തുടിക്കുന്ന താളുകൾ

ഡയറി കുറിപ്പുകള്‍


Friday, 18th August 1944
1120 ചിങ്ങം 3 വെള്ളിയാഴ്‌ച

മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ഏതോ ഒരു പുസ്‌തകാഭിപ്രായോദ്യോഗസ്ഥന്‍ `ഓണപ്പൂക്കള്‍' ജന്മമെടുത്ത കാലത്ത്‌ ഒരു `തല്‍ക്കുറി' യെഴുതി വിടുകയുണ്ടായി ഓണവും തിരുവാതിരയും കഴിഞ്ഞ്‌ വിഷുവരെ വാടാതിരിക്കുവാന്‍ ഓണപ്പൂക്കള്‍ക്കു കഴിഞ്ഞില്ലെങ്കില്‍, നിരാശപ്പെടേണ്ടതായിട്ടില്ലെന്ന്‌.അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീര്‍ഘദര്‍ശനത്തില്‍ ഞാന്‍ അശേഷം സംശയാലുവായിരുന്നില്ല. പക്ഷേ അടുത്ത ഓണത്തിനു മുമ്പുതന്നെ അവയെ വീണ്ടും പുതുക്കിക്കാണുവാന്‍ വെമ്പല്‍ കൊള്ളുന്ന കേരളീയ സഹൃദയത്വത്തെ ചോദ്യം ചെയ്യുവാന്‍ കൃതജ്ഞതാങ്കുലമായ എന്റെ ഹൃദയത്തിന്‌ അല്‌പം മടിയുണ്ട്‌. ഈ ഇടനിലയില്‍ എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസിക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം.