപിക്കുന്നുണ്ട്. പ്രകൃതഗ്രന്ഥത്തിലെ പുരോഗമനസാഹിത്യക്കവിതകള്‍ എയ്യുന്ന ശരങ്ങള്‍, ശ്രീ അബ്ദുല്‍ഖാദര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പഴയ പുരോഗമനസാഹിത്യകവിതകള്‍ പൊഴിക്കുന്ന പുഷ്പശരങ്ങളല്ല; പിന്നെയോ, ഏറെക്കുറേ സുമങ്ങള്‍ കൊണ്ടു പൊതിഞ്ഞ നാരാചശല്യാഗ്രങ്ങളുള്ള അമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു.
'ഇന്നത്തെ സംഗീതജ്ഞന്മാര്‍' എന്ന തന്‍റെ കൃതിയില്‍ റൊമാങ് റൊളാങ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'മഹാന്മാരായ കലാകാരന്മാരുടെ ജീവചരിത്രങ്ങള്‍ പരിശോധിക്കുന്നതായാല്‍, അവര്‍ അനുഭവിച്ച സങ്കടങ്ങളുടെ പാരമ്യം കണ്ട് അദ്ഭുതപ്പെട്ടുപോകും. ജീവിതത്തിലെ നൈരാശ്യങ്ങളും അഗ്നിപരീക്ഷകളും മറ്റുള്ളവരേപ്പോലെ അവര്‍ക്കും അനുഭവിക്കേണ്ടതായി വരുന്നതു മാത്രമല്ല ഇതിനു കാരണം. സൂക്ഷ്മഗ്രഹണശക്തി അധികമുള്ളതു നിമിത്തം കലാകാരന്മാരേയാണ് അവ അത്യധികം പീഡിപ്പിക്കാറുള്ളതും. പ്രസ്തുത സങ്കടപാരമ്യത്തിന്‍റെ പ്രധാനകാരണം, തങ്ങളുടെ പ്രതിഭ തങ്ങളെ സമകാലികരേക്കാള്‍ ഇരുപതോ മുപ്പതോ അമ്പതോ വര്‍ഷങ്ങള്‍ക്കു (ചിലപ്പോള്‍ ഏതാനും ശതാബ്ദങ്ങള്‍ക്കു) മുന്നോട്ടുള്ള കാലത്തില്‍ സ്ഥാപിച്ച്, തങ്ങളുടെ ജീവിതത്തെ നാശപ്പെടുത്തി, വിജയിക്കുന്നതിനു മാത്രമല്ല, ജീവിക്കുന്നതിനു പോലും ഭഗീരഥപ്രയത്‌നം ചെയ്യുവാന്‍ അവരെ നിര്‍ബന്ധിക്കുന്നതുമാകുന്നു.' സാര്‍വത്രികമായ ഈ അനുഭവവും 'സൃഷ്ടിക്കുന്നതാകയാല്‍ മരണത്തെ ജയിക്കാം' എന്നു പ്രസ്തുത മഹാസാഹിത്യകാരന്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതും, മനസ്സിലാക്കി ശ്രീ ചങ്ങമ്പുഴ അനന്യസദൃശ്യങ്ങളായ തന്‍റെ ഗാനങ്ങള്‍ മുഖേന കേരളീയരെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് നീണാള്‍ വാഴുമാറാകട്ടെ!
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
സ്പന്ദിക്കുന്ന അസ്ഥിമാടം
അവതാരിക
- പൊന്‍കുന്നം വര്‍ക്കി
അവശതയുടെ ഒരു സമ്മതപത്രമാണ് അവതാരിക. കവിത കെട്ടിയെടുക്കുന്നവര്‍ പലര്‍ക്കും അത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. കവികള്‍ ഇവിടെ ഒട്ടും കുറവല്ല. അച്ചടിശാലകളില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്ന വിവാഹമംഗളാശംസാപത്രികകളും വിശേഷാല്‍പ്രതികളുമൊക്കെ അതു സമ്മതിക്കുന്നു. 'നൂറുനൂറ്റാണ്ടുകാല'വുമായി ഇറങ്ങിത്തിരിക്കുന്ന കവിമല്ലന്മാര്‍ വളരെപ്പേര്‍ നമ്മുടെ ദിവസങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ചുപോരുന്നു. ചില അവതാരികകള്‍ കാണുമ്പോളാണ് കൂട്ടത്തില്‍ ജീവിച്ചുപോരുന്ന പ്രസ്തുതകവികളുടെ അതുവരെ അറിയാതിരുന്ന അബദ്ധം നമുക്കു മനസ്സിലാകുക. എന്നാല്‍ ശ്രീ ചങ്ങമ്പുഴയെപ്പോലെ വിശ്രുതനായ ഒരു കവി അവതാരികാരോഗത്തില്‍ നിന്നു ഇനിയും വിമുക്തനാകാത്തത് അദ്ഭുതകരമായിരിക്കുന്നു. വിദിതന്മാരും വിജ്ഞന്മാരുമായ സാഹിത്യോപാസകന്മാര്‍, സഹൃദയന്മാരെ പരിചയപ്പെടുത്താന്‍ അവതാരകന്മാരായി ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സപന്ദിക്കുന്ന അസ്ഥിമാടം എന്ന ഈ വിശിഷ്ടകൃതി അവതാരികയ്ക്കായി അയച്ചുതന്നപ്പോള്‍ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. അവതാരികാകാരനെ പരിചയപ്പെടുത്തുവാന്‍ അദ്ദേഹം പ്രതിലോമഗതിയില്‍ സഞ്ചരിക്കുന്നു എന്നേ ഇതിനര്‍ത്ഥമുള്ളു. ഏതായാലും ഈ വിട്ടവീഴ്ച്ചയ്ക്കു ഞാന്‍ എന്‍റെ കൃതജ്ഞത ആദ്യമായി അദ്ദേഹത്തിനു സമര്‍പ്പിച്ചുകൊള്ളുന്നു.
കേരളം ഒട്ടേറെ കവികളെ പോറ്റുകയുണ്ടായി. എന്നാല്‍ കേരളത്തെ സൃഷ്ടിക്കുവാന്‍ ശ്രമിച്ച കവികള്‍ നന്നേ അപൂര്‍വ്വമാണ്. പദ്യം 'കെട്ടിയെടുക്കുന്ന'തിലാണ് അവരുടെ ശ്രദ്ധ ഏകാഗ്രതയോടുകൂടിനിന്നത്. ഇതു നിമിത്തം ഗദ്യശാഖയെ അപേക്ഷിച്ച് വല്ലാത്ത ഒരു പള്ളവീര്‍ക്കല്‍ പദ്യത്തിന് ഉണ്ടായിട്ടുണ്ട്. സാഹിതത്യശരീരത്തില്‍ ഒരു വശത്തിനു മാത്രമായുണ്ടായ ഒരു പ്രത്യേകതരം നീര്‍വീഴ്ച്ചയായിച്ചാണ്, ഇതു പരിണമിച്ചിരിക്കുന്നത്. മലയാളഭാഷയുടെ ചരിത്രത്തില്‍ ജീവിതവും സാഹിത്യവും അനന്തതയില്‍ വെച്ചുപോലും യോജിക്കാത്ത രണ്ടു സമാന്തരരേഖകളായി സഞ്ചരിച്ചിരിക്കുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഔദാര്യം സ്വീകരിച്ച് അവരുടെ ആശ്രിതന്മാരായി ജീവിച്ച കവികള്‍ തങ്ങളുടെ സുഭിക്ഷതയുടെ ഭ്രമത്താല്‍ കാണേണ്ടതു കണ്ടില്ല. ഉപരിതലത്തില്‍ നിന്ന ന്യൂനപക്ഷത്തിനു വേണ്ടി താഴ്‌വരകളില്‍ തളിര്‍ത്തു കിടന്ന ഭൂരിപക്ഷത്തെ അവരില്‍ അധികം പേരും വിസ്മരിച്ചു. കല്പനാലോകത്തില്‍ മനുഷ്യബന്ധമില്ലാത്ത കുമിളക്കൂട്ടങ്ങള്‍ അവര്‍ ഊതിവീര്‍പ്പിച്ചു. സ്ത്രീകളുടെ ബാഹ്യാകാരത്തെ മാത്രം ഭംഗിയായി പരിശോധിക്കാതെയിരുന്നില്ല. അതില്‍ ഉന്തിയും പൊന്തിയും തുടുത്തും കാണപ്പെട്ട ഭാഗങ്ങള്‍ക്കുവേണ്ടി തങ്ങളുടെ പ്രധാനപ്പെട്ട പദങ്ങളെ നിര്‍ല്ലോഭം വാരിയെറിഞ്ഞു. മനുഷ്യഹൃദയത്തെ തുറക്കാനും, ഉന്നതചിന്തകളെ അഴിച്ചുവിടാനുമുള്ള ആഹ്വാനം അറിയാതെതന്നെ, നമ്മുടെ ചില സാഹിത്യവ്യവസായികള്‍ക്കു കവികുലകിരീടപതിമാരാകാന്‍ സാധിച്ചു. സ്വതന്ത്രമായ ഒരു ജനതതിയെ സൃഷ്ടിക്കേണ്ട വേദനയില്‍ നിന്ന് അവര്‍ വിദൂരവര്‍ത്തികളായിരുന്നു. മാന്തളിരുണ്ടു കണ്ഠം തെളിച്ചു കളകാകകളിരവമുയര്‍ത്തിയ പൂങ്കുയിലുകള്‍, ആടുന്ന മയിലുകള്‍, കാമോത്സവം കൊണ്ടാടുന്ന അമരസുന്ദരിമാര്‍, പ്രേമത്തിനു വേണ്ടി ജീവത്യാഗം ആചരിച്ച കുറേ രക്തസാക്ഷികള്‍- ഇതിന്നപ്പുറത്ത് അന്നൊരു പ്രപഞ്ചമുണ്ടായിരുന്നില്ല. പരമാര്‍ത്ഥം പറഞ്ഞാല്‍ അവിടെ നിന്ന് ഒരു തീപ്പൊരിപോലും പൊട്ടിത്തെറിച്ചില്ല. അനുഭവങ്ങളുടെ സംഘട്ടനത്തില്‍നിന്ന് ഒരു ഗര്‍ജ്ജനം പോലുമുയര്‍ന്നില്ല. ആപത്തു നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിതത്തിന്‍റെ സുസ്ഥിതിയ്ക്കു വേണ്ടി ഒറ്റ വിളംബരം പോലും മുഴങ്ങിയില്ല. ഉപരിതലത്തിലെ വെട്ടിത്തിളക്കിത്തിലല്ലാതെ, ഉള്ളിലെ ചുഴിയിലേക്ക്, ഇറങ്ങിച്ചെന്നില്ല. പക്ഷേ, അവരില്‍ പലരെയും കവികളായി നമമുടെ സാഹിത്യചരിത്രം ബഹുമാനിക്കുന്നു.
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
മരവിച്ചുനിന്ന ഈ രണ്ടുപാരമ്പര്യത്തില്‍നിന്നു വിപ്ലവത്തെ വിളിച്ചുണര്‍ത്തിയ രണ്ടു ജീവിതഗായകന്മാരാണ് ആശാനും വള്ളത്തോളും. മുളച്ചുയരുന്ന ജനകീയാഭിലാഷങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശം നല്കാനും , ജനമതയില്‍ നിന്ന് ആവേശംകൊണ്ട് അവരെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങള്‍ രചിക്കാനുമുള്ള കവികളുടെ നിര, ആശാനെക്കൊണ്ടോ വള്ളത്തോളിനേക്കൊണ്ടോ മാത്രം പൂര്‍ണ്ണമല്ല. ജീവിതത്തില്‍ നിന്നു ഭിന്നമല്ലാത്ത വിശ്വസാഹിത്യകൃതികളുമായി ആത്മബന്ധം സാധിച്ചവരും ഭാരതത്തിന്‍റെ ധാര്‍മ്മികാസക്തിയെപ്പറ്റി അഭിമാനം നിറഞ്ഞവരും കുതിച്ചു കയറിയ പാശ്ചാത്യാദര്‍ശപ്രവാഹത്തെ വിശകലനം ചെയ്തു ഗ്രഹിച്ചവരുമായ സാഹിത്യകാരന്മാരുടെ ഒരു നിര മലയാളഭാഷയ്ക്ക് ആവശ്യാമായിത്തീര്‍ന്നു. നീതിയുടേയും സുഖത്തിന്റേയും വിസിതൃതമണ്ഡലത്തില്‍ പുതിയസൃഷ്ടിക്കായി വെമ്പല്‍ക്കൊള്ളുന്ന ജലതയാണ് അവരുടെ ഇടയില്‍ അധിവസിക്കുന്നത്. ജാതിമത്സരം, സാമുദായികഗുരാചാരം, മുതലാളിമാരും തൊഴിലാളികളുമായുള്ള മത്സരം, നിര്‍ഭയം ചിന്തിക്കുവാനോ ചിന്തിക്കുന്നതു നീതിക്കുവേണ്ടി പറയാനോ ഉള്ള സ്വാതന്ത്ര്യത്തിന്‍റെ അഭാവം, വിശപ്പ്, മര്‍ദ്ദനം, ചൂഷണം, വ്യഭിചാരം എന്നിതുകളാല്‍ കലുഷമായിത്തീരുന്ന സാമുദായികാന്തരീക്ഷത്തില്‍ നിന്നു യഥാര്‍ത്ഥ കലാകാരന്മാര്‍ അവതരിക്കാറുണ്ട്. ഈ ചൂടുകൊണ്ട് ഹൃദയം ഉണര്‍ന്ന്, കേരളത്തില്‍ ഉയര്‍ന്ന രണ്ടു മനുഷ്യകഥാനുഗായികളാണ് ശ്രീമാന്മാരായ ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും.
ചങ്ങമ്പുഴക്കവിതകള്‍ സാഹിത്യലോകത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കുന്നുണ്ട്. വിമര്‍ശകവീരന്മാര്‍ ആ യുവാവിനെ നോക്കി കയര്‍ക്കുന്നു. പ്രായം തികഞ്ഞ കവികള്‍, യൗവ്വനം ഇനിയും അതിക്രമിച്ചിട്ടില്ലെങ്കിലും പടവെട്ടിപ്പടരുന്ന കീര്‍ത്തിപ്പരപ്പോടുകൂടിയ ആ സ്വതന്ത്രഗായകന്‍റെ നേര്‍ക്ക് പാണ്ഡിത്യാരോപണങ്ങള്‍ നിരത്തുന്നു. എന്നാല്‍ ശ്രീ. ചങ്ങമ്പുഴയാകട്ടെ,
'എത്രനാള്‍ നിഗൂഢമാം നിര്‍ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നില്ക്കും പുഴതന്നൊഴുക്കുത്തില്‍?'
എന്നു ചോദിച്ചുകൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുന്നു.
ശ്രീ ചങ്ങമ്പുഴയുടെ കാവ്യകലയുടെ വിജയം അദ്ദേഹത്തിന്‍റെ ശത്രുക്കളുടെ ആരോപണങ്ങളേക്കാള്‍ വലുതാണ്. കല ജീവിതത്തിനു വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സംസ്‌കാരത്തിന്‍റെ ഈടുവയ്പിലെ മുതലുകളത്രയും അതിന്‍റെ വ്യാപാരഫലങ്ങളാണെന്നും, അതു വേദനയില്ലാത്ത ലോകത്തിനുവേണ്ടിയുള്ള പരിശ്രമമാണെന്നു അദ്ദേഹം ധരിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ രക്തംകൊണ്ട് നിറം പിടിപ്പിക്കാത്ത ചിത്രങ്ങള്‍ ഉയര്‍ത്താന്‍ ആ ആരാധകന്‍ ഒരുങ്ങാറില്ല. അപൂര്‍ണ്ണനായ മനുഷ്യന്‍റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയത്‌നങ്ങള്‍ക്കുമുമ്പില്‍ കലയെ അദ്ദേഹം പൂര്‍ണ്ണ ഹൃദയത്തോടുകൂടി വിശ്വസിക്കുന്നു. ജീവിതത്തിന്റേയും അതിന്‍റെ ശക്തിവിശേഷങ്ങള്‍ ഒളിച്ചുനില്ക്കുന്ന ഹൃദയത്തേയും വിശകലനം ചെയ്ത് അനുഭവൈക്യവേദ്യമായി അദ്ദേഹത്തിന്‍റെ ആത്മഗാഥകള്‍ പുറപ്പെടുന്നു. അതിലെ ഭംഗി നിറഞ്ഞ ശൈലികളില്‍ക്കൂടി ഭാഷ ചെണ്ടണിയുന്നു. വായനക്കാര്‍ ധരിക്കേണ്ടത് ഏതൊന്നോ, അതു ധരിപ്പിക്കുവാന്‍ ശ്രീ ചങ്ങമ്പുഴയുടെ പ്രതിപാദനരീതിയ്ക്ക് പ്രത്യേകസാമര്‍ത്ഥ്യമുണ്ട്. അതിന്‍റെ വൈചിത്ര്യവും ഒന്നു വേറെത്തന്നെ. പ്രമേയം വായനക്കാരനു ഇഷ്ടമല്ലാത്തതാണെങ്കില്‍ക്കൂടി ഉപേക്ഷിക്കുവാന്‍ സാധിക്കാത്ത ഒരു വശ്യശക്തി നെടുനീളം അതില്‍ പ്രകാശിക്കുന്നു. വൃത്തത്തിനോ പ്രാസാലങ്കാരങ്ങള്‍ക്കോ ആയി അദ്ദേഹത്തിന്‍റെ കാവ്യഭംഗി തെണ്ടിത്തിരിയാറില്ല. വെറും നഗ്നതയോ, നിറഞ്ഞ ആഡംബരകോലാഹലമോ അതില്‍ കാണുകയില്ല. ലളിതവും സൂക്ഷ്മവുമായ മറയ്ക്കലില്‍ക്കൂടി നൈസ്സര്‍ഗികമായ ഒരു ഭംഗി അതില്‍ ഓളം തല്ലുന്നു. കൂലംകുത്തികുതിക്കുന്ന വര്‍ഷകാലതടിനിയോടല്ല, ഇരുവശവും വെണ്മണല്‍പ്പരപ്പണിഞ്ഞ കന്നിയാറുകളോടാണ്, അതിനു സാധര്‍മ്യം. സോല്ലാസം ദാഹശമനത്തിനുതകുന്ന കുളിരണിത്തടാകങ്ങലും, വിശ്രമിക്കാന്‍ കൊള്ളാവുന്ന തണലുകളും അതില്‍ നിറഞ്ഞു നില്ക്കുന്നു. മലയാളഭാഷയുടെ അഹങ്കാരം അതില്‍ പലേടത്തും മുഴങ്ങുന്നു എങ്കിലും വിനയാന്വിതം അവയേ നോക്കികൊണ്ട്, അദ്ദേഹം പറയുന്നു:
'വമ്പിച്ച ഫലവൃക്ഷമൊന്നുമി,ല്ലെന്നാലെന്തീ-
ച്ചെമ്പനീര്‍പ്പൂന്തോപ്പെനിക്കേകിയല്ലോ, ഹാ, ദൈവം!'
പുതുപുഷ്പങ്ങളും പുത്തന്‍തളിരുകളുമണിഞ്ഞ വസന്തത്തിന്‍റെ മാറില്‍ തലചായ്ച്ച് നില്ക്കുന്ന ആ രമ്യോദ്യാനത്തെ നോക്കിക്കൊണ്ട് ആ ഗായകന്‍ അപേക്ഷിക്കുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
'ഇക്കാട്ടുപൂക്കളുംകൊണ്ടര്‍ച്ചനയ്ക്കു നിന്‍
തൃക്കാല്ക്കല്‍ നില്പിതിസ്സാഹിതീസേവകന്‍
അച്ഛിന്നകൗതുകം ഭക്തനര്‍പ്പിക്കുമി-
ത്തുച്ഛോപഹാരമിതംഗീകരിക്കണേ.'
കാലം അതിന്‍റെ ബലമേറിയ മുറത്തിലിട്ടു കവികളെ പാറ്റിനോക്കുന്നു. സമുദായടിക്കറ്റിന്മേല്‍ കേറിപ്പറ്റിയ പതിരുകള്‍ അപ്പോള്‍ പറക്കുകയായി. യമകവും ഭാണവും കൊണ്ടുള്ള വ്യായാമവൈദഗ്ദ്ധ്യങ്ങള്‍ അവിടെ നിന്നും തെറിക്കയായി. കാലത്തിന്‍റെ ആഹ്വാനം ആദരിച്ച് അതിന്‍റെ പ്രതിനിധിയായി ജനങ്ങള്‍ക്കുവേണ്ടി പ്രകാശിച്ച നെന്മണികള്‍ മാത്രം ശേഷിക്കുന്നു. 'വിപുലപാണ്ഡിത്യച്ചുമടുതാങ്ങികള്‍ വിഗതചേഷ്ടരായ് നിലകൊള്‍കെ' കാലത്തെ അവമാനിക്കാത്ത കൃതാര്‍ത്ഥയോടും, കാലത്താല്‍ സമ്മാനിക്കപ്പെടുന്ന കൊടിയടയാളത്തോടും കൂടി ശ്രീ ചങ്ങമ്പുഴയുടെ കാവ്യകല മുന്നോട്ടു സഞ്ചരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉത്ക്കൃഷ്ടമായ കവനപാടവത്തിന്‍റെ ഉപഹാരമാണ് സ്പന്ദിക്കുന്ന അസ്ഥിമാടം.
ഇരുപത് ആത്മഗീതകങ്ങളും, അന്‍പത്തിയെട്ട് ഉപഗീതകങ്ങളുമാണ് ഇതിലെ ഉള്ളടക്കം. സ്പന്ദിക്കുന്ന അസ്ഥിമാടം, ഹൃദയമുള്ള സര്‍പ്പം, ഒരു കഥ, നക്ഷത്രം, മരിച്ച സ്വപ്നങ്ങള്‍, ശാലിനി ഈ കവിതകള്‍ പൊട്ടാത്ത കനകനൂലുകള്‍കൊണ്ട് പരസ്പരം ബദ്ധങ്ങളായ ഹൃദയങ്ങളുടെ നീറുന്ന നിശ്വാസങ്ങളാണ്. വഞ്ചന, കൃതഘ്‌നത, വേര്‍പാട് എന്നിവയുടെ സംഘര്‍ഷണത്താല്‍ തീപിടിച്ച മൃദുലപേശികളുടെ സ്പന്ദനങ്ങളാണ് അവ. പശാചാത്താപത്തിന്‍റെ വിലയേറിയ കണ്ണുനീരും ആത്മാവിന്‍റെ അലങ്കാരരഹിതമായ ഭാഷയും അതില്‍ പ്രകാശിക്കുന്നു. 'ഉപാസിനി', 'ആനന്ദലഹരി', 'ആ കുഗ്രാമത്തില്‍', 'എന്നിട്ടും വന്നില്ല', 'പുലപ്പെണ്ണിന്‍റെ പാട്ട്', 'വൈരുദ്ധ്യം' ഇവ ഉത്ക്കൃഷ്ടവും അകൃത്രിമരമണീയവുമായ പ്രേമാനുഭൂതിയുടെ സ്മരണകളും വ്യാഖ്യാനങ്ങളുമായി നില്ക്കുന്നു. 'ഭാവത്രയം', 'ജീവിതം', 'തെങ്ങുകളുടെ വിഡ്ഢിത്തം', 'പട്ടിണിക്കാര്‍' ഈ കവിതകള്‍ പരിസരത്തിലെ പരമാര്‍ത്ഥങ്ങളുടെ പ്രചോദനത്താല്‍ ഉദ്ബുദ്ധമായ ആത്മാര്‍ത്ഥതയുടെ നിവേദനങ്ങളാണ്.
ആനന്ദാനുഭൂതിയുടെ പുളകോദ്ഗമകാരിയായ മധുരസ്മരണകളെ കിക്കിളിയിട്ടുണര്‍ത്താനായി വെണ്‍കതിര്‍ വിതറി പുരോഭാഗത്തു വന്നുനിന്ന ഒരു പ്രഭാതത്തെ നോക്കി, പരിതപ്തിമാനസനായി ഉരുകിക്കൊണ്ടിരുന്ന കവി പാടിത്തുടങ്ങുന്നു:
'അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍മുന്നിലെത്തി.'
നിര്‍ഭാഗ്യചരിതന്മാരായ കാമുകന്മാരുടെ ഹൃദയങ്ങള്‍ പലതും പൊട്ടിത്തകര്‍ന്നു. കാലവാതത്തിന്‍റെ ആഘാതത്താല്‍ ഭാഗ്യസൂനങ്ങള്‍ പലതും അടര്‍ന്നുവീണു. എന്നിട്ടും ഈ കൊച്ചുനീര്‍പ്പോളയ്ക്കു പൊട്ടാറായില്ല! ആ മധുരസ്മരണകള്‍ ഞാന്‍ ഒന്നു അയവിറക്കിക്കൊള്ളട്ടെ. അല്പനേരത്തേക്കെങ്കിലും അങ്ങനെ, മരുഭൂമിയില്‍ കാലുകുത്തിനില്‍ക്കുന്ന എന്‍റെ തല വിണ്ണിലേക്ക് ഒന്നുയര്‍ന്നുകൊള്ളട്ടെ. മര്‍ദ്ദകസംഘക്കാരായ ദുഃഖചിന്തകളോട് ഇങ്ങനെ അപേക്ഷിച്ചുകൊണ്ട് കവി ആ സ്മരണകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു:
'സുപ്രഭാതമേ, നീയെനിക്കന്നൊ-
രപ്‌സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍-
സ്‌നേങമൂര്‍ത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടി കോള്‍മയിര്‍ക്കൊള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.'
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
നീറുന്ന ചിന്തകള്‍ ഒന്നിനുപുറകേ ഒന്നായി ഉയരുമ്പോഴും, തന്‍റെ ജീവിത്തിന് അനിര്‍വചനീയമായ കുളിര്‍മ്മ സമ്മാനിക്കുന്ന ഒരു സൗഭാഗ്യദേവതയെ എല്ലാ രംഗങ്ങളിലുംഅദ്ദേഹം ദര്‍ശിക്കുന്നു. പ്രേമപാരവശ്യത്തോടുകൂടിയാണ്, ആ മാനിനിയെ അദ്ദേഹം വീക്ഷിക്കുക; ദേവി എന്ന് ആദരവോടുകൂടിയാണ് അദ്ദേഹം അവരെ വിവക്ഷിക്കുക. തന്‍റെ ജീവിതത്തിനു വെളിച്ചംതൂകുന്ന വൈദ്യുതമന്ദിരമായും, കൃതഘ്‌നതകള്‍ ക്ഷമിക്കേണ്ട സ്‌നേഹരൂപിണിയായും, മരണത്തിനുപോലും മായ്ച്ചു കളയാന്‍ പാടവമില്ലാത്ത പ്രേമമുദ്രയായും ആ വിശിഷ്ടനക്ഷത്രത്തെ അദ്ദേഹം ആരാധിക്കുന്നു. സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ നിന്ന് അവഗണിക്കാന്‍ പാടില്ലാത്ത ഒരു സന്ദേശം ആ മംഗളദേവതയുടെ സന്നിധിയില്‍ അദ്ദേഹം സമര്‍പ്പിക്കുന്നു. അതു മറ്റൊന്നുമല്ല: തന്‍റെ ഭൗതികാവശിഷ്ടം ആറടിമണ്ണില്‍ വിശ്രമിക്കുമ്പോഴും, ആ അസ്ഥിമാടം അര്‍ത്ഥവ്യഞ്ജകമായി സ്പന്ദിച്ചുകൊണ്ടിരിക്കുമെന്ന്; പാലപ്പൂക്കളില്‍നിന്നും പരിമളം പറന്നെത്തി പാതിരയെ പുണര്‍ന്നൊഴുകുമ്പോള്‍- ചന്ദ്രിക മഞ്ഞണിഞ്ഞു മദാലസയായി നൃത്തം ചെയ്യുമ്പോള്‍- മരക്കൊമ്പുകളില്‍ കൊക്കുരുമ്മി മുട്ടിമുട്ടിയിരുന്ന് ആ സ്പന്ദനം ശ്രദ്ധിക്കുന്ന കിളികള്‍ അതില്‍ അന്തര്‍ഹിതമായിരിക്കുന്ന സന്ദേശം വിളിച്ചു പറയുന്നതായിരിക്കുമെന്ന്; മനുഷ്യബന്ധമില്ലാതെ വിദൂരതകളില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളോട് അപ്പോള്‍ ആ കിളികള്‍ ഇങ്ങനെ വിളിച്ചുചോദിക്കുന്നതായിരിക്കുമെന്ന്:
'ഈദൃശോത്സവമുണ്ടോ കഥിപ്പിന്‍
താരകകളേ, നിങ്ങള്‍തന്‍ നാട്ടില്‍?'
ഹൃദയമുള്ള സര്‍പ്പത്തില്‍ക്കൂടി ആ ദേവിയുടെ സന്നിധിയിലൊരു ഒരു പരമാര്‍ത്ഥം സമര്‍പ്പിക്കുന്നു- ദേവീ, ഞാന്‍ ഒരു ദൈവദൂതനല്ല; തെറ്റുപറ്റാവുന്ന ഒരു മനുഷ്യന്‍ മാത്രം. എന്‍റെ അപരാധങ്ങള്‍ അസംഖ്യങ്ങളത്രേ. ഉഗ്രകാകോളം വമിക്കുന്ന ഒരു സര്‍പ്പമാണു ഞാന്‍. പക്ഷേ, എനിക്കും ഒരു ഹൃദയമുണ്ട്. നിന്നെ മാത്രം ഞാന്‍ കൊത്തുകയില്ല; നിന്നെ മാത്രം ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നാല്‍,
'തെറ്റിദ്ധരിച്ചിരുന്നെന്നെ നീ പോലുമെന്‍
കഷ്ടകാലത്തിന്‍റെ ശക്തിമൂലം
...........................................................
ശത്രുക്കളാണെനിക്കൊക്കെ, നീ മാത്രമേ
മിത്രമായിന്നെനിക്കുള്ളു മന്നില്‍.
...............................................................
നീ മാത്രമാന്നൊന്നെ വിശ്വസിച്ചാല്‍ മതി
നീറുമല്ലെങ്കിലെന്നന്തരംഗം.
വഞ്ചിക്കയില്ലയേ നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പിറ്റു ഞാന്‍ വീഴുവോളം.
.................................................................
സര്‍പ്പമാകാം ഞാന്‍, വിഷം വമിക്കാം, ഉഗ്ര-
ദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ,
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ
കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം.
..................................................................
ദേവി 'നീ കാണുമീമട്ടില്‍' നിന്മുന്നില്‍ ഞാന്‍
ദേവനായ് നില്ക്കും മരിക്കുവോളം.'
മനുഷ്യന്‍ ക്രൂരനോ വഞ്ചകനോ സര്‍പ്പമോ ഒക്കെയാകാം. പക്ഷേ, ഒരു പരമാര്‍ത്ഥമെങ്കിലും അയാള്‍ക്ക് ഇല്ലാതിരിക്കണമെന്നില്ലല്ലോ. ഈ പരമാര്‍ത്ഥം തന്‍റെ ദേവി വിശ്വസിക്കണമെന്ന് ആ പ്രേമഗംഭീരനു നിര്‍ബന്ധവുമില്ല. എന്നാല്‍ വേദനയനുഭവിക്കുന്ന ഈ ഹൃദയത്തിന്‍റെ പരമാര്‍ത്ഥങ്ങള്‍ അവിശ്വസനീയത്തക്കവിധം സംസ്‌കാരം മുന്‍വിധിയോടുകൂടി നില്ക്കരുതേ എന്നു മാത്രമാണ് ആ ദുഃഖിതന്‍റെ അപേക്ഷ. ഈ പ്രേമനിവേദനത്തിലെ ശിഥിലചിന്തകള്‍ സമാഹരിച്ചിരിക്കുന്ന മറ്റൊരു കവിതാഭാഗമാണ് 'ഒരു കഥ'. കരുണം കരകവിഞ്ഞ് ഒഴുകുന്ന ഒരു കഥ പറയാം, നിങ്ങള്‍ കരയരുതേ, എന്ന് അപേക്ഷിച്ചുകൊണ്ട് ആ കഥ തുടരുന്നു- പക്ഷേ, കാഥികന്‍ തെറ്റിധരിക്കുന്നതുപോലെ കേള്‍വിക്കാരുടെ മനസ്സ് ദുഃഖഭരിതമാകുന്നില്ല; ചൂടുപിടിക്കുന്നുമില്ല. കഥയും, കേള്‍വിക്കാര്‍ കരയുമെന്നുമുള്ള ഉത്തമവിശ്വാസവും ഒരുപോലെ ദുഃഖപര്യവസായിയായിത്തീരുന്നു. ഇതിലെ കഥാപാത്രങ്ങളെ സംബന്ധിച്ച പരമാര്‍ത്ഥം ഇതാണ്:
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
'നീരസം പരസ്പരമില്ലാര്‍ക്കുമാര്‍ക്കും പക്ഷേ,
നീറി നീറി മാനസം ദ്രവിക്കയാണെല്ലാര്‍ക്കും.'
കുറച്ചു നീരസം അവര്‍ക്കു സൂക്ഷിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഉള്ളുനീറലിന്‍റെ ഭാരത്തിന് തെല്ല് ആശ്വാസം കിട്ടുമായിരുന്നു. പക്ഷേ, പരമാര്‍ത്ഥം അങ്ങനെയല്ല. ഇതാണ്, ഈ കഥയിലെ ദുഃഖഭൂയിഷ്ഠമായ ഭാവം. ഇതിലെ തെറ്റുകാരെ കണ്ടുപിടിക്കയെന്നതു ബുദ്ധിയുള്ളവരുടെ ആവശ്യമല്ല. പരിസരത്തിന് അടിപ്പെട്ടുപോകുന്ന മനുഷ്യഹൃദയത്തിന്‍റെ ദൗര്‍ബല്യം മനസ്സിലാക്കുന്നതിന് ഈ കഥ വളരെ സഹായിക്കും. സദാചാരബോധത്തിന്‍റെ നട്ടെല്ലിന്മേല്‍ കരുണം ഇതില്‍ ഉയരുന്നില്ല. ഉയര്‍ത്തണമെന്നു കവിക്കു മനഃപൂര്‍വ്വവുമില്ല. തന്നെയല്ല, സദാചാരബോധങ്ങളെന്നറിയപ്പെടുന്ന മിനുങ്ങുന്ന കള്ളനാണയംകൊണ്ട് പങ്കുകച്ചവടത്തിന് അദ്ദേഹത്തിന് ആഗ്രഹവുമില്ല. ദുഃഖപര്യവസായിയായ ഈ കഥയ്ക്കുശേഷം ഹൃദയത്തിന്‍റെ നീറലിന് തെല്ല് ആശ്വാസം കിട്ടാന്‍ കാഥികന്‍ ദൂരദിക്കില്‍ ഒരിടത്തു ചെന്നുചേരുന്നു. 'മരിച്ച സ്വപ്നങ്ങള്‍' ഓരോന്നും അദ്ദേഹത്തിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. യൗവനത്തിന്‍റെ വൃന്ദാവനഭൂമിയില്‍ പ്രേമമുരളിയൂതി നിന്ന ആ പ്രേമഗായകന്‍റെ ചുറ്റും നൃത്തംചെയ്ത സങ്കല്പഗോപികളേയും അദ്ദേഹം സ്മരിക്കുന്നു. യുദ്ധം ചെയ്തു തളര്‍ന്നപ്പോള്‍ ബുദ്ധിക്കു കിട്ടിയ പാകതയോടുകൂടി ആ ചിന്താശീലന്‍ പറയുന്നു:
'ഇന്നോ ജഗത്തേ, നമസ്‌കരിക്കുന്നു ഞാന്‍
എന്നെ നീ വീണ്ടും ചവിട്ടരുതേ.
.................................................................
കഷ്ടം വിദൂരനഗരമേ, നിന്മടി-
ത്തട്ടില്‍ ഞാനീവിധം വന്നുചേര്‍ന്നു.
നീയെന്‍റെ ജന്മഭൂവല്ലല്ലോ മന്മനം
നീറുന്ന കണ്ടു രസിച്ചുനില്ക്കാന്‍
തമ്മില്‍ പരിചയമില്ലാത്ത മര്‍ത്ത്യരേ,
നിങ്ങള്‍ക്കിടയില്‍ ഞാന്‍ വന്നുചേര്‍ന്നു
എന്നുറ്റമിത്രങ്ങളല്ലല്ലോ മല്‍പ്രാണ-
ദണ്ഡത്തില്‍ കോള്‍മയിര്‍കൊള്ളാന്‍ നിങ്ങള്‍.
...................................................................
എന്‍ തോഴരലല്ലോ നിങ്ങലെന്നുല്‍ക്കര്‍ഷ-
ചിന്തയിലസ്വസ്ഥചിത്തരാകാന്‍.'
അദ്ദേഹത്തിന്‍റെ ദേവി ഹൃദയഹീനയല്ല. ആ വിഷമുള്ള പാമ്പിന്‍റെ ഹൃദയത്തേപ്പറ്റി അവള്‍ക്ക് അവിശ്വാസമില്ല. ആ അസ്ഥിമാടത്തിലെ സ്പന്ദനങ്ങള്‍ ഓരോന്നും ആവേശജനകമായ ജീവിതഗാനത്തിന്‍റെ താളങ്ങളാണെന്നുള്ള കാര്യത്തില്‍ ആ ആര്‍ദ്രചിത്തയ്ക്ക് സന്ദേഹമില്ല. ദൗര്‍ബല്യങ്ങളും വിസ്തൃതികളുമൊക്കെയുണ്ടെങ്കിലും ആ കാഥികന്‍ തനിക്കായി ഒരു സത്യം സൂക്ഷിക്കുന്നുണ്ടെന്നുള്ള കാര്യത്തില്‍ അവര്‍ക്കു സംശയമില്ല. ആ ഗായകനെ നോക്കിക്കൊണ്ട് അവര്‍ പറയുന്നു:
'ഒന്നുമെനിക്കു വേണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോര്‍മ്മ മാത്രം മതി.
...............................................................................
താവകോല്‍ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളു ഭവാന്‍.
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാവില്ലെനിക്കല്പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്‍ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും
ഞാനസൂയപ്പെടില്ലെന്‍റെയാണാ മുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തമെനിക്കറിയാം വിഭോ.
......................................................................
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയേ.
.....................................................................
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി.'
ത്യാഗബന്ധുരമായ പ്രേമത്തിന്‍റെ സ്പന്ദനങ്ങള്‍ ഇതില്‍ക്കൂടുതല്‍ ഹൃദയാവര്‍ജ്ജകമായി പ്രകാശിപ്പിക്കുവാന്‍ എങ്ങനെയാണു സാധിക്കുക? ആ മാനിനി, അവിശ്വസിക്കുവാന്‍ വേണ്ടിയല്ല, ആ ഗായകനെ വിശ്വസിച്ചത്; അകലുവാന്‍ വേണ്ടിയല്ല, അടുത്തത്. ദുഃഖിക്കുവാന്‍ വേണ്ടിയല്ല സ്‌നേഹിച്ചത്.
പ്രകടനഭാരത്തില്‍നിന്നു ശുദ്ധവും, ത്യാഗത്താല്‍ മനോജ്ഞവുമായ പ്രേമവൈശിഷ്ട്യത്തെ സ്ഫുരിപ്പിക്കുന്ന വേറെയും പല കവിതകള്‍ സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ ഉല്ലസിക്കുന്നു. ഇതില്‍ 'ഉപാസിനി' എന്ന പ്രേമാരാധന അതിന്‍റെ പൊന്‍ചിറകുകള്‍ വീശി അപാരതയിലേക്ക് സഞ്ചരിച്ചിരിക്കുന്നത് പുളകപ്രസരത്തോടെയല്ലാതെ വായിക്കുവാന്‍ സാധ്യമല്ല.
ശ്രീ ചങ്ങമ്പുഴയുടെ പ്രേമഗീതങ്ങള്‍ക്കുള്ള വൈശിഷ്ട്യങ്ങളില്‍ ഒന്ന്, അവ ലളിതവും കോമളങ്ങളുമായ പദപരിവാരങ്ങളോടുകൂടി ഏവരും ആരാധനയ്‌ക്കെത്തുന്ന ക്ഷേത്രപീഠത്തില്‍ പൂജ നടത്തുന്നു എന്നുള്ളതാണ്. അവയുടെ സഞ്ചാരത്തിന് ഒരു പ്രത്യേകതയുണ്ട്; സ്വരത്തിന് ഒരു ആകര്‍ഷണീയതയുണ്ട്; നിവേദനത്തിന് ഒരു സ്വാഭാവികതയുമുണ്ട്. ഹൃദയത്തില്‍ നിന്നു പ്രവഹിക്കുന്നതിനും ഹൃദയത്തില്‍ ലയിക്കുന്നതുമായ ഒന്ന് അവയിലുണ്ടായിരിക്കും. ബുദ്ധി വേണമെങ്കില്‍ അതില്‍ നിന്ന്, വ്യാകരണത്തെറ്റു കണ്ടുപിടിച്ചേക്കാം; യതിമര്യാദകള്‍ ചൂണ്ടിക്കാണിച്ചേക്കാം. പക്ഷേ, കവിത്വത്തിന്‍റെ യഥാര്‍ത്ഥമഹത്വം സ്ഥിതിചെയ്യുന്നത് ഇത്തരം പൊട്ടത്തൂണുകളിലല്ലെന്നുള്ളത് ആശ്വാസകരംതന്നെ.
ശ്രീ.ചങ്ങമ്പുഴയുടെ ഗാഥകള്‍ പ്രേമനികുഞ്ജങ്ങളില്‍നിന്നു മഞ്ജൂരശിഞ്ജിതങ്ങള്‍ ഉപേക്ഷിച്ചു വിശാലമായ അന്തരീക്ഷത്തില്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ ഭാവം ഒന്നു മാറുകയായി. സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടില്‍ പരതന്ത്രനായ ഒരു സാഹിത്യകാരന് എത്രത്തോളമേ നീങ്ങാവൂ എന്ന് അപ്പോള്‍ അതു ചിന്തിക്കാറില്ല. സത്യത്തിന്‍റെ പ്രഖ്യാപനത്തിന് ആരുടെ ഇഷ്ടാനിഷ്ടങ്ങളേയും അതു വകവെയ്ക്കാറില്ല. പരമാര്‍ത്ഥം പരഞ്ഞാല്‍ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവനകലാപാടവത്തിന്റേയും വ്യക്തിത്വത്തിന്റേയും ഭാസുരമുദ്രകള്‍ പ്രകാശിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രേമേതരഗീതകങ്ങളിലാണ്. അദ്ദേഹം അര്‍ച്ചനയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങളിലേക്കും ശ്രേഷ്ഠമായുള്ളത് ഏതാണെന്ന് ചോദിച്ചാല്‍ 'രക്തപുഷ്പ'ങ്ങളാണെന്നു പറയാന്‍ എനിക്കു തെല്ലും സംശയമുണ്ടാകുന്നില്ല. കേരളത്തോടും അതിലെ സഹോദരങ്ങളോടും ഒരു കവി എന്ന നിലയില്‍ അദ്ദേഹം തന്‍റെ ഉത്തരവാദിത്വത്തെ വ്യക്തമാക്കിയിരിക്കുന്ന കവിത ഏതാണെന്നു ചോദിച്ചാല്‍ സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ 'ഭാവത്രയ'മാണെന്നു പറയാനും എനിക്കു സംശയമില്ല. എന്നാല്‍ പ്രേമത്തെപ്പറ്റിയും അതിന്‍റെ അനുഭൂതികളേപ്പറ്റിയും ഉദ്ബുദ്ധമാകുമ്പോള്‍ ആ കവിത മിനുങ്ങുന്ന ചില കണ്ണാടിക്കൂടുകളില്‍ക്കിടന്നു ചിറകടിക്കുന്നു. പറഞ്ഞാല്‍ തീരാത്ത പരാതികളും ഒതുങ്ങാത്ത പരിഭവങ്ങളും അതില്‍ നിറഞ്ഞുനില്ക്കുന്നു. പക്ഷേ, ആ വേദനയുടെ അടിത്തട്ടിലേക്ക് അദ്ദേഹത്തോടൊപ്പം വായനക്കാര്‍ ഇറങ്ങിച്ചെല്ലുന്നില്ല. ആ നിവേദനത്തിനു വേണ്ടത്ര വൈചിത്ര്യവും തികയുന്നില്ല.
മര്‍ദ്ദകന്മാരെന്നും മര്‍ദ്ദിതന്മാരെന്നും രണ്ടു ചേരിയായിത്തിരിയുന്ന ജനസംഘത്തില്‍ ഒരു കവിയായ തനിക്ക് എവിടെയാണു ചേരാവുന്നത് എന്നു 'ഭാവത്രയം' എന്ന കവിതയില്‍ ശ്രീ ചങ്ങമ്പുഴ വ്യക്തമാക്കിയിരിക്കുന്നു. സുഭിക്ഷത എന്ന കേരളത്തിലെ അബദ്ധപ്രയോഗത്തിന്‍റെ മുമ്പില്‍ ഉയര്‍ന്നിരിക്കുന്ന ആശ്ചര്യചിഹ്നങ്ങളാണ് ഈ കവിതയിലെ ഓരോ ഈരടിയും. സമുദായനീതിയുടെ ദുഷിച്ച ഭരണപാടവത്തെ ചോദ്യം ചെയ്യാനുള്ള തിടുക്കത്തോടുകൂടി സഹിഷ്ണുതയുടെ താഴ്‌വരകളില്‍ അണിചേര്‍ന്നിരിക്കുന്ന സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍ക്കു ലഭിക്കുന്ന ഉജ്ജീവനമന്ത്രമാണ് ആ കവിത. വികാരഭരിതനായ കവി കേരളത്തിന്‍റെ ഉദ്ഭവത്തിനു രക്തംപുരണ്ട കൈകൊണ്ടു പണ്ട് മഴുവെറിഞ്ഞ ഭാര്‍ഗ്ഗവരാമനേയും വെറുതെ വിടുന്നില്ല:
'അബ്ധിയോടിതു വാങ്ങിയ കാല-
ത്തല്പമിസ്ഥിതി ശങ്കിച്ചിരിക്കില്‍
ആഞ്ഞെറിയാതിരുന്നേനേ നൂനം
ആ മുഴുവന്നു ഭാര്‍ഗ്ഗവരാമന്‍''
സര്‍ഗ്ഗകര്‍ത്താവായ ഭാര്‍ഗ്ഗവരാമനു പറ്റിയ ഒരു പരാജയമായിത്തീര്‍ന്നിരിക്കുന്നത്രേ കേരളം. മനുഷ്യനെസ്സംബന്ധിച്ച് ഈശ്വരന്മാര്‍ക്കുള്ള അജ്ഞതയും അവരുടെ ഭാവിയെസ്സംബന്ധിച്ചുള്ള അലസതയും ഈ ഭാഗത്തുനിന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതി വീതിക്കുവാനായി വേദനയുടെ ചൂടില്‍നിന്ന് പൊട്ടിപ്പടര്‍ന്ന് അട്ടഹസിച്ചു കയറുന്ന അഗ്നി വിളിച്ചുപറയുന്നു:
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
'ദൈവനീതിതന്‍ പേരിലിന്നോളം
കൈതവം തന്നെ ചെയ്തതു ലോകം
നിര്‍ത്തുകിത്തരം നീതി നാം, നമ്മള്‍-
ക്കൊത്തൊരുമിച്ചുനിന്നു പോരാടാം.
വിപ്ലവത്തിന്‍റെ വെണ്മഴുവാലാ
വിത്തഗര്‍വ്വവിഷദ്രുമം വെട്ടി
സല്‍സമത്വസനാതനോദ്യാനം
സജ്ജമാക്കാന്‍ നമുക്കുദ്യമിക്കാം'
നീതികേടിന്‍റെ കടയ്ക്കല്‍ കാട്ടുതീയായി പടര്‍ന്നുകയറുവാന്‍ കവിയുടെ ജീവകാരുണ്യം വെമ്പുന്നു. അസമത്വത്തിന്‍റെ മേദുരഗിരിമകുടം ഇടിച്ചുനിരത്തുന്ന ഇടിത്തീയായി മാറാന്‍ ആ ആത്മാര്‍ത്ഥത ത്വരിക്കുന്നു.
മരുഭൂമിയിലെ എരിപൊരികൊള്ളല്‍, പൂവനത്തണലിലെ കുളിര്‍മ്മ, കരയുന്ന മുഖത്തിന്‍റെ മങ്ങല്‍, പുഞ്ചിരി തിളങ്ങുന്ന വദനത്തിലെ പ്രസന്നത, മരണത്തെ വലയം ചെയ്തുനില്ക്കുന്ന വിഷാദഭാരം, ജനനത്തെ കൊണ്ടാടിനില്ക്കുന്ന ആഹ്ലാദം, മരുഭൂമിയിലെ ദാഹപാരവശ്യം, കുടിച്ചുചാകലിലെ പാനപരവശ്യം ഈ വൈരുദ്ധ്യങ്ങള്‍ക്കു നടുവില്‍ സ്ഥിതിചെയ്യുന്ന ജീവിതം, ഉപഹാസപൂര്‍വ്വം കാലത്തോടു ചോദിക്കുന്നു- അല്ലയോ കാലമോ, എത്ര നാളായി നീ ഈ അളവു തുടരുന്നു? എന്‍റെ നഖവിസ്തൃതിയെങ്കിലും നിനക്ക് അളന്നുതീര്‍ക്കാന്‍ സാധിച്ചോ? ഈ പാഴുവേല തുടരാതിരിക്കൂ. എനിക്കു സീമയോ? ഞാന്‍ എവിടെ തുടങ്ങി, എവിടെ അവസാനിക്കുന്നു എന്ന കാര്യം നിനക്ക് എന്തറിയാം? തെറ്റിധരിക്കാതിരിക്കൂ. വേണമെങ്കില്‍ നീ എന്‍റെ പാട്ടു കേട്ടുകൊള്ളുക; അതു വ്യാഖ്യാനിക്കാന്‍ ശ്രമിക്കേണ്ട.
ഭാരതത്തിനു താങ്ങാന്‍പാടില്ലാത്ത ഭാരമായിത്തീര്‍ന്നിരിക്കുന്ന വിദേശാധിപത്യത്തിന് അഞ്ചാംനിരക്കാരായിത്തീര്‍ന്ന കേരളത്തിലെ തെങ്ങുകള്‍ അവര്‍ക്കു പറ്റിയ വിഡ്ഢിത്തത്തെപ്പറ്റി പറയുന്നു:
'പിച്ചവാങ്ങാനുമ്മറത്തെന്നെത്തിനിന്നോരപ്പൂ-
മച്ചിലിന്നു മെത്തമേലിരുന്നു മത്തടിപ്പൂ!'
'ഗാമയുമനുചരരും കാലുകുത്തി മണ്ണില്‍
ക്ഷേമലക്ഷ്മിക്കക്ഷണം കരടുപോയി കണ്ണില്‍'
സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ കവിതകളെല്ലാം ഈ അവതാരികയില്‍ സ്പര്‍ശിക്കുക എന്നു വന്നാല്‍ അതു വായനക്കാര്‍ക്ക് ഞാന്‍ നിമിത്തമുണ്ടാകുന്ന ശിക്ഷയുടെ കാലാവധി കൂടുന്നതിനേ പര്യാപ്തമാകയുള്ളു. ഇതിലെ ഓരോ കവിതയെപ്പറ്റിയും വേണ്ടതു ധരിക്കുവാന്‍ വായനക്കാരില്‍ പൂര്‍ണ്ണമായി സ്ഥിതിചെയ്യുന്ന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ഇതിലെ ഉത്ക്കൃഷ്ടങ്ങളായ ഗീതകങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍, നിര്‍ഭാഗ്യകരങ്ങളായ ചില കവിതകളെപ്പറ്റിയും രണ്ടു വാക്ക് പ്രസ്താവിച്ചുകൊളളട്ടെ: 'സൗഹൃദമുദ്ര' എന്ന തലക്കെട്ടില്‍ ഇതില്‍ ഒരു കവിത ചേര്‍ത്തിരിക്കുന്നു. സ്‌നേഹിതനായ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ക്കു ശ്രീ ചങ്ങമ്പുഴ എഴുതിയ ഒരു കത്താണ്. ഈ പോലീസ് ഇന്‍സ്‌പെക്ടര്‍ ഒരു കവിയാണത്രേ! ആണോ അല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഈ കത്തുകളും മറ്റും പദ്യവടിവില്‍ പുറപ്പെടുന്നത് അദ്ഭുതകരമായിരിക്കുന്നു. മറ്റു തൊഴിലൊന്നും ഇല്ലാതിരുന്നപ്പോള്‍ മുമ്പു ചിലര്‍ ഇതില്‍ ഉയര്‍ന്ന റെക്കോര്‍ഡുകള്‍ സമ്പാദിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഇതു കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ എഴുതിക്കൊള്ളുക; എന്നാല്‍ നിരപരാധികളായ വായനക്കാര്‍ എന്തു വേണം? മറ്റൊന്ന്, കവിയായ ഒരു സ്‌നേഹിതന് അദ്ദേഹത്തിന്‍റെ വിവാഹവേളയില്‍ എഴുതിക്കൊടുത്ത ഒരു മംഗളാശംസയാണ്. ഇതു രണ്ടും ഇല്ലാതിരുന്നെങ്കിലും ഈ കൃതിയിലെ മനോഹരങ്ങളായ കവിതകള്‍ പ്രകാശിക്കുമെന്നാണ് എന്‍റെ വിനീതമായ അഭിപ്രായം. ഒരു കവി, അദ്ദേഹം എഴുതുന്നതെല്ലാം പുസ്തകത്തില്‍ ചേര്‍ക്കാംഎന്നു കരുതുന്നത് വായനക്കാരെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്.
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
സ്വതന്ത്രനും ചിന്താശീലനും ആപത്തുനിറഞ്ഞ അവസരത്തില്‍ ജനകീയതാത്പര്യങ്ങളുടെ പ്രതിനിധിയായി മുമ്പോട്ടുവരുവാന്‍ പ്രാപ്തനുമായ ശ്രീ ചങ്ങമ്പുഴ അനിഷ്ടസംഭവങ്ങളുടേയും അപജയങ്ങളുടേയും സംഘട്ടനവേളയില്‍ വിധിയുടെ വയ്‌ക്കോല്‍ക്കോലങ്ങള്‍ക്കു പുറകില്‍ ഒളിച്ചുനില്ക്കുന്ന കാഴ്ച്ചയും ദയനീയമായിരിക്കുന്നു. ചിന്തയുടെ പുഴുക്കുത്തും അധഃപതനത്തിന്‍റെ വേദവാക്യവുമാണ് വിധി. ഭാസുതരങ്ങലായ പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി കാലം പ്രസവവേദനകൊള്ളുമ്പോള്‍- ജീവിതത്തിന്‍റെ വിലയേറിയ വിപ്ലവം അതിന്‍റെ പരിവാരങ്ങളോടുകൂടി മുന്നോട്ടു നീങ്ങുമ്പോള്‍- വിധിയില്‍ കുരുങ്ങിക്കിടക്കുന്ന ജനതയെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഒരു കവിക്കുള്ളതല്ലേ?
'വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ.'
'നമിച്ചിടേണ്ടയോ വിധിയുടെ മുമ്പില്‍?'
'മനുജനു വിധി നീക്കിടാവതല്ല'
കര്‍മ്മോന്മുഖരും സ്ഥിരോത്സാഹികളുമായ ജനതതിക്ക് അവമാനകരമായ ഒരു നിര്‍ദ്ദേശമാണ് വിധി.
'മഴയെന്നാംഗ്യം കണ്ടാലക്ഷണം പെയ്യും മേഘം
മതിയെന്നാജ്ഞാപിച്ചാലക്ഷണം മതിയാക്കും.
മാമക ഹിതം നോക്കിച്ചലിക്കും മരുത്തുകള്‍
മാമക ഹിതം നോക്കി സ്രവിക്കും സരിത്തുകള്‍;
പാടില്ലെന്നെങ്ങാന്‍ ചൊന്നാല്‍ പാടില്ലാ പറവകള്‍,
വാടരുതെന്നോതിയാല്‍ വാടില്ലാ മലരുകള്‍.
കേവലം വേലക്കാരിപ്പെണ്ണായി നില്ക്കൂ, കുനി-
ഞ്ഞീ വിശ്വപ്രകൃതി കൈകൂപ്പിക്കൊണ്ടെന്നെന്‍ മുന്നില്‍'
ഇങ്ങനെ അതിമാനുഷനെ സൃഷ്ടിക്കുന്ന കവി വിധിയുടെ താളിയോലഗ്രന്ഥങ്ങളില്‍ തപ്പിത്തിരയുന്നതു വിചിത്രതരമായിരിക്കുന്നു. അതുപോലെ മരണത്തിന്‍റെ നേര്‍ക്ക് അദ്ദേഹം കൂടുതല്‍ മമത കാണിക്കുന്നതായും തോന്നിപ്പോകുന്നു. മരണം ജീവിതത്തെ അതിന്‍റെ പാട്ടിനു വിട്ടേക്കട്ടെ. മരണത്തിന്‍റെ ഭീഷണികളുടെ മുമ്പില്‍ ഞടുങ്ങേണ്ട ഒന്നല്ല, ജീവിതം. മരണം ജീവിതത്തിന്‍റെ ഒരു ആവശ്യമാണെങ്കിലും ജീവിതം മരണത്തിന്‍റെ യാതൊന്നുമല്ല.
'കാലവാതമടിച്ചെത്രകോടി-
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമിക്കൊച്ചുനീര്‍പ്പോളമാത്രം.'
'നാകം കാല്പനികോത്സവാങ്കിതലസല്‍
ക്കാനല്‍ജ്ജലം പിന്നെയെ-
ന്തേകം, സത്യ,മനശ്വരം?-മൃതി,യതേ
മൃത്യോ, ജയിക്കുന്നു നീ.'
'മരവിക്കുവാന്‍വേണ്ടി ഞാനേവം ചരിക്കുന്നു
മരണത്തിനുവേണ്ടി ഞാനേവം ജീവിക്കുന്നു'
നീതികേടും നിസ്സഹായതയും അസമത്വത്തിന്‍റെ നീതിശാസ്ത്രങ്ങളും നിറഞ്ഞുനില്ക്കുന്ന മണ്ഡലത്തില്‍ മരണം ആശ്വാസകാരണം തന്നെ. എന്നാല്‍ നൈരാശ്യം അതിന്‍റെ വിലയിടിക്കുന്നതു നന്നല്ല. ജീവിതസമരത്തില്‍ മരണത്തിന്‍റെ ഉത്തരവാദിത്വം ത്യാഗത്തിന്‍റെ ധാര്‍മ്മികാഹ്വാനങ്ങളോ, കാലത്തിന്‍റെ അഭിവാഞ്ഛകളോ ഏറ്റെടുത്തുകൊള്ളട്ടെ. ശ്രീ ചങ്ങമ്പുഴ മരണത്തെ ആത്മാര്‍ത്ഥതയോടുകൂടി കാണിക്കുന്നുണ്ടെങ്കിലും ഒരു കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:
'മൃതിയണവതിനാശയായി, പക്ഷേ,
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍
തന്നെയല്ല, ഒരിടത്ത് അദ്ദേഹം ചോദിക്കുന്നു-
നിരഘമിജ്ജീവിതം പോലുമയ്യോ
വെറുമൊരുപൊള്ളയാം സ്പ്നമെങ്കില്‍
സ്വയമതും കൂടി നാം കണ്ണുനീരില്‍
കവുകിക്കളവതു മൗഢമല്ലേ?
അറുതിവരേക്കും തുളുമ്പിടേണ-
മതില്‍ നവോല്ലാസത്തിന്‍ വേണുഗാനം.'
സ്പന്ദിക്കുന്ന അസ്ഥിമാടം / അവതാരിക
ചങ്ങമ്പുഴ
മനുഷ്യത്വം അവമാനിക്കപ്പെട്ടു നില്ക്കുന്നേടത്തും, സ്വതന്ത്രമായ ചിന്താഗതി അവഗണിക്കപ്പെടുന്നേടത്തും ചങ്ങനപുഴക്കവിത ഉള്‍ക്കരുത്തോടെ കടന്നുചെല്ലുന്നു. ലാവണ്യത്തിന്‍റെ പൊലിമയുടെയും, സ്ത്രീത്വത്തിന്‍റെ മഹിമയുടെയും കനകരേഖകള്‍ പോലെ തുളുമ്പിത്തുടിക്കുന്ന മാര്‍ത്തട്ടോടുകൂടി അഹങ്കരിച്ചടുക്കുന്ന മാനിനിമാരെക്കണ്ട് അതു ചോദിക്കുന്നു:
'അമൃതം തുളുമ്പുമപ്പോര്‍മുലക്കുടം നിങ്ങള്‍-
ക്കടിമപ്പുവുക്കളെപ്പാലൂട്ടിപോറ്റാനല്ലേ?
താമരത്താരൊത്താരാക്കൈയുകള്‍ ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടി തൊട്ടിലാട്ടുവാനുള്ളതല്ലേ?'
പരിസരങ്ങളില്‍ ഒരിടത്തെങ്കിലും ഒരു തണല്‍ കാണാതെ ഉള്ളുപൊള്ളുമ്പോള്‍ അദ്ദേഹം അപേക്ഷിക്കയായി-
'എരിവെയിലേറ്ററ്റയ്യോ സര്‍വ്വാംഗം പൊള്ളുന്നല്ലോ
വരു നീ വരൂ വേഗം വര്‍ഷത്തിന്‍ കൊടുങ്കാറ്റേ
ഉല്‍ക്കടപ്രഭാവോഗ്രനായ നിന്നിടിവെട്ടില്‍
ചക്രവാളാന്തംപോലും ചിതറിത്തെറിക്കട്ടെ!'
ദൗര്‍ബല്യങ്ങളും ശത്രുക്കളും നിറഞ്ഞ മനുഷ്യത്വത്തിന്‍റെ പ്രതിനിധിയായി ആകാശത്തേക്കു മുഖമുയര്‍ത്തിനിന്നുകൊണ്ട് അദ്ദേഹം പാടുന്നു:
'വാനിന്‍ വിമലവിശാലനഗരിയില്‍
വാണരുളീടും ജഗല്‍പ്പിതാവേ
കത്താത്തതെന്താണാ നക്ഷത്രദീപങ്ങള്‍?
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കിലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതിലേവം തമസ്‌കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആ നിലയ്ക്കദ്ഭുതമെന്തുണ്ടീക്കീടത്തി-
നായിരം വൈരികളുദ്ഭവിക്കില്‍?'
ചങ്ങമ്പുഴക്കവിതയുടെ മുമ്പില്‍ ആക്ഷേപം നിരത്തുന്നവര്‍ പലരുണ്ട്. അവരില്‍ അധികംപേരും നിരൂപകന്മാരാണ്. ഞാന്‍