പ്രതികാരദുര്‍ഗ്ഗ
(ഒരു നോര്വീജിയന്നോവല്)
മൂലഗ്രന്ഥകര്ത്രി ,സിഗ്രിഡ് ഉണ്‍ഡ്സെറ്റ്
പരിഭാഷകന് ചങ്ങമ്പുഴ കൃഷ്ണപിള്ള.ഇടപ്പള്ളി .1123 തുലാം
ഒന്ന്
`വെറ്റര്‍ലൈഡ് ഗ്ലംസ്സണ്' എന്നത് ഐസ്ലാണ്ടിലെ പൂര്വ്വതീരപ്രദേശങ്ങളിലുള്ള ഒരാളുടെ പേരാണ്. ഗ്രീഷ്മകാലത്ത് അയാള്‍ കൂടെക്കൂടെ വ്യാപാരസംബന്ധമായ കടല്‍യാത്രകള്‍ ചെയ്യാറുണ്ടായിരുന്നു.
അയാളുടെ ഭാഗിനേയന്റെ പേര് യോട്ട് എന്നായിരുന്നു. സ്ക്കോമെഡാലിലെ ഗിസ്സര്‍ ഹൗക്സ്സണ്ന്റെ പുത്രനായിരുന്നു അയാള്‍; യോട്ട് കുഞ്ഞായിരുന്ന കാലത്തുതന്നെ ആ മനുഷ്യന് കൊല്ലപ്പെട്ടിരുന്നു. ഗിസ്സറിന്റെ വധത്തെസ്സംബന്ധിച്ചുള്ള നിയമപരമായ പരാതി വെറ്റര്‍ലൈഡ് ഏറ്റെടുക്കുകയും തല്‍സംബന്ധമായ നടപടികള്‍ സബഹുമാനം നിര്‍വ്വഹിക്കുകയുമുണ്ടായി. പക്ഷേ നമ്മുടെ കഥയ്ക്കതുമായി വലിയ ബന്ധമൊന്നുമില്ല. സ്റ്റീന്‍വര്‍ എന്നായിരുന്നു യോട്ടിന്റെ അമ്മയുടെ പേര്. അവള് ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയി. ഐറേയിലെ ടോര്‍ബ്ജോണ്‍ ഹാലെഗ്ഗ് ആണ് യോട്ടിനെ വളര്‍ത്തിക്കൊണ്ടുവന്നത്. പിന്‍കാലങ്ങളില്‍ യോട്ട് വെറ്റര്‍ലൈഡിനോടൊന്നിച്ചു താമസിക്കുകയും അയാള്‍ അവനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിക്കുകയും ചെയ്തു.
കാലേക്കൂട്ടിത്തന്നെ യോട്ടിന്നു പുരുഷപ്രാപ്തി കരഗതമായി. പതിനാറു വയസ്സുമുതല്‍ അയാള്‍ ടോര്‍ബ് ജോണിന്റെ പുത്രന്മാരൊന്നിച്ചു കൊള്ളപ്പണി തുടങ്ങി. അതിവേഗത്തില്‍ അയാള്‍ ധൈര്യത്തിലും ആയുധവൈദഗ്ദ്ധ്യത്തിലും അത്ഭുതാവഹമായ കീര്‍ത്തി സമ്പാദിച്ചു. ശോഭനമായ ഒരു ഭാവിയുള്ളവനും നേതാവായിത്തീരുവാനനുയോജ്യനുമായ ഒരു ബാലനായി ജനങ്ങള്‍ അയാളെ പരിഗണിച്ചുവന്നു. വിശ്വസ്തനും വിധേയനുമാണെങ്കിലും, മിതഭാഷണക്കാരനും സുഹൃത്തുക്കളെ സമാര്ജ്ജിക്കുന്നതില് സാവധാനിയുമായിരുന്നു അയാള്‍! മിക്കവാറും അയാള്‍ ഏകാന്തതയിലാണ് സമയം കഴിക്കുക പതിവ്. അയാളുടെ ഏതാനും ചില പ്രവൃത്തികള്‍മൂലം- അവയ്ക്കും നമ്മുടെ കഥയുമായി വലിയ ബന്ധമൊന്നുമില്ല- അയാളെ `വൈഗ-യോട്ട്'*എന്നാണ് ജനങ്ങള്‍ വിളിച്ചുപോന്നത്.
യോട്ടിന് ഇരുപതു വയസ്സു പ്രായമുള്ളപ്പോള്‍, ഒരു ഗ്രീഷ്മകാലത്ത്, അയാള്‍ വെറ്റര്ലൈഡുമൊന്നിച്ചു നോര്വേയിലേയ്ക്കു കപ്പലോടിച്ചു പോയി. അവര്ക്കിരുവര്ക്കുംകൂടി ഒരു കച്ചവടക്കപ്പലുണ്ടായിരുന്നു; പുറംകടലുകളില്‍ സുഖമായി സഞ്ചരിക്കാവുന്ന ഒരു രസികന്കപ്പല്. അയാള്‍ അതിന്റെ മന്നില്‍ ഒരു ഭാഗത്തിനവകാശിയായിരുന്നു.
രണ്ട്
റോമെറിക്ക വെറ്റര്ലൈഡിനു ബന്ധുക്കളുണ്ടായിരുന്നു. അവരെച്ചെന്നു സന്ദര്‍ശിക്കുവാന്‍ അയാള്‍ മനസ്സുകൊണ്ടുറച്ചു. പോരെങ്കില്‍ അയാള്‍ക്കു നോര്‍വേയില്‍നിന്നു പണിത്തരങ്ങള്ക്കു പറ്റിയ മരത്തടികളും വാങ്ങിക്കേണ്ടതായിട്ടുണ്ടായിരുന്നു. അവര്‍ ഫോള്ഡെനില്* കപ്പലോടിച്ചെത്തിയപ്പോഴേയ്ക്കും ഗ്രീഷ്മകാലം ഏതാണ്ടവസാനിക്കാറായിരുന്നു.
ഫ്രൈസ്ജാനദി കടലില്‍ച്ചെന്നു വീഴ്ന്ന ഭാഗത്ത്, ദ്വീപുകള്ക്കിടയില്ക്കൂടി അവര്‍ക്കു കപ്പല്‍ തുഴഞ്ഞു കൊണ്ടുപോകേണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാല്‍, കാറ്റു തീരെ ഉണ്ടായിരുന്നില്ല; പകല്‍ മുഴുവന്‍ മഴയുമായിരുന്നു. പക്ഷേ സായഹ്നത്തോടു സമീപിച്ചു മൂടല്‍മഞ്ഞ് ഒഴിഞ്ഞുമാറി കുന്നില്‍ പുറങ്ങളിലേയ്ക്കു നീങ്ങിത്തുടങ്ങി. കരയിലേയ്ക്കു കണ്ണോടിച്ചുകൊണ്ടു വെറ്റര്ലൈഡും യോട്ടും കപ്പലിന്റെ പുരോഭാഗത്തായിനിലകൊണ്ടു. കരയാകമാനം കാനനാച്ഛാദിതമായിരുന്നു. നദിയുടെ തീരപ്രദേശങ്ങളില്‍ കര്‍ഷകന്മാരുടെ വസതികള്‍ കാണാം. പക്ഷേ അവ അധികമില്ല; ഉള്ളവയില്‍ത്തന്നെ മിക്കതും തീരെ ചെറുതുമാണ്.
നദീമുഖത്ത് അവിടവിടെയായി മീന്‍പിടിക്കുന്ന ഏതാനും ചെറുവഞ്ചികള്‍ പൂട്ടിയിട്ടുള്ളതു കല്ലോലങ്ങളില്‍ കിടന്നു തത്തിക്കളിക്കുന്നു. ദ്വീപുകള്‍ക്കിടയില്‍ മൂടല്‍മഞ്ഞില്‍ക്കൂടി ഇഴഞ്ഞുവന്ന ആ വലിയ കപ്പലില്‍ ജനങ്ങളുടെ ദൃഷ്ടി പതിഞ്ഞിരുന്നു. വെറ്റര്‍ലൈഡ് അവരെ അഭിവാദ്യം ചെയ്തിട്ട് അവര്‍ എവിടെയുള്ളതാണെന്നു ചോദിച്ചു. അവര്‍ ശാന്തശീലരായ വ്യാപാരികളാണെന്നു കണ്ടു* നദിയുടെ തീരത്തുള്ള ആ പ്രദേശത്തിലെ ഒന്നാമത്തെ കര്‍ഷകകുടുംബമായ `വാഡിനി'ലെ `ഗുന്നാര്‍' എന്ന ഗൃഹാധിപന്റെ കുടിയാനവന്മാരാണ് തങ്ങളെന്ന് ആ മുക്കുവന്മാര് മറുപടി പറഞ്ഞു. അന്നു രാത്രി കഴിച്ചുകൂട്ടേണ്ടതിലേയ്ക്കായി തങ്ങളെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകാമോ എന്നു വെറ്റര്‍ലൈഡ് മുക്കുവന്മാരോടു ചോദിക്കുകയും അങ്ങനെ ചെയ്യാമെന്നവര്‍ സമ്മതിക്കുകയും ചെയ്തു. അനന്തരം ഐസ്ലാന്‍ഡുകാര്‍ അവരുടെ കപ്പല്‍ നദിയിലേയ്ക്കെത്രത്തോളം കൊണ്ടു പോകുവാനൊക്കുമോ, അത്രത്തോളം തുഴഞ്ഞുകൊണ്ടുപോയി. മുക്കുവന്മാരിലൊരാള് അവരോടൊന്നിച്ചു വാഡിനിലേയ്ക്കു പുറപ്പെട്ടു.
അവര്‍ അവിടെ എത്തിയപ്പോള്‍ നേരം നല്ലപോലെ ഇരുട്ടായിരുന്നു. ഗുന്നാര്‍ തന്റെ സ്വീകരണശാലയില് ഒരുയര്‍ന്ന പീഠത്തില്‍ ഇരിക്കുന്നതായിട്ടവര് കണ്ടു. നീളമുള്ള ചാരത്തലമുടിയോടും മാറിടമാകെ മറച്ചുകിടന്ന ശ്മശ്രൂക്കളോടും കൂടി സ്ഥൂലകായനും സുമുഖനുമായ ഒരു മനുഷ്യനായിരുന്നു ഗുന്നാര്‍. `എരിക്കിനി'ക്കരികിലായി (Hearth) രണ്ടു സ്ത്രീകള്‍ ഇരിപ്പുണ്ട്; അവരില്‍ ഒരുവള്‍ തീയിന്റ വെളിച്ചത്തില്‍ തുന്നിക്കൊണ്ടിരിക്കുകയാണ്. അവള്‍ക്കു തീരെ ചെറുപ്പമല്ല. മുഷിഞ്ഞ വസ്ത്രങ്ങളാണവള് ധരിച്ചിട്ടുള്ളത്. പക്ഷേ സുന്ദരവും സുപ്രസന്നവുമാണവളുടെ മുഖം. മറ്റവള് ഒരു കൊച്ചുപെണ്കിടാവാണ്. കൈ മടിയില്‍ വെച്ചുകൊണ്ട്, യാതൊന്നും ചെയ്യാതെ, ചുമ്മാതങ്ങനെയിരിക്കുകയാണവള്.
വെറ്റര്‍ലൈഡ് മുന്നോട്ടു ചെന്നു ഗൃഹനായകനെ അഭിവാദനം ചെയ്തു. അയാള്‍ അവിടെ വന്നിരിക്കുന്ന കാര്യം പകുതി പറഞ്ഞുതീരുന്നതിന്നുമുമ്പുതന്നെ, ഗുന്നാര്‍ എഴുന്നേറ്റ് അയാള്‍ക്കും കൂടെ വന്നിട്ടുള്ളവര്‍ക്കും സ്വാഗതമരുളിയശേഷം, തിന്നാനും കുടിക്കാനും കൊണ്ടുവരുവനായി സ്ത്രീകളോടാജ്ഞാപിച്ചു. അതു കേട്ടയുടന്‍തന്നെ സ്ത്രീകള്‍ എഴുന്നേറ്റു. പ്രായക്കൂടുതലുള്ളവള്ക്ക് എല്ലാം ഒരുക്കുന്നതിലേയ്ക്കുള്ള ബദ്ധപ്പാടായി. അവള് പരിചാരികയെ വിളിച്ചു, അങ്ങോട്ടു പാഞ്ഞു, ഇങ്ങോട്ടുപാഞ്ഞു- ബഹളം തന്നെ! പക്ഷേ പെണ്കിടാവനങ്ങിയില്ല. അപരിചിതന്മാരെ നോക്കിക്കൊണ്ട് അവള് തീയിനരികെ അങ്ങനെ നിന്നതേയുള്ളു.
അഗ്നിജ്വാലകളുടെ വെളിച്ചത്തില്‍ അവര്‍ക്കവളെ നല്ലപോലെ കാണാന്‍ കഴിഞ്ഞു. അവള് വളരെ സുന്ദരിയാണെന്നവര് കണ്ടു. നല്ല ഉയരവും അംഗങ്ങള്ക്കന്യോന്യം യോജിപ്പുമുണ്ട്. ഉദരം സമീപിക്കും തോറും ശരീരം തീരെ കൃശമായിച്ചമഞ്ഞു വക്ഷഃപ്രദേശം ഉയര്ന്നിണങ്ങിയ ഒരു കൊച്ചുവിലാസിനിയായിരുന്നു അവള്. ആയതങ്ങളും പാണ്ഡുരങ്ങളുമായ കൗതുകമുള്ള കണ്ണുകള്‍ അവള്‍ക്കുണ്ടായിരുന്നു. അവളുടെ തലമുടി കാല്‍മുട്ടുകളെ കവിഞ്ഞുകിടന്നിരുന്നു; അതു സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു മൃദുവിയിട്ടുള്ളതായിരുന്നെങ്കിലും വളരെ തിളക്കമുള്ളതായിരുന്നില്ല. അവളുടെ കരതലങ്ങള്ക്കു നല്ല വിസ്താരമുണ്ട്; പക്ഷേ അവ വെളുത്തുകൊഴുത്തു മൃദുവായിട്ടുള്ളതാണ്. മങ്ങിയ ചുവപ്പുവര്ണ്ണത്തിലുള്ളതും പട്ടുനൂല്‍കൊണ്ടു വിചിത്രലതാവിതാനങ്ങള് തുന്നിച്ചേര്ത്തുമോടിപിടിപ്പിച്ചിട്ടുള്ളതുമായ രോമം കൊണ്ടുള്ള ഒരു വസ്ത്രമാണവള്‍ ധരിച്ചിരുന്നത്. അവളുടെ കേശഭാരം കനകനിര്‍മ്മിതമായ ഒരു `കേശബന്ധിനി'യാല്‍ ബന്ധിക്കപ്പെട്ടിരുന്നു. നിത്യജീവിതത്തില്‍ സാധാരണമായി സ്ത്രീജനങ്ങള്‍ ധരിക്കാറുള്ളതിലേറെ അംഗുലീയങ്ങളും ആഭരണങ്ങളും അവള് അണിഞ്ഞിട്ടുണ്ട്.
മറ്റേ സ്ത്രീ അപ്പോഴേക്കും കൈയില്‍ ഒരു വലിയ പാനപാത്രത്തോടുകൂടി അവിടെ പ്രത്യക്ഷയായി. അതു ചെറുപ്പക്കാരിയുടെ കൈയില്‍ കൊടുത്തിട്ടവള്‍ പറഞ്ഞു:
``വിഗ്ഡിസ്, നമ്മുടെ വീട്ടില്‍ അതിഥികള്‍ക്കു സ്വാഗതം പറയേണ്ടുന്ന ചുമതല നിന്റേതാണ്.''
വിഗ്ഡിസ് എന്നു വിളിക്കപ്പെട്ട പെണ്‍കൊടി പാത്രവുമായി മുന്നോട്ടു വന്നു. ബഞ്ചില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവരില്, ആദ്യമായി വെറ്റര്ലൈഡിന്റെ കൈയില്‍ അവള് പാത്രം കൊടുത്തു; അതിന്നുശേഷം മറ്റെല്ലാവര്‍ക്കും. ഒടുവിലായി അവള് കണ്ടതു യോട്ടിനെയാണ്.
ആദ്യം, വാതിലിനേറ്റവുമടുത്തുള്ള ബഞ്ചിന്നറ്റത്താണ് യോട്ട് ഇരുന്നിരുന്നത്. പക്ഷേ പിന്നീട്, നനഞ്ഞിരുന്നതിനാല്‍ അയാള്‍ അഗ്നിക്കടുത്തേയ്ക്ക് എഴുന്നേറ്റു പോയി. ഒരു കൈകൊണ്ട് അയാള്‍ തന്റെ വസ്ത്രം ചേര്‍ത്തുപിടിച്ചു; പക്ഷേ പുരികക്കൊടികള്‍ക്കു മീതേക്കൂടി അയാളുടെ ഇരുണ്ട തലമുടി കീഴോട്ടുലഞ്ഞു വീണു; അതിനാല്‍ കണ്ണുകളൊഴികെ അവന്റെ മുഖത്തെ ബാക്കി ഭാഗം അത്ര നന്നായിട്ടവള്ക്കു കാണുവാനൊത്തില്ല- അഗാധതയില്‍ അധിഷ്ഠിതങ്ങളും തീക്ഷ്ണനീലങ്ങളുമായി അയാളുടെ കണ്ണുകള്‍.
ഗുന്നാര്‍ അവളെ, കോപത്തോടുകൂടിയല്ലെങ്കിലും, ശാസിച്ചു; അയാള്‍ പറഞ്ഞു:
``നമ്മുടെ വീട്ടിലുള്ള ആളുകളെ വെറുതേ ബുദ്ധിമുട്ടിക്കേണ്ടെന്നുള്ള സദ്ബുദ്ധികൊണ്ടാണ് ഐസ്ലാണ്ടുകാരന് അങ്ങനെ പറഞ്ഞത്; പക്ഷേ അവര്‍ക്കതു തീരെ ബുദ്ധിമുട്ടായിരിക്കയില്ല. ഈ ചീത്ത കാലാവസ്ഥയില്‍ പകല്‍ മുഴുവന്‍ ഇഴഞ്ഞു തുഴഞ്ഞു തളര്‍ന്നിട്ടുള്ള ആ മനുഷ്യര്‍ക്കു വിശ്രമവും ചൂടുള്ള ആഹാരവും തീര്‍ച്ചയായും ആവശ്യമാണ്. വീട്ടില്‍ വന്നിരിക്കുന്ന ഒരതിഥിയോടും, പക്ഷേ, അത്തരത്തില്‍ നീ സംസാരിക്കുന്നത് ഒട്ടും നന്നാണെന്നു തോന്നുന്നില്ല, മകളേ!''
യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു:
``ആ പറഞ്ഞതില്‍ ഒരു ദുരുദ്ദേശവുമില്ല. ഞാന്‍ തീര്‍ത്തുപറയാം- പോരെങ്കില്‍ ഇത്ര ചെറുപ്പക്കാരിയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ അത്ര കണിശമായിത്തൂക്കിനോക്കുവാനും പാടില്ല.''
മറ്റേ സ്ത്രീയും വിഗ്ഡിസ്സിനോടു സംസാരിച്ചു- പക്ഷേ വളരെ ശാന്തമായിട്ടാണ്. വിഗ്ഡിസ്സാകട്ടെ, അവള് പറഞ്ഞതുകേട്ടതായേ ഭാവിച്ചില്ല. അവള് അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു നേരിയ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. അനന്തരം ഗുന്നാര്‍ തന്റെ പരിചാരകന്മാരെ കടല്‍ക്കരയിലേക്കു പറഞ്ഞയച്ചു. മറ്റുള്ളവര്‍ കുടിയും തീറ്റയുമായിട്ടങ്ങനെ സോല്ലാസം കഴിച്ചുകൂട്ടി.
അടുത്ത ഏതാനും ദിവസമായി അവര്‍ അഭിമുഖീകരിച്ചിരിക്കുന്ന ആ കനത്ത പാണ്ഡുരമായ കാലാവസ്ഥയെക്കുറിച്ചായിരുന്നു സംസാരം. അതു കടലിലും കരയിലും ഒന്നുപോലെ മഹാ അനര്ത്ഥകാരിയായിപ്പരിണമിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍, ധാന്യം കൊയ്തെടുക്കാറായിക്കിടന്ന അവസരമാണത്.
ഗുന്നാര്‍ പറഞ്ഞു:- ``എന്റെ ചെറുപ്പക്കാലത്തു ഗ്രീഷ്മകാലത്തില്‍ ഞാനും ദൂരദേശങ്ങളില്‍ കടലില്‍ ചുറ്റിസ്സഞ്ചരിച്ചിട്ടുണ്ട്. എല്ലാ കാലങ്ങളിലും വെച്ചു ഞാന്‍ ഏറ്റവും കുറച്ചിഷ്ടപ്പെട്ടിരുന്നത് ഇതാണ്- മഴയും മൂടല്‍മഞ്ഞും ശാന്തതകളും ഒത്തൊരുമിച്ചിട്ടുള്ള ഈ കാലം.''
അനന്തരം മറുപടി പറഞ്ഞുകൊണ്ടു യോട്ട് ഇങ്ങനെ പാടി:-
(1)
അതിഥിപ്രിയനാം ഗുന്നാരേ, നീ-
യരുളിയതഖിലം പരമാര്‍ത്ഥം.
വാനം മുകളിലിരുണ്ടു കിടപ്പൂ
`റാനി'ന്പുത്രികള് നിദ്രയിലും.*
(2)
അണുപോലും രസമിയലുകയി-
ല്ലവരോടൊത്തിഹ മേളിക്കില്
അതിനെക്കാളെന്താഹ്ലാദപ്രദ-
മാത്മാര്ത്ഥതയെഴുമീ നിലയം!
(3)
മിന്നിയണിയായ്ക്കപ്പല്ത്തട്ടില്
സ്വര്ണ്ണമയാംഗികള് ദേവതകള്‍
ഇവനൊരുനാളും കണ്ടിട്ടി-
ല്ലവരെക്കാളഴകുള്ളവരെ.
(4)
ഇരവതില് വൈകിച്ചുറ്റിപ്പറ്റി-
പ്പുരുകുതുകത്തൊടു നില്പേന് ഞാന്‍
ആ നില്ക്കും കനകാംഗിയൊടെ-
ത്താനന്ദോക്തികള് പൊഴിവേന് ഞാന്‍!
ഒടുവിലത്തെ വരികള്‍ ഒരു താഴ്ന്നസ്വരത്തിലാണ് അയാള്‍ പാടിയത്. കുടി കുറച്ചു കടന്നുപോയിക്കഴിഞ്ഞിരുന്ന ഗുന്നാര്‍ അതിലൊന്നുമത്ര ശ്രദ്ധ പതിച്ചില്ല. പക്ഷേ വെറ്റര്‍ലൈഡ് അതു നല്ലപോലെ മനസ്സിലാക്കി, തന്റെ കടല്‍യാത്രയിലെ ഓരോ സംഭവങ്ങളെക്കുറിച്ചു പെട്ടന്നു ഗുന്നാറോടു സംസാരിക്കാന്‍ തുടങ്ങി. താമസിയാതെ വിഗ്ഡിസ്സും മറ്റേ സ്ത്രീയും അവളുടെ അറയിലേയ്ക്ക് എഴുന്നേറ്റുപോയി.
ഏറെ നേരത്തിന്നുശേഷം, ആളുകളെല്ലാം വിശ്രമിക്കുവാനായി പോയിക്കഴിഞ്ഞപ്പോള്‍ ഒരേ കിടയ്ക്കയില്‍ത്തന്നെ തന്നോടു തൊട്ടുകിടന്നിരുന്ന യോട്ടിനോടു വെറ്റര്‍ലൈഡ് പറഞ്ഞു: ``തന്റെ സ്വഭാവത്തില്‍ എനിക്കതിശയം തോന്നുന്നു, യോട്ട്; ഇതു നന്നല്ല. ഗുന്നാര്‍ നമ്മെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു, അങ്ങനെയിരിക്കെ ആദ്യത്തെ രാത്രി തന്നെ ആ മനുഷ്യന്റെ മകളെപ്പറ്റി താനിങ്ങനെ കവിതകെട്ടിപ്പാടുന്നത് എന്തൊരു മര്യാദകേടാണ്!''
യോട്ട് ഒന്നും മറുപടി പറയാത്തതു കണ്ടു വെറ്റര്‍ലൈഡ് തുടര്‍ന്നു:
``മുന്‍പൊരിക്കലും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല, താനൊരു മഹാപെണ്കൊതിയനാണെന്ന്. പക്ഷേ ഈ രാത്രി വിഗ്ഡിസ്സില് നിന്നു താന്‍ കണ്ണെടുത്തു കാണാനെനിക്കൊത്തിട്ടില്ല. ഒരു പെണ്ണിനെയെങ്ങാനൊന്നു കാണുമ്പോഴേയ്ക്കും ഇങ്ങനെ തലതിരിഞ്ഞുപോകാന് നാം അത്രനീണ്ട കാലമൊന്നും കടലില്‍ കഴിച്ചുകൂട്ടിയില്ലല്ലോ.''
എന്നിട്ടും യോട്ട് ഒന്നും ഉത്തരം പറഞ്ഞില്ല; പക്ഷേ അയാളുടെ നേര്‍ക്കു പുറംതിരിഞ്ഞ് ഉറക്കംനടിച്ച