• ജീവരേഖ
  • ഖണ്ഡകാവ്യങ്ങൾ
  • കവിതകൾ
  • ഗദ്യ കൃതികൾ
  • ജീവചരിത്രം / ആത്മകഥ
  • നോവൽ / ചെറുകഥ
  • നാടകങ്ങൾ
  • രംഗവേദി
  • പഠനങ്ങൾ
  • കൈയെഴുത്ത്
  • കത്തുകൾ

കവിതകൾ

  • ബാഷ്പാഞ്ജലി
  • ഉദ്യാനലക്ഷ്മി
  • മയൂഖമാല
  • ഓണപ്പൂക്കൾ
  • കലാകേളി
  • സങ്കല്പകാന്തി
  • രക്തപുഷ്പങ്ങൾ
  • ശ്രീതിലകം
  • ചൂഡാമണി
  • അസ്ഥിയുടെ പൂക്കൾ
  • സ്പന്ദിക്കുന്ന അസ്ഥിമാടം
  • അപരാധികൾ
  • സ്വരരാഗസുധ
  • നിർവ്വാണമണ്ഡലം
  • തളിത്തൊത്തുകൾ
  • നീറുന്ന തീച്ചൂള
  • മൗനഗാനം
  • മഞ്ഞക്കിളികൾ
  • രാഗപരാഗം
  • ശ്മശാനത്തിലെ തുളസി
  • അമൃതവീചി
  • കല്ലോലമാല
  • ലീലാങ്കണം (1988)
  • അനുബന്ധ കവിതകൾ

    ഉദ്യാനലക്ഷ്മി

  • ഉദ്യാനലക്ഷ്മി
  • യൗവനം
  • സമാഗമം
  • കുമാരനാശാൻ
  • ജലദേവത
  • പിഴച്ച പൂജ
  • മരീചിക
  • നദീതടത്തിൽ
  • പ്രതിഷേധം
  • പറന്നുപോയ വൈകുണ്ഠം
  • കാമുകന്‍ വന്നാല്‍
  • രാഗോപഹാരം
  • നിഗൂഢനിർവൃതി
  • പ്രകൃതിയിലേക്ക്
  • പിശാചിന്റെ പിടിയിൽ
  • ശ്മശാനത്തിൽ
  • പ്രാണേശ്വരി
  • വെളിച്ചത്തിന്റെ മുമ്പിൽ
  • അർത്ഥന

ഉദ്യാനലക്ഷ്‌മി

അവളെയൊരുനോക്കെന്നു കാണുവാന്‍മാത്രമാ
ണതികുതുകമാര്‍ന്നു ഞാന്‍ ചെന്നതന്നന്തിയില്‍;
അമരവരകന്യമാരാളുന്ന ലജ്ജയാ
ലടിതൊഴുതുനിന്നുപോമാകാരശോഭയാല്‍
അലര്‍വനിയിലൊക്കെയും വെണ്മവീശീടുമാ
റവളവിടെയൊറ്റയ്‌ക്കു നില്‌പതായ്‌ക്കണ്ടു ഞാന്‍.
കുളിര്‍കുടിലകുന്തളം പിന്നിലായ്‌ക്കെട്ടിയി
ട്ടതിനകമൊരോമനച്ചെമ്പനീര്‍പ്പൂവുമായ്‌
ഒരു ചെറിയ ചെമ്പകത്തയ്യിന്‍ചുവട്ടി,ലാ
ക്കനകലത മിന്നുന്നു ശൃംഗാരലോലയായ്‌!

തരുണഹൃദയങ്ങളില്‍ കാവ്യാങ്കുരങ്ങളാല്‍
തരളത തളിക്കുന്ന മഞ്‌ജുമന്ദസ്‌മിതം
പുതുപവിഴധൂളികാരേഖപോല്‍ കാണ്മൊര
ത്തളിരധരകങ്ങളില്‍ പിന്നിപ്പൊടിയവേ,
മമ ഹൃദയമെന്നോടു മന്ത്രിച്ചു: ജീവിതം
മധുരതരമാക്കുന്നു സൗന്ദര്യദര്‍ശനം!''...
അരികിലളകങ്ങള്‍ തലോടിനില്‌ക്കാ,നന്നൊ
രമലമലയാനിലന്‍പോലുമായില്ല ഞാന്‍!

ധവളതുഹിനാശ്ലേഷിതാര്‍ദ്രപ്രഫുല്ലമാം
നവനളിനകോമളമായ നിന്നാനനം
മമ മനസി മുദ്രിതമായിക്കഴിഞ്ഞതാ
മറവിയിനി മായ്‌ക്കിലും മായുകില്ലോമലേ!
തവ ലളിതപദയുഗളഗളിതകളശിഞ്‌ജിതം
തരളമുരളീരവംപോലെ തോന്നുന്നു മേ.
ഉദ്യാനലക്ഷ്മി / ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

അരികിലൊരു മാന്‍പേട നീണ്ട കണ്‍കോണിനാ
ലവളെയൊരുമോദമാര്‍ന്നുറ്രുനോക്കുന്നതും,
തരിവളകള്‍ മെല്ലെക്കിലുങ്ങുമാറാമലാള്‍
കരലതകളാലതിന്‍ മെയ്‌ തലോടുന്നതും,
മഹിതരുചി പൊഴിയുമൊരു സാന്ധ്യദ്യുതിയിലാ
മലര്‍വനിക മുങ്ങിക്കുളിച്ചുനില്‌ക്കുന്നതും;
അരുതതു മറക്കുവാന്‍!മോഹനമാ രംഗ
മൊരുദിവസമെങ്കിലുമോര്‍ക്കാതെയില്ല ഞാന്‍!...

്‌നിമിഷശതസംഭവം പിന്നിട്ടു പിന്നിട്ടു
സമയരഥചക്രം കറങ്ങി മുന്നോട്ടുപോയ്‌
ഒരു ദിവസമുച്ചയ്‌ക്കു കന്നിമാസത്തിലെ
പ്പൊരിവെയിലില്‍ മുറ്റത്തു കറ്റയുണങ്ങവേ,
പുരയരികില്‍ നില്‌ക്കുന്ന ഞാവലിന്‍ചോട്ടിലെ
ത്തണലിലൊരു മുണ്ടും വിരിച്ചു കിടന്നു ഞാന്‍.
വെടിപറയുവാനപ്പൊഴേക്കും, വിശറിയും
കുടവയറുമായി വന്നെത്തിയെന്‍ തോഴനും.

മുഖവുരയിലാദ്യമായ്‌ പൊട്ടിച്ചിരിച്ചുകൊ
ണ്ടവനധികഹാസ്യമാര്‍ന്നോതിനാനീവിധം:

ഇനി വെറുതെയൊന്നും ഭജിക്കേണ്ട;നീ കണ്ട
വനകുസുമമേതോ നഗരസൗധത്തിലായ്‌;
ഒരു പരമഭാഗ്യവാന്‍ പാണിഗ്രഹോത്സവം
പരിചൊടു നടത്തി നിന്നുദ്യാനലക്ഷ്‌മിയെ!''...

സിരകളൊരുമിച്ചൊന്നുലഞ്ഞു;ഹാ! പെട്ടൊന്നാ
രിരുളിലുലകം വീണടിഞ്ഞതായ്‌ത്തോന്നി മേ,
അവളിലനുരാഗമില്ലെങ്കിലും, മിന്നിയെ
ന്നകതളിരിലഞ്ചാറു മിന്നല്‍പ്പിണരുകള്‍!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

യൗവനം

നിങ്ങള്‍ക്കു നിര്‍ബന്ധമാണെങ്കില്‍, ഞാനിതാ
സന്നദ്ധനാണക്കഥ പറഞ്ഞീടുവാന്‍.
ഇങ്ങു വരുവി,നെന്‍ ചുറ്റുമാ,യീ മരം
തന്നിടുന്നോരിത്തണലത്തിരിക്കുവിന്‍!...

തപ്‌തഹൃദനായ്‌, ഭൂതകാലത്തിലേ
ക്കെത്തിനോക്കാറുണ്ടയ്‌ക്കിടയക്കൊക്കെ, ഞാന്‍;
ഇന്നു, വാര്‍ദ്ധക്യ,മിപ്പാഴ്‌നരയെന്തിനോ
ചിന്നിയെന്‍ ശീര്‍ഷം വെളുപ്പിച്ചുവെങ്കിലും,
ഇല്ലായിരുന്നില്ലൊരിക്കലെനിക്കു,മുല്‍
ഫുല്ലപുഷ്‌പംപോല്‍ ചിരിക്കുന്ന യൗവനം.

വാര്‍ദ്ധക്യവേദിയില്‍ ചെന്നെത്തി, ജീവിത
വാസ്‌തവം നോക്കി, നെടുവീര്‍പ്പിടുന്നു നാം!
മുന്നോട്ടു പായുന്ന നമ്മള്‍ക്കൊരിത്തിരി
പിന്നോട്ടു നോക്ക,ലെന്താശ്വാസവിശ്രമം!
ഹാ! മനോരാജ്യം, സ്‌മരണ,യിവയിലെ
ക്കോമളമാകും സുധാസവനിര്‍ഝരം
ഇല്ലെങ്കി,ലയ്യോ! മനുഷ്യന്റെ ജീവിതം
പുല്ലും കുരുക്കാത്ത പാഴ്‌മരുമണ്ഡലം!
ഇന്നലെ' നല്‌കിയ നിര്‍വൃതിയയോര്‍ക്കലാ
ലെന്നു, മാ നാളെ'യൊക്കാത്തിരിക്കുന്നു നാം!
സൗന്ദര്യമാണിപ്രപഞ്ചമതിന്‍ മൃദു
ചുംബനമേറ്റു, മധുരിപ്പു ജീവിതം!
ഉദ്യാനലക്ഷ്മി / യൗവനം
ചങ്ങമ്പുഴ

അന്നൊക്കെ, നിങ്ങളെപ്പോലെ, വികസിച്ച
കണ്ണുകള്‍കൊണ്ടു നുകര്‍ന്നു വിശ്വത്തെ, ഞാന്‍!
മായാമധുരിമവീശി,യകലത്തു
പോയി ലയിക്കും മണിയൊലിമാതിരി,
കാലത്തു, കാടുംമലകള്‍ക്കുമപ്പുറം
കാണുന്ന വിണ്ണിന്റെ നീലിമമാതിരി,
അറ്റം കൊളുത്തിപ്പിടിച്ച നിലാത്തിരി,
ചുറ്റും പൊഴിക്കും കുളിരൊളിമാതിരി,
അവ്യക്തമോഹനമാനന്ദപൂര്‍ണ്ണ,മാ
നിര്‍വ്യാജരാഗം തുളുമ്പുന്ന യൗവനം!

പച്ചപ്പടര്‍പ്പില്‍ പറന്നുപാറി, സ്വയം
സ്വച്ഛന്ദകൂജനം ചെയ്യുന്ന കോകിലം
ഇന്നുമനുഭവിപ്പീ,ലെന്നിലന്നൊക്കെ
വിണ്ണില്‍നിന്നിറ്റിറ്റുവീണ സുധാകണം!
നീരണിപ്പൊയ്‌കകള്‍, താരണിത്തോപ്പുകള്‍
നീളെ നിരന്നുള്ള പച്ചിലക്കാടുകള്‍!
കാണുന്നതെല്ലാമൊരാനന്ദമാണെന്നു
കാര്യമെനിക്കെന്തു കണ്ണീര്‍പൊഴിക്കുവാന്‍?

എന്താണു യൗവനം?നശ്വരത്വത്തിന്റെ
സുന്ദരമാമൊരു വീണവായിക്കലാം!
മര്‍ത്തൃതതന്‍മൃദുകോമളമാമൊരു
സ്വപ്‌നാടനത്തിലെപ്പുഞ്ചിരിക്കൊള്ളലാം!
പാവനമാമൊരു പുഷ്‌പാഞ്‌ജലിക്കുള്ള
ജീവിതത്തിന്റെ വിളക്കു കൊളുത്തലാം!
നമ്മളറിയാതെ, നമ്മില്‍പ്പൊടുന്നനെ
ച്ചിന്നിപ്പടരുന്ന കോരിത്തരിക്കലാം!
ആറിത്തണുത്ത മറവിയ,ല്ലെപ്പൊഴു
മാളിപ്പടര്‍ന്നിടുന്നോര്‍മ്മതാന്‍ യൗവനം!

പൂത്തകടമ്പിനെപ്പോലെ,യതിനെയി
ന്നാത്തകൗതൂഹലം നോക്കി രസിപ്പു ഞാന്‍!
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

സമാഗമം

ആനന്ദദേവതേ! നീയുറങ്ങു
മാമണിമച്ചിന്‍കവാടകത്തില്‍,
പ്രേമപരവശന്‍ ഞാനൊരിക്കല്‍
രോമഹര്‍ഷത്തിനെ സാക്ഷിനിര്‍ത്തി
സല്ലാപലീലകള്‍ക്കായി, നിന്നെ
ത്തെല്ലിട മുട്ടിവിളിച്ചുനോക്കി.

വാനവും ഭൂമിയുമൊപ്പമപ്പോള്‍
പൂനിലാപ്പൊയ്‌കയായ്‌ത്തീര്‍ന്നിരുന്നു;
ഇല്ലൊരു കാര്‍മുകില്‍പോലുമെങ്ങും
എല്ലായിടത്തും തനിപ്രകാശം.
തെറ്റിത്തെറിച്ചു, ചെടിപ്പടര്‍പ്പിന്‍
ചുറ്റുമായ്‌, നേരിയ മര്‍മ്മരങ്ങള്‍
വാസന്തിപ്പൂണം പൂശിപ്പൂശി
വാസന്തവായു തളര്‍ന്നു വീശി.

ഗാനം തുളുമ്പുന്ന വേണുവുമായ്‌
ഞാനെന്‍നിഴലില്‍ മറഞ്ഞുനില്‌ക്കേ,
നശ്വരമല്ലാത്തൊരത്ഭുതംപോല്‍
വിശ്വമെന്‍മുന്നില്‍ പരിലസിച്ചു.
മല്‍പ്രതാപത്തിന്‍ പ്രതിഫലിത
സ്വപ്‌നമായ്‌ ഞാന്‍ കണ്ടൊരുരാനന്ദമേ!
ഉദ്യാനലക്ഷ്മി / സമാഗമം
ചങ്ങമ്പുഴ

നിന്നിളംപുഞ്ചിരിപ്പൂക്ക,ളോരോ
നെന്നാത്മതന്തുവില്‍ കോര്‍ത്തിണക്കി,
ആക്രമമാ,മൊരു മാലകെട്ടി
ലോകത്തിനേകുവാന്‍ ഞാന്‍ കൊതിച്ചു!
വാരൊളിവീശുമതിന്‍വിലാസം
വാടാത്തതാണെന്നും ഞാന്‍ ഭ്രമിച്ചു!

ആകയാ,ലാനന്ദദേവതേ! നി
ന്നേകാന്തസുപ്‌തിയവഗണിച്ചും,
നിന്‍മുറിവാതിലില്‍ മുട്ടി മുട്ടി
പ്പിന്നെയും പിന്നെയും ഞാന്‍ വിളിച്ചു.

എന്നാല്‍, നീ, കഷ്‌ട,മുണര്‍ന്നതില്ല,
നിന്‍മുറിവാതില്‍ തുറന്നതില്ല;
ഓമനപ്പാട്ടുകള്‍ പാടിടാ, നെ
ന്നോടക്കുഴലിനന്നായതില്ല!...

കൂരിരുളായി, നിലാവു പോയി
താരകളെല്ലാം മയങ്ങി മങ്ങി;
ഘോരനിരാശയാല്‍ മൂകനായ്‌; ഞാ
നാരാവി,ലൊറ്റയ്‌ക്കു പിന്മടങ്ങി!
.................................................................
.................................................................

ആവിധം പിന്നെയും പിന്നെയുമെ
ന്നാവര്‍ത്തനക്രിയരംഗകങ്ങള്‍.
കണ്ണിമയ്‌ക്കാതുറ്റുനോക്കിനിന്നി
ല്ലൊന്നുപോലെത്രയോ യാമിനികള്‍!
എന്നാലും, തന്നില്ലനുമതി നീ
നിന്നടുത്തൊന്നു ഞാന്‍ വന്നുചേരാന്‍!
ഉദ്യാനലക്ഷ്മി / സമാഗമം
ചങ്ങമ്പുഴ

ആനന്ദദേവതേ! നിന്‍ പടിക്കല്‍
ഞാനെത്ര കണ്ണീര്‍ ചൊരിഞ്ഞുകാണും!
സ്വച്ഛന്ദഗീതം തുളുമ്പിയോ,രെന്‍
കൊച്ചുമുരളി, തകര്‍ന്നുപോയി
പൊന്നുടുപ്പെല്ലാമഴിച്ചുമാറ്റി
യെന്നാത്മരൂപം ഞാന്‍ നഗ്നമാക്കി.
ഗാനസാമ്രാജ്യത്തിന്‍ വിസ്‌തൃതിയില്‍
ഞാനൊരു നിശ്ശബ്‌ദഭിക്ഷുവായി!

സാര്‍വഭൗമത്വം പരിത്യജിച്ചും
സാധാരണത്വം പരിഗ്രഹിച്ചും
മാമകപ്രേമതീര്‍ത്ഥാടനത്തിന്‍
നാമംജപങ്ങള്‍ കിളര്‍ന്നുപൊങ്ങി.
ആയവ,മൊട്ടിട്ടൊ,രാര്‍ദ്രമായോ
രാമോദധാരയിലെന്നെ മുക്കി!
ആശാമധുരമാം ചിന്തകളെ
്‌ന്നാശയരംഗത്തില്‍ നൃത്തമാടി.

അന്നെന്‍ പരിസരം ലാളനയാ
ലെന്നെയെടുത്തു ശിരസ്സിലേറ്റി;
എന്നാലതിന്‍കൈകള്‍തന്നെ,യിപ്പോ
ളെന്നെ, ദൂരത്തേക്കൊരേറെറിഞ്ഞു!
തല്ലിച്ചതഞ്ഞ മനസ്സുമായ്‌, ഞാന്‍
മെല്ലെയെണീറ്റു നടന്നുനോക്കി.
വാസരതേജസ്സെരിഞ്ഞുവാടി
വാനില്‍ കരിങ്കാറിരുണ്ടുകൂടി.
താരകമില്ല; വെളിച്ചമില്ല;
ചാരുപ്രശാന്തതയെങ്ങുമില്ല.
ചക്രവാളങ്ങള്‍ തെറിച്ചിടുമാ
ഉദ്യാനലക്ഷ്മി / സമാഗമം
ചങ്ങമ്പുഴ

റുത്ഭവിച്ചീടുന്നു മേഘനാദം.
എല്ലാമിരിട്ടാ,ണെനിക്കു കൈയി
ലില്ലൊരു കൊച്ചുപടുന്തിരിയും !

എന്‍നിഴലെന്‍മുന്നില്‍ വീശിവന്നോ
മന്നത്തെപ്പൂനിലാവെങ്ങു പോയി?

അന്നെന്‍നിഴലില്‍ ഞാന്‍ നിന്നു,വെന്നാ
ലിന്നാ നിഴലെന്നില്‍ വന്നുനില്‌പൂ!

ഘോരമാംമാരിയില്‍, ഹാ! ജഗത്തിന്‍
കൂരിരുള്‍ച്ചേല നനഞ്ഞൊലിക്കെ,
ലോകപരിത്യക്തഭിക്ഷു ഞാ,നെ
ന്നേകാന്തയാനം തുടര്‍ന്നു വീണ്ടും!...

ആനന്ദദേവത! നിന്‍പടിക്കല്‍
ഞാനന്നും തെല്ലിട തങ്ങിനിന്നു.
എന്നാല്‍ ഞാന്‍ നിന്നെ വിളിച്ചതില്ല
നിന്മണിവാതിലില്‍ മുട്ടിയില്ല.
മജ്ജീവരക്തത്തുടിപ്പി,ലേതോ
ഗദ്‌ഗദം വന്നു ഞെരിഞ്ഞിരുന്നു;
എന്നില്‍നിന്നപ്പൊഴും ധാരയായി
ക്കണ്ണീര്‍ക്കണങ്ങളുതിര്‍ന്നിരുന്നു!

എന്‍മുന്നില്‍ പെട്ടെന്നു സാക്ഷനീങ്ങി;
നിന്‍മുറിവാതില്‍ വിടര്‍ന്നുമാറി;
അത്ഭുതമാമൊരു സൗരഭമൊ
ന്നപ്പൊഴുതെന്നെപ്പുണര്‍ന്നുണര്‍ത്തി.
നിന്നംഗമോഹനഭൂഷകള്‍തന്‍
ഉദ്യാനലക്ഷ്മി / സമാഗമം
ചങ്ങമ്പുഴ

സംഗീതലോലമാം ശിഞ്‌ജിതങ്ങള്‍
എന്നില്‍ പ്രകാശം പകര്‍ന്നിടുമാ
റെന്നെ നീ മാറിലണച്ചു പുല്‌കി.
കണ്ണീരില്‍ മുങ്ങിയ സുസ്‌മിതത്തില്‍
കണ്ടു ഞാന്‍ സൗന്ദര്യസ്വപ്‌നസാരം.

അന്നൊരത്യുദ്ധതകാമുകന്‍ ഞാ
നന്നൊരാരാധക,നാത്മദാസന്‍!
അന്നെന്‍പ്രതാപത്തിന്‍ശൃംഖലയാ
ലുന്നി ഞാന്‍ നിന്നെയെന്‍സ്വന്തമാക്കാന്‍.
എന്നാലാ മായികശൃംഖലയ
ന്നെന്നെയിരുളിലടച്ചുപൂട്ടി
ഇന്നെന്നാലെന്നാത്മരോദനത്തിന്‍
മന്ദഹസിതതലഹരികളാല്‍
സ്വന്തമായ്‌ത്തീര്‍ന്നു നിനക്കു ഞാനെന്‍
ചിന്തകള്‍പോലും ലയിച്ചു നിന്നില്‍!

മൃത്യുവെന്നോണം മധുരമാകും
സത്യത്തിന്‍പൊന്നിന്‍ കതിരുകളാല്‍
മാമകകണ്‌ഠത്തില്‍ മഞ്‌ജുളമാം
മാല നീയൊന്നു കൊരുത്തു ചാര്‍ത്തി.

വല്ലകാലത്തും നാം വേര്‍പിരിഞ്ഞാല്‍
വല്ലപ്പൊഴും വീണ്ടും കണ്ടുമുട്ടാം.
വിണ്ണിന്‍വെളിച്ചം കുടിച്ചിടുമെന്‍
കണ്ണുമെന്‍ രണ്ടുമടഞ്ഞുതീര്‍ന്നാല്‍
ലോകം പറയും: അക്കണ്ടതേതോ
ശോകത്തിന്‍പാഴ്‌നിഴലായിരുന്നു!''

എന്നാലെനിക്കെന്തു?നിത്യ തതന്‍
സൗന്ദര്യസാരം നുകര്‍ന്നവന്‍ ഞാന്‍!
ആനന്ദമേ! നിന്‍സമാഗമത്തില്‍
ഞാനെനിക്കാരെന്നു ബോദ്ധ്യമായി!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

കുമാരനാശാന്‍

മായാത്ത മയൂഖമേ മംഗളമലയാള-
മാകന്ദവനിയിലെപ്പൂങ്കുയിലേ!
നിന്നെയെന്നോര്‍ക്കുമ്പോഴേക്കെന്തൊരു നിരവദ്യ-
നിര്‍വൃതിയാണെന്നോ ഞാനനുഭവിപ്പൂ!
സാനന്ദം തവ രാഗശോകമധുരസുര-
ഗാനകല്ലോലിനിയിലലിഞ്ഞൊഴുകി,
മാമകചേതന,യൊരായിരം നവനവ-
രോമാഞ്ചവനികകള്‍ കടന്നുപോയി;
കണ്ടതു മുഴുവനും ചിന്തകള്‍ തനിത്തങ്ക-
ച്ചെണ്ടിട്ട, മരതകനികുഞ്‌ജകങ്ങള്‍!-
ലോലവിഷാദമയസ്‌നേഹസുരഭിലാര്‍ദ്ര-
ലീലാനിലയനങ്ങള്‍ നിരുപമങ്ങള്‍!-
ശ്രീമയനളിനികള്‍, പുഷ്‌പവാടികള്‍, ദിവ്യ-
പ്രേമത്തിന്‍ മുരളികാലഹരികകള്‍!-
സ്വര്‍ഗ്ഗീയകരുണതന്‍ പീയുഷത്തെളി,പൊട്ടി-
നിര്‍ഗ്ഗളിച്ചീടു,മോരോ നിര്‍ഝരികള്‍!-
എന്തെല്ലാം!-ഹൃദയാനുരഞ്‌ജകോജ്ജ്വലങ്ങളാ-
മെന്തെല്ലാം-അവിടെ ഞാന്‍ കണ്ടുമുട്ടി!
സ്വപ്‌നങ്ങള്‍ - ‍സുരഭിലസ്വപ്‌നങ്ങള്‍ - ‍സുരസുഖ-
സ്വപ്‌നങ്ങള്‍-‍വഴിനീളെക്കനകം പൂശി!
ഉല്‍ക്കൃഷ്‌ടവിചാരങ്ങളുജ്ജ്വലവികാരങ്ങ-
ളുല്‍ക്കടവിഷാദങ്ങള്‍ വിമോഹനങ്ങള്‍;
എത്രയാണവിടത്തില്‍ പൂത്തുനില്‍ക്കുന്നതെന്നോ
തത്ത്വത്തിന്‍ പരിമളം കുളിര്‍ക്കെ വീശി!...

നിഷ്‌ഠുരമരണമേ! നീയെന്താ രത്‌നദീപം
നിഷ്‌ക്രമിപ്പിക്കാ,നതു കഠിനമായി!
എങ്കിലും, നിനക്കൊട്ടുമായതില്ലതു പെയ്‌ത
തങ്കപ്രകാശം മാത്രം തുടച്ചുമായ്‌ക്കാന്‍!
എന്നെന്നും ഭുവനത്തില്‍ സുന്ദരഹൃദയത്തി-
ലന്നിഴലാട്ടം വാടാതമര്‍ന്നുകൊള്ളും!-
നിത്യവു,മതിന്‍മൃദുസ്‌പന്ദനങ്ങളിലൂടാ-
നിസ്‌തുലദീപ്‌തിയെങ്ങും പരന്നുകൊള്ളും!-
കൈരളിയിന്നു,മെന്നും, ധ്യാനത്തി,ലാ മഹിത-
കൈവല്യസ്വപ്‌നമൃതി നുകര്‍ന്നുകൊള്ളും!-
കുഞ്ഞുകുഞ്ഞലകളാല്‍ പല്ലനച്ചാലെന്നുമ-
ക്കണ്ണീരിന്‍കഥ പറഞ്ഞൊഴുകിക്കൊള്ളും!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

ജലദേവത

അഞ്ചിതാഭപൊഴിച്ചു മിന്നുമൊ-
രന്തിനക്ഷത്രമല്ല നീ.
ചാരുതാരകകോരകാവൃത-
ശാരദാംബരവാടിയില്‍
മന്ദഹാസം പൊഴിച്ചണയുന്ന
ചന്ദ്രലേഖയുമല്ല നീ
ലോകസൗഭാഗ്യമാകെയൊത്തുചേര്‍-
ന്നേകരൂപമായത്തീര്‍ന്നപോല്‍,
ആത്തമോദമുടലെടുത്തുള്ളോ-
രാത്മവിസ്‌മൃതിയെന്നപോല്‍,
മോഹനാംഗി! നീയാര്‌?-നിര്‍മ്മല-
സ്‌നേഹരൂപിണിയാരു നീ?

മഞ്‌ജുഹേമന്തചന്ദ്രികതന്നില്‍
മുങ്ങിനിന്നു വസുമതി.
മിന്നിമിന്നിത്തിളങ്ങി താരകള്‍
വിണ്ണിലെസ്സുഖചിന്തകള്‍.
തെന്നലേറ്റേറ്റുലഞ്ഞു മര്‍മ്മരം
ചിന്നി പുഷ്‌പിതവല്ലികള്‍.
മന്ദമന്ദം കലര്‍ന്നു വായുവില്‍
സുരന്ദസുമസൗരഭം.
സന്നവീചികള്‍ ചിന്നിച്ചെന്നിയന്‍-
മുന്നിലാക്കുളിര്‍വാഹിനി,
ബിംബിതസ്വര്‍ഗ്ഗമണ്ഡലാഭയായ്‌
നിര്‍ഗ്ഗളിച്ചു നിരാമയം...
ആ നദീതടം-ആ നിശാരംഗം-
ആ മനോജ്ഞശിലാതലം-
ഒക്കെയു,മൊരുമാത്രയിലൊരു
സ്വപ്‌നമാത്രമായ്‌ത്തോന്നി മേ.
ഉദ്യാനലക്ഷ്മി / ജലദേവത
ചങ്ങമ്പുഴ

ആരിതാരി, തെന്‍മുന്നിലായൊരുട
ചാരുകന്യകാവിഗ്രഹം!
ഓളമോരോന്നു വെമ്പിവെമ്പിവ
ന്നോമനിച്ചുമ്മവയ്‌ക്കവേ
കിഞ്ചില്‍ച്ചാഞ്ചാടും കൊച്ചുവഞ്ചിയില്‍
സ്സഞ്ചരിക്കുമസ്സൗഭഗം!
തെല്ലിട-വെറും തെല്ലിട-കൊണ്ടാ-
മല്ലനേര്‍മിഴിക്കോണിനാല്‍
'ക്ഷീരസാഗരം' പോലെ, സായുജ്യ-
ധാരയിലെന്നെ മുക്കുവാന്‍
എങ്ങോനിന്നങ്ങു വന്നണഞ്ഞൊരാ -
മംഗളപ്രേമവിഗ്രഹം-
ഉറ്റുനോക്കി ഞാന്‍ നിന്നുപോയല്‌പ-
മത്ഭുതാനന്ദസ്‌തബ്‌ധനായ്‌!

ഏറെമാത്രകള്‍ നീണ്ടുനിന്നതി-
ല്ലാ രമണീയവിസ്‌മയം
അച്ചെറുതോണി ചെന്നുചെന്നൊരു
പച്ചിലച്ചാര്‍ത്തിന്‍ പിന്നിലായ്‌
മന്ദഭാഗ്യനാമെന്നെയോര്‍ത്തിടാ-
തെന്നന്നേക്കുമായ്‌ മാഞ്ഞുപോയ്‌.
അല്‌പനേരം തുറന്നടഞ്ഞിത-
സ്വര്‍ഗ്ഗലോക കവാടകം!
രണ്ടുജീവിതസ്വപ്‌നമെന്തിനോ
കണ്ടുമുട്ടി പരസ്‌പരം
ഉദ്യാനലക്ഷ്മി / ജലദേവത
ചങ്ങമ്പുഴ

കാണിനേരം പകര്‍ന്നിതന്യോന്യം
പ്രാണസന്ദേശസൗരഭം
എത്തിയതോ വിയോഗമപ്പൊഴേ-
യ്‌ക്കപ്പുളകങ്ങള്‍ മായ്‌ക്കുവാന്‍!
എന്തപൂര്‍ണ്ണതയാണിതു?-കഷ്‌ട!-
മെന്തിനീ മായികോത്സവം.

പിച്ചിമാലയോടൊത്ത കൈകളാ-
ലച്ചെറു തുഴ' വീശവേ,
വള്ളമാമന്ദം പോകുമാ വഴി
വെള്ളിവെള്ളമിളകവേ,
നീലക്കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു തന്‍-
തോളില്‍ വീണുലഞ്ഞീടവേ,
സുന്ദരാനനപങ്കജം, മൃദു-
ചന്ദ്രികയില്‍ മിനുങ്ങവേ,
ആ മനോഹരി പോയൊരപ്പോക്കൊ-
രോമനസ്വപ്‌നം മാത്രമായ്‌!
കണ്‍മുനകളാല്‍ ഞങ്ങളന്യോന്യം
ചുംബനം ചെയ്‌ത സാഹസം
സമ്മതംമൂളിക്കണ്ടുനിന്നു നീ
കര്‍മ്മബന്ധമേ! സസ്‌പൃഹം.
ഇന്നിയുമതൊന്നാവര്‍ത്തിപ്പാനീ-
മന്നില്‍ ഞങ്ങള്‍ക്കു സാദ്ധ്യമോ?

രാക്കുയിലിന്‍ കളകളസ്വരം
കേട്ടു ഞെട്ടിയുണര്‍ന്നു ഞാന്‍
മുന്നിലായ്‌ക്കണ്ടു മല്‍പരിസരം
നിന്ദ്യനിശ്ശൂന്യരംഗമായ്‌!
ഉദ്യാനലക്ഷ്മി / ജലദേവത
ചങ്ങമ്പുഴ

ജീവചൈതന്യമില്ല,വിടെല്ലാം
ഭാവഗൗരവഭരിതം!-
കേവലം വെറും മൗന,മാര്‍ത്തിത
ന്നാവരണവിദാരിതം!-
എന്നിനിക്കഷ്‌ടം! കാണ്മനോ, ഞാനെന്‍
സുന്ദജലദേവിയെ?
ഇല്ല; മാമകസ്‌മാരകമായി-
ട്ടില്ലവള്‍ക്കെന്നും കൈവശം.
ജന്മജന്മാന്തരങ്ങള്‍ ഞങ്ങളി-
ക്കണ്ണുനീരില്‍ക്കഴിയണം!
ഭാവിയെക്കൊണ്ടുമാവുകയില്ലൊ-
ന്നീ വിരഹം കെടുത്തുവാന്‍!...

ആകുലം, ജലദേവത! ഭവ-
ദാഗമവും കൊതിച്ചിദം
എത്രനാളിനിക്കാത്തുനില്‌ക്കണ-
മിത്തടിനീതടത്തില്‍ ഞാന്‍?
എന്നെ,പ്പക്ഷേ, മറന്നിരിക്കാമ-
ങ്ങന്നിമേഷത്തില്‍ത്തന്നെ നീ!
എന്നിരുന്നാലും, നിന്നെയും ധ്യാനി-
ച്ചെന്നുമീയാറ്റുവക്കില്‍, ഞാന്‍
വന്നിരുന്നിടും;-വല്ല കാലത്തും
നിന്നെ വീണ്ടും ഞാന്‍ കാണ്‍കിലോ!
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പിഴച്ച പൂജ

(കുറിപ്പ്‌: ആളിക്കത്തുന്ന വികാരങ്ങളുടെ എടുത്തുചാട്ടമല്ല, അടിയുറച്ച വിചാരങ്ങളുടെ പതിഞ്ഞാട്ടമാണ്‌, പുരോഗതിയുടെ പൂങ്കാവനത്തിലേക്ക്‌, മാനവസമുദായത്തിനു വഴിതെളിക്കുന്നത്‌. അങ്ങോട്ടുള്ള നടപ്പാതയില്‍ അങ്ങിങ്ങായിക്കണ്ടേക്കാവുന്ന ചിലന്തിവലകള്‍ ചീന്തിക്കളയേണ്ടത്‌ മുനകൂര്‍ത്ത തൂലികകളുടെ കര്‍ത്തവ്യമാണ്‌. പക്ഷേ, അതിനായിട്ടെന്നുള്ള ഭാവത്തില്‍ ചാടിപ്പുറപ്പെടുന്ന ചില കണ്ണുപൊട്ടിയ വെളിപാടുകള്‍ അനര്‍ത്ഥഗര്‍ത്തങ്ങളിലേക്കു കാല്‍തെറ്റി വീഴുവാനെളുപ്പം. അത്‌ ഒരു നേട്ടമാണെന്നഭിമാനിക്കുന്നപക്ഷം, വേല ചെയ്യുന്ന തലച്ചോറിന്റെ അണിയറയില്‍നിന്നും പുറത്തുവരുന്ന കരുത്തുള്ള ചിന്തകള്‍ മൂക്കത്തു വിരല്‍വയ്‌ക്കുകയേയുള്ളൂ. മര്‍ക്കടസ്യസുരാപാം' എന്ന രീതിയില്‍ സ്വയമേവ മത്തുപിടിച്ച ചില പ്രചാരവേലകള്‍, തെറ്റിദ്ധരിക്കപ്പെടുന്ന ജീവല്‍സാഹിത്യത്തിന്റെ ചാരായക്കടയിലേക്കു കയറുവാനായാണ്‌ ഒരുക്കമെങ്കില്‍, അത്‌ മലയാളസാഹിതിയുടെ ശനിദശ'യെയാണ്‌ സൂചിപ്പിക്കുന്നതെന്നു പറയാതെ തരമില്ല.)

നിര്‍വ്യാജസ്‌നേഹമേ! ജീവിതത്തിന്നൊരു
നിര്‍വാണദായികയല്ലോ നീ?
ഭാവനാലോകംവിട്ടിത്തിരിനേര,മി-
ബ്‌ഭൂവില്‍ നിനക്കൊന്നു വന്നുകൂടെ?
വേണെങ്കി,ലോമലേ! ഹാ, നിനക്കായി മല്‍-
പ്രാണനുംകൂടി ഞാനേകുമല്ല!
എത്ര നാളായി, ഞാന്‍ നിന്നെയും കാത്തുകാ-
കാത്തിത്തിമിരത്തില്‍ത്തനിച്ചിരിപ്പൂ!

വിണ്ടലവാസിനി, വിദ്രുമഹാസിനി
കണ്ടിട്ടില്ലാരും ജഗത്തില്‍ നിന്നെ.
കണ്ടിട്ടുണ്ടെന്നു നടിക്കുന്നോരൊക്കെയും
കണ്ടതു, നിന്‍നിഴലായിരുന്നു.
ചൊല്ലാറുണ്ടുദ്ധതഭാവത്തിലൊട്ടുപേ-
രില്ലാത്തോളാണു നീയെന്നുപോലും!
ഉദ്യാനലക്ഷ്മി / പിഴച്ച പൂജ
ചങ്ങമ്പുഴ

എങ്കിലും സങ്കല്‌പരൂപിണിയാണു നീ-
യെങ്കിലും, നിന്നില്‍ ഞാന്‍ വിശ്വസിപ്പൂ!
അല്ല, ഞാന്‍ കാണുന്നോരി'ത്താളിയോല'ക-
ളെല്ലാം ചിതലിന്റെ കാവ്യമല്ല.
ഉണ്ടിവയ്‌ക്കുള്ളില്‍, മനോഹരചിന്തകള്‍
ചെണ്ടിട്ടുനില്‌ക്കും മലര്‍ത്തൊടികള്‍-
ആടലിന്‍ചൂടില്‍, പരുക്കേറ്റ ചിത്തങ്ങള്‍
വാടിത്തളര്‍ന്നുവരുന്നനേരം,
ആതിഥ്യമേകുവാന്‍ നില്‌ക്കുന്നോ,രായിരം
ശീതളസാന്ത്വനകുഞ്‌ജകങ്ങള്‍!
നിന്ദ്യമായ്‌പ്പോയെന്നോ, കഷ്‌ടം, കവിയുടെ
സുന്ദര'വേദാന്തപദ്യമാല'-
സ്വാന്തോത്സവപ്രദശാന്തപ്രഭാവൃത-
കാന്തശയാദര്‍ശനൃത്തശാല?-
നീറിപ്പുകയുന്ന വിപ്ലവമേ! നിന-
ക്കാരാദ്ധ്യമായുള്ളതെന്തു പിന്നെ?
കാമുകഭ്രാന്തന്മാര്‍ മാത്രം പുലമ്പുന്ന
കാമത്തിന്‍ നിര്‍ലജ്ജജല്‌പനമോ?

കേവലമിക്ഷണം കേരളമൊക്കെയും
തേവിടിശ്ശിത്തെരുവാകണംപോല്‍!-
ഭര്‍ത്തൃഭാര്യാപദങ്ങള്‍ക്കു, നാമൊരു,മൊ
രര്‍ത്ഥവും നല്‌കാതിരിക്കണംപോല്‍!-
ഇഷ്‌ടംപോലൊരെന്തു ചെയ്‌താലുമൊക്കെയും
പുഷ്‌ടപ്രണയമായെണ്ണണംപോല്‍!-
അല്ലാത്തതെല്ലാം ചിതലിന്റെ കാവ്യങ്ങള്‍'
എല്ലാമധോഗതിക്കാസ്‌പദങ്ങള്‍!
ഉദ്യാനലക്ഷ്മി / പിഴച്ച പൂജ
ചങ്ങമ്പുഴ

അത്രയ്‌ക്കുമാത്രമധഃപതിച്ചിട്ടില്ല
മര്‍ത്ത്യനു മര്‍ത്ത്യനോടുള്ള ബന്ധം.
ലീനരായുണ്ടിപ്രകൃതിയില്‍ത്തനെ, യ-
ച്ചേണഞ്ചിടും സദാചാരബോധം,
അത്യന്തശോച്യമാംമട്ടില്‍ നീ നില്‌പതി-
ന്നസ്ഥാനത്താണനുരാഗപൂജേ'!
നീയൊരു പൂജ'യല്ലെന്നുതന്നല്ലൊരു
നീചമാം പ്രേരണകൂടിയത്രേ!

നാമെല്ലാം കാണുന്നതല്ല, കാണേണ്ടൊര-
പ്രേമത്തെ, വാഴ്‌ത്തും കവിയെനോക്കി
വല്ലാത്ത നീരസം ഭാവിച്ചിതുവിധം
പല്ലിറുമ്മുന്നതിലര്‍ത്ഥമില്ല.
ഉദ്ധാരണത്തിനുള്ളുത്തേജനത്തിനാ-
ണുദ്യുക്തനായവന്‍ നില്‌പതെങ്കില്‍-
മര്‍ത്ത്യനെ മര്‍ത്ത്യനായ്‌ത്തീര്‍ക്കുവാനുള്ളേക-
കര്‍ത്തവ്യമാണവനുള്ളതെങ്കില്‍-
ഒന്നിച്ചു നിങ്ങളെതിരിട്ടുകൊള്ളുവി-
നെന്നാലും നിന്നവന്‍ പാട്ടുപാടും!

ജീവിതവേദന തെല്ലൊന്നകറ്റുവാന്‍
ഭാവനത്തോണിയിലേറി നമ്മള്‍,
മന്നിന്‍ മലീമസമപ്പാഴ്‌ക്കരിഞ്ചണ്ടിക-
ളൊന്നുമില്ലാത്തൊരസ്വര്‍ഗ്ഗംഗയില്‍,
നിര്‍മ്മലപ്രേമം നുകര്‍ന്നുകൊണ്ടങ്ങനെ
നര്‍മ്മവിഹാരം നടത്തിടുമ്പോള്‍,
അപ്പുണ്യഭൂവിലും, വീര്‍പ്പുമുട്ടിക്കുവാ-
നര്‍പ്പിപ്പതെന്തീ വിഷപ്പുകകള്‍?
ഉദ്യാനലക്ഷ്മി / പിഴച്ച പൂജ
ചങ്ങമ്പുഴ

നീതി'യെന്നുണ്ടു രണ്ടക്ഷരം, ശുഷ്‌കിച്ചൊ-
രേതാശയവും നവീനമാക്കാന്‍!
തെല്ലൊന്നതിനെപ്പഴിച്ചാല്‍ മതിയവ-
യെല്ലാം നവോല്‍ക്കൃഷ്‌ടകാവ്യമായി.
വല്ലതുമശ്ലീലമായ്‌ പറഞ്ഞാല്‍ മതി
നല്ല റിയലിസ'ഗ്രന്ഥമായി!
മറ്റുള്ളതൊക്കെചിതലിന്റെ കാവ്യങ്ങള്‍'
മര്‍ത്ത്യമൗഢ്യത്തിന്‍ പ്രലപനങ്ങള്‍!
കഷ്‌ടം, പുതുമയെന്നോര്‍ത്തു, വഴിപിഴ-
ച്ചെത്തി നീ സാഹിത്യസേവനമേ!

സ്‌നേഹമനര്‍ഘ,മനശ്വര,മത്യന്ത-
മോഹനം, ജീവിതശാന്തിസൂനം!
കിട്ടുകില്‍, മന്നില്‍ മറ്റില്ല ഭാഗ്യം!
ആയതു നേടുവാന്‍ യത്‌നിക്കുകെന്നതാ-
ണായുസ്സില്‍ മര്‍ത്ത്യനുള്ളേകധര്‍മ്മം!
മന്നിലതു വാഴ്‌ത്തുമി'ത്താളിയോലക'-
കണ്ണുമടച്ചാ മധുരകാവ്യങ്ങളെ
നിന്ദിച്ചിടൊല്ല നീ, വിപ്ലവമേ!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

മരീചിക

പ്രേമമോ?-പ്രേമം പോലും!-വീണ്ടുമ,ച്ചെന്തീകൊണ്ടു
മാമകാത്മവയ്യയ്യോ, പൊള്ളിക്കല്ലേ നീ, ദുഷ്‌ടേ!
തെല്ലൊരു സമാധാനം കിട്ടുവാ,നമ്മിട്ടു ഞാന്‍
വല്ലകോണിലുമൊഴിഞ്ഞെന്നും കഴിഞ്ഞോളാം.
കഴിഞ്ഞതെല്ലാമേവം കഴിഞ്ഞു,-പോട്ടേ, മേലില്‍
കനിവെന്നിലുണ്ടെങ്കി,ലെന്നെ നീ മറക്കണേ!
ചത്തതാം ഭൂതത്തിന്റെ പ്രേതത്തെയെടു,ത്തയ്യോ!
നിര്‍ദ്ദയം വീണ്ടുംവീണ്ടുമെന്ന നീ കാണിക്കല്ലേ!
ലോകത്തില്‍ നീയും ഞാനും മാത്രമല്ലില്ലോ, മന-
സ്സേകകേന്ദ്രത്തില്‍ത്തന്നെയെമ്മട്ടു നില്‌ക്കും പിന്നെ?
പലതും ചിന്തിപ്പിക്കാന്‍, ചെയ്യിക്കാന്‍, ചെയ്യിപ്പിക്കാന്‍
പടിവാതില്‍ക്കല്‍ കാത്തുനില്‌ക്കുന്നു, നിമിഷങ്ങള്‍.
പോക നീ മരീചികേ! പോക;-നിന്‍ നിര്‍ലജ്ജമാം
രാഗജല്‌പനം കേള്‍ക്കാനില്ലെനിക്കൊട്ടും നേരം
നിന്നെ ഞാന്‍ നിരുപമശ്രീനികേതനമായ
നിര്‍മ്മലസരസ്സായിട്ടിത്രനാള്‍ നിനച്ചല്ലോ!-
മായികമരീചികേ! നിന്റെനേര്‍ക്കൊരു കൊച്ചു-
മാന്‍കിടാവിനെപ്പോല്‍, ഞാനിത്രനാള്‍ കുതിച്ചല്ലോ!
ഒന്നിപ്പോളാശ്വാസമായ്‌, സത്യത്തിന്‍വെളിച്ചത്തി-
ലിന്നുനിന്‍തനിരൂപം കാണുവാന്‍ തരമായി!
ഇനി ഞാന്‍ ഭ്രമിക്കില്ല, കുതിക്കില്ലാശിക്കില്ല;
തനിയേതന്നെ, ഞാനിത്തണലത്തിരുന്നോളാം!

എന്‍കളിത്തോഴരെന്നെപ്പുച്ഛിച്ചു, പണ്ടേതന്നെ
നിന്‍കളങ്കത്തെപ്പറ്റിപ്പറയാറുണ്ടെ,ന്നാലും
ഞാനതു ഗണിച്ചില്ല, വിശ്വസിച്ചില്ലാ, നിന്റെ
മാനസം മയക്കുന്ന മാന്ത്രികോക്തികള്‍ മൂലം!

ഹൃദയം, കണ്ണുകൊണ്ടു കാണുവാന്‍കഴിയാത്ത-
തതിഭാഗ്യമാ;-ണതു മര്‍ത്ത്യനെന്തനുഗ്രഹം!
അല്ലെങ്കില്‍ ചരിത്രങ്ങളെങ്ങനെ നിലനില്‌ക്കു?
മല്ലെങ്കില്‍, സാമ്രാജ്യങ്ങളെങ്ങനെ തലപൊക്കും?
തേന്‍പുരണ്ടൊരുഭാഷ, നാവിലുണ്ടെങ്കില്‍പ്പോരും;
സ്വാന്തമെന്തായിക്കോട്ടേ നേടിയോനവന്‍, മന്നില്‍!

ഉദ്യാനലക്ഷ്മി / മരീചിക
ചങ്ങമ്പുഴ

ഏതൊരു തെറ്റിന്റെയും നഗ്നത മൂടാമല്ലോ;
നീതി'തന്‍ പഴന്തുണിയൊന്നു ചുറ്റിയാല്‍പ്പോരേ?

നന്നാവില്ലൊരിക്കലും സ്‌ത്രീഹൃദന്തര,മതു
നന്നായാ,ലതുപോലെ മറ്റൊന്നും നന്നാവില്ല;
അതുപോല്‍ ദുഷിക്കാനും വിഷമം; ദുഷിച്ചാലോ?
മതി, ലോകത്തെയതു വിഷവായുവില്‍ മൂക്കും.
പുരുഷന്‍ പരാക്രമിയായിടാം; ലോകം വെല്ലാം;
ശരി;-യെന്നാലുമത്ര ശക്തനാമവന്‍പോലും
കേവലം മരപ്പാവമാത്രമായ്‌ മാറിപ്പോവും
ഹാ, വിലാസിനിയാമപ്പൂവലാംഗിതന്‍മുന്നില്‍.

തക്കമ്പോല്‍ പറയുവാനുള്ളൊരു സാമര്‍ത്ഥ്യത്തെ-
ത്തല്‍ക്കാലം, നമുക്കെല്ലാം സ്‌ത്രീ'യെന്നു വിളിക്കുക;
അതിനോ, ടൊരുത്തന്റെ യുക്തിയോ, നയമോ, ചെ-
ന്നെതിരിട്ടൊന്നു ജയം നേടട്ടെ!-സാധിക്കില്ല!
അവളെസ്സംബന്ധിക്കുമായിരം രഹസ്യങ്ങ
ളവളില്‍ത്തന്നെ മേവും ഗൂഢമായ്‌, കാണില്ലാരും!...

നിഷ്‌ഠൂരമരീചിക! ദൂരെപ്പോ, ദൂരെപ്പോ, നീ
നില്‌ക്കുമസ്ഥലംകൂടിപ്പാപത്തിലാണ്ടിരുണ്ടാലോ!
പൂവുപോല്‍ വിടര്‍ന്നിന്നു ചിരിക്കും നിന്‍താരുണ്യം
പൂവുപോല്‍ത്തന്നെ, നാളെ വിളര്‍ത്തു വാടിപ്പോവും!
ശൃംഗാരത്തുടുതുടുപ്പൊഴുകും മൃദുവാം നി-
ന്നംഗങ്ങളെല്ലാം ചുക്കിച്ചുളിയും;-മാറും കാലം!
അന്നു നീ പിന്നോട്ടൊന്നു തിരിഞ്ഞുനോക്കുംനേരം
കണ്ണിണ പശ്ചാത്താപബാഷ്‌പത്താല്‍ നിറഞ്ഞീടും.
തെല്ലുമൊരനുകമ്പയില്ലാതെ,യന്നാശ്ശവ-
ക്കല്ലറ നിന്നെത്തുറുകണ്ണേറാല്‍ വിറപ്പിക്കും.
പൊയ്‌പോയ നാളോരോന്നും നല്‌കിയ ഭാരം പേറാല്‍
കെല്‌പെഴാതയ്യോ! നീയെന്നാര്‍ത്തയായ്‌ ചുറ്റും നോക്കും!
ഉദ്യാനലക്ഷ്മി / മരീചിക
ചങ്ങമ്പുഴ

അന്നോളം മധുരമായ്‌ത്തോന്നിയതെല്ലാം കയ്‌പാ-
ണെന്ന വാസ്‌തവം നീയെന്നറിയും;-കരയും നീ!
ദീര്‍ഘദര്‍ശനമിതെന്‍ ശാപമായ്‌ക്കരുതേണ്ടാ
ദീപ്‌തദീപമേ! വാടാവിളക്കായ്‌ നീ നില്‌ക്കട്ടെ!
എങ്കിലും നിന്‍ചാരത്തു ശലഭോപമം വന്നു
വെന്തുനീറുവാ,നത്രയക്കന്ധമില്ലെന്നന്‍മോഹം.
താരുണ്യത്തിളപ്പിന്റെ മുന്തിരി, ലക്കില്ലാതെ
കൂരിരുട്ടിലേക്കെന്നപ്പായിച്ചു;-പാഞ്ഞു ഞാനും!
ഹാ, നവോന്മേഷംമൂലം മറ്റൊന്നും മുരണ്ടീല-
ന്നാനന്ദ,മാനന്ദ'മെന്നല്ലാതെന്‍മനോഭൃഗം.
ഇന്നു ഞാന്‍ വെളിച്ചത്തെ വേര്‍തിരിച്ചറിയുന്നു-
ണ്ടന്നത്തയിരുട്ടില്‍നിന്നെന്തുകാരണത്താലോ.
മംഗളം മരീചികേ! ഞാനിതാ പിന്മാറുന്നു;
തുംഗസൗഭാഗ്യം നിന്റെ മെത്തമേലുതിരട്ടേ!

നിന്മനം തെല്ലെങ്കിലും നൊന്തിട്ടുണ്ടി,ലതി-
നിന്നിതാ ക്ഷമാപണംചെയ്‌വൂ ഞാന്‍-, ക്ഷമിക്കണേ!
സാമോദമെന്നെ, നിന്നോടടുപ്പിച്ചൊ,രാ വെറും-
വ്യാമോഹത്തിനെ പ്രേമമെന്നു നീ വിളിക്കില്ലേ!
കഴിഞ്ഞതെല്ലാമേവം കഴിഞ്ഞു;-പോട്ടേ; മേലില്‍
കനിവെന്നിലുണ്ടെങ്കിലെന്നെ നീ മറക്കണേ!..
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

നദീതടത്തില്‍

അത്തടിനീതടത്തില്‍, നിത്യവു-
മെത്തിടാറുണ്ടക്കോമളന്‍;
ചൈത്രസായാഹ്നസന്ധ്യയോരോരോ
ചിത്രവേല തുടങ്ങിയാല്‍!

ചുറ്റുപാടും പരന്ന പാടത്തു
കറ്റകൂട്ടും ചെറുമികള്‍
വേല നിര്‍ത്തിപ്പലപലവഴി
വേര്‍പിരിയുമോ വേളയില്‍-
ആ വിജനത വിശ്രമത്തിനു
പൂവിരിക്കുന്നവേളയില്‍
ചൂളമിട്ടു രസിച്ചുകൊണ്ടജ-
പാലബാലകള്‍ കൂട്ടമായ്‌
ആടുകളെത്തെളിച്ചു വീട്ടിലേ-
യ്‌ക്കാടിയാടിപ്പോംവേളയില്‍-
കാണാമെന്നു,മക്കാട്ടാറിന്‍തീര-
ത്താ നവയുകാമനെ-
കോമളാംഗനാ ചിത്തകൈരവ-
കോരകത്തിന്റെ സോമനെ-
മന്ദഹാസാങ്കുരോജ്ജ്വലാനന
നന്ദനീയാഭിരാമനെ.

മാറിപ്പോം പെട്ടെന്നാരംഗമൊരു
ചാരുവൃന്ദാവന്തമായ്‌
മണ്‍കുടവുമായസ്ഥലത്തൊരു
പൊന്‍കിനാവപ്പോളത്തിടും.
കൊച്ചലപോല്‍ കുണുങ്ങിടുമൊരു
ലജ്ജ മൊട്ടിട്ടമാതിരി-
പട്ടുസാരിക്കകത്തൊരു മിന്ന-
ലൊട്ടിനില്‌ക്കുന്നമാതിരി-
മാരിവില്ലൊളിപ്പൂക്കള്‍കൊണ്ടൊരു
മാലകോര്‍ത്തതുമാതിരി-
ചെറ്റിടയാ നദീതടങ്ങളില്‍
മുറ്റുമേകാഗ്രശാന്തിയില്‍
കേട്ടിടാം രണ്ടിളംമനസ്സുകള്‍
കൂട്ടിമുട്ടുന്ന മര്‍മ്മരം!
സ്വപ്‌നതുല്യം പരക്കുമദ്ദിക്കി-
ലപ്പൊഴുതൊരു സൗരഭം!
മന്ദമന്ദമകന്നുപോം
സുന്ദരമൊരു ശിഞ്‌ജിതം!...

വിണ്ണില്‍നിന്നൊരു വെള്ളിനക്ഷത്രം
കണ്ണിറുക്കി വിലക്കിലും
മന്ദംമന്ദം പതുങ്ങിയെത്തുന്ന
ചന്ദ്രരശ്‌മികളോടിദം
ഓതിറാണ്ടതുപൊഴുതടു-
ത്തോടിയെത്തിസ്സമീരണന്‍:
നിങ്ങളിങ്ങു വന്നെത്തിടുംമുന്‍പീ
നിമ്‌നഗാതടവീഥിയില്‍
കണ്ടു ഞാന്‍, തമ്മില്‍ ചേര്‍ന്നലിയുന്ന
രണ്ടു സംഗീതവീചികള്‍!
പ്രേമസാന്ദ്രങ്ങളായ രണ്ടു കൊ-
ച്ചോമനപ്പൊന്‍കിനാവുകള്‍!...''
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പ്രതിഷേധം

അരുതൊരൊറ്റടി മുന്നോട്ടുവയ്‌ക്കരു-
തവിടെ നില്‌ക്ക നീ മാദകാനന്ദമേ!
സമയമില്ലില്ലെനിക്കു, നിന്നോടൊരു
സരസസംഭാഷണത്തിന്നൊരുങ്ങുവാന്‍
അഹമഹമികമായിരമായിര-
മതിദയനീയശോകാര്‍ദ്രചിന്തകള്‍
വിവിധസന്ദേശമേകുവാ, നാദരാ
ലവിടെയെന്നെപ്പിരിയാതെ നില്‌ക്കയാം-
അവരെ യാത്രയാക്കീടുവാന്‍പോലു,മി-
ല്ലവസരമെനി,ക്കെന്തു ചെയ്യട്ടെ ഞാന്‍?...

മധുരമദ്യം പകര്‍ന്നുപകര്‍ന്നു നീ
മമ ഹൃദയം മയക്കുമെന്നാകിലും,
വ്രണിതജീവനെസ്സാന്ത്വനിപ്പിച്ചു, നീ
പ്രണയലോലം തലോടുമെന്നാകിലും,
മിളികകൗതുകമെന്നെയെടുത്തു നീ
പുളകപാളിയില്‍ മൂടുമെന്നാകിലും,
വെറുതെയെന്നെ നീ കാത്തുനില്‌ക്കേണ്ട;-നി-
ന്നരികിലേക്കിന്നു വന്നിടുന്നില്ല ഞാന്‍!
അണികയില്ല ഞാനാനന്ദവീചിതന്‍-
ക്ഷണികമന്ദസ്‌മിതങ്ങളേ! നിങ്ങളെ!..
ഉദ്യാനലക്ഷ്മി / പ്രതിഷേധം
ചങ്ങമ്പുഴ

അഴകില്‍നിന്നും പൊടിയുന്ന വെണ്‍കിളി
അഴല്‍ചൊരിയുന്ന പുല്ലാങ്കുഴല്‍വിളി;
ഇവ, യഥേഷ്ടം പുണരുവാനുള്ളനാ-
ളിവനു മറ്റെന്തു രോമഹര്‍ഷോത്സവം!
അനവരതം പൊഴിയുമവയി,ലെന്‍-
പ്രണയചിന്തതന്‍ മൗനപുഷ്‌പാഞ്‌ജലി.
ഹൃദയവീണയും വായിച്ചു, ഭാവന-
ത്തെരുവുതോറുമലയുന്ന ഭിക്ഷു ഞാന്‍
മരണഗോപുരദ്വാരമെത്തുംവരെ-
പ്പിരിയുകയില്ല നിന്നെയെന്‍ശോകമേ!...
ഇരുളിനിയും പരക്കട്ടെ മേല്‌ക്കുമേല്‍
കരിമുകില്‍മാല മൂടട്ടെ, വാനിടം.
ഇടിമുഴങ്ങട്ടെ, മിന്നട്ടെ കൊള്ളിയാ-
നിടവിടാതടിക്കട്ടെ, ചണ്ഡാനിലന്‍-
പരമശൂന്യമാമീവഴിത്താരതന്‍
പരിധി കാണാതെ പിന്‍തിരിയില്ല ഞാന്‍!
അരുത്‌!... പോട്ടേ!... വിടൂ!... ഹന്ത, മോഹമേ!
വെറുതെ,യെന്നെത്തടുത്തുവയ്‌ക്കായ്‌ക! നീ
അവനിയിലി,ല്ലസാദ്ധ്യത;- പിന്നെയെ-
ന്തവനവന്‍തന്നെ ധീരനും ഭീരുവും!..
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പറന്നുപോയ വൈകുണ്‌ഠം

അന്നത്തെ ലോകമെന്താനന്ദദായക-
മന്നത്തെ ലോക,മതെന്തു നാകം!
പോയല്ലോ, പോയല്ലോ, ഹാ, കഷ്‌ട,മിന്നതിന്‍-
മായികാശക്തികളാകമാനം!
ഹന്ത,യെന്‍മുന്നില്‍ കിടക്കുകയാണതു
തന്തികളറ്റൊരു വീണപോലെ!
ഇന്നിതിന്‍ദര്‍ശനം കാരണമാക്കുന്നു
കണ്ണീര്‍ക്കടലിനു കോളിളക്കം
അന്നത്തെ ഞാനല്ല മുന്നോട്ടു വന്നിന്നു
വെന്നിക്കൊടിയുമായ്‌ നില്‌പൊരീ ഞാന്‍.
ചിന്തിച്ചിരിക്കാതെ പെട്ടെന്നീ ലോകത്തി-
നെന്തെല്ലാം മാറ്റങ്ങള്‍ വന്നുപോയി!
എന്നാലു,മില്ലിതിനന്നത്തെക്കൗതുകം
അന്നത്തെ നാനാവശീകരത്വം;
എല്ലാം കഴിഞ്ഞു, മറഞ്ഞു സമസ്‌തവും
ഇല്ലിനി ബാക്കിയില്ലൊന്നുപോലും;
കഷ്‌ടം, തിരിച്ചുവരികയില്ലുമില്ലവ-
പൊട്ടിക്കരഞ്ഞു വിളിക്കിലും, ഞാന്‍!
എന്തിനു കാലമേ! നിര്‍ദ്ദയമെന്നെ,യി-
ച്ചെന്തീയിലേക്കു നീ തള്ളിവിട്ടു?
എന്നിലൊരല്‌പം ദയ നിനക്കുണ്ടെങ്കി-
ലൊന്നെന്നെപ്പിന്നോട്ടു കൊണ്ടുപോകൂ!
അല്ല, നീയത്രയ്‌ക്കനുകമ്പയുള്ളത-
ല്ലല്ലെങ്കിലീവിധം ചെയ്യുമോ നീ?
ഉദ്യാനലക്ഷ്മി / പറന്നുപോയ വൈകുണ്‌ഠം
ചങ്ങമ്പുഴ

ആകട്ടെയാകട്ടെ, ഞാനെന്നെന്നേക്കു,മി-
ശ്ശോകത്തില്‍ത്തന്നെയടിഞ്ഞിടട്ടെ!
ഓമല്‍സ്‌മരണകളെന്നെയശ്ശൈശവ-
ശ്രീമയസ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി,
നിസ്‌തുലനിര്‍വാണചിത്രങ്ങളോരോന്നു
നിത്യവും കാണിച്ചു തന്നുകൊള്ളും!
സംതൃപ്‌തിയാണെനിക്കാമഹിതോജ്ജ്വല-
സങ്കല്‌പസാമ്രാജ്യലബ്‌ധിപോലും!

അങ്ങോട്ടു നോക്കൂ, ഹാ, ഞാനാണിരിപ്പിതാ
മഞ്ഞണിത്തോപ്പിലെപ്പുല്‍പ്പരപ്പില്‍,
അഞ്ചുവയസ്സു തികച്ചുംകഴിയാത്ത-
പിഞ്ചിളംപൂമ്പൈതല്‍ ഞാനാണെന്നോ!
തഞ്ചിത്തുളുമ്പുകയാണത്തളിരെതിര്‍-
ച്ചെഞ്ചുണ്ടില്‍ നേരിയ പുഞ്ചിരികള്‍ -
ചിന്തയാല്‍ തെല്ലും പുകപിടിച്ചീടാത്തൊ-
രന്തരാത്മാവിന്‍ നിലാത്തിരികള്‍-
നിസ്സീമനിര്‍വൃതിയിങ്കല്‍നിന്നൂറുന്ന
നിശ്ശബ്‌ദസംഗീതനിര്‍ഝരികള്‍-
ഞാനുമപ്പൈതലുമൊന്നാണെന്നോര്‍ക്കുമ്പോള്‍
ഉദ്യാനലക്ഷ്മി / പറന്നുപോയ വൈകുണ്‌ഠം
ചങ്ങമ്പുഴ

നാണിച്ചുപോകയാണിന്നിതാ ഞാന്‍!
ഉജ്ജ്വലിക്കുന്നുണ്ടെന്നുള്ളി,ലിന്നായിരം
വിപ്ലവചിന്തതന്‍ തീപ്പൊരികള്‍;
വിശ്വംമുഴുവനും വ്യാപിക്കുമാറത്ര
വിസ്‌തൃതമാണിന്നെന്നന്തരംഗം;
എങ്കിലും, ഹാ! ഞാന്‍ നിരാശാനിഷേവിതന്‍,
ശങ്കാപരവശന്‍, തപ്‌തചിത്തന്‍.

ഹാ! കഷ്‌ടം! പണ്ടൊക്കെയെന്നുള്ളംകൈയി,ലീ,
ലോകം മുഴുവനൊതുങ്ങിനിന്നു;
എന്നില്‍ സമസ്‌തവും ഞാനഖിലത്തിലു-
മൊന്നുപോല്‍ ചേര്‍ന്നു ലയിച്ചിരുന്നു;
ഇന്നെനിക്കുള്ളതെന്താശങ്കയാണെന്നോ
മന്നിന്‍മുഖത്തൊന്നു നോക്കാന്‍പോലും!
അപ്പോയനാളുകള്‍ വീണ്ടനിക്കിട്ടുകി-
ലിപ്പാരി,ലെന്തും ഞാന്‍ സന്ത്യജിക്കാ!...

അപ്രഭാപൂര്‍ണ്ണമാരംഗത്തില്‍ക്കാണ്മതെ-
ന്തത്ഭുതചിത്രപരമ്പരകള്‍!
എന്തുഷഃകാലങ്ങ,ളെന്തുജ്ജ്വലാഭക-
ളെന്തന്തൊരുത്സവദര്‍ശനങ്ങള്‍!
മുങ്ങിനില്‌ക്കുന്നു ജഗത്തൊരു നിശ്ശബ്‌ദ-
സംഗീതനീരലയാഴിയിങ്കല്‍;
തങ്കമുരുകിയയുരുകിയൊലിക്കുന്നു
വെമ്പിപ്പരക്കുമിളവെയിലില്‍;
തൂവെള്ളപ്പട്ടുവിരിച്ചപോല്‍, മുറ്റത്തു
പൂവിട്ടുനില്‌പൂ, കുറുമൊഴികള്‍;
പാരത്രികോന്മദവീചികള്‍മാതിരി
പാറിപ്പറക്കുന്നു പൈങ്കിളികള്‍.
ഉദ്യാനലക്ഷ്മി / പറന്നുപോയ വൈകുണ്‌ഠം
ചങ്ങമ്പുഴ

ഞാനവയോരോന്നുമാസ്വദിച്ചാസ്വദി-
ച്ചാനന്ദമത്തയാനുല്ലസിപ്പൂ!-
കർമ്മ പ്രപഞ്ചവും ഞാനുമായ്, നിശ്ശബ്ദ-
നർമ്മസല്ലാപങ്ങളാസ്വദിപ്പൂ-
ഓരോ നിമിഷവുമായിരം സ്വപ്‌നങ്ങ-
ളോമനിച്ചോമനിച്ചാശ്വസിപ്പൂ!..
എന്‍മനസ്‌പന്ദനമോരോന്നുമെന്നിലെ
നിര്‍മ്മലസ്‌നേഹം വിളിച്ചുചൊല്‍വൂ.

സുന്ദര,മെന്മന്ദിരാരാമ,മന്നൊരു
വൃന്ദാവനംതന്നെയായിരുന്നു.
എന്‍കളിത്തോഴികള്‍, നിര്‍മ്മലസ്‌നേഹാര്‍ദ്ര-
സങ്കല്‌പലോലക,ളോമനകള്‍!
സൈകതംതോറുമവരൊത്തുമേളിച്ച
വൈകുണ്‌ഠ,മെങ്ങോ പറന്നുപോയി!

അന്നത്തെ സൂര്യനു,മന്നത്തെച്ചന്ദ്രനു-
മന്നത്തെത്തുവെള്ളിത്താരകളും,
അന്നത്തെത്തെന്നലു-,മന്നത്തെപ്പൂക്കളു-
മന്നത്തെ വാര്‍മുകില്‍ മാലകളും,
അന്നത്തെ വിസ്‌മയവിസ്‌തൃതവിശ്വവും
തന്നെയാണെന്‍മുമ്പില്‍ കാണ്മതിന്നും!-
എന്നാ,ലവയി,ലന്നോളം തുളുമ്പിയ
സംഗീതംമാത്ര,മിന്നെങ്ങു പോയി?
ഒക്കെയും പൊള്ളയാ,ണൊക്കെ നിര്‍ജ്ജീവമാ-
ണൊട്ടുമില്ലുത്തേജകപ്രഭാവം!
ഇങ്ങു ഞാ,നിജ്ജഡവസ്‌തുക്കളോടൊന്നി-
ച്ചെങ്ങനെയൊന്നു കഴിഞ്ഞുകൂടും?..

ശോകാര്‍ദ്രചിന്തക! നില്‌ക്കുക, നീയിദം
ലോകത്തെക്കുറ്റപ്പെടുത്തിയാലോ?
അന്നത്തെലോകവു,മിന്നത്തെ ലോകവു-
മൊന്നുതന്നാണതിനില്ല മാറ്റം.
നീമാത്രം മാറിപ്പോയ്‌;-കാലതരംഗക-
സ്‌തോമങ്ങള്‍ മറ്റൊരാളാക്കി നിന്നെ!
നീണാളായുന്നളൊരിജ്ജീവിതപ്പോരില്‍, നിന്‍-
പ്രാണനിലൊക്കെപ്പരുക്കുപറ്റി.
മുന്നോട്ടിനിയും നീ പോകുമ്പോള്‍ തോന്നും, നിന്‍-
പിന്നില്‍ മുഴുവന്‍ പ്രഭാമയമായ്‌.
കണ്ണീര്‍ക്കണങ്ങള്‍ തുടച്ചിനി നീയൊരു
കര്‍മ്മധീരോത്തമനായിരിക്കൂ!
വന്നുചേരുന്നതഖിലം, ശുഭത്തിനാ-
ണെന്നു, നീ വിശ്വസിച്ചാശ്വസിക്കൂ.
മുന്നില്‍പ്പരക്കെ നീ കാണുമിരുട്ടിലും
മിന്നാമിന്നുങ്ങൊന്നു മിന്നിയേക്കാം!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

കാമുകന്‍ വന്നാല്‍-

"നിന്നാത്മനായനിന്നുരാവില്‍
വന്നിടും, വന്നാല്‍ നീയെന്തു ചെയ്യും?''

"കോണിലെങ്ങാനുമൊഴിഞ്ഞൊതുങ്ങി-
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!''

"ചാരുസ്‌മിതംതൂകിസ്സാരം, നിന്‍-
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?''

"ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞുമാറും!''

"ആ മദനോപമനക്ഷണണ,'മെ-
ന്നോമനേ! ' - യെന്നു വിളിച്ചു മന്ദം
നിന്‍കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചംകൊണ്ടു നീയെന്തുകാട്ടും?''

"ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!''

"ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലൊരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?''
ഉദ്യാനലക്ഷ്മി / കാമുകന്‍ വന്നാല്‍
ചങ്ങമ്പുഴ

"രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
'നാണില്ലല്ലോ, ശകല!'-മെന്നായ്‌
ഞാനതു,മല്‌പം പരിഭവത്തില്‍!"

"എന്നിട്ടുമെള്ളോളം കൂസലില്ലാ-
തന്നിലയില്‍ത്തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍മാറോടു ചേര്‍ത്തണച്ചാല്‍,
കോമളപ്പോര്‍മുലപ്പൊന്‍കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?''

"പോ തോഴി! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍യ
പോരോ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ, നീയാണെങ്കി,ലെന്തു ചെയ്യും?...
ഉദ്യാനലക്ഷ്മി / കാമുകന്‍ വന്നാല്‍
ചങ്ങമ്പുഴ

രാഗോപഹാരം

മുഗ്‌ദ്ധഹേമന്തസന്ധ്യയി,ലൊരു
മുത്തുമാലയും ചാര്‍ത്തി നീ
വന്നു നിന്നിതെന്‍ ജീവിതമണി-
മന്ദിരാങ്കണവീഥിയില്‍.
കണ്ടു നിന്‍ കരിങ്കാര്‍കുഴല്‍ക്കെട്ടില്‍
രണ്ടു താരകപ്പൂക്കള്‍ ഞാന്‍...

തപ്‌തചിന്തകള്‍കൊണ്ടു, കൂരിരുള്‍
മുറ്റിയോതെന്റെ മാനസം
മന്ദമന്ദം തഴുകി നീ, നിന്റെ
മന്ദഹാസനിലാവിനാല്‍!
പാട്ടുപാടുന്ന രണ്ടു കൊച്ചല
കൂട്ടിമുട്ടുന്നമാതിരി,
തമ്മിലൊന്നു പുണര്‍ന്നു, നമ്മുടെ
കണ്മുനകളും, നമ്മലും!...

അസ്സുഖോന്മാദവിസ്‌മൃതിയി,ലെ-
ന്നക്ഷികളൊന്നടയവേ;
അത്തരം നോക്കി,യെന്നെ വേര്‍പെട്ടി-
തപ്രതീക്ഷിതമായി, നീ!
നിഷ്‌ഫലം നിന്‍ സമാഗമം വെറും
സ്വപ്‌നമാത്രമായ്‌ത്തോന്നി മേ.
ഒറ്റവാക്കെന്നോടോതിടാ,തെന്നെ
വിട്ടുപോയി നീ,യെങ്കിലും,
ഏതുമേ നിന്‍ വിയോഗചിന്തയാല്‍
വേദനിച്ചിതില്ലെന്‍ മനം;-
കണ്ടു ഞാനെന്റെ കാല്‍ച്ചുവട്ടി,ലാ
രണ്ടു താരകപ്പൂവുകള്‍!....

ഉണ്ടെനിക്കു നിന്നോര്‍മ്മയ്‌ക്കാ,യിന്നീ
രണ്ടു പൂവുകളെങ്കിലും!
നിന്നുപഹാരമാമിവയെ, ഞാ-
നെന്നുമോമനിച്ചീടുവന്‍!..
എന്മനസ്സിന്‍നിഗൂഢതയില്‍വെ-
ച്ചെന്നുമുമ്മവച്ചീടുവന്‍!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

നിഗൂഢനിര്‍വൃതി

പ്രണയമന്യോന്യമറിയാതന്നത്തെ
പ്രഥമദര്‍ശനസമയത്തില്‍
കടമിഴിക്കോണാലൊരു ജിജ്ഞാസ, നാം
കലിതകൗതുകം വെളിവാക്കി;
അതിലൊരായിരം ഹൃദയസന്ദേശ-
മുതിരും ഗൂഢമാം പരമാര്‍ത്ഥം
ഉലകറിഞ്ഞിടാതിതുവരെക്കാത്തി-
തുദിതമോദം നാമിരുവരും!

ചപലസാഗരവിപുലതയില്‍, ര-
ണ്ടപഹൃതാത്മരാം കുമിളകള്‍,
അലയിളകിവന്നൊളിവിലൊന്നിച്ചാ-
ലുലകിലാരതൊന്നറിയുവാന്‍?

പരമസൗന്ദര്യകിരണമേറ്റെറ്റെന്‍
കരളിന്‍കണ്ണിനെ വിരിയവേ
ഭവതിയില്‍ക്കൂടി, പ്രണയസാമ്രാജ്യ-
ഉദ്യാനലക്ഷ്മി / നിഗൂഢനിര്‍വൃതി
ചങ്ങമ്പുഴ

പരിധി ദര്‍ശിച്ചേനമലേ, ഞാന്‍!
അതില്‍നിന്നൂറിയോരനഘനിര്‍വാണ-
മധുരപീയുഷലഹരിയില്‍
മുഴുകി, ഞാനാത്മക്ഷതമെല്ലാം നീങ്ങി-
പ്പഴയപോല്‍ വീണ്ടും മുദിതനായ്‌!

തവ സമുജ്ജ്വലിപ്രണയമിന്നോള-
മിവനെപ്പൂശിച്ച പുളകങ്ങള്‍
മരണം വന്നെന്നെ മരവിപ്പിച്ചാലും
മഹിയിലെന്നെന്നും നിലനില്‌ക്കും!
പരമഗൂഢമീ നിരഘനിര്‍വാണ-
ചരിതമാരുമിന്നറിയേണ്ട.
അറിയാറാവുകി,ലൊരുപക്ഷേ, മായാ-
മതില്‍ ഞാന്‍ കാണുമപ്പുതുമകള്‍!

ഉലകില്‍ കേള്‍ക്കാകും വിവിധ ഗാനങ്ങ
ളഖിലവുമാത്മസുഖദങ്ങള്‍;
ചെവിയിലിന്നോളമണയാത്ത,തെന്നാ-
ലവയെക്കാളേറ്റം മധുരങ്ങള്‍!
അരുതു ഭാവനയ്‌ക്കകമൊതുക്കുവാ-
നവയിലോലുന്ന പുതുമകള്‍!
അതിനാലിപ്രേമ,മപരനാര്‍ഹമി-
ന്നറിയരുതാരും ഭുവനത്തില്‍.
പ്രകടമൂകമാം പ്രണയം, വാചാല-
പ്രതിഭയെക്കാളും സുഖകരം!
ഒളിവില്‍ നമ്മള്‍ക്കു നുകരാമായതിന്‍-
സുലഭസായൂജ്യവിഭവങ്ങള്‍!
അരികിലാനന്ദപരവശേ! നീയും,
അകൃതകപ്രേമലഹരിയും,
നവവസന്തവും, കുസുമശയ്യയും,
നറുനിലാവും-ഹാ! മതിയല്ലോ!
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പ്രകൃതിയിലേക്ക്‌

നൊന്തിടുന്നെന്മനം-നിര്‍ദ്ദയ,മേവ,മെന്‍-
ചിന്തേ, നീയെന്നെ ഞെരിക്കരുതേ!
എന്നും നിനക്കു വഴിപ്പെടുന്നില്ലേ ഞാ-
ഞാനിന്നൊന്നു നീയെന്നെ വിട്ടയയ്‌ക്കൂ.
അക്കൊച്ചു പൂമ്പാറ്റയൊന്നിച്ചപ്പൂങ്കാവില്‍
തല്‍ക്കാലം ഞാനൊന്നു പോയ്‌വരട്ടേ!

മന്ദിരവാടിയിലെന്നെയും കാത്തതാ
വന്നുനില്‌ക്കുന്നു വസന്തലക്ഷ്‌മി
മഞ്ഞക്കണിക്കൊന്നപ്പൂങ്കുലക്കൈലേസ്സാല്‍,
മന്ദസ്‌മിതാസ്യയായ്‌, മാടി മാടി
എന്നെയങ്ങോട്ടു വിളിക്കുകയാണവള്‍
ചെന്നിരുന്നിത്തിരി സല്ലപിക്കാന്‍.
കിട്ടില്ലതിനുമനുമതിയെന്നോ?-ഹാ!
കഷ്‌ട,മിതെന്തൊരു പാരതന്ത്ര്യം!

വിസ്‌മയനീയമായെത്തുന്നു വാനോളം
വിശ്രമത്തിന്റെ മണിയൊലികള്‍;
ദേവാലയാങ്കണം വിട്ടതാ പോകുന്നു
ഭാവപ്രസന്നന്മാര്‍, ഭാഗ്യവാന്മാര്‍;
ഈ രവിവാര'മാമോടക്കുഴലില്‍നി-
ന്നൂറിവരുന്ന മധുരഗീതം
മുക്കിക്കുടിച്ചു മതിമറന്നങ്ങനെ
നില്‌ക്കുന്നു കര്‍ഷകമന്ദിരങ്ങള്‍;
ഉദ്യാനലക്ഷ്മി / പ്രകൃതിയിലേക്ക്‌
ചങ്ങമ്പുഴ

ഒക്കത്തു മണ്‍കുടം വച്ചുകൊ,ണ്ടപ്പുഴ-
വക്കത്തു വന്നെത്തും പെണ്‍കൊടിമാര്‍
മന്ദാക്ഷമല്‌പം പുരണ്ട മനോഹര-
മന്ദസ്‌മിതങ്ങളാല്‍ സല്‍ക്കരിക്കേ,
കാട്ടുപുല്ലൂതി രസിക്കുന്നു, തൈമര-
ച്ചോട്ടിലിരുന്നുകൊ,ണ്ടാട്ടിടയന്‍!
മസ്‌തിഷകം ചൂടുപിടിക്കുമാ,റിങ്ങിതാ
പുസ്‌തകക്കെട്ടുമായ്‌ ഞാനിരിപ്പൂ;
ജീവിതത്തിന്നു നടന്നുപോവാനുള്ള
പൂവണിപ്പാത തിരഞ്ഞെടുക്കാന്‍!
എന്നിട്ടും, സംസ്‌കാരസമ്പന്നനാണു ഞാ-
നെന്നിട്ടും സംതൃപ്‌തനല്ലപോലും,
എന്നെപ്പുലര്‍ത്തും പ്രകൃതിയെക്കൈവെടി-
ഞ്ഞെന്നേ ഞാന്‍ തീരെ സ്വതന്ത്രനായി!
പിന്നെയുമങ്ങോട്ടു ചെല്ലുകയാണെങ്കി-
ലെന്നോടവള്‍ക്കിനിയെന്തുതോന്നും?

കണ്ടില്ല, ദേവി! ഞാന്‍ പുസ്‌തകമൊന്നിലും
ചെണ്ടിട്ടുനില്‌ക്കുന്ന ശാന്തിയൊന്നും.
മേടയ്‌ക്കകത്തെങ്ങും കേട്ടില്ല, ദേവി! ഞാന്‍
പാടിപ്പറക്കും പ്രമോദമൊന്നും.
പങ്കയ്‌ക്കുകീഴിലെ നിദ്രയില്‍ കിട്ടീല
തങ്കക്കിനാവെനിക്കൊന്നുപോലും.
വഞ്ചിതനായി ഞാ,നില്ലെനിക്കില്ലൊരു
നെഞ്ചിടിപ്പേലാത്ത വിശ്രമവും!
ഹാ, നിന്നെത്തെല്ലിട വിസ്‌മരിച്ചെങ്കിലും
ഞാനിതാ വീണ്ടും വരുന്നു, ദേവീ!
കണ്ണീര്‍ക്കണങ്ങളില്‍ കൂടിയിതുവിധ-
മെന്നഴലോരോന്നും നീങ്ങിനീങ്ങി
നഗ്നഹൃദയനായ്‌, നിര്‍മ്മലനിര്‍വാണ-
മഗ്നനായ്‌ മാറി, നിന്നങ്കഭൂവില്‍
വിസ്‌മൃതനെങ്കിലും, ശൈഥില്യമേലാത്ത
വിശ്രമം കൊള്‍കില്‍ കൃതാര്‍ത്ഥനായ്‌ ഞാന്‍!...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പിശാചിന്റെ പിടിയില്‍

അഭിനവകാവ്യങ്ങള്‍കാരണം, നി-
ന്നഭിരുചിയെത്ര ദുഷിച്ചുപോയി?
വെളിവില്ലാതോരോരോ കോമരങ്ങള്‍
വെളിപാടുകൊള്‍വതു നോക്കിനോക്കി,
അവരുടെ മൂഢപ്രലപനങ്ങ-
ളഖിലവും, കഷ്‌ടം, പ്രമാണമാക്കി;
അരുതിദം ചാപലം, സോദരി! നി-
ന്നപരാധഭാരമൊന്നോര്‍ത്തുനോക്കൂ!..

ഒരുവന്‍ ഹാ! നിന്നെത്തന്‍പ്രാണനെക്കാ-
ളുപരിയായ്‌ സ്‌നേഹിച്ചുകൊണ്ടിരിക്കെ,
അവനുടെ ജീവിതസിദ്ധിയെല്ലാം
തവ സുഖത്തിന്നവന്‍ കാഴ്‌ചവയ്‌ക്കെ,
സതതം നിന്‍ശ്രേയസ്സിനായിമാത്രം
സഹചാരിയാമവനുദ്യമിക്കെ,
അനുരാഗഭിക്ഷയിരന്നുകൊണ്ടി-
ന്നപരന്റെ മുന്‍പില്‍ നീ നില്‌ക്കുകെന്നോ?
കുലവധൂരത്‌നമേ! ഹാ! നിനക്കി-
ക്കുലടാത്വം കാണിക്കാന്‍ ലജ്ജയില്ലേ?
ഉദ്യാനലക്ഷ്മി / പിശാചിന്റെ പിടിയില്‍
ചങ്ങമ്പുഴ

കമനീ, നിന്‍കാന്താത്മരാഗസാരം
കവിതാവതാരമെടുത്തപോലെ,
ലളിതാര്‍ദ്രദാമ്പത്യപാരിജാത-
ലതികതന്നാദ്യത്തെ മൊട്ടുപോലെ,
ഭുവനൈകശാന്തിതന്‍ സത്തുപോലെ.
തവജീവനായകന്‍, രാഗലോല-
നവനിയില്‍ വീണ്ടും ജനിച്ചപോലെ,
അരുമയായ്‌, നിന്‍ കരവല്ലരിയി-
ലൊരു പിഞ്ചു പൂമ്പൈതലുല്ലസിക്കേ,
അതിനെയുംകൂടി, നീ വിസ്‌മരിച്ചീ-
യപഥത്തി,ലെങ്ങനെ വന്നു ചാടീ?
ഇതുവഴി മുന്നോട്ടുതന്നെ പോയാ-
ലിനിയും നീയെത്ര ദുഷിച്ചുപോകും!
അരുതതൊന്നോര്‍ക്കുവാന്‍!- വന്നപോ,ലെ-
ന്നനുജേ! നീ വേഗം തിരിച്ചുപോകൂ!

തരുണിയാലിത്തനുലതയില്‍
തളിരിട്ടുനില്‌ക്കു,മിത്തങ്കവര്‍ണ്ണം
അപരകാംഗുലിസ്‌പര്‍ശനത്താ-
ലണുപോലും മാറുകില്ലായിരിക്കാം;
ശരി:-പക്ഷേ, നിന്നാത്മനാളികയ്‌ക്കി-
ന്നതിനാല്‍, പുഴക്കുത്തു വന്നുകൂടും!
അറിയില്ലതൊന്നും നീ,യെങ്കിലു,മ-
ക്കരിമഷിപ്പാടിന്റെ സംക്രമത്താല്‍,
നറുനിലാവായ നീ, മാറിമാറി-
യിരുളായൊടുവിലധഃപതിക്കും!
ചിറകറ്റു വീണ കപോതികപോ-
ലവിടെക്കിടന്നു പിടച്ചീടും നീ!
എരിപൊരിക്കൊള്ളു,മരികിലെങ്ങു-
അതിനിടയാക്കുന്നതെന്തിനാണി-
ന്നതിരറ്റ നിന്നന്ധ്രവിഭ്രമത്താല്‍?
ഉദ്യാനലക്ഷ്മി / പിശാചിന്റെ പിടിയില്‍
ചങ്ങമ്പുഴ

ഉടലലര്‍ത്തെവല്ലി പൂത്തതാ,മി-
ത്തുടുതുടുപ്പൊക്കെക്കൊഴിഞ്ഞുവീഴും;
നയനാഞ്ചലത്തിലെ മിന്നലെല്ലാം
നടമാടിവാടിത്തളര്‍ന്നുപോകും;
നവനീതരമദാസംഗ-
സുവിലാസമൊക്കെയും മങ്ങിമായും;
യുവതതന്‍കാഞ്ചനമെത്രവേഗം
തവിടായി മാറുന്നു ചാരമാവാന്‍!
അയി മമ സോദരി! വിശ്വസിക്കാ-
യ്‌കണുവും നീ കാണുമിഹബ്ബാഹ്യഭാവം!

പതിയെന്ന വാക്കിനൊരര്‍ത്ഥമില്ലെ-
ന്നതുലേ! നീ തെറ്റിദ്ധരിക്കരുതേ.
വെറുമൊരു കാമോത്സവത്തിനല്ല
ധരയില്‍ പിറന്നതു മര്‍ത്ത്യമായ്‌ നാം.
അതിലും മഹത്താകുമെത്രകൃത്യ-
മതിമാത്രമുണ്ടു, നാം നിര്‍വഹിക്കാന്‍?
വയറിന്‍വിശപ്പൊന്നടക്കലല്ല;
വഷളത്തം കാട്ടി രസിക്കലല്ല;
മലിനമാമെന്തും പുകഴ്‌ത്തലല്ല;
മനുജന്റെ ജീവിതാദര്‍ശലക്ഷ്യം!
ഇവിടെ,യിക്കാണും പ്രപഞ്ചമെല്ലാ-
തവനു,ണ്ടാത്മീയമാം ലോകമേകം!
അവിടേക്കുയരുവാന്‍; താഴെ നില്‌ക്കു-
മവസരെയങ്ങോട്ടടുത്തുയര്‍ത്താന്‍
കഴിയുംവിധമെല്ലാമുദ്യമിക്കാന്‍
കടമപ്പെട്ടുള്ളവനാണു മര്‍ത്ത്യന്‍.
സഹജമായുണ്ടവനുള്ളിലോരോ
ഉദ്യാനലക്ഷ്മി / പിശാചിന്റെ പിടിയില്‍
ചങ്ങമ്പുഴ

സരളസദാചാരസദ്വിചാരം.
കലിതാനുമോദ,മവനവയെ-
ക്കലകളില്‍ക്കൂടിയെടുത്തു വാഴ്‌ത്തും;
ചിരകാലരഞ്‌ജിതചിന്തനങ്ങള്‍
ചിതലിന്റെ കാവ്യ'ങ്ങളല്ലവകള്‍!
കവിമാനികളാം കഴുതകള്‍തന്‍-
കപടവേദാന്തങ്ങളല്ലവകള്‍!
എരിയുന്ന നീചമൃഗീയകാമ-
സ്‌ഫുരിതസ്‌ഫുലിംഗങ്ങളല്ലവകള്‍!

മലിനമദാര്‍ത്തികൊണ്ടു വന്ന
മതിയിലെച്ചാപല്യമൊക്കെ നീങ്ങി
പരിശുദ്ധയായ്‌, വീണ്ടും ചെന്നു, നീയാ-
പ്പതിദേവതയെ നമസ്‌കരിക്കൂ.
അറിയാതാണെങ്കിലു, മുദ്യമിച്ചോ-
രപരാധത്തിന്നു, നീ മാപ്പിരക്കൂ!
ഇതുവിധം വ്യാമോഹബദ്ധയാവാ-
നിനിയുമിടകൊടുക്കാതിരിക്കൂ!
അനുശയാശ്രുക്കളില്‍ മുങ്ങി,യേവ-
മനുജേ! നീ പോവൂ മടങ്ങിവേഗം!
നവനവോല്‍ക്കര്‍ഷങ്ങള്‍ നിന്‍വഴിയില്‍
നളിനദളങ്ങള്‍ വിരിച്ചിടട്ടേ!
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

ശ്‌മശാനത്തില്‍

കരയുവാനവേണ്ടിയല്ലിന്നു വന്ന,തെന്‍-
ശവകുടീരമേ! നിന്നരികത്തു ഞാന്‍.
അയി നിരഘ! നിന്നാനന്ദദര്‍ശന--
മസുഖദായകമല്ലെനിക്കല്‌പവും!
മഹിതശാന്തിതന്‍കേന്ദ്രമല്ലല്ലി നീ
മധുരസംഗീതസങ്കേതമല്ലി നീ?
തവ പരിസരസാഹചര്യം തരും
തകരുമെന്‍ജീവ,നശ്വാസചുംബനം!
ഉപഹൃതോല്ലസ! നീയുമൊന്നിച്ചിരു-
ന്നുലകിലേക്കൊന്നു കണ്ണയയ്‌ക്കട്ടെ, ഞാന്‍!

ക്ഷണികജീവിതം സഞ്‌ജനിപ്പിച്ചിടും
മണിമുഴക്കമതാ കേള്‍പ്പൂ, മോഹനം!
ഒരു ചലന,മൊരാലോലശിഞ്‌ജിതം
പര,മൊരു വെറും മൗനം!- നിരാശകം!
സുലളിതോജ്ജ്വലമാ,മൊരു മായിക-
ചലചിത്രപ്രദര്‍ശനം-
അതിനെയന്തിനനഘമെന്നോതണം?
അതിനെ ഞാനെന്തിനാദരിച്ചീടണം?

നവവികാരങ്ങള്‍ ചൂടുചേര്‍ത്തീടു,മാ
യുവത, കഷ്‌ടം, വിളറിത്തണുത്തുപോം;
കനകനാണയശിഞ്‌ജിതസഞ്ചയം,
കവനവിജ്ഞാനഗാനസമുച്ചയം
സകലം-എല്ലാം-സമസ്‌തവും, ദൈവമേ!
സഹിയുവാനരുതയ്യോ!-മറഞ്ഞിടും!
മഴ, വെയില്‍, മഞ്ഞു, വന്നിടും പോയിടും
മലര്‍വിരിയും, കൊഴിയും നിരന്തരം!
ഇതിനഖിലം നീ സാക്ഷിയാ,ണെങ്കിലും
ഇതിലൊരുത്തരവാദിയല്ലൊന്നിലും.
നിരഘനിഷ്‌പക്ഷമെന്തെങ്കിലും നിന്‍ നില-
യ്‌ക്കൊരു ലവാന്തരമേശില്ലൊരിക്കലും.
ഉദ്യാനലക്ഷ്മി / ശ്‌മശാനത്തില്‍
ചങ്ങമ്പുഴ

അലയിളക്കുന്നൊരേതഭിമാനവും,
അലറിയോടുന്നരേതഹങ്കാരവും,
തവ മുഖമൊന്നു കാണുകി,ലക്ഷണ-
മവനമിക്കുകയാ,ണിതെന്തത്ഭുതം!
ഇതി,നിടുങ്ങിയ നിന്നക,ത്തിത്രമേല്‍
പതിയിരപ്പതേതത്ഭുതവിക്രമം?
ഭുവനജന്യമാം സാര്‍വഭൗമത്വമെന്‍-
ശവകുടീരമേ! നിന്റെ പര്യായമോ?
തവ ഭരണവിധേയമാ,യൂഴിയി-
ലുയരുവേതതു മാസ്‌മരവിസ്‌മയം?
തണുതണുത്ത നിന്നങ്കതലത്തിലെ-
ത്തണലുതന്നെയോ നിത്യനിദ്രാസ്‌പദം?

പുരുകദനവിമോചലാംബമേ!
പുളകവല്ലിതന്‍ പൊന്നാലവാലമേ!
പരമപാവനലോകൈകശാന്തിത-
ന്നടിയൊഴുക്കു നിന്നുള്ളില്‍നിന്നല്ലയോ?

അവിടമല്ലല്ലി, കര്‍മ്മബന്ധങ്ങള്‍തന്‍-
ചുമടിറക്കുന്ന വിശ്രമത്താവളം?
അവിടമല്ലല്ലി, ജീവിതം പൂര്‍ണ്ണത-
യ്‌ക്കടിപെടുന്നതാമാനന്ദമണ്ഡപം?
അവിമല്ലല്ലി,യാത്മസൗഗന്ധിക-
മവിരളാഭം വിരിയും നികുഞ്‌ജകം?
അതിനുടമവഹിക്കും നിന,ക്കിതാ
ഹൃദയപൂര്‍വ്വമെന്‍ കൂപ്പുകൈമൊട്ടുകള്‍!..
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

പ്രാണേശ്വരി

അന്തിനക്ഷത്രം കൊളുത്തുന്നു വാനില്‍, നി-
ന്നന്തഃപുരത്തിന്‍ മണിദീപമോമനേ!
ഭാസുരമാകു,മീ വാസന്തസന്ധ്യയില്‍
വാസരത്തിന്റെ സമാപനസന്ധ്യയില്‍,
ഉല്‍ക്കടസ്‌നേഹപരവശേ, നീയെനി-
ക്കുള്‍പ്പുളകം ചേര്‍ത്തണഞ്ഞാലു,മന്തികേ.
ഏറുമുല്‍ക്കണ്‌ഠയാല്‍ നിന്നെയും കാത്തുകാ-
ത്തേകാകിയാ,യിങ്ങിരിക്കുകയാണു, ഞാന്‍!
ഇന്നോളമെന്റെ സമസ്‌ത ദുഃഖങ്ങളും
നിന്നെയോര്‍ത്തോര്‍ത്തായിരുന്നു, നിരുപമേ!

ക്രൂരയാം ലോക,മെന്‍മുന്നില്‍ പരത്തിയ
ഘോരനൈരാശ്യപ്പുകച്ചാര്‍ത്തിലൂടെ ഞാന്‍
തപ്പിത്തടഞ്ഞു, തളര്‍ന്നു, നിന്‍സാമീപ്യ-
തല്‍പരത്വത്താ,ലണഞ്ഞേനൊരുവിധം!
കല്‌പനാതീതേ! മുഖപടം മാറ്റുവാ-
നല്‌പവു,മയ്യോ വിളംബിച്ചിടൊല്ലിനി!..

ജ്ഞാന,മെന്‍മുന്നില്‍ പലപ്പൊഴും വര്‍ഷിച്ച
വേണുഗാനത്തിന്‍ ലഹരികളൊക്കെയും,
കര്‍മ്മശതങ്ങളാല്‍ കാഴ്‌ചയവക്കപ്പെട്ട
നിര്‍മ്മലാനന്ദസമൃദ്ധികള്‍ സര്‍വ്വവും,
അവ്യക്തമായിട്ടറിയിച്ചുതന്നു മേ
ഭവ്യദേ! മങ്ങാത്ത നിന്റെ മഹിമകള്‍.
ഉന്മാദദായികേ! നിന്‍ മൃദുലാലിംഗ-
നോന്മുഖം നിത്യം തിരിഞ്ഞു, ഹാ, മന്മുഖം!
എന്നിട്ടു,മെന്നെ വന്നിക്കിളികൂട്ടിയി-
ട്ടെന്‍മുന്നിലായ്‌നിന്നൊളിച്ചുകളിച്ചു നീ!
ഉദ്യാനലക്ഷ്മി / പ്രാണേശ്വരി
ചങ്ങമ്പുഴ

നിന്‍കുളിര്‍നിശ്വാസസൗരഭമേല്‌ക്കിലും
സങ്കല്‌പമാത്രയായ്‌ നിന്നു നീയെന്തിനോ!
രാഗപ്രസന്നേ, മദീയമനോഹര-
ജാഗരങ്ങള്‍ക്കു മദകരമദ്യവും,
ലീല, സുഷുപ്‌തികള്‍ക്കാകര്‍ഷകാനന്ദ-
ലോലമാ,മുജ്ജ്വലസ്വപ്‌നാനുഭൂതിയും,
എന്നു,മേതോ തിരശ്ശീലയ്‌ക്കു പിന്നിലായ്‌
നിന്നുകൊണ്ടെങ്കിലും, നല്‌കിയിരുന്നു നീ!...

സന്തതം, നിന്നെയ,യെന്നേകാന്തതകളില്‍
നൊന്തുനൊ,ന്തെത്ര കരഞ്ഞുവിളിച്ചു, ഞാന്‍!
കണ്ണീര്‍ക്കയത്തില്‍ക്കുളിച്ചു ഞാ,നെങ്കിലും
കണ്മണി, വന്നില്ല, വന്നില്ലടുത്തു നീ!
ഹാ, നല്‌കുമായിരുന്നല്ലോ നിനക്കെന്റെ
ഗാനസാമ്രാജ്യം മുഴുവനു,മന്നു ഞാന്‍!

നിന്നെയെങ്ങാനുമൊന്നോര്‍ക്കുമ്പോഴേക്കു,മി-
ന്നെന്മന,മയ്യോ, ദഹിക്കുന്നു നിര്‍മ്മലേ!
എങ്കിലും, സദ്രസം നീ,യിപ്പൊഴെങ്കിലും
നിന്‍കരത്താലോലമെ,ന്നെനിക്കേകുകില്‍
എല്ലാം മറക്കാം-നമുക്കിനിയൊന്നിച്ചു
പുല്ലാങ്കുഴലുംവിളിച്ചു രസിച്ചിടാം!
ചുംബനംവന്നു തുളുമ്പുകയാ;ണെന്റെ
ചുണ്ടില്‍, പുളകത്തില്‍ നിന്നെ മൂടീടുവാന്‍!
മല്‍പ്രണയത്തിന്‍നിലാവി,ലിപ്പൂന്തോപ്പി-
ലപ്രതിമോജ്ജ്വലേ! വന്നലു,മോമലേ!
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

വെളിച്ചത്തിന്റെ മുമ്പില്‍

അന്തമില്ലാതെനിക്കുചുറ്റുമാ-
യന്ധകാരം പരക്കവേ,
വിണ്ണില്‍നിന്നു,മെന്‍ മണ്‍കുടിലില്‍ നീ
വന്നുചേര്‍ന്നു വെളിച്ചമേ!

താവകാഗരോമഹര്‍ഷങ്ങള്‍
താവിത്താവിയെന്‍ ജീവിതം;
സാവധാനം ലയിക്കയാ,യൊരു
പാവനോന്മാദമൂര്‍ച്ഛയില്‍.
സ്വര്‍ഗ്ഗദീപ്‌തിയിലുജ്ജ്വലിച്ചിതാ
സ്വപ്‌നരംഗം മുഴുവനും!

നിന്നരികില്‍ വികാരമൂകയായ്‌
നിന്നിടുമെന്‍നിറുകയില്‍
വെമ്പിവെമ്പിപ്പൊഴിച്ചു നീയോരോ
ചുംബനമലര്‍മൊട്ടുകള്‍!
മാസത്തിന്‍ നിഗൂഢമാം ചില
കോണിലുംകൂടി,യക്ഷണം
സഞ്ചരിച്ചി,തജ്ഞാതമാമോരോ
സംഗീതത്തിന്‍ലഹരികള്‍!

നിത്യതതന്നപാരതയിലേ-
യ്‌ക്കെത്തി നിന്‍കൈ പിടിച്ചു ഞാന്‍
വിസ്‌മൃതിയുടെ മഞ്ഞുമൂടലില്‍
വിട്ടു ഞാനെന്‍ സമസ്‌തവും!
മാമകാശകള്‍ നൃത്തമാടിയ
മായികോത്സവവേദികള്‍
ഉദ്യാനലക്ഷ്മി / വെളിച്ചത്തിന്റെ മുമ്പില്‍
ചങ്ങമ്പുഴ

സര്‍വ്വവും കൈവെടിഞ്ഞു, വിസ്‌തൃത-
നിര്‍വൃതിയുടെ വീഥിയില്‍
എത്തിയപ്പോഴേയ്‌ക്കെന്‍ യഥാര്‍ത്ഥമാം-
സത്തയെന്തെന്നറിഞ്ഞു ഞാന്‍!
നശ്വരാഡംബരങ്ങള്‍ നീങ്ങി,യെന്‍-
നഗ്നസത്യം തെളിയവേ,
നിന്നെയെന്നിലു,മെന്നെ നിന്നിലു-
മൊന്നുപോല്‍ ചേര്‍ന്നു കണ്ടു ഞാന്‍!
നിന്നില്‍നിന്നുമകന്നു, പിന്നെയും
നിന്നില്‍ വീണു ലയി,ച്ചിദം
നില്‌പൊരുജ്ജ്വലബിന്ദുവല്ലീ ഞാന്‍
നിത്യതേജഃസമുദ്രമേ!

മണ്ണില്‍നിന്നറിയാതെ ചേര്‍ന്നതാ-
മെന്നലെപ്പങ്കമൊക്കെയും,
മണ്ണില്‍ത്തന്നെ വെടിഞ്ഞു, ശുദ്ധമാം
നിന്നില്‍ വീണ്ടും ലയിപ്പൂ ഞാന്‍.
ഈ വിയോഗസമാഗമങ്ങളില്‍
ജീവിതവും മരണവും
കാഴ്‌ചവയ്‌ക്കുന്നു, രണ്ടു ഗാനമെന്‍-
കാല്‍ത്തളിരിലെന്നെന്നുമേ.
ഒന്നു ശോകാകുലാര്‍ദ്ര-മവ്യക്ത-
മൊന്നതിസ്‌പഷ്‌മാദകം!-
ഒന്നും മായികം, നശ്വരം, ഹാ, മ-
റ്റൊന്നു സത്യ,മനശ്വരം
വിശ്വരംഗത്തില്‍ നിന്നെമാത്രം, ഞാന്‍
വിശ്വസിപ്പൂ, മരണമേ!

കാലദേശങ്ങള്‍ക്കപ്പുറം നിന്റെ
ലോലസംഗീതനിര്‍ത്‌ധരം
പുഞ്ചിരിപ്പൊന്‍തിരകള്‍ മേളിച്ചു
സഞ്ചരിപ്പൂ നിരന്തരം!
ജീവഹര്‍ഷനിദാനമേ! ലോക-
ഭാവനകള്‍ക്കതീതമേ!
അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ.
വിണ്ണില്‍നിന്നു,മെന്‍ മണ്‍കുടിലില്‍, നീ
വന്നുചേര്‍ന്നു, വെളിച്ചമേ...
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

രാജകുമാരി

രാജകുമാരി:
ആരു നീ,യാരു നീ, ഹേമന്തകാലത്തെ
നേരിയ നീലനിലാവുപോലെ?
ഭിക്ഷു:
നാകത്തിലെത്തും നടപ്പാത കാണുവാന്‍
നാടൊക്കെ ചുറ്റിനടപ്പവന്‍ ഞാന്‍!
രാജകുമാരി:
എങ്ങുനിന്നെങ്ങുനിന്നെത്തി മനോഹര-
മംഗളമായാമയൂഖമേ! നീ?
ഭിക്ഷു:
നേരിന്റെ വാടാമലരണിത്തോപ്പില്‍നി-
ന്നാരുമറിയാതെ പോന്നവന്‍ ഞാന്‍.
രാജകുമാരി:
ചിന്താവിധുരനായേകനായീവിധ-
മെന്തിനു നീയെന്നരികിലെത്തി?
ഭിക്ഷു:
ഉച്ചക്കൊടുംവെയില്‍ വാട്ടിയോരിക്കൊച്ചു-
പച്ചിലക്കൈക്കുമ്പിള്‍ പൂര്‍ണ്ണമാവാന്‍!
രാജകുമാരി:
ഭഗ്നാശനാകായ്‌ക, നല്‌കാം നിനക്കെന്റെ
രത്‌നാഭരണം മുഴുവനും ഞാന്‍!
ഭിക്ഷു:
കാരുണ്യശാലിനി, മോഹിപ്പതില്ല ഞാ-
നാ രത്‌നഭൂഷകളൊന്നുപോലും!
രാജകുമാരി:
എന്തീവിലപ്പെട്ട രത്‌നാഭരണങ്ങള്‍
ഹന്ത! നിനക്കൊന്നും വേണ്ടയെന്നോ?
പറ്റിയിട്ടില്ലാര്‍ക്കുമീ ഞാനണഞ്ഞിട്ടു-
ഉദ്യാനലക്ഷ്മി / വെളിച്ചത്തിന്റെ മുമ്പില്‍
ചങ്ങമ്പുഴ

ള്ളൊറ്റരത്‌നത്തിന്‍ വിലമതിക്കാൻ!
മിന്നിത്തെളിഞ്ഞതിൻരശ്‌മികളായിര-
മൊന്നിച്ചിടഞ്ഞുചെന്നാഞ്ഞലയ്‌ക്കെ
മഞ്ഞളിക്കുന്നു പരശതം ഭൂവര-
നന്ദനന്മാരുടെ കണ്ണുപോലും!-
അത്രയ്‌ക്കനര്‍ഘമായീടുമീ രത്‌നങ്ങള്‍
കഷ്‌ടം പരിത്യജിക്കുന്നുവോ നീ?
ഭിക്ഷു:
വല്ലാത്ത ഭാരമെടുത്തെന്നിലേറ്റുമ-
ക്കല്ലെനിക്കൊന്നുമേ വേണ്ട ദേവി!
രാജകുമാരി:
വിത്താഢ്യനാകും പ്രഭുവാക്കി മാറ്റി ഞാന്‍
വിശ്വനവിഖ്യാതി നിനക്കു നല്‌കാം!
ഭിക്ഷു:
വിദ്വേഷധുമം വമിച്ചെരിഞ്ഞീടുമാ-
വിഖ്യാതി ലേശവും വേണ്ട ദേവി!
രാജകുമാരി:
രാജാധിരാജനാം താതന്റെ പാര്‍ശ്വത്തില്‍
രാജിക്കും മന്ത്രിയായ്‌ നിന്നെ വാഴ്‌ത്താം!
ഭിക്ഷു:
അത്യുന്നതമാം പ്രതാപസോപാനത്തി-
ലെത്തുവാനില്ലെനിക്കാശ ദേവി!
രാജകുമാരി:
മാനവരാശിക്കുമീവകയില്ലാതെ
ഹാ! നിനക്കെന്നില്‍നിന്നെന്തുവേണം?
ഭിക്ഷു:
കൊടക്കാറൊത്തൊരക്കോമളവേണിയിൽ ചൂടിയ ചെമ്പകപ്പൂവിൽ നിന്നും ഒറ്റക്കൊരു കൊച്ചിതളു തന്നാൽ മതി മുറ്റും കൃതാർഥനായ് ഞാൻ മടങ്ങാം!
രാജകുമാരി:
അത്യന്തതുച്ഛമാമിപ്പൂവിതളിനാൽ സിദ്ധിപ്പതെന്തു നിനക്കുമന്നിൽ ?
ഭിക്ഷു:
ലബ്‌ധപ്രതാപമാം ഭൂവരനന്ദനര്‍
സ്വപ്‌നത്തില്‍ കാണാത്ത ചാരിതാര്‍ത്ഥ്യം
പ്രാണനാളത്തില്‍ വന്നൊട്ടിപ്പിടിക്കുന്ന
ചേണഞ്ചിടുന്നൊരു വേണുഗാനം-
അക്കൊച്ചു പൂവിതള്‍വീശും പരിമള-
സ്വര്‍ഗ്ഗംഗയിങ്കലലിഞ്ഞൊഴുകി
പോകുമെന്‍ ചേതനയോരോരോ ഗന്ധര്‍വ-
ലോകം കടന്നു കടന്നു നിത്യം;
മാമകജീവിതമങ്ങനെ ശാന്തിതന്‍-
മാമരച്ഛായയിലുല്ലസിക്കും!
ആകയാലക്കൊച്ചു ചെമ്പകപ്പൂവിത-
ളേകിയാല്‍ പോരുമെനിക്കു ദേവി!
രാജകുമാരി:
ദേവ, ഭവാനെപ്പോലത്രയ്‌ക്കനഘനായ്‌
ഭൂവിങ്കലില്ലൊരു സാര്‍വഭൗമന്‍!
ഇച്ചെമ്പകപ്പൂവൊടൊപ്പമര്‍പ്പിക്കുന്നു
നിന്‍ ചേവടിയില്‍ ഞാനെന്നെത്തന്നെ!
കൈതവമറ്റൊരിത്തുച്ഛോപഹാരത്തെ-
ക്കൈവെടിയൊല്ലാ, മഹമതേ! നീ.
ഉദ്യാനലക്ഷ്മി
ചങ്ങമ്പുഴ

അര്‍ത്ഥന

ഞാനു,മെന്‍പ്രേമവും, മണ്ണടിയും
ഗാനമേ! നീയും പിരിഞ്ഞുപോകും
അന്നു നാം മൂവരു,മൊന്നുപോലീ
മന്നിനൊരോമനസ്വപ്‌നമാകും.
നിശ്ശബ്‌ദുസ്സഹസങ്കടത്താല്‍
നിത്യമെന്‍ മാനസം നീറിയിട്ടും
ആനന്ദഗാനമേ, നിന്നെ ഞാനെന്‍-
പ്രാണനില്‍ച്ചേര്‍ത്തു പുണര്‍ന്നതില്ലേ?
നിഷ്‌ഠുരലോകത്തിന്‍ ദര്‍ശനത്തില്‍
ഞെട്ടിത്തെറിക്കുമെന്‍ ഭാവനകള്‍
കോരിത്തരിച്ചില്ലേ, തല്‍ക്ഷണം നിന്‍-
കോമളസ്‌പര്‍ശനനിര്‍വൃതിയില്‍?
അത്രയ്‌ക്കനര്‍ഘമാം നിന്നമൃത-
മിത്രനാള്‍ കോരിക്കുടിച്ചൊരെന്നെ
നിര്‍ദ്ദയമൃത്യുവപഹരിച്ചാ-
ലല്‌പമതിലെനിക്കില്ല ഖേദം!

കോമളസ്വപ്‌നങ്ങള്‍ കണ്ടുകണ്ടും
ഓമനപ്രേമത്തെയുമ്മവെച്ചും
എന്നെന്നും ശാന്തിതന്‍ ശീതളമാം
ചന്ദനച്ഛായയില്‍ ഞാനുറങ്ങും
മന്നില്‍ ഞാന്‍ മാഞ്ഞാലു,മല്‌പവുമ-
ന്നെന്നെയോര്‍ത്താരും കരയരുതേ!...
18-10-1939

പുസ്തകങ്ങൾ

Footer Navigation

  • ജീവരേഖ
  • ഖണ്ഡകാവ്യങ്ങൾ
  • കവിതകൾ
  • ഗദ്യ കൃതികൾ
  • വിവർത്തനങ്ങൾ
  • നോവൽ
  • നാടകങ്ങള്‍
  • പഠനങ്ങൾ

Latest Gallery

Social Network

  •   Follow us
  •   Touch in

Contact Us

 

Copyright © 2013 - . All Rights Reserved - www.Changampuzha.com

Designed by - Thankappan Muvcattupuzha